തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, December 20, 2006

നക്ഷത്രങ്ങളുടെ അവകാശികള്‍

“ദേ ആ നക്ഷത്രം നിനക്ക്, ദേ ആ മൂലയ്ക്ക് നില്‍ക്കുന്നത് എനിക്ക്”

മരവിപ്പിക്കുന്ന കാറ്റ് വീശുന്ന രാത്രിയില്‍ ആ കിണറ് കരയില്‍ ഇരുന്ന് അവര്‍ നക്ഷത്രങ്ങളെ ഭാഗം വച്ചെടുക്കുന്നത് അവള്‍ ഒഴിഞ്ഞ മനസ്സോടെ നോക്കി നിന്നു. എവിടെയൊക്കെയോ കരോള്‍ ഗാനങ്ങളുടെ ഈരടികളും ബാന്റിന്റെ മേളവും മുഴങ്ങുന്നുണ്ടായിരുന്നു, ഈ നില്‍പ്പ് തുടങ്ങിയിട്ട് എത്ര നേരമായി എന്ന് അവള്‍ തന്നെ മറന്ന് പോയി, തണുപ്പ് ഒരു നിര്‍മമമായ വീര്യത്തോടെ മടക്കി വച്ച കാല്‍മുട്ടുകളെ നോവിക്കുന്നത് മാത്രം അതിന് തെളിവായി. സ്വന്തം വീടെന്ന് വിശ്വസിക്കുന്ന കെട്ടിടത്തിന്റെ വാതിലുകള്‍ അടഞ്ഞു കിടക്കുന്നതു അവള്‍ നോക്കിയിരുന്നു. ഒരു മെഴുകുതിരി പോലും കത്തിനില്‍ക്കാതെ ഇരുട്ടിന്റെ കാവല്‍മാടം പോലെ അത് കുനിഞ്ഞിരിക്കുന്നതായി അവള്‍ക്ക് തോന്നി.

തണുത്ത പിശറന്‍ കാറ്റ് അടിച്ചു, ഉള്ള് വരെ വിറച്ച് പോകുന്ന കുളിര്. എങ്കിലും വീടിനുള്ളിലേയ്ക്ക് പോവാന്‍ അവള്‍ക്ക് ധൈര്യം വന്നില്ല, കുരങ്ങാട്ടിയുടെ കയ്യിലെ കുരങ്ങുകളുടെ പോലെ കുട്ടികളുടെ അരയില്‍ കെട്ടിയിരുന്ന കയറിന്റെ അറ്റം ഇരുട്ടിലും അവള്‍ക്ക് കണ്ണില്‍ വേദനിക്കുന്ന നീറ്റലുണ്ടാക്കി, ഒരു നിമിഷത്തിന്റെ അന്ത്യം അടുത്ത നിമിഷത്തിന്റെ ആരംഭത്തില്‍ മറന്ന് പോവുന്ന അവര്‍ക്കൊപ്പം കൈവരിയില്‍ മലര്‍ന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ പങ്കുവയ്ക്കാനായിരുന്നെങ്കില്‍ എന്ന് അവള്‍ വ്യര്‍ത്ഥമായി വ്യാമോഹിച്ചു, എങ്കിലും വായിലൂറുന്ന ഉപ്പ് രസത്തിന്റെ ഭീകരത അവള്‍ക്ക് മറക്കാനായിരുന്നില്ല, ഉദയാസ്തമയങ്ങളുടെ ചക്രത്തില്‍ കുരുങ്ങി ചതഞ്ഞു തീരാനുള്ള തവളകുഞ്ഞുങ്ങളെ പോലെ ആ കുട്ടികള്‍ അവള്‍ക്ക് മുന്നില്‍ കഥ പറഞ്ഞിരുന്നു.

“അമ്മേ ഈ ക്രിസ്തുമസ്സിന് ആര്‍ക്ക് പുത്തനുടുപ്പ് എടുക്കാനാ ഫാദര്‍ കാശ് തരുവാ?”

ഒത്തിരി പിടിച്ച് വയ്ക്കുന്ന കാശ് കൊണ്ട് ഓരോ പ്രാവശ്യം ഒരാള്‍ക്ക് വാങ്ങി കൊടുക്കുന്നതിന്റെ കാരണം പറയുന്നത് ഓര്‍മ്മ വച്ച് ഇളയകുട്ടി അവളോട് ചോദിച്ചു. അങ്ങ് താഴെ മരീചികയുടെ അറ്റം പോലെ കിണറ്റിലെ വെള്ളം ഇരുണ്ട നീല നിറത്തില്‍ നക്ഷ്ത്രങ്ങളെ എടുത്തണിഞ്ഞ് കാത്തു നിന്നു.

ലാഭനഷ്ടങ്ങളില്ലാത്ത ഒരു കണക്ക് പോലെ അവളുടെ മനസ്സില്‍ ഒഴിഞ്ഞ കോളങ്ങള്‍ നിറഞ്ഞു, എല്ലാ സമാധാനത്തിന്റെയും കവാടം സ്നേഹിക്കുന്ന അമ്മയെ പോലെ കൈനീട്ടി വിളിക്കുന്നത് അവള്‍ക്ക് കേള്‍ക്കാമെന്ന് തോന്നി, തണുത്ത കാറ്റില്‍ കവിളിലെ മുറിപാടും നീറ്റലും എല്ലാം ഉണക്കാമെന്ന് ആരോ ആസ്വസിപ്പിക്കുന്നത് പോലെ.

“ഈ ആകാശം എത്ര വലുതാ അമ്മേ” ചേച്ചീ,?”

മിണ്ടാതിരിക്കുന്ന അമ്മയില്‍ നിന്ന് തിരിഞ്ഞ് അവള്‍ ഉത്തരത്തിനായി ചേച്ചിയെ നോക്കി.

“ഒത്തിരി ഒത്തിരി, വലിയ കടലിന്റേം അതിന്റപ്പുറത്ത് പിന്നേ ഒത്തിരി സ്ഥലത്തിന്റേം ഒക്കെ മുകളിലായിട്ടാ ഈ ആകാശം നില്‍ക്കുന്നത്,“ ചേച്ചി അവളുടെ വലിയ വിജ്ഞാനം അനിയത്തിക്ക് പകര്‍ന്നു കൊടുത്തു,

കിഴക്ക് ഒരു നക്ഷ്ത്രം മിന്നിപൊലിഞ്ഞത് അവള്‍ കണ്ടു, ആകാശം ഒരു കൂടാരം പോലെ തലയ്ക്ക് മുകളില്‍, അത് വരെ തോന്നാത്ത ഒരു തിരതള്ളലില്‍ അവളുടെ ഹൃദയം പിടച്ചു, കീറത്തുണികളില്‍ പൊതിഞ്ഞ് നില്‍ക്കുന്ന മാലാഖമാരെ പോലെ അവര്‍ അവളുടെ മുഖത്ത് നോക്കി നിന്നു,

തേച്ചു മിനുക്കിയ പാടവരമ്പത്തു കൂടി തിരിഞ്ഞു നോക്കാതെ നടന്ന് നീങ്ങുമ്പോള്‍ ദൂരെ വലിയൊരു നക്ഷത്രം യാത്ര തുടങ്ങിയിരുന്നു.

-പാര്‍വതി.

Wednesday, December 13, 2006

അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത്…

ഉയരങ്ങളിലേയ്ക്ക് ഉയര്‍ന്ന് ഉയര്‍ന്ന് പോവുന്ന ഒരു കൊച്ചു പേടകം, കിളിവാതിലുകളില്ലാത്ത, അടഞ്ഞ ഉരുക്ക് വാതിലുകള്‍ ഉറപ്പിച്ച വാതിലുകള്‍, ഈ യാത്രകള്‍ അവള്‍ക്ക് എന്നും പേരറിയാത്ത ഒരു സമാധാനം കൊടുത്തിരുന്നു.

കാല്‍ക്കുലേറ്ററിലെ പോലെ 7 ന് പകരം 2 ഉം 7 ഉം അമര്‍ത്തി ഇരുപത്തിയേഴ് ആക്കാനാവുമായിരുന്നെങ്കില്‍ എന്ന് അവള്‍ പലപ്പോഴും ആശിച്ചു, എന്നാലും ആ യാത്രകള്‍ ഹ്രസ്വങ്ങളായിരുന്നു.ശാന്തിയുടെ ഒരു ഗുഹാന്തരത്തില്‍ നിന്നും വെളിച്ചത്തിന്റെ മഹാനഗരത്തില്‍ പുറന്തള്ളപേടുമ്പോള്‍ അവള്‍ ഒറ്റപെട്ടവളെ പോലെ പകച്ചു നിന്നു..എങ്കിലും ആ നിമിഷയാത്രകളെ അവള്‍ സ്നേഹിച്ചു, യാത്രക്കാരാരുമില്ലാത്തെ തനിക്കായ് കാത്തുനില്‍ക്കാറുള്ള പേടകത്തിനെ അവള്‍ സ്നേഹിച്ചു തുടങ്ങി, തന്റെ സ്വകാര്യതകളില്‍ നുഴഞ്ഞ് കയറുന്നവരെ അവള്‍ വെറുത്തു, അവരുടെ ചുഴിഞ്ഞ് നോട്ടങ്ങളില്ലാത്ത യാത്രകളില്‍ അവള്‍ തന്റെ പേടകത്തിനോട് സ്വകാര്യം പറഞ്ഞു, കാലപഴക്കത്തില്‍ കമ്പിവയറുകള്‍ ഉരഞ്ഞുണ്ടാക്കുന്ന ശബ്ദത്തെ ഓര്‍ത്ത് ആശങ്ക പ്രകടിപ്പിച്ചു. പ്രകാശത്തിന്റെ ലോകത്തില്‍ പുഴുക്കളെ പോലെ അരിച്ചു നടക്കുന്ന കഴുക കണ്ണുകളില്‍ നിന്ന് രക്ഷപേടാന്‍ അവള്‍ പേടകത്തിനെ കൂടുതല്‍ കൂടുതല്‍ ആശ്രയിച്ചു, മുഖം മുഴവുനായി പടര്‍ന്ന് കിടക്കുന്ന ആ മുറിവുമായി മുഖം കുനിച്ച് നടക്കുമ്പോള്‍ അവള്‍ ആ നോട്ടങ്ങളെ വെറുത്തു.അവയില്‍ നിന്ന് രക്ഷപെടാന്‍ കട്ടിയുള്ള സാരിത്തലപ്പുകള്‍ വലിച്ചിട്ട് മുഖം മറച്ചു. തുളച്ചു നോക്കുന്ന മിഴികളില്ലാത്ത യാത്രകള്‍ക്കായി അവള്‍ മണിക്കൂറുകളോളം കാത്തു നിന്നു.

സ്വകാര്യതകളുടെ കെട്ടഴിക്കുന്ന ആ നിമിഷത്തില്‍ തന്നെയാണ് രംഗബോധമില്ലാത്ത നടനെ പോലെ തുറന്ന് കിടന്ന വാതിലിലൂടെ ഉള്ളില്‍ കയറിയത്, തന്റെ മുഖത്തൂടെ ഇഴയുന്ന അയാളുടെ നോട്ടത്തിന് പഴുതാരക്കാലുകളുടെ വൈകൃതമുണ്ടെന്ന് അവള്‍ക്ക് തോന്നി. എന്നു ഈ യാത്രകളില്‍ അവളുടെ സ്വപ്നങ്ങളും സ്വകാര്യതകളുടെ പാലപ്പൂമണവും നിറയുന്ന പേടകത്തിനുള്ളില്‍ പേരറിയാത്ത ഏതോ പുകയിലകൂട്ടിന്റെ മണം പടര്‍ന്നിരുന്നു, അയാളെയും തനിക്കോപ്പം ഏറ്റിയ പേടകത്തോടെ അവള്‍ക്ക് പരിഭവം തോന്നി, കരിയിലലകളില്ലാത്ത കാട്ടിനുള്ളില്‍ പതുങ്ങി നടക്കുന്ന ചെന്നായുടെ കാല്പാടുകളുടെ ശബ്ദവും സാമിപ്യവും അവള്‍ക്ക് അനുഭവപെട്ടു.

പേടകം എന്നത്തേയും പോലെ യാത്ര അവസാനിപ്പിച്ചിരുന്നു, യാത്ര പറയുമ്പോള്‍ എന്നും ചെയ്യാറുണ്ടായിരുന്ന പോലെ, വരാമെന്നവള്‍ പറഞ്ഞില്ല, മുഖം സാരിത്തലപ്പ് കൊണ്ട് മൂടി തല കഴുത്തിലൊടിച്ചിട്ടപോലെ കുനിഞ്ഞ് നടന്ന് നീങ്ങിയുമില്ല, കാലങ്ങള്‍ക്ക് ശേഷം കണ്ണിലടിച്ച വെളിച്ചത്തില്‍ അവളുടെ കൃഷ്ണമണികള്‍ വേദന കൊണ്ടു.

പകുതിയടഞ്ഞ പേടകത്തിനുള്ളില്‍ ചോര കനം പിടിപ്പിച്ച മത്ത് പിടിപ്പിക്കുന്ന ഗന്ധമായിരുന്നു, ഒരു മൂലയക്ക് അയാള്‍ തല നെഞ്ചിലേയ്ക്കൊടിച്ചിട്ട് കൂനിക്കിടപ്പുണ്ടായിരുന്നു.

-പാര്‍വതി.

Wednesday, December 06, 2006

ഇങ്ങനെയും ഒരു പ്രേതം

സ്റ്റഡിലീവ് സമയത്ത് ഞങ്ങള്‍ക്കൊക്കെ വീട്ടില്‍ പോയി പഠിക്കാന്‍ തോന്നണേ എന്ന് ലീവ് തുടങ്ങുന്നതിന് രണ്ടുമാസം മുതല്‍ക്കെ തന്നെ വാര്‍ഡന്‍ മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നത് പലരു വഴി കേട്ടറിഞ്ഞതെങ്കിലും സത്യം തന്നെയാണ്.പക്ഷേ അക്കാര്യത്തില്‍ ഈശ്വരന്‍ പലപ്പോഴും വിലാസിനി മാഡത്തിനെ കൈമലര്‍ത്തി കാണിക്കും,

അങ്ങനെ മൂത്ത് പഴുത്ത് നില്‍ക്കുന്ന ഒരു സ്റ്റഡിലീവ് സമയം, സമയം പോകാന്‍ രാവിലെ 11 മണിക്ക് എഴുന്നേല്‍ക്കുകയും പിന്നെ വാങ്ങി വച്ച് തണുത്ത് പോയ നോണ്‍ വെജ് ഉപ്പുമാവ് മൂന്നാം നിലയില്‍ നിന്നും താഴേ പോസ്റ്റോഫീസിന്റെ മുകളില്‍ താമസിക്കുന്ന പൂച്ച കുഞ്ഞുങ്ങള്‍ക്ക് ഇട്ട് കൊടുത്തിട്ട് ലൈറ്റ് ഹോള്‍ഡര്‍ ഊരി വയറിട്ട് അതില്‍ പിടിപ്പിച്ച സോക്കറ്റില്‍ കുത്തി, ഇലക്ട്രിക്ക് സ്റ്റൌവില്‍ ഉണ്ടാക്കുന്ന ചൂടന്‍ ചായയും തേപ്പുപെട്ടി പുറത്തെ സ്പെഷ്യന്‍ ബുള്‍സൈയും ബ്രെഡ്ഡും കഴിച്ച് തുടങ്ങുന്ന ദിവസം. ഉച്ചയൂണ് കഴിഞ്ഞ് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ സന്ധ്യയാവും പിന്നെ ഹോസ്റ്റലിന്റെ മുന്നില്‍ തന്നെയുള്ള ചെറിയ ബസ്റ്റാണ്ടില്‍ കിട്ടുന്ന ഉള്ളത്, കൊണ്ട് ഓണം പോലെ എന്ന മനസ്ഥിയിലുള്ള ‘ചുള്ളന്മാരുടെ കണക്കെടുപ്പ്‘, അങ്ങനെ ദിവസം തീരുമ്പോളാവും കൂട്ടത്തിലെ പഠിപ്പിസ്റ്റ് തട്ടത്തി കുട്ടി കലണ്ടറില്‍ ചുവപ്പ് വട്ടമിടുക, അത് കാണുമ്പോള്‍ തോന്നുന്ന പേടിക്ക് പുസ്തകമെടുത്താലും പഠനത്തിന് മുമ്പ് ഉറക്കം വരും.

ജീവിതം അങ്ങനെ കൊങ്കണിലൂടെ മംഗള എക്സ്പ്രസ്സ് പോവുന്നത് പോലെ പാഞ്ഞും ഇഴഞ്ഞും പോവുന്ന സുദിനങ്ങളൊന്നില്‍....

അത്താഴവും കഴിച്ച് അതിന് മേലെ ഒരു വലിയ പായ്ക്കറ്റ് മിക്ചര്‍ മത്സരിച്ച് തിന്ന് തീര്‍ത്തു കൊണ്ടിരിക്കുമ്പോഴാണ് കരണ്ട് യാത്ര പറയാതെ പോയതും ഓട്ടോമാറ്റിക്കലി പ്രേതകഥകളുടെ കെട്ടഴിഞ്ഞതും, താല്പര്യമുള്ള വിഷയം തന്നെ, എല്ലാവരും അവരവരുടെ പങ്ക് കഥകളും കൊണ്ട് അരങ്ങ് കൊഴുപ്പിക്കുകയാണ്, പതിനൊന്ന് മണിക്ക് ലൈറ്റ് ഓഫ് ചെയ്യണമെന്ന് നിയമം തെറ്റിക്കുന്നത് കണ്ട് വാര്‍ഡന്‍ ചര്‍ച്ച ഉഴപ്പരുതെന്ന് കരുതി ചര്‍ച്ച മെഴുകുതിരി വെളിച്ചത്തിലാക്കി, അങ്ങനെ കാട് കയറുമ്പോഴാണ് ആരോ ഗോസ്റ്റിനെ വിളിച്ചു വരുത്താമെന്ന് പറഞ്ഞത്, കുറെ പേര്‍ റെഡിയായതും കളം വരയ്ക്കാനുള്ള തയ്യാറെടുപ്പായി, എവിടെ വരയ്ക്കും എന്നതാണ് പ്രശ്നം, ആരെയും ശല്യപ്പെടുത്താതെ കോറിഡോറീല്‍ തന്നെ ആവാമെന്ന് തീരുമാനിച്ചു.

ഒരു വലിയ വൃത്തം, അതിന്റെ ഉള്‍ വശം ചേര്‍ത്ത് ഇംഗ്ലീഷ് അക്ഷരമാലയും പിന്നെ ഒന്ന് മുതല്‍ ഒമ്പത് വരെ അക്കങ്ങളും എഴുതണം, വലിയ വൃത്തത്തിന്റെ നടുവില്‍ ഒരു ചെറിയ വൃത്തം അതിന് താഴെയായി “യെസ്” എന്നും “നൊ” എന്നും രണ്ട് ചതുരക്കളങ്ങള്‍
(ഇംഗ്ലീഷ് അറിയാത്ത പ്രേതങ്ങള്‍ വന്നാലോ എന്ന ചോദ്യത്തിന് “നോ കമന്റ്സ്”), നടുവിലെ വൃത്തത്തിനുള്ളില്‍ ഒരു മിനുസമുള്ള തുട്ട് (മിക്കവാറും പുതിയ ഇരുപ്പത്തഞ്ച് പൈസ) വച്ച് അതിനു മുകളില്‍ ഒരു മെഴുകുതിരി, കത്തുന്ന മെഴുകുതിരിയെ ഒരു സ്റ്റീല്‍ ഗ്ലാസ്സ് കൊണ്ട് മൂടുന്നു, എല്ലാവരും അതിന് മുകളില്‍ പതുക്കെ വിരല്‍ തൊട്ട് പ്രേതത്തെ വിളിക്കും. ഇത് തന്നെ രീതി.

അങ്ങനെ വന്നും പൊയും നിന്ന ഒരു പ്രേതത്തിനെ അനുനയിപ്പിച്ച് പേരും ഊരും മരണകാരണവും അത് മരണമല്ല കൊലപാതകമായിരുന്നെന്ന് വരെ പറയിപ്പിച്ച് കഴിഞ്ഞപ്പോഴാണ് നീട്ടികെട്ടിയ അയയിലെ തുണികള്‍ക്കിടയില്‍ ഒരു ഇളക്കം കണ്ടത്, ഒരു ദുര്‍ബല ഹൃദയ അത് ആദ്യം കണ്ടിട്ട് ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ വിറയ്ക്കുന്നത് കണ്ടപ്പോഴാണ് ഓരോരുത്തരായി അങ്ങോട്ട് ശ്രദ്ധിച്ചത്, എന്നാല്‍ കണ്ടവരൊട്ട് മറ്റുള്ളവരൊട് പറയുന്നില്ല താനും, പ്രേതത്തിന്റെ എഫക്റ്റ് എന്ന് പറഞ്ഞ് കളിയാക്കിയാലോ എന്ന ചമ്മല്‍. ഹോസ്റ്റലിന്റെ അനിവാര്യതകളിലൊന്നാണ് ഇടനാഴികളില്‍ നീട്ടികെട്ടിയ അയകളും അതില്‍ മാസങ്ങളായി കിടക്കുന്ന തുണികളും, മൂന്നും നാലും നിരയില്‍ അടുക്കികെട്ടിയ അതിനിടയില്‍ ആരെങ്കിലും നിന്നാല്‍ പോലും അറിയില്ല, കറന്റ് പോവുന്ന സമയത്ത് ഇത് പോലെ ഒളിച്ച് നിന്ന് പേടിപ്പിക്കുക എന്നതൊക്കെ സാധാരണ വിനൊദങ്ങള്‍ മാത്രം.പ്രേതപ്രേമികളല്ലാത്ത ആരെങ്കിലും ഞങ്ങളെ പേടിപ്പിക്കാന്‍ ഒളിച്ചിരിക്കുന്നതാവും എന്നായിരുന്നു ആദ്യധാരണ, അത് ശ്രദ്ധിക്കാന്‍ പോയാല്‍ കഷ്ടപെട്ട് വിളിച്ചു കൊണ്ട് വന്ന പ്രേതം പോവും എന്നതിനാല്‍ ആരുടേയും ശ്രദ്ധ തിരിയാതിരിക്കാന്‍ പറഞ്ഞതും ഇല്ല.

പ്രേതം ഒരു വലിയ ദുരൂഹമായ കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ആ നിമിഷത്തിലാണ് അത് സംഭവിച്ചത്...

ഒരര്‍ച്ച..

ബ്ധും...മാവൊക്കെ വെട്ടി വീഴ്ത്തുമ്പോള്‍ കേള്‍ക്കുന്ന മുഴക്കമുള്ള ശബ്ദം..

ഇടനാഴിയുടെ ഇരുണ്ട വെട്ടത്തില്‍ ആരാണ് വീണ് കിടക്കുന്നതെന്ന് അറിയാനായില്ല, ആരോ ഓടി ലൈറ്റും മറ്റും ഇട്ടു, വീണ് കിടക്കുന്നത് വാര്‍ഡന്‍ വിലാസിനി മാഡം. പിന്നില്‍ ഒരു ജോടി കാലുകളും അവയുടെ ഉടമയുടെ കണ്ണുകളും, റോഷ്നി, അവളുടെ വെപ്രാളത്തില്‍ കാര്യം പിടികിട്ടി, പഠിക്കാനുള്ള പാഴ്ശ്രമം ഉപേക്ഷിച്ച് ഞങ്ങളുടെ കൂടെ ചേരാന്‍ വന്ന വഴിയാണ് അവള്‍ ആരോ ഞങ്ങളെ ശ്രദ്ധിച്ച് തുണികള്‍ക്കിടയില്‍ നില്‍ക്കുന്നത് കണ്ടത്. കുറെ നേരം അനങ്ങാതെ നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടും ആരാന്ന് മനസ്സിലാവാതെയായപ്പോള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നില്ക്കുന്ന മറ്റൊരു സമാന്തരരേഖയാണെന്ന കരുതി എന്നാല്‍ ഒന്ന് പേടിപ്പിച്ചേക്കാം എന്നവള്‍ കരുതി,

മുഖത്ത് വെള്ളം കുടഞ്ഞും കോരിയൊഴിച്ചും ഒരു വിധം വാര്‍ഡന്‍ കണ്ണ് തുറന്നപ്പൊഴേയ്ക്കും പ്രേതവും കളവും എന്തിന് ചോക്കിന്റെ വെളുപ്പ് വരെ അപ്രത്യക്ഷമായിരുന്നു, അതും പോരാഞ്ഞ് ഞങ്ങളുടെ ഒക്കെ കൈയ്യില്‍ പുസ്തകങ്ങളും ഗൈഡുകളും.

വീണതിന്റെ ക്ഷീണവും ആരുടെ തലയില്‍ കയറും എന്ന വര്‍ണ്ണ്യത്തിലാശങ്കയും കാരണം വാറ്ഡന്‍ ഒന്നും മിണ്ടാതെ താഴേയ്ക്ക് പോയി, ഞങ്ങള്‍ മുറികളിലേയ്ക്കും.

സമയം പരപരാ വെളുത്ത് തുടങ്ങിയിരുന്നു, അടുത്ത ദിവസത്തിന്റെ ആരംഭം.

-പാര്‍വതി.

Friday, December 01, 2006

പിഴയ്ക്കുന്ന വഴികണക്കുകള്‍

അന്നൊരക്ഷരം തെറ്റിച്ച് ഞാനെഴുതവെയാ-
പെരുക്കപട്ടികയിലെന്നുമിടറി വീഴവെ-
അറിയാതെ പിന്നില്‍നിന്നെത്തുന്ന ചെറു-
ചൂടുള്ള നോവുകളിന്ന് തിരയുന്നു ഞാന്‍.

അന്നത്തെയക്ഷരങ്ങളെല്ലാം പഠിച്ചു ഞാനാ-
ഗുണനഹരണവുമതിന്റെ താളവുമെല്ലാമറിഞ്ഞു-
വെങ്കിലും തെറ്റിയിടറി വീഴുന്നു, അറിയാത്ത-
ജീവിതവഴി കണക്കിന്റെ കല്ലില്‍ കാലിടറി.

തിരയുന്നു ഞാന്‍ നിന്റെ കൈവിരലിനാലെന്റെ-
ചെവിയില്‍ പുകയുന്നൊരാ വേദന,യല്ലെങ്കിലൊരു
ചൂരലുയരുന്ന സീല്‍ക്കാരമതിനാലൊരു രക്ത രേഖ,
അങ്ങിനെയെങ്കിലുമീ വഴിക്കണക്കിനുത്തരം തേടാന്‍.

അറിയാത്ത പാഥകളി,ലുത്തരമില്ലാത്ത സമങ്ങളി-
ലെത്തി ഞാന്‍ നില്‍ക്കുമ്പോള്ളുളുരുകി തിരയുക-
യാണൊരു കരമെന്നെ വഴി നടത്താനീ സമസ്യാ
വഴികണക്കൊരു സമവുമിരുരേഖയുമാക്കി തരാന്‍.

ഉത്തരം കിട്ടാതെ പണ്ട് പകച്ചിരിക്കാറുള്ളപോ-
ലിന്നുമീ കണക്കുമായിവിടെ പകച്ചിരിക്കേ-
പരിചയം പുതുക്കിയൊരു കാറ്റുപോലുമില്ലിവിടെ-
മനസ്സു വിങ്ങുന്നതറിയുന്ന പാതിരാമഴചാറ്റുമില്ല

-പാര്‍വതി.

Tuesday, November 28, 2006

കണക്കിലെ കളികള്‍

“പെണ്ണേ നീ മിണ്ടാതിരിക്കുന്നുണ്ടോ, അപ്പനെ എരികേറ്റി വിട്ടോ നീ, എന്നിട്ട് അതും പറഞ്ഞ് കണ്ടവരോടൊക്കെ തല്ലൊണ്ടാക്കാന്‍ നടക്കുന്ന ഒരപ്പനും പറ്റിയ മോളും..”

പതുക്കെ ഊതിയൂതി കത്തിച്ച തീയാണ് അമ്മ വെള്ളമൊഴിച്ച് കെടുത്താന്‍ നോക്കുന്നത്.

“അത് ശരി, ഞാന്‍ പറയുന്നതാ തെറ്റ്, ഞങ്ങളെ കൊരങ്ങന്മാരെന്ന് വിളിച്ചാല്‍ അതിന്റെ അര്‍ത്ഥം എന്താ, ഞാന്‍ കൊരങ്ങാണെങ്കില്‍ വീട്ടിലുള്ളവരെല്ലാം കൊരങ്ങല്ലേ, അപ്പനും കൊരങ്ങാന്നല്ലേ അപ്പോ ടീച്ചറ് പറഞ്ഞേ..” ഞാന്‍ പിന്നെയും പ്രതീക്ഷ കൈവിടാതെ തുടര്‍ന്നു.

സര്‍ക്കാര്‍ സ്കൂളിലെ ആദ്യവര്‍ഷമാണ്, തൊട്ടപ്പുറത്തുള്ള ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് വന്നിട്ട് തട്ടികേറാന്‍ വന്ന ചേട്ടന്മാരെ വിരട്ടിയതിന്റെ ബഹളം അടങ്ങിയിട്ടില്ല, അപ്പോഴാണ് ഞാന്‍ അടുത്ത പുകിലും കൊണ്ട് വീട്ടിലെത്തിയത്.

ആ വര്‍ഷം പുതിയതായി വന്നതാണ് മലപ്പുറത്ത് നിന്ന് റഷീദ ടീച്ചര്‍. ലോറേഞ്ചിലേയ്ക്കുള്ള പലര്‍ക്കും ഒരു പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആണ് ഹൈറേഞ്ചിലെ നിയമനങ്ങള്‍, സര്‍ക്കാര്‍ ചിലവില്‍ ആറ് മാസം ലീവിലായിരിക്കും പലരും, വല്ലപ്പോഴും വരുമ്പോഴാവട്ടെ അങ്ങാടീ തോറ്റതിന് അമ്മയോട് എന്ന പോലെ ദേഷ്യം മുഴുവന്‍ കുട്ടികളുടെ അടുത്തും.

അല്ലെങ്കില്‍ തന്നെ കണക്കില്‍ ഇത്തിരി കണക്കായ ഞാന്‍, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച പല വാക്കുകളും ഒരര്‍ത്ഥവും അറിയാതെ മലയാളത്തില്‍ കണ്ടപ്പോള്‍ വീണ്ടും പേടിച്ചു, ല.സാ.ഗു വും ഉ.സാ.ഗു. വും ഒക്കെ പഠിച്ചതാണെങ്കില്‍ അതെന്ത് എന്ന് പിടികിട്ടാന്‍ ഇത്തിരി സമയമെടുത്തു,പക്ഷേ ഈ സമയം കൊണ്ട് ഞാന്‍ അവരുടെ കണ്ണിലെ കരടും ആയി.പോരാത്തതിന് ക്ലാസ് ടീച്ചറും.

കൂട്ടത്തില്‍ തേങ്ങാചമ്മന്തിക്ക് മുകളില്‍ കടുക് കിടക്കുന്നത് പോലെ നാടടച്ച് ആക്ഷേപവും, എന്നേ ചീത്ത പറഞ്ഞെന്ന് കേട്ടാല്‍ അപ്പന്‍ അത്ര അനങ്ങില്ലെന്നറിയാമെങ്കിലും നാടിനെ പറഞ്ഞാല്‍ അപ്പന് ചോര തിളയ്ക്കുമെന്ന് എനിക്ക് നന്നായറിയാം..

അതിന്റെ ഭാഗമായാണ് ഈ എരികയറ്റല്‍.

“ഗുരുക്കന്മാരെ ബഹുമാനിക്കണം, അവര് ചീത്ത പറഞ്ഞാലും കേക്കുന്നത് കൊണ്ട് ദോഷമൊന്നും ഇല്ല” അമ്മ വക.

“അത് കൊള്ളാം, അപ്പോ ഈ മലമോളിലുള്ളവരൊക്കെ കാടന്മാരാന്നും, കപ്പേം കാച്ചിലും മാത്രം തിന്നുന്നത് കൊണ്ടാ പോത്തിന്റെ ബുദ്ധിയെന്നും ഒക്കെ പറയുന്നത് വെറുതെ ഇരുന്ന് കേള്‍ക്കാം അല്ലേ, അദ്ധ്യാപകരെ ബഹുമാനിക്കണം പക്ഷേ കുട്ടികളെ കുരങ്ങന്മാരായി കാണുന്നവരെ ബഹുമാനിക്കാന്‍ എന്താ ചെയ്യണ്ടേ?” ഞാന്‍ വക

ഈ പരിശ്രമം കര്‍ക്കിടകം തീരുന്നത് വരെ ഞാന്‍ തുടര്‍ന്നു, പറമ്പില്‍ പോവാതെ അപ്പന്‍ വീട്ടിലിരിക്കുന്ന സമയമാണല്ലൊ അത്, അങ്ങനെ ഒരു ദിവസം അപ്പന്‍ തേച്ച വെള്ളമുണ്ടും പുതിയ ഷര്‍ട്ടും ഒക്കെയിട്ട് കുടയും തൂക്കി ഇറങ്ങിയപ്പോള്‍ എന്റെ പ്രയത്നങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയെന്ന് കണ്ട് ഞാന്‍ സന്തൊഷിച്ചു.

“കുരുത്തം കെട്ട പെണ്ണ്”, എന്ന അമ്മയുടെ ചൊരുക്ക് കേള്‍ക്കാതെ തന്നെ

എന്റെ മനസ്സമാധാനത്തിന് റഷീദ ടീച്ചറിന് പെട്ടന്ന് തന്നെ സ്ഥലം മാറ്റം കിട്ടി, എന്റെ ആഗ്രഹം അവര്‍ക്ക് വല്ല അട്ടപ്പാടീലോ മാട്ടുപെട്ടീലോ കിട്ടണമെന്നായിരുന്നു, എന്റെ കാണിക്ക മാത്രമല്ല അവരുടെ കാണിക്കയും സ്വീകാര്യമാണെന്നറിയിച്ചാവും അവര്‍ക്ക് നാട്ടിലേയ്ക്ക് തന്നെ സ്ഥലം മാറ്റം കിട്ടി.

അപ്പന്‍ സഹപാഠി ലൊക്കല്‍ ചോട്ടാ നേതാവിനേയും അത് വഴി വലിയ നേതാവിനേയും ഒക്കെ കണ്ടുവെന്നറിഞ്ഞപ്പോഴേയ്ക്കും ഞാന്‍ ല.സാ.ഗു വും ഉ.സാ.ഗു വും ഒക്കെ പഠിച്ച് കഴിഞ്ഞിരുന്നു.


“ദേ നിന്നെ സ്റ്റാഫ് റൂമില്‍ വിളിക്കുന്നു..”
ഇന്നേത് കുറ്റസമ്മതമാണ് നടത്തേണ്ടത് എന്ന് കരുതി,ചെന്നപ്പോള്‍ അവിടെ റഷീദ ടീച്ചറിനെ കണ്ടു
“അവസാന വര്‍ഷം ആയീല്ലേ, പഠിത്തം നടക്കുന്നുണ്ടോ?”
“നല്ല മാര്‍ക്ക് കിട്ടട്ടെ, ഉഴപ്പിത്തിരി കൂടുതലാണല്ലേ, പഠിത്തത്തില്‍ ശ്രദ്ധിക്കണം ”

ചങ്കില്‍ മീന്‍ മുള്ള് തടഞ്ഞത് വിഴുങ്ങുമ്പോള്‍ ഇളിക്കുന്നത് പോലെ ഒരു ചിരി ചിരിച്ച് അവിടെ നിന്നും ഊരി പോരുമ്പോള്‍ യുണിഫോം ഇടാതെ നടക്കുന്നത് കണ്ടാല്‍ ചെവി കിഴുക്കി പൊന്നാക്കി വിടുന്ന ഹെഡ്മാഷിനെ കാണാതിരുന്നതിലുള്ള സന്തോഷം ആയിരുന്നു മനസ്സില്‍ കൂടുതല്‍.

-പാര്‍വതി.

Monday, November 27, 2006

ഈ പോത്തിന് ഈ വേദം

“മൂധേവി. കുടുംബം കുളം തോണ്ടാനാ അവളെ ഇങ്ങോട്ട് കെട്ടിയെടുത്തെ, എടീ ശ്യാമളെ, എടീ ശ്യാമളെ”

അലറി വിളിക്കല്‍ തുടങ്ങിയിട്ട് കുറെ നേരമായിരിക്കുന്നു, ഇത്തിരി കാപ്പിക്കുരു ഉള്ളത് പറിക്കാനിറങ്ങിയതാണ് എന്റെ കുടുംബം, ഞാനാണെങ്കില്‍ ഒരു ഏണിയില്‍ കയറി പൊങ്ങി നിന്ന കുരുമുളക് കൊടി വള്ളികളൊക്കെ കെട്ടിവയ്ക്കയും..

“ഇതെന്ത് പറ്റി സോമന്? അവനിന്ന് തട്ടകത്തിലാണല്ലോ”

കട്ടങ്കാപ്പിയും കൊണ്ട് വന്ന അമ്മയോട് അപ്പന്‍ ചോദിച്ചു.

“അവള്‍ടെ അമ്മായിയമ്മ അവനെ എരികേറ്റി വിട്ടതാരിക്കും, അല്ലേലും എല്ലാ തള്ളമാരും അങ്ങനെതന്നെയാ“ പൊതുവാക്കില്‍ അമ്മായിയമ്മെയെന്ന് പറയപ്പെടുന്ന സ്വന്തം അമ്മയ്ക്കിട്ടും ഭാര്യ ഒന്ന് താങ്ങിയത് കേട്ടിട്ട് അപ്പന്‍ ഇത്തിരി അന്തിച്ച് നിന്നു.

“എന്താ സോമാ കാര്യം?”

അപ്പന്‍ കലിതുള്ളി നിന്ന സോമന്‍ ചേട്ടനോട് ചോദിച്ചു..

“ഒന്നും പറയണ്ടെ ജോയിചേട്ടാ..ഈ മൂധേവി കാരണം എനിക്ക് ജീവിതം നരകമായി. ഇവള്‍ക്ക് ദിവസവും പണി ഉണ്ടെന്നുള്ളതിന്റെ ഹുങ്കാ, ഇവക്കെവിടുന്നാ മാസാമാസം പുതിയ തുണീം ദിവസവും പലഹാരങ്ങളും വാങ്ങാന്‍ കാശ്, ഞാന്‍ ചോദിച്ചാ ഇല്ലെന്ന് പറയുകേം, ഇന്നറിഞ്ഞീട്ട് തന്നെ കാര്യം അവളാണൊ ഞാനാണൊ കെട്ടിയോനെന്ന്.”

“പോട്ടെ സോമാ, അവള്‍ അധ്വാനിച്ചുണ്ടാക്കുന്ന കാശ് കൊണ്ടല്ലേ, നീ മാസാമാസം മൂന്ന് മക്കള്‍ക്കും അവള്‍ക്കും കൂടി ഒരു ചാക്ക് അരിയും വാങ്ങി കൊടുത്ത് കടമ തീര്‍ക്കും, ഓണോം കോടീം നിനക്ക് പറഞ്ഞിട്ടില്ലേലും അവര്‍ക്ക് വേണ്ടെ“, അമ്മയുടെ വക ഉപദേശം

കഥയിങ്ങനെ,

നാലാങ്ങളമാര്‍ക്ക് ഒറ്റപെങ്ങളായ ശ്യാ‍മളയെ ടി സോമന് കെട്ടിച്ച് കൊടുക്കുമ്പോള്‍ അങ്ങേര്‍ക്ക് മനുഷ്യക്കൊലം പോലും ഇല്ലെന്ന് അവര്‍ നോക്കാതിരുന്നതിന് കാരണം, പെണ്ണ് മാത്രം മതിയെന്ന് പറഞ്ഞ് ഇവരങ്ങ് ചെന്നത് തന്നെ, രണ്ട് കൂട്ടര്‍ക്കും ലാഭം, ഒരു പൈസ ചിലവില്ലാതെ പെണ്ണിനെ ഉറക്കി വിട്ട ആശ്വാ‍സം അപ്പുറത്ത്, ഈ മോന്തയ്ക്ക് ഒരു തരക്കെടില്ലാത്ത പെണ്ണിനെ കിട്ടീല്ലോ എന്ന ആശ്വാസം ഇപ്പുറത്ത്. പക്ഷേ ആശ്വാസം ദീര്‍ഘശ്വാസമായത് രണ്ടാമത്തെ കുട്ടിയുണ്ടായതോടെ, ആദ്യത്തെ കുട്ടി അമ്മായിഅമ്മയെ പോലെ, കണ്ടപ്പോ പേടിച്ച് പോയെന്ന് ശ്യാമള തന്നെ സാക്ഷ്യം പറയുന്നു, രണ്ടാമത്തെ കുട്ടി കറുത്തതെങ്കിലും ഇത്തിരി സുന്ദരികുട്ടി, മൂന്നമത്തേതോ രണ്ടും വിട്ട് നല്ല വെളുത്ത് ചുവന്ന് നിണ്ട തലമുടിയും ഒക്കെയായി..അന്ന് തോട്ട് ശ്യാമള അറിയാതെ വീടിനകത്ത് ഒളിച്ചിരിക്കുക, സമയം പറയാതെ വീട്ടില്‍ കയറി ചെന്ന് കട്ടിലിനടിയും മറ്റും പരതുക ഇതൊക്കെ പതിവായി. ദിവസ കൂലിക്കാരനായ സോമന് ഭാര്യക്ക് മൂന്നൂറ്ററുപത്തഞ്ച് ദിവസം പണിയും പിന്നെ ഉത്സവബത്തയും ഒക്കെ കിട്ടുന്നത് അതിലും വെറുപ്പ്.

ശ്യാമള ചേച്ചി തലയിലൊരു കുടം വെള്ളവുമായി വരുന്നത് കണ്ടു,

“വാടി ഇങ്ങൊട്ട്, ഇന്ന് നിന്റെ കള്ളത്തരം ഞാന്‍ പൊളിക്കും, ആരാടി നിനക്ക് എന്നും ചായക്കട പലഹാരം വാങ്ങി തരുന്നത്...ആഹാ...എന്നോട് കള്ളം പറയുന്നൊ, ഇന്ന് രണ്ടിലൊന്നറിയണം”

“നിങ്ങളൊന്ന് അലറാതിരിക്കെന്റെ മനുഷ്യാ, നാട്ടാര് മൊത്തം കേള്‍ക്കും”

“അതേടീ നാട്ടാര് കേള്‍ക്കുന്നതാ നിനക്ക് കുറവ്, ഞാനൊന്നും അറിയുന്നില്ലെന്ന് കരുതി അഹങ്കരിക്കുവാ നീ അല്ലെടീ....”

ഒച്ചയും ബഹളവും ഏറിയും കുറഞ്ഞും നിന്നു. പക്ഷേ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല, നല്ല അയല്‍ക്കാരെന്ന നിലയില്‍ ഇത്രയും സമയമായ സ്ഥിതിക്ക് ഇനി പിടിച്ച് മാറ്റാം എന്ന് തീരുമാനിച്ച് അപ്പനും അമ്മയും അങ്ങോട്ട് നീങ്ങി, പിന്നാലെ ഞാനും, ഞങ്ങള്‍ മുറ്റത്തെത്തിയതും എന്തോ വലിയ ശബ്ദത്തില്‍ വീഴുന്നതും അയ്യോ അമ്മേ ന്ന് ശ്യാമള ചേച്ചിയുടെയുടെ കരച്ചിലും കേട്ടു, അത്യാഹിതം സംഭവിച്ചു എന്ന് തന്നെ കരുതി ഓടി അകത്ത് ചെന്നപ്പോള്‍ സോമന്‍ ചേട്ടനെ താങ്ങിയിരുത്തുന്ന ശ്യാമള ചേച്ചിയേ ആണ് കണ്ടത്, ഇത്തിരി ദൂരത്ത് ഒരു കൊരണ്ടി പലകയും..

“ഈ മനുഷ്യനോട് ഞാന്‍ പണ്ടേ പറഞ്ഞതാ ഞാന്‍ കഷ്ടപെട്ടുണ്ടാക്കുന്ന പൈസ എനിക്കും മക്കള്‍ക്കും വേണ്ടിയാണെന്ന്, ഇങ്ങേര് രാവും പകലും ഇല്ലാതെ സ്വന്തം വീട്ടില്‍ ഒളിച്ചിരിക്കുന്നതും പാതിരാത്രിയില്‍ കയറി വന്ന് കട്ടിലിനടിയിലും അലമാര പിന്നിലും ഒക്കെ പരതുന്നതും ഞാന്‍ എന്തെലും പറഞ്ഞോ, നാല് വയറിന്റെ തീറ്റയ്ക്ക് ഇങ്ങേര് എന്തേലും തരണേന്ന് പറഞ്ഞ് അങ്ങോട്ട് വന്നോ, പിന്നെ എന്നെ മേക്കിട്ട് കേറാനും കൂടി വന്നാലോ, ദേ മനുഷ്യാ കാപ്പി, വേണെല്‍ കുടി..ഈ പോത്തിന് ഈ വേദമെന്ന് എനിക്കറിയാഞ്ഞിട്ടാണൊ, വേണ്ടാന്ന് വച്ചാ സമ്മതിക്കേലാന്നാണെങ്കില്‍ എന്ത് ചെയ്യാനാ?

ശ്യാമള ചേച്ചി ഇട്ട കട്ടങ്കാപ്പിയും കുടിച്ച് തിരിച്ച് കാപ്പി ചൊട്ടിലേയ്ക്ക് നടക്കുമ്പോള്‍ അപ്പന്‍ അമ്മയെ സ്നേഹത്തോടെ ഒന്ന് നോക്കുന്നത് പോലെ തോന്നി.

അല്ല ഞാനൊന്നും കണ്ടില്ല.

-പാര്‍വതി.

Tuesday, November 21, 2006

കാലം തെറ്റിയ പെയ്യുന്ന മഴകള്‍

“വിനോദ്, ഇനി വയ്യ, ഇത് അവസാനത്തെ ശ്രമം” നിര്‍മ്മലയ്ക്ക അങ്ങനെ പറയുമ്പോഴും മനസ്സിലെ സങ്കടം കാരണം തൊണ്ട അടഞ്ഞു നിന്നു..

എത്രകാലമായെന്ന് പോലും ഓര്‍ത്തെടുക്കാനാവാത്ത പരീക്ഷണങ്ങളുടെ കൊടും വേനല്‍ കാലം, ഈ ആശുപത്രി മുറികളും ഇവിടുത്തെ നിശബ്ദതയും ഇടനാഴികള്‍ തെളിയുന്ന കണ്ണുകളുള്ള മനുഷ്യരും ആദ്യമാദ്യം നിര്‍മ്മലയെ പേടിപ്പിച്ചിരുന്നു, പിന്നെ ഓരോ പരാജയങ്ങളുടെയും പുനര്‍ചിന്തനത്തിനും ഒരിക്കല്‍ കൂടി എന്ന മോഹത്തിനും അടിമപെട്ട് തിരിച്ചെത്തവെ എന്നോ ആ പേടികള്‍ ഒഴിഞ്ഞ് പോയി.

ഇടവഴികള്‍ കടന്ന് വന്ന് ഇണചേരുവാന്‍ ബലമില്ലാത്ത ബീജങ്ങളുടെ കാത്തിരിപ്പിനാല്‍ ഊഷരമായ ഭൂമി പോലെ അവളുടെ ഉള്ളില്‍ പിറക്കാന്‍ കാത്തിരിക്കുന്ന ജീവനുകള്‍ തുടിച്ചു, ഓരോ പ്രാവശ്യവും ശീതീകരിച്ച് സൂക്ഷിച്ച് വച്ചിരിക്കുന്ന അവയെ ഉള്ളില്‍ കടത്തിവിടുമ്പോള്‍ ഒരു പരീക്ഷണവസ്തുവിന്റെ നിസ്സാരതയില്‍ അവള്‍ നീറി.

“സങ്കടപെടാതെ നിമ്മി” ഡോക്ടര്‍ വിനോദിന്റെ സ്വരം ഒരു മന്ത്രണം പോലെ, ഒരു പൂമ്പാറ്റയെ പിടിക്കാന്‍ പോകുന്ന മൃദുലതയോടെയാണ് അയാളുടെ കയ്യുകള്‍ ജോലി ചെയ്യുന്നത് എന്ന് അവള്‍ വിചാരിച്ചു,

“ഇപ്രാവശ്യം ശരിയാവും, ശുപാപ്തിവിശ്വാസം അതാണല്ലോ നിന്നെ ഇത്രയും കാത്തിരിക്കാന്‍ പ്രേരിപ്പിച്ചത്, ഈയൊരുവട്ടം കൂടി”, അവളുടെ മനസ്സിലെ തീക്കനല്‍ കാറ്റിനെ അണയ്ക്കാന്‍ പെയ്യുന്ന പുതുമഴ പോലെ ആ ശബ്ദം..

“ഇന്നെനിക്ക് ബേണ്‍ അന്‍ഡ് ഇഞ്ച്യുയറി വാര്‍ഡില്‍ ഒരു ഇന്‍സ്പെക്ഷനുണ്ട്, അത് കഴിഞ്ഞ് ഞാന്‍ കൊണ്ട് വിടാം” വേണ്ടെന്ന് പറയാന്‍ തോന്നിയില്ല, ഇരുട്ടിന്റെ ഏകാന്തതയില്‍ ഒരു കല്ലറ പോലെ വലിയ വീടും അതിലെ അനക്കമില്ലാത്ത കാറ്റും, അതിലും ആശ്വാസം ജീവന്റെയും മരണത്തിന്റെയും നിരന്തര പാദപതനം കേള്‍ക്കുന്ന ഈ ഇടനാഴികള്‍ തന്നെ.

“എന്നാല്‍ എന്റെ കൂടെ പോന്നോളൂ, അവിടെ ഡ്യൂട്ടി റൂമില്‍ ഇരുന്നോളൂ, ഒരു ക്രിട്ടിക്കല്‍ കേസ്സ് ആണ്, ഒരു കൂട്ടം കുട്ടികളുണ്ട്“ വിനോദിന്റെ കൂടെ ഇടവഴികള്‍ ഇറങ്ങികയറി നടന്നപ്പോള്‍ മരച്ച് കിടക്കുന്ന ജീവിതത്തിന്റെ കണികകള്‍ ശല്യപെടുത്താന്‍ വരുന്നില്ലെന്ന് അവള്‍ ഓര്‍ത്തു.

സ്റ്റാഫ് നേഴ്സ് മുന്‍പരിചയത്തോടെ ഒരു കസേര നീക്കിയിട്ടു തന്നു, അതില്‍ വെറുതെ മേശപ്പുറത്ത് കിടന്ന മാനുവലുകള്‍ തിരിച്ച് നോക്കിയിരിക്കുമ്പോള്‍ പലതരത്തില്‍ പൊള്ളലേറ്റവരുടെ മുഖങ്ങളും നീറ്റലിന്റെ ശബ്ദങ്ങളും കാതില്‍ വീണ് കൊണ്ടിരുന്നു, ഒട്ടോരു അപരിചത്വത്തോടെ ഇരിക്കവെയാണ് ഒരു കൂട്ടം യൂണിഫോമിട്ട കുട്ടികള്‍ സംസാരിച്ച് കൊണ്ട് കടന്ന് പോയത്, വിനോദ് പറഞ്ഞ ഹോസ്പിറ്റലിലെ ജൂനിയേര്‍സ് ആവും എന്ന് കരുതിയിരിക്കവെയാണ് ഇരുമ്പ് സ്ട്രക്ചറില്‍ എണ്ണ തേച്ച പ്ലാസ്റ്റിക്ക് ഷീറ്റില്‍ കിടത്തിയ ആ രൂപം കൊണ്ട് വരുന്നത് കണ്ടത്, ഒരു പകുതി കരിഞ്ഞ ശരീരം, വല്ലത്തൊരു വിറ ശരീരത്തില്‍ പടരുന്നതറിഞ്ഞു, ഭയത്തിന്റെ. കണ്‍പോളകള്‍ കരിഞ്ഞ് വെന്തിരുന്നു, എങ്ങോ മറഞ്ഞ കണ്മണികള്‍, അടയാന്‍ തുടങ്ങിയ കണ്ണുകളില്‍ കണ്ടത് ഉന്തി നില്‍ക്കുന്ന വയറും അതില്‍ കരിഞ്ഞ് പിടിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ബാക്കിയും വിണ്ട് കീറിയ വയറിന്റെ ഉള്ളില്‍ നിന്ന് കണ്ട ഇളം ചുവപ്പ് നിറമുള്ള ഭാഗങ്ങളും ആയിരുന്നു.

“നിമ്മി, സോറി, ഞാന്‍ നിന്നെ കൂട്ടിക്കൊണ്ട് വരരുതായിരുന്നു, ഒഴിവാക്കാന്‍ പറ്റാത്ത പാനലായതു കാരണവും നിന്റെ ഈ മാനസികാവസ്ഥയില്‍ ഒറ്റയ്ക്ക് വിടാന്‍ തോന്നാഞ്ഞതും കൊണ്ടാണ് ഞാന്‍ നിന്നെ കൂട്ടികൊണ്ട് വന്നത്” ജഗ്ഗിലെ തണുത്ത വെള്ളം നീട്ടി വിനൊദ് മാപ്പ് പറഞ്ഞു, കണ്ണില്‍ ഇരുട്ട് കയറിയ പോലെ തോന്നിയ നിമിഷങ്ങള്‍ പെട്ടന്ന് തന്നെ മറഞ്ഞിരുന്നു..

ഒന്നും മിണ്ടാതെ പതിവിലും പതുക്കെ നടക്കുന്ന വിനൊദിനെ പിന്തുടരുമ്പോള്‍ അറിയാതെ ചൊദിച്ച് പോയി,

“എന്തായിരുന്നു അത്.“

ഉറക്കെ പറയുന്ന ആത്മഗതം പോലെയാണ് വിനോദ് മറുപടി പറഞ്ഞത്

“അപകടമെന്ന് പറയുന്നു, എങ്കിലും ഞങ്ങള്‍ ഡോക്ടേഴ്സിനറിയാം അപകടവും ആത്മഹത്യയും തമ്മിലുള്ള വ്യത്യാസം, സ്വയം തീകൊളുത്തുമ്പോള്‍ ഏറ്റവും വൃണപെടുക മുഖവും നെഞ്ചും ശരീരത്തിന്റെ മുകള്‍ഭാഗവും ആണ്, അതേ സമയം അപകടത്തില്‍ ഏറ്റവും പെട്ടന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഭാഗങ്ങളും അത് തന്നെ,“ഗര്‍ഭിണിയാണ്, കൂടെ മൂത്ത കുട്ടിയേയും കൂട്ടിയാണ് ശ്രമിച്ചത്”

“ആ കുട്ടി”

“മരിച്ചു”

“അപ്പോ ഈ ശരീരം, പഠിക്കാന്‍?”

“അല്ല മരിച്ചിട്ടില്ല, ജീവന്റെ ഒരു തുടിപ്പുണ്ട് ബാക്കി, നിലനിര്‍ത്താനാവില്ല”

ഇനിയൊന്നും കേള്‍ക്കണമെന്നില്ലാതെ കാറിന്റെ സൈഡ് സീറ്റിലിരിക്കുമ്പോള്‍, നോവിലും ഉള്ളില്‍ കാര്‍മേഘങ്ങള്‍ കൂടൊഴിയുന്നത് പോലെ തോന്നി. എവിടെയോ പുതിയ മെഴുകുതിരികള്‍ തെളിയുന്നതായും.

-പാര്‍വതി.

Friday, November 17, 2006

മൂന്ന് വാര്‍ത്തകള്‍

മുല്ലപെരിയാര്‍ ഡാം തകരാന്‍ പോവുകയാണ് പോലും, ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ആഘോഷപൂര്‍വ്വം ഒരുക്കങ്ങളൊക്കെ തുടങ്ങി.. വേവലാതിപ്പെട്ട് അമ്മയെ വിളിച്ചിരുന്നു ഇന്നലെ, മലമുകളില്‍ നിന്ന് വെള്ളം താഴേയ്ക്കല്ലേ ഒഴുകൂ, നമുക്കൊരു കുഴപ്പവുമില്ല എന്ന് അമ്മ പറഞ്ഞപ്പോള്‍ സമാധാനം, എന്റെ ആരും മരിക്കില്ലല്ലോ,പിന്നെയെനിക്കെന്താ, ഇനി മറ്റൊരു സുനാമി വാര്‍ത്ത പ്രതീക്ഷിച്ചിരിക്കാം.
*************************************
കഴിഞ്ഞയാഴ്ച്ചത്തെ വാര്‍ത്തയാണ്, ഇപ്പോ പുതുമ നഷ്ടപെട്ടു, എന്നാലും, ടാക്സികളില്‍ സഞ്ചരിച്ച്, വൈകിയ വേളകളില്‍ നഗരത്തില്‍, (തലസ്ഥാന നഗരി തന്നെ) വന്നിറങ്ങുന്ന ആളുകളെ ഒരു മൊബൈലിന് വേണ്ടിയും, ലാപ്ടോപ്പിന് വേണ്ടിയും വസ്ത്രങ്ങള്‍ക്ക് വേണ്ടിയും കൊന്നൊടുക്കിയ ഏഴ് ആണ്‍കുട്ടികള്‍,പിടിയിലായത്രെ. എല്ലാവരും പതിനെട്ടിനും ഇരുപത്തിയൊന്നിനും മധ്യേ പ്രായം.കൂടുതലൊന്നും ലാഭമുണ്ടായിരുന്നില്ലെന്നും, എത്ര പേരെ കൊന്നെന്ന് ഉറപ്പില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞുവത്രെ, എന്നാലും പോലീസിന്റെ കണക്കനുസരിച്ച് ഇരുപത്തിയേഴ് പേരോളം ഇങ്ങനെ ആളറിയാത്ത ഓടകളില്‍ കിടന്ന് ചീയുന്നുണ്ട്..
എന്നാലെന്താ എന്റെ ആരും രാത്രികളില്‍ വരാനില്ല, നമുക്കെന്ത് സംഭവിക്കാന്‍..ലോകത്ത് അങ്ങനെയെന്തൊക്കെ സംഭവിക്കുന്നു, എന്ന് കരുതി ജീവിക്കാതിരിക്കനൊക്കുമോ, ഒട്ടും ശ്രദ്ധയില്ലാത്തവര്‍ക്കാണ് അങ്ങനൊക്കെ വരുന്നത്.
*********************************************
തൊട്ടടുത്ത സെക്ടറിലെ മൂന്നര വയസ്സുള്ള കുട്ടിയെ തട്ടികൊണ്ട് പോയിരിക്കുന്നു, വെറും കുട്ടിയല്ല, അഡോബിന്റെ (പ്രശസ്ഥ സോഫ്ട്വെയര്‍ കമ്പനി) സി.ഇ.ഓ യുടെ മകന്‍, രണ്ട് കോടിയാണ് പോലും വിടുതല്‍ തുക ചോദിക്കുന്നത്,തട്ടിയെടുത്തത് പട്ടാപകല്‍ ഒരു ബൈക്കിലും.ഇപ്പോള്‍ കൈമാറി കൈമാറി കുട്ടി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തി എന്ന് പോലീസ് പറയുന്നു..എന്തായാലെന്താ നാട്ടിലുള്ള എല്ലാ കുട്ടികളേയും പറ്റി ഞാന്‍ എന്തിനാ വേവലാതിപ്പെടുന്നത്, കൊടുക്കാനുള്ളത് ഉണ്ട് എന്നറിഞ്ഞ് തന്നെയാവും തട്ടി കൊണ്ട് പോയത്, അല്ലാണ്ടെന്താ
********************************
അടുപ്പില്‍ വച്ചിരിക്കുന്ന അരി തിളച്ച് തൂവുന്നുണ്ടോ, അതാ വേവലാതി, അല്ലെങ്കില്‍ പിന്നെ അത് വൃത്തിയാക്കാന്‍ ആ തൂപ്പുകാരി പെണ്ണിന്റെ കാല് പിടിക്കേണ്ടി വരും, കൂടുതല്‍ കാശും കണക്ക് പറഞ്ഞ് വാങ്ങും..അതൊന്ന് നോക്കട്ടെ.

-പാര്‍വതി.

Tuesday, November 14, 2006

ജന്മാന്തര ബന്ധങ്ങള്‍

ജനല്‍കമ്പിയില്‍ തല ചായ്ച്ച് ഇരിക്കുമ്പോള്‍ തണുത്ത കാറ്റ് ആദ്യം വന്ന് പരിചയം പുതുക്കി

“മറന്നില്ല ഈ വഴികളൊന്നും അല്ലേ?”
“എങ്ങനെ മറക്കാന്‍. മനസ്സ് തന്നെ ഇവിടെ കളഞ്ഞ് പോയതല്ലേ ഞാന്‍?”

മനസ്സിലായത് പോലെ അവളെന്നെ ചുറ്റിപ്പറ്റി നിന്നു..

വേനലിന്റെ വരവറിയിക്കുന്നത് പോലെ തണുപ്പ് കുറഞ്ഞ പുക മഞ്ഞ് തെയിലതോട്ടങ്ങള്‍ക്ക് മീതെ ഒഴുകി നടന്നു..

കാറ്റിന്റെ കുശലം ചൊല്ലല്‍ കേട്ട് അവരും വന്നു.

“അറിയാമായിരുന്നു, ഒന്നെങ്കിലും തിരിച്ചു വരുമെന്ന്, ആരുമറിയാതെ പൊഴിഞ്ഞ കണ്ണുനീര്‍ത്തുളളികള്‍ മായ്ച്ചു കളയാന്‍ എത്ര പണിപെട്ടിരിക്കുന്നു..“

വാത്സല്യത്തോടെ അവര്‍ കവിളില്‍ തലോടി.

കുന്നിന്‍ മുകളിലെ അമ്പാടികണ്ണന്റെ അമ്പലത്തില്‍ ഉത്സവത്തിന്റെ കൊടിയിറങ്ങിയെന്നും ഇത്തവണയും ചന്ദനവും കളഭവും ചാര്‍ത്തി നിന്ന കണ്ണന് കണ്ണേറ് കിട്ടാനും മാത്രം അഴകായിരുന്നെന്നും ആയിരം കുശലം പറച്ചിലിനിടയില്‍ അവര്‍ പറഞ്ഞു.

ഓടിക്കയറിയിരുന്ന നടവഴികള്‍ പതുക്കെ നടന്ന് കയറുമ്പോഴും അവര്‍ കൂട്ട് നിന്നു.

“എല്ലാമറിഞ്ഞിരുന്നോ നീ?“

“അറിഞ്ഞിരുന്നു, എങ്കിലും കാത്തിരിക്കുമെന്ന് എന്നോട് പറഞ്ഞിരുന്നില്ലല്ലോ, അതു കൊണ്ട്....”

ചിരിക്കിടയില്‍ പൊടിഞ്ഞ ഒരു തുള്ളി കണ്ണീര്‍ കാറ്റ് പെട്ടന്ന് ഉണക്കി കളഞ്ഞു, പണ്ടും ഞാന്‍ ഈ വഴികള്‍ തനിയെ നടന്ന് കയറുമ്പോള്‍ കരയുന്നത് അവര്‍ സഹിക്കില്ലായിരുന്നല്ലോ.

വായനശാലയ്ക്ക് ഒത്തിരി മാറ്റം വന്നിരിക്കുന്നു, സന്ധ്യ ആവോളം മതി മറന്ന് കേട്ടിരിക്കാറുള്ള കവി സദസ്സുകള്‍ ഓര്‍മ്മ വരുന്നു.. തുലാമഴയ്ക്ക് താളം കൊടുക്കുന്ന ഇടിമുഴക്കം പോലെ നിന്റെ സ്വരം, അതെന്നോ എന്നെ പിരിഞ്ഞോ..

ബിരുദാനന്തര ബിരുദത്തിന്റെ അവസാന നാളില്‍, കൈവഴികള്‍ പിരിയുന്നത് വീണ്ടും കണ്ടു മുട്ടാനാണെന്നത് എല്ലാവരോടും പറഞ്ഞ നീ, എന്നോട് മാത്രം മാറ്റം ജീവിതത്തിന്റെ മാറ്റമില്ലാത്ത ഏക മൂലകം എന്ന് പറഞ്ഞത് എന്തിനായിരുന്നു?

ഭീരുക്കളായിരുന്നു നാം അല്ലേ?

“ഒന്ന് വേഗം നടക്കൂ, നിനക്കായ് കാത്തിരിക്കുകയാണ് അവിടെ, നീ അതറിയാതെ പോയെങ്കിലും, അറിയിക്കാതിരിക്കാന്‍ ശ്രമിച്ചുവെങ്കിലും”

കാറ്റ് എന്നെ മുന്നൊട്ട് തള്ളി..

യാത്ര പറയലിന്റെ സാമ്പ്രാണി പുക അവളെന്റെ മൂക്കിലെത്തിച്ചു,.

“എനിക്ക് വയ്യ, ഞാന്‍ തിരിച്ചു പോവുകയാണ്, എന്നെ കാണുമ്പോള്‍ തിളങ്ങാത്ത, എനിക്കായ് മറച്ചു വച്ചൊരു പുഞ്ചിരിയില്ലാത്ത ആ മുഖം എനിക്ക് കാണണ്ട”

“നിനക്ക് തിരിച്ച് പോകാനാവില്ല, നിന്നെ കാണാതെ അവന് പോകാനാവില്ല, പാടി മുഴുമിക്കാത്ത ഒരു കവിത നിനക്ക് നല്കാനുണ്ടെന്ന് അവന്‍ പറഞ്ഞതല്ലേ.”

കാറ്റ് മാതൃവാത്സല്യത്തോടെ ശിരസ്സില്‍ തഴുകി നയിച്ചു.

മുഖമില്ലാത്ത ഒത്തിരി മുഖ രൂപങ്ങള്‍ക്ക് നടുവില്‍ നീ, എന്നത്തേയും പോലെ കൊത്തി വച്ച ശില്പത്തിന്റെ മുഖം പോലെ ദൃഡം, മറക്കാന്‍ കഴിയില്ലെങ്കില്‍, മറവിക്കപ്പുറത്തെ ലോകത്തേയ്ക്ക് യാത്ര പോകുമ്പോഴും വിളിക്കുമെന്നറിയുമായിരുന്നെങ്കില്‍ എന്തിന് നീയെന്നെ യാത്ര പറഞ്ഞയച്ചു?

ഒരേ മനസ്സോടെ പ്രണയിച്ച കാറ്റിനേയും കവിതയേയും കണ്ണനേയും മറന്ന് കുന്നിറങ്ങാന്‍ എന്തിന് നീയെന്നോട് പറഞ്ഞു. അറിയാമായിരുന്നു നിനക്കേല്ലാം..

ഒത്തിരി നേരം ഇരുന്നത് പോലെ, ആരോ കയ്യില്‍ പിടിച്ചപ്പോഴാണ് പരിസരം അറിഞ്ഞത്, ഒരു കൊച്ച് പെണ്‍കുട്ടി, ചുരുണ്ട തലമുടി, കുടുംബത്തിലാര്‍ക്കും ഇല്ലാത്ത ചുരുളിമയുള്ള മുടി അവള്‍ക്ക് കിട്ടിയതിനെ പറ്റി എല്ലാവരും അത്ഭുതപ്പെട്ടതായി നിന്റെ കത്തിലുണ്ടായിരുന്നു അല്ലേ, അവളുടെ കവിളത്തെ മറുക് ജന്മാന്തര ബന്ധങ്ങളുടെ സ്പര്‍ശനത്തില്‍ തുടുത്ത് നിന്നു. അവള്‍ തിളങ്ങുന്ന കണ്ണുകളാല്‍ എന്നെ നോക്കി നിന്നു.

വിദൂരതയില്‍ എന്നും നീ സല്ലപിക്കാറുണ്ടായിരുന്ന ആ സ്വരമാണോ നിന്നെ ഇതൊക്കെ പറഞ്ഞേല്‍പ്പിച്ചത്, നീ പറയാറുണ്ടായിരുന്നല്ലോ കാറ്റിന് കാലത്തെ മനസ്സിലാക്കാനുള്ള അതീന്ദ്രിയത്വമുണ്ടെന്ന്, ആരാണ് ഈ കുഞ്ഞിനെ എന്നിലെത്തിക്കാന്‍ എല്ലാ തടകളും മാറ്റിയിടാന്‍ നിന്നെ പ്രേരിപ്പിച്ചത്, പിന്നെ എനിക്കായ് എഴുതി വച്ച കത്തും..

എന്നും, തിരശീല വീഴേണ്ടതെപ്പോഴെന്ന് നീയാണ് തീരുമാനിച്ചിരുന്നത് അല്ലേ..

അവളുടെ തോളില്‍ കയ്യിട്ട് തിരിച്ചിറങ്ങുമ്പോള്‍ കാറ്റ് ഞങ്ങളെ ഒരുമിച്ച് പുല്‍കി,

“പോയി വരൂ, “

കുന്നിന്‍ മുകളിലെ കണ്ണന്‍ പുഞ്ചിരി പൊഴിച്ച് പറഞ്ഞു,

“ആ കണ്ണുകളിലെ തിളക്കം ഇനിയൊരിക്കലും നിന്നെ പിരിയില്ല, ഇനി കരയരുത്..“

-പാര്‍വതി.

Thursday, November 09, 2006

പ്രവാചകന്‍ സൃഷ്ടിക്കപെടുന്നു...

“എന്റെ സുഹ്രുത്തുക്കളെ, നിങ്ങള്‍ പോകരുത്, ഒന്ന് നില്ക്കൂ, കേള്‍ക്കൂ, ഞാന്‍ പറയുന്നത് ശരിയാണോ എന്ന് നിങ്ങളൊന്ന് ചിന്തിച്ച് നോക്കൂ, ഇനിയും നമുക്ക് സമയമുണ്ട്,കാലം അതിക്രമിച്ചിട്ടില്ല.“

“നിനക്ക് ഭ്രാന്താണ്”

“ഈ സമൂഹം നാശത്തിന്റെ പുതപ്പണിഞ്ഞിരിക്കുന്നു, നിന്റെ അഴുക്കുചാലുകള്‍ കെട്ടിക്കിടക്കുന്നത് കാണുക, അവിടെ പെറ്റുപെരുകുന്ന പാരാദ വംശങ്ങളെ കാണുക, നിന്നേയേ നശിപ്പിക്കുന്നതിന് മുമ്പ് അതിനെ ചികിത്സിക്കുക, കേള്‍ക്കൂ“

“ഇവന് ഭ്രാന്താണ്, ചങ്ങലയ്ക്കിടുക, ഇവന്‍ പുലമ്പുന്നു, അവ അസഹ്യങ്ങളാകുന്നു”

“ഹേ മാറാരോഗത്തിന്റെ വീണ്‍ വിഴുപ്പ് ചുമക്കുന്ന സമൂഹമേ നിന്റെ തെരുക്കളില്‍ നായ്ക്കള്‍ നട്ടുച്ചയ്ക്ക് ഓരിയിടുന്നു, പിളര്‍ന്ന ഗര്‍ഭപാത്രത്തില്‍ നിന്ന് പാ‍തി പുറത്ത് വീണ കുഞ്ഞ് പിടയുന്നു.നാശത്തിന്റെ ശംഖധ്വനി മുഴങ്ങുന്നു, ഇനി നീയെവിടെ പോയൊളിക്കാന്‍? നിന്നെ രക്ഷിക്കാന്‍ ഇനി ഒരു ദൈവത്തിനുമാവില്ല, വിപത്തിന്റെ ആത്മാക്കള്‍ നിന്റെ അകത്തളങ്ങളില്‍ പാര്‍പ്പു തുടങ്ങി കഴിഞ്ഞു.

“അവനെ കല്ലേറിയൂ..അവന്റെ വിഷശ്വാസം നമ്മേയും നശിപ്പിക്കും മുമ്പേ അവനെ കൊന്നു കളയൂ, അവന്റെ മേലൊരു കല്‍ക്കൂനയുയരട്ടെ, അവന്റെ വാക്കുകള്‍ അന്യം നിന്ന് പോകട്ടെ, ഒരു സമൂഹത്തിന്റെ നേര്‍ക്ക് വാളോങ്ങുവാന്‍ ഇനി ഒരു പടു ജന്മം പിറക്കാതിരിക്കാന്‍ ആ കല്‍ക്കൂന അവിടെ നിലനില്ക്കട്ടെ, എറിയൂ...അവനെ കൊല്ലൂ..”

നിശബ്ദത.............

ഒരു മര്‍മ്മരം

അവന്‍ പ്രവാചകനായിരുന്നു....

പ്രവാചകന്‍...പ്രവാചകന്‍....

വിധേയത്വത്തിന്റെ വിഴുപ്പ് താങ്ങി സമൂഹം കൈവഴി പിരിഞ്ഞൊഴുകി, ഏകാന്തതയില്‍, കല്‍ക്കൂനയില്‍ നിന്ന് ആകാശത്തിലേയ്ക്ക് ഒരു ചോദ്യ ചിഹ്നം പോലെ, ഒരു മനുഷ്യന്റെ ഉണങ്ങിയ കൈ ഉയര്‍ന്നു നിന്നു.

-പാര്‍വതി.

Monday, November 06, 2006

ഉണ്ണീ നിനക്കായ്

ഉണ്ണീ നിനക്ക് തരാനിന്നീ
അമ്മയ്ക്ക് കയ്യിലില്ലയൊന്നും

വരണ്ടൊരീ ഭൂമിയും,പാപ-
പുകയില്‍ കറുത്ത മാനവും,
കൈക്കുഞ്ഞുങ്ങള്‍ നിറയുന്ന-
കുപ്പത്തൊട്ടികളു,മതിലിര-
തേടുന്ന നായ്ക്കളും.

ഉണ്ണീ നിനക്കു തരാനിന്നീ
അമ്മയ്ക്ക് കയ്യില്ലില്ലയൊന്നും.

പിച്ചിയെറിഞ്ഞ പൂവ് പോലെ-
യീ ഭൂമിയിന്ന് നിലവിളിക്കേ-
യിവിടെ കരിവേഷങ്ങളാടുന്നു.
കാലമൊരു നോക്കുകുത്തിയായീ-
കല്‍ത്തുറങ്കിന്റെ വാതില്‍ തിരയുന്നു.

ഉണ്ണീ‍ നിനക്ക് തരാനിന്നീ
അമ്മയ്ക്ക് കയ്യില്ലില്ലയൊന്നും.

സൃഷ്ടികളൊരുക്കുന്ന മാതൃത്വവു-
മതിന്‍ ഗര്‍ഭപാത്രവുമിന്നീ ലോകത്തി-
ലേറ്റം പിഴയ്ക്കുന്ന ജോഡിയാകെ-
കണ്ണ് കാണാത്തയിരിട്ടുന്റെ ലോകത്തി-
ലായിരമുണ്ണീകള്‍ പിറന്ന് വീഴുന്നു.

അമ്മതന്നോമല്‍ സ്വപ്നമായ്,നിലാ-
കുളിരായി,കണ്ണുനീരൊപ്പുന്ന മറു-
പിള്ളയായീ താമരമൊട്ടിലെന്നു-
മൊളിക്ക,യുണ്ണീ അമ്മതന്‍ സ്നേഹ-
മൊഴുകും നിനക്കായ്, സുകൃതമായ്

-പാര്‍വതി.

Thursday, November 02, 2006

ഊടുവഴികളില്‍ അലയുന്ന മനസ്സ്

ഇല്ല, എന്ത് പറയാനാ? അല്ലെങ്കില്‍ ഞാന്‍ എന്ത് പറഞ്ഞിട്ടെന്താ കാര്യം, കണ്ടില്ലേ ഒരു കൂട്ടത്തിനുണ്ടോ ശ്രദ്ധ? അല്ല അവര്‍ക്കും പണി തിരക്കിലിതൊക്കെ ശ്രദ്ധിക്കാന്‍ പറ്റിയെന്നു വരില്ല. എന്നാലും ഇത്രയും വില കൂടിയ പാത്രങ്ങളും മറ്റും വയ്ക്കുമ്പോള്‍ ഒരു ശ്രദ്ധ വേണ്ടെ? അല്ലങ്കില്‍ അവരെ എന്തിനാ പറയുന്നത്? സ്വന്തം ഭര്‍ത്താവ് എങ്ങനെയായിരുന്നു, എടുക്കുന്നതൊന്നും ഒരിടത്ത് തിരിച്ച് വയ്ക്കില്ല, എന്തെങ്കിലും പറഞ്ഞാല്‍ ആളെ കത്തിക്കുന്ന നോട്ടവും നോക്കി ഒരു നില്‍പ്പും, ഇതൊക്കെ കണ്ട് പേടിക്കുമെന്നായിരുന്നു കരുതിയിരുന്നത്, പിന്നല്ലെ മനസ്സിലായത് അതാ പാവാടക്കാരിയുടെ പിന്നാലെ പൊകുന്നതിന് തടസ്സം നില്‍ക്കുന്നത് കൊണ്ടുള്ള കെറുവാണെന്ന്, അല്ല എനിക്കെന്തിനാ കുറവ്? അമ്മ ആരോടും പറയാതെ പോയപ്പോള്‍ അപ്പന്‍ ബോര്‍ഡിങ്ങില്‍ ആക്കിയെങ്കിലും പെട്ടന്നങ്ങ് പോയപ്പോള്‍ ഉള്ളതൊക്കെ എനിക്ക് തന്നെയല്ലെ കിട്ടിയത്, അത് കണ്ട് തന്നെയാ കെട്ടിയത് എന്നങ്ങ് പറയാന്‍ മടിയായിരുന്നു, പിന്നെ പണം കണ്ട് നില്‍ക്കണ്ടാന്ന് പറഞ്ഞപ്പോഴല്ലേ അവളുടെ കൂടെ അങ്ങിറങ്ങി പോയത്, കൊച്ചിനെ പിന്നെ ഞാന്‍ കൊടുക്കുമോ? ഒന്നൂല്ലേലും അവന്റെ അമ്മ ഞാനല്ലേ, പിന്നെ കൈ നിറയെ കാശുണ്ടെങ്കിലാണൊ ജയിക്കുമെന്നുറപ്പുള്ള വക്കീലിനെ കിട്ടാന്‍ ബുദ്ധിമുട്ട്, പിന്നെ അവനെ നോക്കാന്‍ ഞാന്‍ നിന്നില്ല പോലും, അവനെന്തിനാ കുറവ് വച്ചത്? അവന്‍ ചോദിക്കുന്നതൊക്കെ അവന് കൊടുത്തില്ലേ ഞാന്‍, എന്നാലും ഇപ്പോ ഒരു ചായ്‌വുണ്ട് അയാളുടെ വശത്തേയ്ക്ക്, ഇനീപ്പോ എന്റെ പൈസ ആവശ്യമില്ലല്ലോ, അല്ലെങ്കില്‍ അവനെ എന്തിനാ കുറ്റം പറയുന്നത്? അയാളുടെ അവസ്ഥ കണ്ടില്ലേ കാശും പണീം ഇല്ലാത്ത അവളെ കെട്ടി മൂന്ന് കുട്ടികളും, എന്നെ തോല്‍പ്പിക്കാമെന്ന് കരുതി, പക്ഷേ കഷ്ടപെട്ടപ്പോള്‍ മനസ്സിലായി പണമില്ലെങ്കില്‍ ജീവിതം അത്ര എളുപ്പമല്ലന്ന്, അതാവും ഇപ്പോ അവനെ വശത്താകാന്‍ നോക്കുന്നത്, അമ്മയ്ക്ക് ഭ്രാന്താന്ന് അവനോട് പറഞ്ഞു കൊടുത്തിരിക്കുന്നു പോലും. അവനിനി അതെങ്ങാനും കേട്ടു നില്‍ക്കുമോ? അതെങ്ങനെയാ അവനെ എല്ലാ കാലത്തും നോക്കിയത് ഞാനല്ലേ? അപ്പോ അവനെങ്ങനെ എന്നെ ഇട്ടിട്ട് പോവാന്‍ പറ്റുമോ? വക്കീലിനോട് ചോദിക്കണം, അങ്ങനെ ഇട്ടിട്ട് പോയാല്‍ പിന്നെ ചില്ലി കാശ് പോലും അവനും അയാള്‍ക്കും കിട്ടരുത്, വക്കിലിനെ ഇപ്പോ തന്നെ കാണണം.

“മാഡം, തെറ്റിദ്ധരിക്കരുത്, ആ ബാഗ് ഒന്ന് പരിശോധിക്കണം”

ബാഗ് പരിശോധിക്കാനൊ? ഇവര്‍ക്കറിയില്ല ഞാന്‍ ആരാന്ന്, ഞാന്‍ കേസ്സ് കൊടുത്താല്‍ പിന്നെ ഒരുത്തനും പണിയുണ്ടാവില്ല.

വെയിറ്റ് ചെയ്യണമെന്നോ, എന്തിന്? എനിക്ക് പോവണം, അല്ല ഞാന്‍ നിങ്ങള്‍ പറയുന്നതിന് എന്തിനാ വെയിറ്റ് ചെയ്യുന്നത്? ദാ വരുന്നു മകന്‍, ഇവനെന്ത് ഇവിടെ? ഈയിടെയായി ഇങ്ങനെയാ, ഒരിടത്തും തന്നെ വിടില്ല, അവനറിയാതെ വക്കീലിനെ കണ്ട് എല്ലാം മറ്റിയെഴുതിക്കുമെന്ന പേടിയാവും, അപ്പനും മകനും ഒക്കെ ഒത്തു ചേര്‍ന്നുള്ള നാടകമാണ് എല്ലാം, അയാളെ കണ്ടതിന് ശേഷമാണ് ഈ അന്വേഷണവും തിരക്കിവരവും ഒക്കെ. എന്നാലും ഇപ്പോഴും എല്ലാം എന്റെ പേരില്‍ തന്നെ അല്ലേ, വക്കിലിനെ കാണട്ടെ.

“ഇതെന്റെ അമ്മയാണ്, അതെ ഒരു തരം രോഗമാണ്, മെഡിക്കല്‍ സയന്‍സ് ക്ലെപ്റ്റോമാനിയ എന്ന് പറയുന്നു, ഒത്തിരി കാലമായിരിക്കുന്നു, ശ്രദ്ധിക്കാറുണ്ട്, എന്നാലും ആരും അറിയാതെ ഇറങ്ങി പോരുകയാണ്, നിങ്ങള്‍ എനിക്ക് വേണ്ടി ക്ഷമിക്കണം”

അവര്‍ കാണാതെ ആ സ്പൂണുകള്‍ തിരിച്ചേല്‍പ്പിച്ച് അയാള്‍ അമ്മയെ ചെര്‍ത്തുപിടിച്ച് തന്റെ വാഹനത്തിന്റെ നെര്‍ക്ക് നടന്നു.
---------------------------
ക്ലെപ്റ്റോമാനിയ : മോഷണത്വര തോന്നുകയും അത് നിയന്ത്രിക്കാനാവാതെ വരുകയും ചെയ്യുന്ന ഒരു മാനസിക വിഭ്രാന്തി,( സ്നേഹപൂര്‍വ്വമായ ഇടപെടലുകളും അത് വഴി സ്വഭാവരൂപാന്തരവും അല്ലാതെ ഫലപ്രദമായ ഒരു ചികിത്സ ഇത് വരെ കണ്ടുപിടിക്കപെട്ടിട്ടില്ല)

-പാര്‍വതി.

Monday, October 30, 2006

സ്വപ്നങ്ങള്‍

കുന്നിന്‍ മുകളിലെ കാറ്റ് കഥ പറഞ്ഞ് ഒഴുകുകയായിരുന്നു.
“ഇതാ ഇത് ചെവിയില്‍ വച്ചു നോക്കൂ” അവന്‍ ശംഖ് അവളുടെ നേര്‍ക്ക് നീട്ടി, അവളത് വാങ്ങി ചെവിയോട് ചേര്‍ത്തു.

“ഒരു ഇരമ്പം കേള്‍ക്കുന്നില്ലേ” ഒരു മന്ത്രണം പോലെ അവന്‍ ചോദിച്ചു,

“കടലിന്റെ ആത്മാവാണത്, ശംഖിന്റെ സ്വപ്നങ്ങളുടെ വിളി, അതിന്റെ ആത്മാവിന്റെ ദാഹം”

“ഇത് ശംഖിന്റെ പിരിവുകളില്‍ കാറ്റ് കടക്കുമ്പോള്‍ ഉണ്ടാകുന്ന സ്വരമാണ്” അവള്‍ മറുപടി പറഞ്ഞു, അവന്‍ തൊട്ടടുത്ത് നില്‍ക്കുകയായിരുന്നു,അവന്റെ ഹൃദയത്തിന്റെ മിടിപ്പും കണ്ണില്‍ സ്വന്തം പ്രതിബിംബവും അവള്‍ക്ക് കാണാനായി.

“എന്റെ കണ്ണില്‍ നീയെന്താണ് കാണുന്നത്” അവന്‍ ചോദിച്ചു,

“എന്റെ രൂപം“ അവള്‍ മറുപടി പറഞ്ഞു.

“എന്റെ ആത്മാവിന്റെ വാതിലാണത്, എന്റെ സ്വപ്നങ്ങളുടെ വിളക്ക്, അവിടുത്തെ കാത്തിരിപ്പിന്റെ നാഴികമണിനാദമാണ് ഈ ഹൃദയമിടിപ്പ്”

“എന്റെ കണ്ണില്‍ നീയെന്താണ് കാണുന്നത്” അവള്‍ അവനെ ഉറ്റുനോക്കി ചോദിച്ചു.

“എന്നെ കാണാനാവുന്നില്ല,ഒരു വെളുത്ത നിറം“, ആദ്യമായി കണ്ട ആശ്ചര്യത്തോടെ അവന്‍
പറഞ്ഞു

“എന്റെ ഹൃദയമാണത്, ആകാശത്തിന്റെ നിറമാണവിടെ, അതാണെന്റെ സ്വപ്നം ഈ നിമിഷങ്ങള്‍ എന്റെ സ്വപ്നങ്ങളുടെ കാത്തിരിപ്പും.

പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ കുന്നുകളോടിയിറങ്ങി, താഴത്ത് വന്ന് നില്‍ക്കുമ്പോള്‍ അവന്‍ കാണാതെ നനഞ്ഞ കണ്ണുകള്‍ പുറം കയ്യ് കൊണ്ട് തുടച്ച് അവനെ കാത്തു നില്ക്കാതെ നടന്ന് തുടങ്ങി.

-പാര്‍വതി.

Friday, October 27, 2006

ആത്മാവിന്റെ അനാഥത്വം

വൈകിയെഴുന്നേറ്റ പ്രഭാതത്തിന്റെ മൌഡ്യവുമായാണ് ഞാന്‍ ടി.വി ഓണ്‍ ചെയ്തത്, പ്രഭാത ഗീതങ്ങളും ചിലപ്പോള്‍ കേള്‍ക്കാനാവുന്ന കവിതകളും സന്തോഷം തരും, ഇന്ന് ദേവരാഗം ആയിരുന്നു, പാരിജാതം തിരുമിഴിതുറന്നപ്പോഴും പവിഴമല്ലി പൂത്തപ്പോഴും വിണ്ണിലെ കന്യക നിശാഗന്ധിയായി മണ്ണിലെത്തിയെപ്പോഴും നമ്മളെ അറിയിച്ച കവിയുടെ ഓര്‍മ്മ പുതുക്കല്‍.

പ്രശസ്തരാ‍യ ഒരുപാട് പേരുടെ മുഖങ്ങള്‍ കണ്ടു, ഉദിച്ചുയര്‍ന്ന മേഘജ്യോതിസ്സെന്ന് വിശേഷിപ്പിച്ച ഓ, ഏന്‍. വി. മനുഷ്യന്റെ സുകൃതമെന്ന് പറഞ്ഞ ഭാസ്കരന്‍ മാസ്റ്റര്‍. എന്നാല്‍ എന്റെ മനസ്സില്‍ കുപ്പിച്ചില്ല് കൊണ്ടത് പോലെ തറഞ്ഞത് അവരാരുമായിരുന്നില്ല, പ്രായത്തിന്റെ എല്ലാ ചുളിവുകളും, നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കതയും, മുഖം മൂടിയില്ലാത്ത മുഖവുമായി ഭാരതി തമ്പുരാട്ടി.

എന്റെ മനസ്സില്‍ ഇപ്പോഴും നില്ക്കുന്ന ആ വാക്കുകള്‍ ഞാന്‍ ഒന്നെഴുതി നോക്കട്ടെ..

“പൂക്കളെയും ചെടികളെയും ഒത്തിരി ഇഷ്ടമായിരുന്നു,ഈ പാരിജാതവും പിന്നെ ഒത്തിരി റൊസകളും ഒക്കെ വച്ചു പിടിപ്പിച്ചു, ഇതിനിടയിലൂടെ മിണ്ടാതെ നടക്കും, എഴുതുവാനുള്ള പാട്ടിനെ പറ്റി ആലോചിക്കയാവും, നമുക്കറിയില്ലല്ലോ, ചിലപ്പോല്‍ രാത്രി പെട്ടന്നെഴുന്നേറ്റ് പോയി കുത്തികുറിക്കുന്നത് കാണാം”

“.....ഓര്‍മ്മകളെന്ന് പറയാന്‍....ഇവിടുണ്ടായിരുന്നില്ലല്ലോ, അത് കൊണ്ട് എനിക്കധികം ഓര്‍മ്മകളില്ല, പിന്നെ ഇവിടെ വരുമ്പോള്‍ ആരെങ്കിലും പാട്ട് ചോദിച്ചാല്‍ എഴുതുന്നത് കണിട്ടുണ്ട്:

“.....പിന്നെ ഒരോര്‍മ്മ, അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു, അന്ന് അമ്മയ്ക്ക് വയ്യാണ്ടായി കിടക്കുകയായിരുന്നു, എന്നും മകന്‍ അടുത്ത് വേണമെന്ന് നിര്‍ബദ്ധം. അത് കൊണ്ട് പാട്ട് വേണ്ടവര്‍ക്ക് പറഞ്ഞ് കൊടുത്ത് എഴുതിക്കുകയായിരുന്നു.....ഇവിടെ ചുറ്റും പവിഴമല്ലി മരമായിരുന്നു,........അച്ഛനും മക്കളും ഒരുമിച്ച് വീട്ടിലുണ്ടാവുന്നത് അപൂര്‍വ്വമാണ്,,,,അന്ന് കൊച്ചു മകനെ അടുത്ത് വിളിച്ച് ചൊദിച്ചു....“

“നീ നിന്റെ അമ്മയോട് ചോദിക്ക്...അവള്‍ക്കെന്നെ അറിയാമോന്ന്...ഉം..അവള്‍ പറയും നാല് മക്കളുടെ തന്ത എന്ന്..അല്ലാതെ അവള്‍ക്കൊന്നും അറിയില്ല എന്നെ പറ്റി....അറിയും....ഞാന്‍ പോയി കഴിയുമ്പോള്‍ അവളെന്നെപറ്റി കൂടുതലറിയും...”

“...അപ്പോള്‍ ഞാന്‍ പറഞ്ഞു, വേണ്ട...എനിക്കിപ്പോള്‍ ഉള്ളതൊക്കെ മതി...പോയിക്കഴിഞ്ഞ് കൂടുതലറിയണ്ട...“
“....പിന്നെ അങ്ങനെ തന്നെ സംഭവിച്ചു,....ഒത്തിരി വൈകാതെ തന്നെ പോയി....പിന്നെ ഞാനും അറിഞ്ഞു”

എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ആര്‍ക്കുവേണ്ടിയാണെനിക്കറിയില്ല, കൈവഴികളായി ഒഴുകിപിരിയുന്ന പുഴ കരയുന്നുവോ എന്ന് ആരാഞ്ഞ കവിക്കായിട്ടൊ, അതോ ഏകാന്തമായ ഈ ശില്പത്തിന് വേണ്ടിയോ, അതോ ഈ ഓര്‍മ്മയില്‍ നീറി നീറി ജീവിച്ചുവെന്ന കേട്ട മറ്റൊരാത്മാവിന് വേണ്ടിയോ...മനുഷ്യനെ ചായങ്ങള്‍ തേച്ച് ആട്ടമറിയാത്ത വേദികളില്‍ കൊണ്ട് നിര്‍ത്തുന്ന വിധിയോര്‍ത്തോ..അതോ എന്നെ പറ്റി തന്നെ ഓര്‍ത്തോ..

അറിയില്ല..

--------------------------------------------------
വയലാറിന്റെ പറ്റിയുള്ള കൈരളിയുടെ ഡോക്യുമെന്ററി കണ്ട എന്റെ ചിന്തകള്‍
*ഭാരതി തമ്പുരാട്ടി- വയലാറിന്റെ ഭാര്യ.
---------------------------------------------------
-പാര്‍വതി.

Wednesday, October 25, 2006

മരുമോള് ചെയ്ത കടുംകൈ

കറിയാചേട്ടനും മറിയചേടത്തിക്കും മക്കളഞ്ചാ..അഞ്ചും ആണ്‍പിറന്നോന്മാര്‍..അതും ആറടി പൊക്കോം 4 അടി വ്യാസോമുള്ള കടാമുട്ടന്മാര്‍, എന്നാലും നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും കറിയാചെട്ടനെ വിളിക്കുന്ന വിളിപേര് അത്ര മാഞ്ഞ് പൊയില്ല, “പന്നി കറിയാ“,ന്ന്.

കാരണം രണ്ടാ, എവടെങ്കിലും കാട്ടുപന്നി വാഴയോ കപ്പയോ കുത്തീന്നറിഞ്ഞാ അപ്പോ പൊറപ്പെടും തോട്ട നിറച്ച നാടന്‍ തോക്കും കൊണ്ട് കറിയാചെട്ടനും മക്കളും, ആ സൂകര പുത്രന്‍ പിന്നെ എവിടെ പോയൊളിച്ചാലും എത്ര രാത്രികള്‍ കഴിഞ്ഞാലും അവനെ കൊന്ന് നല്ല പത്തലില്‍ കെട്ടി തൂക്കി വീട്ടിലെത്തിച്ച് മറിയചേടത്തിക്ക് രാവെളുക്കുവോളം അടുക്കളയില്‍ പണിയും കൊടുത്താലേ പിന്നെ തോട്ടില്‍ കുളിക്കാനിറങ്ങൂ, രണ്ട് ദിവസത്തേന് അയലോക്കത്തുള്ളവരാരും തുണിയലക്കാതിരിക്കാന്‍ ശ്രദ്ധിക്കും.

രണ്ടാമത്തെ കാരണം ഈ പന്നി പ്രേമം കാരണമാണൊന്നറിയില്ല, പന്നിയുടെ തൊലി പോലെ മിനുത്തതാണ് കറിയാചേട്ടന്റെ തൊലിയും,മൂക്കിന് താഴെയും തലയുടെ പിന്‍ഭാഗത്തും ആട് കേറി നിരങ്ങിയ പറമ്പ് പോലെ ഇത്തിരി പൂട കഴിച്ചാല്‍ പിന്നെ കാഴ്ചപ്പുറമെല്ലാം കരിയോയിലൊഴിച്ച ചാണകം മെഴുകിയിട്ട തറ പോലെ..

അപ്പന്റെയും മക്കടെയും ഭള്ള് സഹിക്കാതെ നടുവൊടിയും എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് മറിയചേടത്തി മൂത്തവനെ പിടിച്ച് പെണ്ണ് കെട്ടിച്ചേക്കാം എന്ന് നല്ല കുരുമുളകിട്ട് വറുത്ത പന്നി ഉലത്തന്‍ കൊടുത്ത് മയക്കിയ കറിയാചേട്ടനെ സമ്മതിപ്പിച്ചത്. ആനവില്ലാസത്തു നിന്നും നല്ല തേക്കിന്‍ തടി പോലത്തെ സാറായെ കെട്ടി കേറ്റിയതീ പിന്നെ പന്നി മാത്രമല്ല കപ്പയും കോഴിയും ഒക്കെ ഇഷ്ടത്തിന് തിന്നാന്‍ തുടങ്ങി അപ്പനും മക്കളും.

മീനമാസത്തിലെ കത്തുന്ന ചൂട്..

“ഇത്തിരി കഞ്ഞിവെള്ളം തന്നെടീ മോളെ..“

ഏലത്തിന് വളമിടീല് നടക്കുന്നതിന്റെ ബഹളത്തീന്ന് കയറിവന്ന് കറിയാചേട്ടന്‍ മരുമകളോട് പറഞ്ഞു, പണിക്കാരൊന്നും വേണ്ടാത്ത വീട്ടില് വേറെ വെപ്പും വെണ്ട,

“ഇന്നെന്തുവാടീ മോളെ കറി ഉച്ചയ്ക്ക്?”

പുള്ളി കഞ്ഞിവെള്ളോം കൊണ്ട് വന്ന സാറയോട് ചൊദിച്ചു.

“അപ്പാ..പന്നിക്കറിയാ...“

അന്ന് കറിയാചേട്ടന്‍ നാട്ടുകാര്‍ അറിഞ്ഞിരിക്കുന്ന ചരിത്രത്തിലാദ്യമായി പന്നി ഉലത്തന്‍ തൊട്ടില്ലെന്നും പിന്നെ കെട്ടിയോന്‍ പറഞ്ഞ് കഥയറിഞ്ഞ സാറ, മറിയചേടത്തിയോട് കുമ്പസാരിക്കുന്നത് വരെയും, അത് കറിയാചേട്ടന്റെ ചെവിലെത്തുന്നത് വരെയും വെളുക്കെ ചിരിച്ചില്ലെന്നതും, തോട്ടിന്ന് കയറ്റിയ കുതിര്‍ന്ന ഓലമേടഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മറിയചെടത്തി തന്നെ എന്നോട് പറഞ്ഞതാ..

-പാര്‍വതി.

Tuesday, October 24, 2006

അരങ്ങൊഴിഞ്ഞ വേഷം

അരങ്ങിലുയരുന്നു കാലാശകൊട്ടിലതു-
കേട്ടെന്റെ മനസ്സ് പിന്നെയും പതറുന്നു
ഒരിക്കല്‍ കൂടിഞാനൊന്നരങ്ങത്തുചെന്നാ-
ലിത്തിരി നേരം കൂടിയെന്‍ വേഷമാടട്ടെ.

ഇത്തിരി നിറക്കുറവ് കാണുന്നയിടമൊക്കെ-
ഇത്തിരികസവിട്ട് ഞാനൊന്ന് മിനുക്കണ-
മെന്നിട്ട് ഇടയില്‍ പതറിയ പാട്ടിന്റെ ഭാഗ-
മെല്ലാമൊരുവട്ടം കൂടിയൊന്നിരുത്തി നോക്കണ-
മറിയാതെ പിഴച്ച ചുവടൊക്കെയുമൊന്നാഴ-
മായര്‍ത്ഥ മറിഞ്ഞൊന്നാടട്ടെ.

പോകയാണൊ നാമി,തൊന്നു മിനിയൊരു വേള-
തരില്ലയോ തിരുത്തുവാ, തിരക്കില്ലയെങ്കിലൊരു-
മാത്ര നിന്നിരുന്നെങ്കിലീ ആടയുമുടയുമൊക്കെയൊ-
ന്നഴിച്ചെടുത്തോട്ടെ ഞാനനിനി വരവില്ലയെങ്കിലൊരു-
ഓര്‍മ്മയായതെന്നിലുരുകട്ടെ,പാതയില്‍ കുളിരാവട്ടെ

യാത്ര പറയാനില്ലയാരുമെങ്കിലു,മെടുക്കുവാനില്ല-
ഭാണ്ഡവുമിപ്പെരുവഴിയില്‍ സുകൃതമാവും പാഥേയ-
മില്ലയെങ്കിലും തിരിക്കൂന്നു നീ വിളിച്ച പാതയി,
ലെന്നും കാത്തിരുന്ന നീയെത്തിയ വേളയിലാടാതെ-
പോയി ഞാനെന്റെ മനസ്സിലെന്നും കൊതിച്ചൊരാ-
നിറവിന്റെ വേഷം കെട്ടിയാടിയില്ലെന്നാലും

-പാര്‍വതി.

Saturday, October 21, 2006

മനസ്സില്‍ വിരിഞ്ഞ മഴവില്ല്

ഒരു ജന്മത്തിന്റെ മുഴുവന്‍ സ്നേഹവും സുകൃതവും സമ്മാനപൊതികളായി, ആശംസകളായി മധുരമായി എത്തിച്ചേര്‍ന്നപ്പോള്‍...


ഐശ്വര്യവും ആശംസയുമായി ഒരു വെള്ളിനാണയം


മധുരം നിറച്ച മിഠായി പൊതികള്‍

ഒരു കെട്ട് പൂക്കള്‍,ഒരു കുന്ന് സ്നേഹവുമായി

പേരറിയാത്ത ഒത്തിരി മധുരങ്ങളും..

എന്റെ മനസ്സിന്റെ മാനത്ത് ഒത്തിരി വര്‍ണ്ണക്കുടകള്‍ വിരിഞ്ഞിരിക്കുന്നു.ഈ സന്തോഷം എന്റെയീ സ്നേഹമുള്ള കുടുംബത്തില്‍ എല്ലാവരുമായി പങ്കുവയ്ക്കുന്നു..

സ്നേഹത്തോടെ പാര്‍വതി


Thursday, October 19, 2006

ഞാനും നീയും പിന്നെയൊരു ദിവസവും

“മേം..ദീവാലി നയി മനാന?..പഠാക്കെ വഠാക്കെ നയി ലേരയിയോ?“
(മാം,ദീവാലി ആഘോഷിക്കുന്നില്ലെ,പടക്കങ്ങളൊന്നും വാങ്ങുന്നില്ലെ?)

“ക്യാ ദീവാലീ യാര്‍, അകേലി ഹൂം, ഇസിലിയെ കുച്ച് കാസ് നഹി”
(എന്ത് ദീവാലീ ഡൊ, ഒറ്റയ്ക്കാണ് അ ത്കൊണ്ട് പ്രത്യേകത ഒന്നും ഇല്ല)

“തുമാരാ കൈസെ ഹൈ,തയ്യാരി സബ് ഹോയയീ?”
(നിങ്ങള്‍ക്കെങ്ങനെയുണ്ട്, ഒരുക്കങ്ങളൊക്കെയായോ?)

“ഹമാരേ തോ മാബാപ്പ് ഓര്‍ സാത്ത് ബായീബഹനാ ഹേ,ഇസിലിയെ വിശേഷ് കുച്ച് നഹി“
(ഞങ്ങള്‍ അച്ചനുമ്മമ്മയും ഏഴ് സഹോദരീസഹോദരരുമാണ്,അത് കൊണ്ട് ആഘോഷം ഒന്നും ഇല്ല)


-പാര്‍വതി

Monday, October 16, 2006

മനുഷ്യന്‍ എന്ന ജീവി

ഞായറാഴ്ചയുടെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് വെറുതെ മാര്‍ക്കറ്റിലിറങ്ങിയതായിരുന്നു ഞാന്‍,എങ്ങും തിരക്കാണ്,ദീവാലി ആഘോഷത്തിന്റെ വര്‍ണ്ണശബളിമ,കഴിഞ്ഞ വര്‍ഷം ജനം തിങ്ങിയ മൂന്ന് മാര്‍ക്കെറ്റുകളില്‍ ബോംബ് പൊട്ടിയതൊക്കെ മറന്ന പോലെ കൈവഴികളായി പിരിഞ്ഞൊഴുകുന്ന പുഴ പോലെ ജനം..

ഇപ്പോള്‍ ദെല്‍ഹിയിലെ ഏത് മാര്‍ക്കെറ്റിലെയും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍ ഏതെടുത്താലും 65/- രൂപ എന്ന പസ്യവുമായി നില്‍ക്കുന്ന ചൈന ബസാറുകളാണ്,ഓളത്തില്‍ പെട്ട് ഞാനും അതിനുള്ളില്‍ കയറി..

വല്ലാത്തൊരു ഞെട്ടലില്‍ നിന്ന് പോയി ഞാന്‍,പേര് കേട്ട എല്ലാ ബ്രാന്‍ഡുകളും നിരന്നിരിക്കുന്നു,Dove Moisturizing Lotion, Revlon Makeup Kits, L’ Oreal Hair Care Products എല്ലാം, Johnson & Johnson ന്റെ baby care products വരെ. അത് വരെ ബ്രാന്‍ഡ് ചെക്ക് ചെയ്യാന്‍ അതിന്റെ ബാര്‍കോഡ് ചെക്ക് ചെയ്തു നോക്കിയിരുന്ന ഞാന്‍ ഇതിലും അത് കണ്ടപ്പോള്‍ ഇരുട്ടടി കിട്ടിയത് പോലെ നിന്നു.

ഒക്കെറ്റിനും വില 65 തന്നെ എന്ന് വീണ്ടും ഉറപ്പിച്ചു,ചിരണ്ടിയും ഉരച്ചും ഒക്കെ നോക്കിയിട്ടും മേലെയുള്ള ഒറിജിനല്‍ ലേബലിന് മുകളില്‍ ഒന്നും കാണാത്തത് എന്റെ പേടി കൂട്ടിയതേ ഉള്ളൂ.

സൌന്ദര്യത്തിന് കൂട്ടാന്‍ ഇങ്ങനെയൊരു പിഴയോ എന്ന് സങ്കടപെട്ടിരിക്കുമ്പോഴാണ് സദാ രോഗിയായ വീട്ടുമസ്ഥ ഒരു പാരസിറ്റാമോളുമായി രാവിലെ ഉറക്കം കെടുത്തിയത്.കാലാവസ്ഥാ മാറ്റവും ഡെങ്കുവും അരങ്ങ് തകര്‍ക്കുമ്പോള്‍ മെഡിക്കല്‍ സ്റ്റോറുകാര്‍ക്ക് ഓണക്കോള്, മകന്‍ വാങ്ങികൊണ്ട് വന്ന പാരസിറ്റാമോള്‍ ഗുളിക കവര്‍ തുറന്നപ്പോള്‍ പൊടിഞ്ഞിരിക്കുന്നു,മുഴുവന്‍ പട്ടയും അരിച്ച് പെറുക്കിയിട്ടും expiry date കാണാനായില്ല..

ഇതൊക്കെ കണ്ട് തരിച്ചിരിക്കുമ്പോളാണ് പത്രത്തില്‍ ഈ വാര്‍ത്ത കണ്ടത്.ദൈവമേ ഈ ഇന്ത്യ എങ്ങോട്ട്,കുറുനരികളും കഴുതപുലികളും കൂടി വിശന്ന് ചത്താലും സ്വന്തം കൂട്ടത്തിലൊന്നിനെ കൊന്ന് തിന്നില്ലല്ലോ.
മനുഷ്യന്‍,ദൈവം സ്വന്തം രൂപത്തിലും ഭാവത്തിലും സൃഷ്ടിച്ച മനുഷ്യന്‍!

ദെല്‍ഹിയില്‍ ഇരിക്കുന്ന എനിക്ക് തിരിച്ചറിവിന്റെ ഈ വെളിച്ചമെങ്കിലും ഉണ്ടെങ്കില്‍ ആകെയുള്ള മരുന്ന് കടക്കാരനേയും ഡോക്റ്ററേയും ദൈവത്തിന്റെ പ്രതിരൂപമായി കാണുന്ന നാട്ടിലും അമ്മയ്ക്കും എന്താവും ഗതി എന്ന പേടിയില്‍ ഫോണില്‍ കുത്തുമ്പോള്‍ ഇതൊക്കെ ചെയ്യുന്നവരെ ചുട്ടെരിക്കാനായെങ്കില്‍ എന്ന് മനസ്സാ ആഗ്രഹിച്ചു.

ഇത്ര തിരക്കിട്ട് ഇതിവിടെ ടൈപ്പ് ചെയ്യുമ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്ഥന മാത്രം,കഴിച്ച മരുന്നുകള്‍ ഫലിക്കാതെ ആളുകള്‍ മരിച്ച് വീഴുമ്പോള്‍ ആ മരുന്നുകള്‍ വെറും അറക്കപൊടിയും കുമ്മായമിക്സും ആണെന്ന് നമുക്കാരോടെങ്കിലും പറയാനായാല്‍..

സുഹൃത്തുക്കളെ..നിങ്ങളുടെ സഹായം ഏതൊക്കെ തരത്തില്‍ ആവുമോ അതൊക്കെ എത്തിക്കൂ,കാത് കേള്‍ക്കിന്നില്ലെന്ന് നടിക്കുന്ന ലോകത്തിന്റെ മുന്നില്‍,അല്ലെങ്കില്‍ അന്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവനെ തിരയുന്ന ഈശ്വരന്റെ മുന്നില്‍.



-പാര്‍വതി.

ഡയറിതാളുകള്‍-ജീവിതം തന്ന പാഠം

“ഇനിയെന്താ നിങ്ങളുടെ പരിപാടി, മറ്റവരൊക്കെ പോയല്ലോ ഷോപ്പിങ്ങിന്,ഇനിയൊരു കാര്യം ചെയ്യൂ,ബസ്സ് പാര്‍ക്കിങ്ങിന്റെ അടുത്ത് തന്നെ വെയ്റ്റ് ചെയ്തോളൂ”

നിരാ‍ശരായി നില്‍ക്കുന്ന ഞങ്ങളെ നോക്കി സന്തോഷ് സാര്‍ പറഞ്ഞു,

സംഭവിച്ചിതെന്താണെന്നാല്‍....

ഫെബ്രുവരിയുടെ കുളിരില്‍ വിനോദയാത്ര പുറപെട്ട ഒരു പറ്റം പ്ലസ്റ്റൂ വിദ്യാര്‍ത്ഥികള്‍ ആണ് ഞങ്ങള്‍.പീരുമേടിന്റെ പുകമഞ്ഞും കുളിരും കാണുന്ന ഞങ്ങള്‍ക്ക് ഊട്ടിയിലെ കുളിര് അത്ര പുതിയതല്ല,മനസ്സുടക്കി നിന്നത് തടാകത്തിലെ ബോട്ട് യാത്രയ്ക്കാണ്.

പക്ഷേ എല്ലാ ചരിത്രത്തിലേയും പോലെ ആണ്‍കുട്ടികള്‍ അവസര വാദികളായി,കൂട്ടം തിരിഞ്ഞ് അവര്‍ ബോട്ട് തിരഞ്ഞെടുത്ത് പുറപ്പെടുമ്പോള്‍ മിച്ചം വന്ന് പോയത് ഞങ്ങള്‍ നാല് പെണ്‍കുട്ടികളായിരുന്നു.

എല്ലാവര്‍ക്കും ബോട്ട് യാത്ര നടത്തണം എന്ന് കലശലായ ആഗ്രഹം,എന്തിനും നേതൃത്വം കൊടുക്കാറുള്ള എന്നെ അവര്‍ നോക്കി, എനിക്കും ഈ യാത്ര മുടക്കരുത് എന്നാഗ്രഹമുണ്ട്,എന്നാലും നിലയില്ലാക്കയങ്ങള്‍ ഒരു പേടിസ്വപ്നങ്ങളാണ്,കൂടെ നീന്തലും അറിയില്ല.

തടാകത്തില്‍ ചന്നം പിന്നം ഒഴുകി നടക്കുന്ന ബോട്ടുകളെ കണ്ട് നില്ക്കവെ,കൂട്ടുകാരുടെ കണ്ണിലെ നിരാശ കാണവെ,നാല് പേര് ചേര്‍ന്ന് ബോട്ടെടുക്കാന്‍ തന്നെ തീരുമാനിച്ചു,നാലു പേരിരിക്കുന്ന പെഡല്‍ ബോട്ടാണ് ഞങ്ങള്‍ എടുത്തത്.

അല്പസമയത്തിനുള്ളില്‍ തന്നെ ആദ്യം തോന്നിയ അപരിചിതത്വം മാറി.പച്ച നിറത്തില്‍ കൊഴുത്ത് മലിനമായ ജലമാണെങ്കിലും അറ്റം കാണാതെ അത് പരന്ന് പരന്ന് പോവുന്നത് മനസ്സില്‍ സന്തോഷം ഉണ്ടാക്കി,മറ്റ് ബോട്ടുകളില്‍ ഉള്ള സഹപാഠികളുമായി സംസാരിച്ചും കളീ പറഞ്ഞും സമയം പോയി,

യാത്രയ്ക്കിടയ്ക്ക് തടാകത്തീരത്ത് ഒരു പക്ഷിക്കൂടും അതിന്റെ മൂക്കടയ്ക്കുന്ന മണവും,പച്ചച്ച കാട്ടിനുള്ളില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു വീടിന്റെ ഫോട്ടോയും എടുത്ത് നീങ്ങുമ്പോള്‍ ആരും ചവിട്ടി തള്ളിയ ദൂരത്തെ ഓര്‍ത്തില്ല,അകലെ ഒരു മങ്ങിയ കാഴ്ച പോലെ കടവ് കാണാം.

കഥകളും കടംകഥകളുമായി സമയം പോയി,പെട്ടന്നാണ് അന്തരീക്ഷം മാറിയത്,നന്നായി കാറ്റ് വീശാന്‍ തുടങ്ങി,മഴയും,പുകമഞ്ഞ് നല്ല കനത്തില്‍ പടര്‍ന്നു,അകലെ മങ്ങി കണ്ട ബോട്ട് ജെട്ടി കാണാനില്ല,വെള്ളത്തിന്റെ ദിശ നിയന്ത്രിക്കുന്ന പലക പിടിച്ച് അധികം പരിചയമില്ലാത്തതിനാല്‍ കാറ്റിന്റെ ഗതിയില്‍ അത് അങ്ങുമിങ്ങും തെന്നുന്നു.ബോട്ട് നന്നായി തന്നെ ചാഞ്ചാടുന്നു,എല്ലാവര്‍ക്കും ഒരു പരിഭ്രമം തോന്നാന്‍ തുടങ്ങിയിരുന്നു.അടുത്തെങ്ങും മറ്റൊരു ബോട്ട് കാണാനാവാത്തതും നന്നായി ഒന്ന് നിലവിളിച്ചാല്‍ കൂടി കേള്‍വിപ്പുറത്തല്ല കര എന്നതും കാരണമാവം,എന്റെ മനസ്സില്‍ ഈ സ്ഥലത്ത് എന്ത് മാത്രം ആഴമുണ്ടാവും എന്നതായി,അത് വരെ വെള്ളതിന്റെ മാലിന്യം മാത്രം നിനച്ചിരുന്ന ഞാന്‍ വീണാല്‍ കൂടി നീന്തി കര പറ്റാന്‍ ആവില്ലെന്ന് ഉറപ്പിച്ചു.

മഴയ്ക്ക് ശക്തി കൂടി,നിനച്ചിരിക്കാത്ത ഇത്തരം മഴ കുട്ടിക്കാനത്തിന്റെയും പ്രത്യേകതയാണ്,തണുപ്പിന്റെ കൂടെ ചരല്‍ വാരിയെറിഞ്ഞത് പോലെ പെയ്യുന്ന മഴ.

മനസ്സില്‍ ഒന്നും ഉറപ്പിക്കാനായില്ല,സ്വയവും മറ്റുള്ളവരേയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ തിരയുമ്പോള്‍ ഒന്നോര്‍മ്മ വന്നു “ആരോടെങ്കിലും സംസാരിക്കുമ്പോള്‍ അവരുടെ കണ്ണില്‍,നോക്കി സംസാരിക്കുക,എത്ര വലിയവരായാലും ഉറച്ച ഒരു നോട്ടത്തില്‍ പതറും അവിടെ നമ്മുടെ ആദ്യ വിജയം നെടാം”

“ഉണ്ണീ നമ്മളെങ്ങനെ പോവും,ഇവിടാരെയും കാണുന്നില്ല”

കരച്ചിന്റെ വക്കതെത്തി നിന്ന് സബി എന്ന സബിത ചോദിച്ചു.

“നമുക്ക് അനങ്ങാതിരിക്കാം,ഈ കാറ്റ് കുറയുന്നത് വരെ,പെഡല്‍ ചവിട്ടണ്ട”
എന്റെ മുഖത്തേയ്ക്ക് നോക്കിയ മൂന്ന് ജോടി കണ്ണുകളില്‍ നോക്കി ദിശ മാറ്റുന്ന പലക അനക്കാതെ പിടിച്ച് ഞാന്‍ പറഞ്ഞു.

“നിനക്ക് പേടി തോന്നണില്ലേ?”

“ഇല്ല”

അവളുടെ കൃഷ്ണമണിയില്‍ എന്റെ പ്രതിബിംബം കണ്ട് പറയവെ വാക്കിലെ കനം ഞാന്‍ തന്നെ അറിഞ്ഞു.

നന്നായി പെയ്തു തോര്‍ന്ന മഴ ഞങ്ങളെ അടിമുടി നനച്ചിരുന്നു.യുഗങ്ങളെന്ന് തോന്നിക്കുന്ന കുറെ സമയത്തിന് ശേഷം അന്തരീക്ഷം തെളിഞ്ഞു.പുക മഞ്ഞ് അല്പം മാറി,പെട്ടന്ന് മാറിയ കാലാവസ്ഥ കാരണം അങ്ങു ദൂരെ കരയില്‍ തെളിഞ്ഞ വിളക്കുകള്‍ ഇപ്പോള്‍ കാണാം,

“നമുക്ക് പോകാം” ഞാന്‍ പറഞ്ഞു

തണുപ്പും പേടിയും ഞങ്ങളുടെ തുഴച്ചിലിനെ നന്നായി ബാധിച്ചിരുന്നു,പേടിയുടെ കുളിര് കൂടുന്നുവെന്ന് തോന്നുമ്പോഴൊക്കെ ഞാന്‍ കേട്ടുമറന്ന പറഞ്ഞു മറന്ന കടംകഥകളും തമാശകളും എടുത്തിട്ടു.

സമയത്തിന്റെ സൂചിക മറഞ്ഞു പോയവരെ പോലെ തിരിച്ച് കടവത്തെത്തിയപ്പോഴേയ്ക്കും മൂവരില്‍ നിന്നും പേടിയുടെ അവസാന കണിക വരെ മാഞ്ഞുവെന്നുറപ്പിക്കാന്‍ വിക്രമാദിത്യ കഥകളിലെ പേശാമടന്തയുടെ കഥയില്‍ മറ്റ് രണ്ടെണ്ണം കൂട്ടികെട്ടി ഞാന്‍ പറഞ്ഞ് തീര്‍ത്തിരുന്നു.

അധികമെടുത്ത രണ്ടര മണിക്കൂറിന്റെ പൈസയും കൊടുത്ത്,ഞങ്ങള്‍ക്ക് വേണ്ടി കാത്ത് നില്‍ക്കുന്ന കൂട്ടുകാരുടെ ഇടയിലേയ്ക്ക് ഞങ്ങള്‍ക്ക് മാത്രം കിട്ടിയ നിറമുള്ള കൊറ്റികളുടെ ചിത്രങ്ങളുടെ വിശേഷവും പറഞ്ഞ് നടന്ന് പോവുമ്പോള്‍ മനസ്സ് ആര്‍ക്കൊക്കെയോ നന്ദി പറഞ്ഞു.

തണുത്ത് മരച്ച കമ്പിളി പുതപ്പിന് ചൂട് കൊടുത്ത് ഉറങ്ങുന്ന സബിയേയും അന്‍ഷയേയും നോക്കി ഉറക്കം വരാതിരിക്കെ മനസ്സില്‍ അടക്കി പിടിച്ച പേടികളോക്കെ കണ്ണീരായി ഒഴുകി തീര്‍ന്നു.

-പാര്‍വതി

Thursday, October 12, 2006

കാലങ്ങള്‍ക്കപുറത്ത് നിന്നും …

എല്ലാ ആഴ്ചയിലേയും മലയാള മനോരമയും മംഗളവും വാരികകള്‍ വായിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.ഇന്നല്ല,സര്‍ക്കാര്‍ സ്കൂളില്‍ പത്തില്‍ പഠിക്കുന്ന കാലത്ത്,ഇതിന്റെ ആവശ്യമെന്താന്നാവും,കാരണം കൌമാര പ്രണയത്തിന്റെ ചില്ലകള്‍ കയറി നടക്കുന്ന മനസ്സുകള്‍ക്ക് എപ്പോഴും പ്രണയാതുരമായ വാക്കുകളുടെ ആവശ്യമുണ്ടാവും.

അഞ്ച് സിപ്പപ്പിന് ഒരു പ്രണയ ലേഖനം എന്ന കണക്കില്‍ ആണ്‍ പെണ്‍ വിത്യാസമില്ലാതെ ഇത്തരം സഹായങ്ങള്‍ ചെയ്ത് കൊടുക്കുവാനുള്ള പ്രൊഫഷണലിസത്തിന് വേണ്ടിയാണ് മുടങ്ങാത്ത ഈ വായന, വാരികയുടെ ലക്കങ്ങളും ആവശ്യക്കാരായ സുഹൃത്തുക്കള്‍ തന്നെ എത്തിക്കും,എല്ലാ ആഴ്ചയിലും ബുക്കുകള്‍ മൂന്നും നാലും നിരയിട്ട് പൊതിഞ്ഞ് അവര്‍ ഇതിന് പോംവഴി കണ്ടെത്തി.

അങ്ങനെയിരിക്കെ ഒരു ദിവസം,ഒത്തിരി പരുങ്ങലോടെയാണ് പീക്കിരിസുജ ഒരു കഷണം പേപ്പറുമായി വന്നത്.ഒന്നമ്പരന്നെങ്കിലും അവള്‍ക്കാദ്യമായി കിട്ടിയ പ്രണയലേഖനമായിരുന്നു അതെന്നും, കണ്‍സള്‍റ്റേഷന് എത്തിയതാണെന്നും അവളുടെ പരുങ്ങലില്‍ നിന്നും, ആ കുറിപ്പടിയിലെ ഏതൊ കാലത്തെ മലയാളം വായിച്ചതില്‍ നിന്നും മനസ്സില്ലാ‍യി,ഒരു കസ്റ്റമറെ കൂടിയ സന്തോഷമായിരുന്നു എനിക്ക്,കത്തില്‍ നിന്നും അതെഴുതിയിരിക്കുന്ന ആളും സ്ഥിരം മംഗളം വായനക്കാരനാണ് എന്ന് മനസ്സിലായി,സ്വന്തം മാര്‍ക്കറ്റിങ്ങ് ടെക്നിക്ക് മറ്റാരെങ്കിലും പകര്‍ത്തുമ്പോള്‍ തോന്നുന്ന അസഹിഷ്ണുതയാണ് എനിക്കാദ്യം തോന്നിയത്.

ഇയാളെ ഒന്ന് കണ്ടിട്ടാവാം മറുപടി തയ്യാറാക്കല്‍ എന്ന് തന്നെ കരുതി.സ്കൂളിന് താഴെയുള്ള സോമന്‍ ചേട്ടന്റെ കടയില്‍ ഉച്ചയ്ക്ക് നായകന്‍ കാത്തു നില്‍ക്കാറുണ്ടെന്ന് അറിവ് കിട്ടിയതനുസരിച്ച് ആളെ കാണാനിറങ്ങി.

കണ്ടവഴി ടോ ആന്‍ഡ് ജെറിയിലെ ജേറിയുടെ കണ്ണ് തള്ളുന്നത് മാതിരി എന്റെ കണ്ണൊന്നു തള്ളി.ഇതാരാണെന്നാ.....

മനസ്സില്‍ മിന്നലില്‍ വെളിച്ചം പോലെ തെളിഞ്ഞ പദ്ധതി നടപ്പാക്കാന്‍, കൂട്ടുകാരോട് സുജയേയും കൂട്ടി സോമന്‍ ചേട്ടന്റെ കടയില്‍ പോയി എന്റെ ചിലവില്‍ സിപ്പപ്പ് വാങ്ങിക്കോന്ന് ഓഫറും കൊടുത്തിട്ട് ഞാന്‍ നാലാം ക്ലാസ്സുകാരുടെ കെട്ടിടത്തിലേയ്ക്ക് ഓടി,ഇക്രൂനെനെ വിളിച്ചിറക്കി ഒരു സിപ്പപ്പിനുള്ള രൂപയും കയ്യില്‍ കൊടുത്ത് ചെവിയില്‍ മന്ത്രമോതി പറഞ്ഞ് വിട്ടിട്ട് ഞാനും സംഭവസ്ഥലത്തെത്തി..

“വാപ്പാ.....”,

“....എന്നെ നോക്കിയാണൊ നിക്കുന്നേ..?”

അവന്‍ എന്നേയും നായകനേയും മാറിമാറി നോക്കി ചോദിച്ചു,

“ഉണ്ണിചേച്ചി സിപ്പപ്പ് വാങ്ങാന്‍ കാശ് തന്ന്..അന്‍സാത്താ ക്ലാസ്സിലാ വിളിക്കണാ..?”

നായകന്‍ താഴത്തുവീട്ടില്‍ സലി ചേട്ടന്‍,രണ്ട് ഭാര്യമാരും അതില്‍ നാല് കുട്ടികളും, അദ്യ ബാച്ചിലെയാണ് ഇകൃവും അന്‍സയും,പ്രത്യേകം പണിയൊന്നുമില്ലാത്ത മാന്യ ദേഹം വീട്ടില്‍ അരി വാങ്ങിയില്ലെങ്കിലും സ്വന്തം പെര്‍ഫ്യൂമിനുള്ള വക കാണാന്‍ തേക്കടി കാട്ടിലെ തേക്കിന്‍ തടിയേയാണ് ആശ്രയിക്കുക.പറയിയുടെ കുലത്തിന്റെ തുടര്‍കഥ പോലെ മക്കള്‍ വാ കീറിയ ദൈവത്തെ തന്നെ ആശ്രയിക്കുന്നു.

എന്റെ ചിലവില്‍ വാങ്ങികൊടുത്ത സിപ്പപ്പ് എന്തിനാണ് സുജ കഴിക്കാതെ കളഞ്ഞതെന്നും,പിന്നെ ആ വര്‍ഷം തീര്‍ന്ന് പിരിയുവോളം അവളെന്നോട് മിണ്ടാഞ്ഞതും എന്തു കൊണ്ടാന്ന് എനിക്കറിയില്ല. കച്ചവടക്കാരന്റെ നഷ്ടം പോലെ ബിസിനസ്സ് നഷ്ടത്തിന്റെ പുറമേ സിപ്പപ്പിന്റെ കാശും കിട്ടാക്കടമായി പോയതും.

ഇന്നലെ സുജയുടെ കത്ത് വന്നു,കാലങ്ങള്‍ക്കപ്പുറത്ത് നിന്ന്,എവിടുന്നോ തിരഞ്ഞു പിടിച്ച അഡ്രസ്സില്‍ അയച്ച കത്തിലെ വടിവില്ലാത്ത ആ അക്ഷരങ്ങളില്‍ ഒരുപാട് ഭാവങ്ങള്‍ തെളിയുന്ന മുഖം ഞാന്‍ കണ്ടു.

അവള്‍ തയ്യല്‍ ടീച്ചറാണെന്നും സീനിയറായി പഠിച്ച, ഇലക്ട്രിക്കല്‍ കട നടത്തുന്ന ഷിജുവുമായി വീട്ടുകാര്‍ നടത്തിയ കല്യാണവും,ഒരു ആണ്‍കുഞ്ഞ് പിറന്ന വിവരവും..

ആ കത്ത് വായിച്ച ശേഷം ഒത്തിരി കാലം ഓര്‍ത്ത് വച്ച് പിന്നെ മറന്ന് പോയ ആ കടം ഞാന്‍ എഴുതി തള്ളി.

-പാര്‍വതി

Sunday, October 08, 2006

മടക്കയാത്ര.

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സാന്ത്വനയിരുള്‍.
ഉണ്ണിയായ് പിന്നെയും നിന്‍ മടിത്തട്ടില്‍-
ഒരു ശുഭമുഹൂര്‍ത്തത്തില്‍ പിറക്കാന്‍.

നിന്റെ താരാട്ടിനീണങ്ങള്‍ കേട്ടിടാ-
നമൃതായ് നീയൂട്ടിയതൊക്കെയും വാങ്ങുവാന്‍,
അമ്പിളിമാമനും താരകള്‍ കൂട്ടവും,അച്ഛന്റെ-
കഥയും കേട്ടു പിന്നെയുമുറങ്ങാന്‍.

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സാന്ത്വനയിരുള്‍

മുറ്റത്തെ പൂവിന്‍ മധുനുകര്‍ന്നെത്തിയൊ-
രാ തുമ്പിയെ തന്നെന്റെ മോഹമാറ്റവേ,
അറിയാത്തൊരെന്റെ കൈയാലതിന്‍-
ചിറകൊടിഞ്ഞതിന്‍ പാപം തീര്‍ക്കാന്‍.

നിന്റെ വിയര്‍പ്പും സ്നേഹവും ചാലിച്ച്-
നീ തന്നൊരുരുളകള്‍ മണ്ണിലെറിയവെ,
നിന്റെ കണ്ണില്‍ പൊടിഞ്ഞൊരാ തുള്ളിയാ-
ലെന്നെ പൊള്ളിക്കുമീ വേനലില്‍ ചൂടാറ്റാന്‍

അമ്മേ തരുമോ ഒരുവട്ടംകൂടിയാ-
ഗര്‍ഭപാത്രത്തിന്‍ സാന്ത്വനയിരുള്‍.

കാലത്തിന്‍ മുമ്പിലൊരു കളിക്കോലമായ്-
കാവടികെട്ടിയാടുവാന്‍ വിധിക്കവെ.
കാക്കാതെപോയതെന്നെയെന്തു നിന്‍-
പ്രാര്‍ത്ഥനകുളി,രാതുമ്പി തന്‍ ശാപമോ?

വിണ്ടുകീറുന്ന മണ്‍പാടങ്ങലെത്ര തുടിക്കുമാ-
വേനല്‍മഴതന്റെ കുളിരിനെന്ന പോലെ-
അമ്മേ നിന്‍ സാന്ത്വന കുളിര്‍ തേടുന്നു-
ഞാനൊരു നീണ്ട രാവിന്റെയിരുള്‍ തേടുന്നു.

-പാര്‍വതി.

Monday, October 02, 2006

വീട്ടാക്കടങ്ങള്‍

“അന്റെ അമ്മയ്ക്കിതെന്തിന്റെ കേടാ,പെമ്പിള്ളേരായാലും കയ്യും കാതും നിറച്ച് ഇട്ട് നടക്കണം,അവരിക്ക് വേണ്ടാന്ന് തോന്ന്യാലും കുഞ്ഞ് മനസ്സില്‍ പൂതിയില്യാണ്ടിരിക്കോ”

“റംലേടുമ്മ എന്റെ കാതു കുത്തിത്തരുവോ?”

“കാളികുട്ട്യേ,നിനക്ക് ഞാന്‍ കമ്മല്‍ വാങ്ങിത്തരാം,എനിക്ക് പത്ത് ബീഡി തെറുത്ത് തരാണെങ്കില്‍”

“ഞാന്‍ കാളിയല്യാ...അതല്ലാ എന്റെ പേര്..”

“റംലേടുപ്പാ,ദേ പത്ത് ബീഡി,എനി എനിക്ക് കമ്മല്‍ താ “

“ഇങ്ങക്കിതെന്തിന്റെ കേടാ,ആ കൊച്ചിനെ വെറുതേ കൊതിയേറ്റാണ്ട്”ഇച്ചിരി കറുത്താന്ന് വച്ച് എന്താപ്പോ,അന്റ്റെ കണ്ണിലെ ചിരി മതീലോ സൌന്തര്യം കൂട്ടാന്‍.“

“റംല,നെനക്ക് അഷറഫിക്ക തന്ന ആ മുത്ത് കമ്മലിങ്ങ് താ മോളെ,ഇവടെ സങ്കടം തീരട്ടെ,ഉമ്മ നിനക്ക് നാരകത്ത് മുള്ള് കൊണ്ട് കാത് കുത്തി തരാം,ഇച്ചിരീം നോവും,കൂട്ടട്ടണ്ട,പഴുക്കേം ഒന്നുല്ലാ,റംലാന്റെ കാതും ഞാനല്ലേ കുത്ത്യേ.”

“ഓയ്യ്..പെണ്ണ് ചമഞ്ഞൂല്ലോ..,പൊന്നും കുടത്തിന് പൊട്ട് മാതിരി,അന്റെ അപ്പനോടും അമ്മേനോടും ഞാന്‍ പറഞ്ഞോളാട്ടോ കാളിക്കുട്ടീ..ഇനി ആരു തല്ലൂന്ന് പറഞ്ഞാലും നീയിതൂരണ്ടാ“

“ഞാന്‍ വല്യതായീ ഒത്തിരി കമ്മല് വാങ്ങുമ്പോ റംലയ്ക്ക് ഒത്തിരി കമ്മല് കൊണ്ടിത്തരാട്ടോ..”

“അന്നേകൊണ്ടാതാവൂടീ കൊച്ചേ,നെന്റെയീ കാതില് അലുക്ക് കമ്മലു കുത്തീടുമ്പോളും റംലേടുമ്മേനേ ഓര്‍ക്കണട്ടോ.“


“ഉമ്മ ഞാനാ ...

“ആരാ?”

“റംലേടുമ്മാ ഞാന്‍ .......”

“നീയാണോ...എത്ര കാലായി നിങ്ങളൊക്കെ എവടന്ന് പോയിട്ട്,ആ വീട് ഇടിഞ്ഞ് കെടക്കണത് കാണുമ്പോളൊക്കെ ഓര്‍ക്കേം പറവേം ചെയ്യാര്‍ന്നു”

“ഉപ്പേണ്ടാര്‍ന്നിടം വരെ നീയാ ഏറ്റം പെട്ടന്ന് ബീഡി തെറുക്കാന്‍ പഠിച്ചേന്ന് സങ്കടം പറയുവാര്‍ന്നു”

“എവിടേപ്പോ നീയ്യ്..?”

“ഉമ്മാ..ചെന്നേല്..മദ്രാസില്.. ഒരു ജോലി കിട്ടി...”

“ഉം...എന്നിട്ട് ഒത്തിരി ഉടുപ്പും കമ്മലും കഥാബുക്കും ഒക്കെ വാങ്ങ്യ്യൊ?”

“ഉണ്ടാര്‍ന്ന ഒരു പെണ്ണിനെ ഉള്ള പൊന്നും പണോം മൊത്തം കൊടുത്ത് കെട്ടിച്ചതാ,എന്നിട്ടെന്താ ചെക്കന് കൂലി കൂടുതല് കിട്ടണ ജോലികിട്യപ്പൊ അവള് വേണ്ടാ പോലും,ചോദിക്കേം പറയേം ചെയ്യാണ്ട് അവള് തന്നെ അങ്ങ് തിര്‍ത്തു എല്ലാ കണക്കും,വിട്ടത്ത് ഞാന്നൂന്ന് കേട്ടപ്പോ നെഞ്ഞ് പൊടിഞ്ഞൂ,അന്ന് വീണതാ..”

“ഉമ്മാ..കുറച്ച് പൈസ....”

“എനിക്കിപ്പൊ എന്തിന്നാ മോളെ പൈസ,ഇത്തിരി കഞ്ഞീടെ വെള്ളം തരാന്‍ അഷറഫും പെണ്ണും കൂടെയുണ്ട്.അങ്ങേരും റംലേം പടച്ചോനോട് എരക്കണ്ടാവും ഉമ്മേനെ കൂടെ കൂട്ടാന്‍,ഒറ്റയ്ക്കിവിടെ..”

“നീ കമ്മല് വാങ്ങി വന്നത് വാങ്ങാന്‍ നിന്നിലെന്നാലും,അവളും സന്തോഷിക്യാരിക്കും,“അത്രയ്ക്ക് കൂട്ടാര്‍ന്നല്ലോ”

“പോയിട്ട് വാ...പടച്ചോന്‍ കാക്കട്ടെ”


-പാര്‍വതി.

Saturday, September 30, 2006

ഇനി യാത്ര തുടരട്ടെ

ഒരു നീണ്ടയാത്രതന്‍ തീരത്തോ നടുവിലോ..
ഓര്‍മ്മയില്‍ തെളിയാത്ത പിള്ളത്തൊട്ടിലും
ഓര്‍മ്മകള്‍ നിറഞ്ഞൊരീ വഴിത്താരയും.

തുടങ്ങിയതെന്നീ യാത്രയെന്നറീവീല്ലെനിക്കെന്നാല്‍
തുടരേണമിതെന്നറിയാമിതിനക്കര പറ്റുവോളം
തങ്ങുവാനിട സത്രങ്ങളുണ്ടവിടെ പഥികരുമനേകം.

പാതകളൊരുപാട് പിന്നിട്ടു,കാലടിപാടുകളൊരു-
പാട് കണ്ടുവെന്നാലു,മില്ലയതിലൊന്നുമീ ഞാന്‍
പോകേണ്ട വഴിത്താര തെളിച്ചവയെന്നറിഞ്ഞു.

ഏകനായ് തുടങ്ങിയോരീയാത്രയെന്നാലു-
മെത്രയോ പേര്‍ കൂട്ടിനെത്തീവഴിത്തണലേകുവാ-
നെന്നിട്ടവരൊരു വേള വഴിപിരിഞ്ഞെങ്ങോ മറഞ്ഞു.

കാട്ടുപൂവിന്റെ കാന്തികണ്ടുമയങ്ങി നിന്നും-
കാറ്റിലെ പാട്ടിന് കാതോര്‍ത്ത് നിന്നും
കാലമൊരുപാടൊഴുകിയെന്റെ മുന്‍പില്‍

പങ്കിട്ട സ്വപ്നങ്ങള്‍,പകുത്തെടുത്ത നോവുകള്‍-
പാഥേയമായ് പഥികന്റെ പാതയില്‍.
പിന്നെയും താണ്ടുവാന്‍ ദൂരമിനിയുമേറെ.

അരുണനുമിന്ദുവുമൊളിചിതറുന്നൊരീപാതയി-
ലായിരം നിനവുകളുണ്ട് ഞാന്‍ നീങ്ങവെ-
അകലെയേതൊ വഴിയമ്പലത്തിലെന്നെയും കാത്ത്-

അണയാത്ത വിളക്കുമായിരിക്കുന്നെന്‍ സുകൃതങ്ങളെന്ന-
സ്വപ്നം കാണട്ടെ ഞാന്‍,പിന്നെയീ ഭാണ്ഡം മുറുക്കി
ത്തുടരട്ടെ യീ യാത്ര,വഴിപിരിഞ്ഞ കൂട്ടുകാരാ.


-പാര്‍വതി.

Wednesday, September 27, 2006

നഷ്ടപെട്ടവര്‍

വെയിലെന്റെ ചൂട് കൂടുതല്‍ തന്നെ..പാറ പഴുത്തിരിക്കുന്നു.പണ്ട് നിറഞ്ഞൊഴുകിയിരുന്ന തൊട് വരണ്ടുണങ്ങിയ പാറക്കൂട്ടം മാത്രമായി മാറിയിരിക്കുന്നു..ഇടയിലുള്ള ചെറുകുഴികളില്‍ ചേറ് കുഴഞ്ഞ ഇത്തിരി വെള്ളത്തിന്റെ ദ്വീപുകള്‍ മാത്രം..പണ്ട് മണിക്കൂറുകളോളം വെള്ളത്തില്‍ തല മാത്രം കല്ല് കെട്ടില്‍ വച്ച് ജലത്തിന്റെ തലോടലേറ്റ് കിടന്ന ഓര്‍മ്മ,ഇക്കിളിയിട്ട് കൊണ്ട് കല്ലേതട്ടിയും വട്ടോനും* കൊത്തിപറിച്ച ഓര്‍മ്മകള്‍. ഒരു നീറല്‍ പോലെ മനസ്സില്‍..

വെറുതെ ഒഴുകിപോയിരുന്ന വെള്ളം ഇപ്പോള്‍ ബണ്ട് കെട്ടി സംരക്ഷിച്ചിരിക്കുകയാണ്..അവിടെ നിന്ന് വീടുകളിലേയ്ക്കും തൊടികളിലേയ്ക്കും പമ്പ് ചെയ്ത് വെള്ളം എത്തിക്കാം,അവിടെ മത്സ്യകൃഷിയും നടക്കുന്നു,എല്ലാവരുടേയും സഹകരണ സംരംഭം.തിളങ്ങുന്ന സിലോപ്പിയ മീനുകള്‍ പിടഞ്ഞൊഴുകുന്നത് കാണാം.

പിന്നെയാര് വേദനിക്കണം ഈ വരണ്ട പാറക്കുട്ടങ്ങള്‍ കണ്ട്?കാലാന്തരത്തിന്റെ കൈവിരുതുകള്‍ കൊണ്ട് രൂപപെട്ട ഇവ കാലാന്തരത്തില്‍ രൂപമാറ്റപെടാം,ഉള്ളില്‍ വിങ്ങുന്ന മൌനത്തില്‍ ആയിരം കഥകളൊളിപ്പിച്ച് അവര്‍ക്ക് ഭൂമിയവസാനിക്കും വരെ കാഴ്ച കണ്ടിരിക്കാം.

ആയിരം ചീളുകള്‍ പോലെ ചിന്തകള്‍ തെന്നിതെറിച്ച് നടന്നപ്പോഴാണ് ചേറ്കുഴിയില്‍ ഒരു ഇളക്കം കണ്ണീല്‍ പെട്ടത്..ഒന്ന് കൂടി നോക്കിയപ്പോള്‍ ചെറുവിരല്‍ വലുപ്പമുള്ള ഒരു വട്ടോന്‍.വറ്റിത്തീരുന്ന വെള്ളത്തില്‍ അവസാന ശ്വാസത്തിന്റെ ആയാസം.മനസ്സിലെ നീറ്റല്‍ ഒന്ന് കൂടി ഏറിയോ?

ചേമ്പിലകുമ്പിളുണ്ടാക്കി അതില്‍ വെള്ളം നിറച്ച് അതിനെ പിടിച്ചിട്ടു.തെളിഞ്ഞ വെള്ളത്തില്‍ വീണപ്പോള്‍ അത് ഒന്ന് സംശയിച്ച് നിന്നുവെന്നത് എന്റെ തോന്നല്‍ മാത്രമാണോ..

അതിനേയും കൊണ്ട് ബണ്ടിന് അടുത്തേയ്ക്ക് നടക്കുമ്പോള്‍ മനസ്സില്‍ തിരമാലകളും ചിതറിയ ചിന്തയുടെ ചീളുകളും ഉണ്ടായിരുന്നില്ല.നഷ്ടപെടുന്നവരുടെ മനസ്സിനെ തൊട്ടതിന്റെ സുകൃതം മാത്രം..

അതേ നമ്മള്‍ മാത്രമാണല്ലോ നഷ്ടപെട്ടവര്‍.നീയും ഞാനും പിന്നെ ചേമ്പിലത്താളിന്റെ സുരക്ഷിതത്വം അറിയാതെ പോയ വിലയില്ലാത്ത നിന്റെ വംശവും.

-പാര്‍വതി.


*കല്ലേതട്ടി,വട്ടോന്‍-ചെറിയ തോടുകളില്‍ കാണപെട്ടിരുന്ന കുഞ്ഞ് മീനുകള്‍

Monday, September 25, 2006

സ്വപ്നങ്ങള്‍

വിരസമായ ഒഴിവുദിനത്തിന്റെ സായാഹ്നങ്ങളില്‍,കൂട്ടുകാരാരുമില്ലാത്ത ഏകാന്തതയില്‍ ഈ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍ ഇവിടെ വന്ന് നിന്ന് താഴേയ്ക്ക് അനുസ്യൂതം ഒഴുകുന്ന ഈ ജനസമുദ്രം നോക്കി നില്ക്കാന്‍ എനിക്കിഷ്ടമാണ്.

മാതാപിതാക്കളുടെ കൈപിടിച്ചിട്ടുണ്ടെങ്കിലും നാലുപാടും കണ്ണ് പായിച്ച് തട്ടി തട്ടി നടക്കുന്ന കുരുന്നുകള്‍,കൈകോര്‍ത്ത് ഇഹലോകം മറന്ന പോലെ ഒഴുകി നീങ്ങുന്ന പ്രണയജോടികള്‍,ധൃതി കൂടി ചലിക്കുന്ന പടികളില്‍ നടന്ന് കയറി പോവുന്നവര്‍,അങ്ങനെ ഓരോ ജാതി മനുഷ്യര്‍.ഇവിടെ നില്‍ക്കാന്‍ മറ്റൊരു സ്ഥാനാര്‍ഥിയെ ഞാനിത് വരെ കണ്ടിട്ടില്ല..ഇതല്ല ഏറ്റവും മുകളിലത്തെ നിലയെങ്കിലും,ഇതിന് മുകളീലേയ്ക്ക് പോവാന്‍ എനിക്കും തോന്നിയിട്ടില്ല,സുരക്ഷിതമായ എന്റെ കൂട്ടില്‍ ഞാനിരുന്ന് ലോകം കാണുകയാണ് എന്നെനിക്ക് തോന്നും.

എന്നും എന്റെ കൈസഞ്ചിയില്‍ തൂവലുകള്‍ സൂക്ഷിച്ചിരുന്നു.വീടിന്റെ ജനാലയുടെ ഷേഡിന് മുകളില്‍ കൂട് കൂട്ടിയിരിക്കുന്ന പ്രാവുകളുടെ സമ്മാനം..ഇവിടെ വന്ന് നിന്ന് അത് താഴേയ്ക്കിട്ട് ഒരു സ്വപ്നം പോലെ അത് ഒഴുകിയൊഴുകി വീഴുന്നത് കാണുന്നതാണ് എന്റെ മറ്റൊരു വിനോദം..ഈ തൂവലിന്റെ കൂടെ ഞാനും പോയാല്‍ ഞാനും ഒഴുകിയൊഴുകിയാവുമോ പോവുന്നതെന്ന് സംശയിച്ചിട്ടുണ്ടെ..ആവണം..എനിക്കും ഈ സ്വപ്നങ്ങളുടെ ഭാരമല്ലേയുള്ളൂ..ഒഴുകിയൊഴുകി താഴെവീഴാന്‍.

ഇന്നാണ് അവസരം ലഭിച്ചത്..ഇന്ന് രണ്ട് തൂവലുകള്‍ ഉണ്ട് എന്റെ കയ്യില്‍,ഒന്നിനു ഉള്ളീലൊഴികുന്ന കാറ്റ്കുമിളകളുടെ ഭാരം,മറ്റൊന്നിന് ഭാരമില്ലാത്ത സ്വപ്നങ്ങളുടെ ഭാരം,അത് താഴേയ്ക്ക് താഴേയ്ക്ക് പോവുകയാണ്..

ഒരു കാറ്റിന്റെ ചൂളം വിളി പോലെ,പിന്നെ യാത്ര പറഞ്ഞ് പോവുന്ന രാത്രി വണ്ടിയുടെ സ്വരം പോലെ,പിന്നെ സ്വപ്നമില്ലാത്ത ഉറക്കം പോലെ ശാന്തമായ നിശബ്ദത..

ഈ നിശബ്ദതയായിരുന്നു എന്റെ സ്വപ്നം..തൂവല്‍ തന്റെ ഉള്ളിലേയ്ക്ക് നോക്കി മന്ദഹസിച്ചു..കാറ്റ് അതിനേ എങ്ങോട്ടോ കൊണ്ട് പോയി..

-പാര്‍വതി.

Friday, September 22, 2006

വിത്തുഗുണം

“വിശുദ്ധനായ സെബസ്ത്യാനോസെ..
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്..”

പേരമ്മ വന്നാല്‍ പിന്നെ സന്ധ്യാപ്രാര്‍ത്ഥനകളൊക്കെ നീണ്ട് നീണ്ട് പോകും,സംഗീതത്മകവും ആകും,അത് ആര്‍ക്കെങ്കിലും ഇഷ്ടപെടുന്നതാണൊ അല്ലയോ എന്നതൊക്കെ ചോദ്യരേഖയ്ക്ക് പുറത്ത്..

“ടാ..കൊച്ചേ കവലേല്‍ പോയാല്‍ കാലിപൊയല ഒരു തണ്ട് കൊണ്ട് പോരെ.”

ഈ കൊച്ചെന്റെ വല്യപ്പനാനെങ്കിലും പേരമ്മയ്ക്ക് കൊച്ച് തന്നെ..മക്കളൊക്കെ വലുതായി നല്ല നിലയിലാണേങ്കിലും പേരമ്മ നാലഞ്ച് മാസത്തിലൊരിക്കല്‍ സഹോദര ഭവനങ്ങളിലേയ്ക്ക് യാത്ര പുറപ്പെടും..തിരിച്ച് വീട് പറ്റുക മാസങ്ങള്‍ കഴിഞ്ഞാവും..എന്നാലും എല്ലാവര്‍ക്കും പേരമ്മയെ സ്നേഹം തന്നെ..

പെരുനാള്‍ സമയത്തൊക്കെ പേരമ്മ വന്നാല്‍ ഞങ്ങള്‍ പിള്ളേര്‍ക്ക് കോളാണ്..നാടകവും ഗാനമേളയും ഒക്കെ ഇഷ്ടമുള്ള പേരമ്മ എല്ലാത്തിനും ഞങ്ങള്‍ പിള്ളേര്സെറ്റിനേയും കൂട്ടിയിറങ്ങും,വീട്ടിലിരിക്കുന്നവര്‍ക്കും സമാധാനം..

അങ്ങനെയൊരു നാള്‍,പള്ളിപെരുനാളിന്റെ നാടകത്തിന് നാടോടികൂട്ടത്തിന്റെ കെട്ടിലും മട്ടിലും ഞങ്ങളേയും കൊണ്ടിറിങ്ങി പേരമ്മ..കുട്ടികളെന്ന് പറയുമ്പോള്‍ എല്ലാ തരക്കാരും, പല്ലുന്തി എണ്ണ കാണാത്ത തലയും കൊണ്ട് നടക്കുന്ന ഞാനും,ആകെ ശരീരത്തില്‍ വയറ് മാത്രം കാണിക്കപോലുള്ള കെവിനും പിന്നെ മധുരപതിനേഴുകാരി റീമി ചേച്ചിയും ഒക്കെ..ഞങ്ങളൊക്കെ എങ്ങനെ പോയാലും ആര്‍ക്കും വിഷമുണ്ടാവാറില്ല..പക്ഷേ അങ്ങനെയല്ല റീമി ചേച്ചി.എപ്പോഴും ഒരു കണ്ണുണ്ടാവും..

പെരുന്നാള്‍ പറമ്പില്‍ ഉഴുന്നാടയും പരിപ്പുവടയും തിന്ന് തെക്ക് വടക്ക് നോക്കി നടക്കുന്ന ഞങ്ങളെ നാടകത്തിന് കെട്ടിപൊക്കിയ സ്റ്റേജിന്റെ മുന്നിലൊരു മൂലയ്ക്ക് പിടിച്ചിരുത്തി എല്ലാ സന്നാഹങ്ങളോടെയും നാടകത്തിന്റെ കര്‍ട്ടന്‍ ഉയരാനുള്ള കാത്തിരുപ്പായി പിന്നെ..എന്നത്തേയും പോലെ പറഞ്ഞ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നാടകം തുടങ്ങാത്തത് കുട്ടിപട്ടാളത്തില്‍ പലതിന്റെയും താത്പര്യം കെടുത്തി..ഓരോരുത്തരായി ഉറക്കം തൂങ്ങാന്‍ തുടങ്ങി.

സ്വതവേ ഉച്ചസ്ഥായിയിലുള്ള പേരമ്മയുടെ സ്വരം ഹൈവോള്യത്തില്‍ കേട്ടപ്പോഴാണ് അടഞ്ഞ കണ്ണ് തുറന്നത്..പട്ടി പിടിച്ചു കൊണ്ട് വന്ന കോഴി കണക്കെ ഒരു ചേട്ടായി നിന്ന് വിയര്‍ക്കുന്നു.

“നീയെവിടുത്തേതാടാ കൊച്ചനെ?”
“ഞാന്‍ തോണി പാറ...”
“ഓ..തൊമ്മീടെ മകനാ നീ,അപ്പന്റെ സന്തതി തന്നെ..എന്നാലും നിന്റെ അപ്പന്‍ ഇതിലും ഭേദമാരുന്നല്ലോടാ കൊച്ചേ..അവനവന്റെ പ്രായത്തിലുള്ളവരെയേ അങ്ങേര് തോണ്ടീരുന്നുള്ളല്ലോ?

അബദ്ധം പറ്റിയ ചേട്ടന്റെ മുഖം ചോര മുഴുവന്‍ പോയി കുമ്മായമടിച്ച പോലെ വെളുത്തിരുന്നു.യതാര്‍ത്ഥത്തില്‍ സംഭവിച്ചത് ഉറക്കം തൂങ്ങിയ പിള്ളേരെ ഒക്കെ മഞ്ഞടിക്കാതെ പുതപ്പിച്ചപ്പോള്‍ പേരമ്മയ്ക്ക് പുതയ്ക്കാന്‍ മിച്ചമുണ്ടായത് റീമി ചേച്ചിയുടെ ചുരിദാരിന്റെ ഷാള്‍ മാത്രം..

പിതൃഗുണ കഥകള്‍ കേള്‍ക്കേണ്ടീ വരുമെന്ന് പേടിച്ചാവും അതിന് ശേഷം പേരമ്മ കൂടെയുള്ളപ്പോള്‍ എത്ര സുന്ദരീമണികളും അദൃശ്യ സമാനരായി ചുറ്റുവട്ടത്തെ പൊടിമീശക്കാര്‍ക്ക്.

-പാര്‍വതി.

Thursday, September 21, 2006

വിശ്വാസം

“നിനക്ക് മരണത്തെ പേടിയുണ്ടോ..?”

അവളുടെ ഇളം തവിട്ട് നിറമുള്ള കൃഷ്ണമണികള്‍ക്ക് വല്ലാത്ത തിളക്കമുണ്ടായിരുന്നു..ഇനി അതിന്റെ ഭംഗി കളയണ്ടെന്ന് അവന്‍ കരുതി.

“ഇല്ല,നീ അരികിലുണ്ടെങ്കില്‍ മരണം പോലും എത്ര സുന്ദരം”,

“സ്നേഹം ഒരു ഭ്രാന്താണല്ലേ...അല്ല വെറും സ്വാര്‍ത്ഥതയാണ്, അല്ല ജീവിതത്തിനും മരണത്തിനും,പ്രത്യാശയ്ക്കും ആത്മഹത്യയ്ക്കും ഇടയിലുള്ള നൂല്‍പാലമാണ്”

വിദൂരതയിലെവിടെയോ കണ്ണ് നട്ട് അവള്‍ തുടര്‍ന്നു.

ആരെങ്കിലുമായി അടിയുണ്ടായോ..അവളുടെ സ്വപ്ന ലോകത്തിന്റെ പ്രകാശവേഗങ്ങള്‍ മനസ്സിലാക്കാന്‍ ഒരിക്കലും അവനായിരുന്നില്ല.

“നിന്നെ ഞാന്‍ എന്ത് മാത്രം സ്നേഹിച്ചിരുന്നു..എല്ലാം പറയുന്ന സുഹൃത്തായീ..പ്രണയത്തിന്റെ തേനുണ്ണുന്ന കാമുകനായി..എല്ലാം, എന്നിട്ടും”

അവളുടെ കണ്ണുകള്‍ക്ക് തിളക്കം കൂടുന്നുണ്ടെന്ന് അവന് തോന്നി.

കണ്ണിനു മുകളില്‍ ഒരു പാട വന്ന് മൂടിയത് പോലെ...തലയ്ക്കൊരു മന്ദത..അവള്‍ ഇത്ര ഗഹനമായി എന്താണ് നോക്കുന്നത് എന്ന് പണിപ്പെട്ട് ശ്രദ്ധിച്ചു..

മറവിയിലെവിടെയോ മറഞ്ഞ് പോയിട്ടും ഒരു രസത്തിന് സൂക്ഷിച്ച് വച്ചിരുന്ന കോളേജ് പ്രണയിനിയുടെ ഫോട്ടോ അവളുടെ കയ്യില്‍.അന്നൊരു ദിവസം ഓര്‍മ്മകളുടെ പഴമ്പുരാണങ്ങള്‍ എന്ന് പറഞ്ഞ് എല്ലാം അവള്‍ കാണ്‍കെ കത്തിക്കവെ മനപ്പൂര്‍വ്വം മാറ്റിവച്ചതായിരുന്നു ഇത്.പിന്നെയെന്നെങ്കിലും കൂട്ടുകാരുടെ കൂടെ വെടിപറഞ്ഞിരിക്കുമ്പോള്‍ ഗര്‍വ്വം കൊള്ളാന്‍.

മുകളിലേയ്ക്ക് മറിഞ്ഞ് പോകുന്ന കൃഷ്ണമണികളിലൂടെ അവള്‍ ആ ചിത്രത്തെ സംതൃപ്തമായ മന്ദഹാസത്തോടെ വരഞ്ഞ് കീറുന്നതവന്‍ കണ്ടു.

-പാര്‍വതി.

Monday, September 18, 2006

പുതിയ കഥകള്‍

“അങ്ങനെ വിക്രമാദിത്യന്റെ ഉത്തരം കേട്ട വേതാളം തിരിച്ച് മുരിക്ക് മരത്തിലേയ്ക്ക് പറന്നു..”
“അടുത്ത കഥ നാളെ”

“അമ്മേ..ഒരു കഥ കൂടി പറയമ്മേ..സച്ചൂന് ഉറക്കം വരുന്നില്ലമ്മേ..നാളെ സ്കൂളില്‍ പോണ്ടല്ലോ..ഒരു കഥേം കൂടി..”

“സച്ചൂ..ഉറങ്ങടാ..നാളേ അമ്മയ്ക്ക് പോണ്ടേ ഓഫീസില്‍”

“അമ്മ ഒരു കഥ പറയുകയാണെങ്കില്‍ ഞാന്‍ ഒരു രഹസ്യം പറയാം..”

“ആരോടും പറേരുത്..”
“പറയുവോ?”

“ഇല്ല നീ പറ,എന്താണാവോ ഈ രഹസ്യം?”

“അതേ..ന്റെ ക്ലാസിലെ അഭീല്ലെ..ആ യോഗിതേനെ ചുണ്ടത്ത് ഉമ്മ വച്ചു,വല്യോരൊക്കെ ഇഷ്ടോള്ളൊരെ ഉമ്മവക്കണതങ്ങനാന്നാ അവന്‍ പറഞ്ഞേ..ആരോടും പറേരുതെന്ന് പറഞ്ഞു..അമ്മേം പറേരുത് കേട്ടോ..”

രണ്ടാം ക്ലാസുകാരന്റെ ബൌദ്ധിക വളര്‍ച്ചയും അതിന്റെ വഴിവിട്ട പാച്ചിലും,നടുങ്ങി നില്ക്കാനെ ആയുള്ളു എനിക്ക്..

എന്റെ കുഞ്ഞേ..നിനക്കായ് ഞാന്‍ കൂട്ടി വച്ച ഈസോപ്പ് കഥകളൊക്കെയും പാഴ്വേലകളായിരുന്നോ..നിന്റെ കാല്‍വേഗമെത്തുവാന്‍ എന്റെ തലമുറയ്ക്കാവുകില്ലേ..അമ്മയുടെ സ്നേഹത്തിന്റെ കരുതലിനും ??പുതിയ കഥകള്‍ തേടണമോ ഞങ്ങള്‍ നിന്റെ കണ്ണില്‍ വെളിച്ചത്തിന്റെ തിരി തെളിക്കാന്‍??

-പാര്‍വതി.

Sunday, September 17, 2006

ഓണമുണ്ണാന്‍ ഒരു യാത്ര...

ഉച്ചവെയിലിനും നല്ല ചൂട്,കാല്‍ വലിച്ച് വച്ച് നടക്കുമ്പോള്‍ ഇനിയും എത്ര പോസ്റ്റെണ്ണം ദൂരം എന്ന കണക്കായിരുന്നു മനസ്സില്‍,

വിശപ്പോന്നടങ്ങാന്‍ കൊങ്ങിണിക്കായ പറിച്ച് തിന്ന് നടക്കുമ്പോല്‍ അവള്‍ ആ ദിവസത്തെന്റെ വേഗതയെപറ്റി തന്നെ ആലോചിക്കുകയായിരുന്നു.

ഓണം വീട്ടില്‍ ഒരിക്കലും ഒരു വിശേഷമായിരുന്നില്ല, ഓണമെന്നല്ല,ക്രിസ്തുമസ്സും,ഈസ്റ്ററും,ഈദുമൊന്നും തന്നെ, അയല്പക്കങ്ങളില്‍ വിരിയുന്ന പൂക്കളങ്ങളും, തെളിയുന്ന നക്ഷ്ത്രങ്ങളും ഓരോ ആഘോഷത്തിന്റെയും വര്‍വും പോക്കും അറിയിച്ചു.

ഇന്ന് തിരുവോണമായിരുന്നു,അമ്മയോട് ഒരു അവിയല്‍ ഉണ്ടാക്കിത്തരണെ എന്ന് രണ്ട് ദിവസം മുന്‍പ് തന്നെ പറഞ്ഞു,ഓണസദ്യ ഉണ്ണാന്‍,അരിയുണ്ടല്ലോ എന്നാശ്വസിച്ചിട്ടുണ്ടാവും പാ‍വം.അവിയല്‍ എന്തെങ്കില്‍ കഷണമിടാം,എന്നാലും തേങ്ങ വേണ്ടേ,അമ്മ തനിയെ പറയുന്നത് കേട്ടു, അച്ഛന്റെ പോക്കറ്റില്‍ ഉണ്ടായെക്കാവുന്ന കടലാസ് കഷണങ്ങളിലാണ് പ്രതിക്ഷ മുഴുവന്‍.

അയല്പക്കത്ത് നിന്നും കടം വാങ്ങിയ ഇലയുമായി ചോറും വച്ച് വേവിച്ച കഷണങ്ങള്‍ക്ക് അരച്ചിടാന്‍ തേങ്ങയുമായി എത്തുന്ന അച്ഛനെ കാത്ത് ഇരിക്കുമ്പോള്‍ മറ്റെല്ലായിടങ്ങളിലും ഓണം കഴിച്ച് ഇലമടക്കുന്ന നേരമായിരുന്നു.

കാത്തിരിന്ന് അച്ചന്‍ വന്നത് വലിയ രണ്ട് കവറുമായി,തുറക്കാന്‍ അമ്മയ്ക്ക് കൂട്ട് ചെന്നപ്പോള്‍ ചോര കിനിയുന്ന പുതു ഇറച്ചി,നിനക്ക് നല്ല നട* നോക്കി വാങ്ങിയിട്ടുണ്ടെടാ എന്ന് പട്ടിയോട് സ്നേഹപൂര്‍വ്വം അച്ഛന്‍ പറയുന്നത് കേട്ടു.

നിസ്സംഗമായ കണ്ണുകളൊടെ അമ്മ ഇറച്ചി ഒരുക്കാനിരിക്കവെ,മണ്‍കുടുക്ക പൊട്ടിച്ച് ചില്ലറയുമായി ഇറങ്ങുമ്പോള്‍ ആറേഴ് കിലോമീറ്റര്‍ അകലെയുള്ള അമ്മവീടായിരുന്നു മനസ്സില്‍,അവിടെ അവിയലും ഉപ്പേരിയും ഉണ്ടാവും.

താഴുന്ന വെയിലിനൊപ്പം അവിടെത്തവെ മിച്ചം ഉണ്ടാ‍യിരുന്ന ചോറും ഒത്തിരി അവിയ്യലും അമ്മായി ഇലയിലിട്ട് തന്നു..ഒറ്റയ്ക്കിരുന്ന് കഴിക്കുമ്പോള്‍ എന്റെ ഊഴം കഴിയാന്‍ കാത്തിരിക്കുന്ന വളര്‍ത്തുനായെ കണ്ടിലെന്ന് നടിച്ചു.

തിരിച്ചു നടക്കുമ്പോള്‍ കൊങ്ങിണിക്കായ്ക്ക് പകരം തിന്നാന്‍ ഉപ്പേരി പൊതിഞ്ഞ് വല്യമ്മ തരവേ കാശ് മിച്ചമായതിന്റെ സന്തോഷവും അവള്‍ക്ക് തോന്നി.

*നട- പോത്തിന്റെയും മറ്റും കാല്‍ഭാഗം,കനം കൂടിയ എല്ല്.

-പാര്‍വതി

Monday, September 11, 2006

കുഞ്ഞേ നിനക്കായി..

ആരെയാണുണ്ണിക്കേറെ ഇഷ്ടം?ഐസ്ക്രീം നുണയുന്ന-
തിരക്കിലുമവനോതി, അമ്മയേയാണെനിക്കേറെയിഷ്ടം
പിന്നെയൊരു നൊടിചിന്തിച്ചപോലെ ചൊല്ലീ-
അച്ഛനേയുമേറെയിഷ്ടം,കാരണം ഐസ്ക്രീം അമ്മ-
വാങ്ങിത്തരിലും,കാറുവാങ്ങിത്തരുന്നതച്ഛനല്ലേ?

ഉണ്ണീ നീടൂഴി വാഴ്ക നീ,അമ്മിഞ്ഞപാലു-
മമ്മ തന്‍ നെഞ്ചിന്റെ ചൂടും മറന്നാലും,
എങ്കിലും മറക്കാതെ, നീ നിനക്കായി എരിയുന്ന-
ഹൃത്തുമതിന്‍ പ്രാര്‍ത്ഥനാ രുധിരവും.

-പാര്‍വതി.

Monday, September 04, 2006

ഒരോണക്കാലം...

ബോധത്തിന്റെ വെള്ളിവെളിച്ചം നിറഞ്ഞ പ്രഭാതങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ പേടിസ്വപ്നങ്ങള്‍,തലേന്നാളിന്റെ അവ്യക്തമായ ഓര്‍മ്മകള്‍,അറിയാതെ പോയ മുറിവുകളുടെ പുതിയ നീറ്റല്‍,ആയിരം ചോദ്യങ്ങള്‍ ഒളിച്ചിരിക്കുന്ന ഭാര്യയുടെ കണ്ണുകള്‍,അപ്പന്‍ ഇറങ്ങി പോവുന്നത് വരെ അരണ്ട എലികുഞ്ഞുങ്ങളെ പോലെ ഒളിക്കുന്ന,അയാള്‍ക്ക് തന്നെ മുഖമോര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത രണ്ട് കുഞ്ഞുങ്ങള്‍..ഇത്രയും മതി അയാളെ പുതിയ ദിവസത്തിന്റെ പാച്ചിലിലേയ്ക്ക് തള്ളിയിടാന്‍..

വിറയ്ക്കുന്ന കയ്യുകളോടെ അയാള്‍ പോക്കറ്റില്‍ തപ്പി, ചില്ലറ നാണയങ്ങള്‍,വഴങ്ങാത്ത കയ്യില്‍ നിന്ന് ചിതറി താഴെ വീണു.വെളിച്ചത്ത് വന്ന് നിന്ന എലിയെ പോലെ അയാളുടെ മനസ്സ് രക്ഷപെടുവാനുള്ള തത്രപാടിലായിരുന്നു,അബോധത്തിന്റെ ആ സുരക്ഷിതത്വത്തിലേയ്ക്ക്..

കണ്ണാടിയില്‍ കാണുന്ന മുഖം തന്റേത് തന്നെയാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് സമയമെടുത്തു.നീണ്ട് വളര്‍ന്ന താടി..ഈ രൂപത്തില്‍ പോയാല്‍ ആര് കടം തരാന്‍,എപ്പോഴോ വാങ്ങി വച്ചിരുന്ന ബ്ലേഡ് വച്ചിരിക്കുന്നിടത്തേയ്ക്ക് അയാള്‍ കൈ നീട്ടി..

രണ്ട് മുറി വാടക വീടിന്റെ ധാരാളിമയില്‍ തന്റെ ലോകം ഒരുക്കി വച്ചിരുന്ന പത്ത് വസ്സുകാരി പെണ്‍കുട്ടി പേടിയോടെ എത്തി നോക്കി..ഒരു സ്വപ്നമുടയുന്നത് പോലെ തന്റെ ചാന്തുപൊട്ടും കണ്മഷിയും പറന്നു വീഴുന്നതവള്‍ കണ്ടു..

തേടിയത് കിട്ടാതെ,കയ്യില്‍ കിട്ടിയത് എടുത്തെറിയുമ്പോള്‍ തന്റെ ഇഷ്ടത്തിനെതിരെ പോയ ലോകത്തിന്റെ നേര്‍ക്കായിരുന്നു അയാളുടെ പ്രകടനം..ഒരു ചില്ല് കുപ്പി എവിടെയോ വീണ് ചിതറി.

“അമ്മേ..“കണ്ണ് പൊത്തി പത്ത് വയസ്സുകാരി നിലവിളിച്ചു..”എനിക്കൊന്നും കാണുന്നില്ല,മ്മേ..വേദനിക്കുന്നു..” അവളുടെ നിലവിളി ഉയര്‍ന്നു കൊണ്ടിരുന്നു.അയാളിലെ പിതൃത്വം ഒരു നിമിഷം പരിഭ്രമിച്ചു..പൂവിട്ട പ്രണയവല്ലരിയിലെ ആദ്യത്തെ പൂവായ പെണ്ണാണിവള്‍.നിലവിളി കേട്ട് ഓടിക്കുടിയവരില്‍ ആരൊക്കെയോ വണ്ടി വിളിക്കാന്‍ ഓടവേ വേഷം മാറാന്‍ നില്‍കാതെ അയാള്‍ ഇറങ്ങി നടന്നു..

എണ്ണമെടുക്കാന്‍ നില്‍കാതെ.വെള്ളമൊഴിക്കാതെ കുപ്പിയില്‍ നിന്ന് സ്വര്‍ണ്ണ നിറ ദ്രാവകം ഉള്ളിലൊഴുകി സിരകളില്‍ പടരുമ്പോള്‍ പത്തുവയസ്സുകാരിയും അവളുടെ നിലവിളിയും ഒക്കെ അയാളില്‍ നിന്ന് ഒരുപാട് അകലെയായിരുന്നു.

ഒരു മാസത്തിന് ശേഷം കീറിത്തുന്നിയ കണ്ണുമായി അവള്‍ വീട്ടിലെത്തി..ഒറ്റകണ്ണിന്റെ വേദനയിലും തന്റെ ചാന്ത് കുപ്പി തേടിയ അവളുടെ മുന്നില്‍ ചന്ദ്രക്കല ആകൃതിയില്‍ വക്ക് പൊട്ടിയ ഒരു കുഞ്ഞ് കുപ്പി ഭിത്തിയരിക് ചേര്‍ന്ന് കിടന്നു.

അവളുടെ കണ്ണിലെ മുറിവിനും ചന്ദ്രക്കലയുടെ ആകൃതിയായിരുന്നു..

അതൊരു ഓണക്കാലമായിരുന്നു.

-പാര്‍വതി

Friday, September 01, 2006

ഓണസമ്മാനം

“അപ്പോ അമ്മേ..മാവേലീം ക്രിസ്മസ്സ് അപ്പൂപ്പനെ പോലെയാണോ, എല്ലാ വീട്ടിലും വരുവോ?“

ഇവന്റെ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞാണ് ഞാന്‍ ഏറ്റവും കുഴയുന്നത്.ഈ കുഞ്ഞി തലയ്ക്കകത്ത് ഇത്ര മാത്രം ചിന്തകള്‍ എങ്ങനെ ഓടുന്നു എന്ന് ഉറങ്ങുന്ന അവന്റെ മുഖം നോക്കി ഞാന്‍ പലപ്പോഴും അത്ഭുതപെടാറുണ്ട്..

“ഉം..അങ്ങനെ തന്നെ..നമ്മളൊക്കെ സന്തോഷമായിട്ടിരിക്കുന്നോ എന്നൊക്കെ നോക്കാന്‍ വരും“ ഓഫീസില്‍ പോകാനിറങ്ങുന്നതിന്റെ തിരക്കില്‍ ഞാന്‍ മറുപടി പറഞ്ഞു..

കഥ പറയാന്‍ ഇഷ്ടമായ എനിക്ക് ഇത് പോലെ കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുഞ്ഞിനെ കിട്ടിയത് ഭാഗ്യമായിരുന്നു..

“പക്ഷേ കുടേം കിരീടോം ഉണ്ടാവോ?”
“വേറേ വേഷത്തില്‍ വരുവായിരിക്കും അല്ലേ?”
“നമ്മള്‍ നന്നായിട്ടിരുന്നാല്‍ സമ്മാനം തരുമോ?”, സച്ചുവിന്റെ ക്രിസ്മസ്സ് ഫാദറിനും മാവേലിക്കും ഒക്കെ ഒരേ ഷേയ്പ്പാണ്.

“ശാന്തേച്ചീ..ഞാനിറങ്ങുവാട്ടോ..സച്ചൂ പുറത്തൊന്നും ഒറ്റയ്ക്കിറങ്ങരുത്..ശാന്തേച്ചീ ഒരു കണ്ണ് വേണേ..പോവുമ്പോള്‍ രഹന ചേച്ചിയോടെ പറഞ്ഞിട്ട് പോണേ.”

ഞാന്‍ വരുന്നത് വരെ സച്ചു പിന്നെ അവിടെയിരുന്നോളും.അവിടെയും സമപ്രായക്കാര്‍ ഉള്ളത് കൊണ്ട് അവനും സന്തോഷമാണത്..മലയാളി മനസ്സിന്റെ നൈര്‍മല്യമുള്ള രഹന ചേച്ചി എനിക്കൊരു തണലും.

ഒരു ശ്വാസത്തില്‍ എല്ലാം പറഞ്ഞ് ഇറങ്ങുമ്പോള്‍ വല്ലാത്ത വിഷമം തോന്നി,അവധി ദിവസമാണ്..ഓണമൊരുക്കാന്‍ എന്തെങ്കിലും വാങ്ങാം എന്നൊക്കെ പറഞ്ഞ് സച്ചുവിനെ കൊതിപ്പിച്ചിരുന്നു, അപ്രതീക്ഷിതമായി ഓഫീസില്‍ പോവേണ്ടി വരുമ്പോള്‍, എന്നും പണി തീര്‍ത്ത് പോവാറുള്ള ശാന്തേച്ചിയെ പിടിച്ചു നിര്‍ത്തും..പേടിയാണ്..എന്റെ ഉണ്ണി...കേള്‍ക്കുന്ന ഓരോ കഥകള്‍.

പതിവിലും നീണ്ടു ഓഫീസില്‍..തളര്‍ന്നിരുന്നു വീട്ടിലെത്തുമ്പോള്‍..ശാന്തേച്ചി രാത്രി ഭക്ഷണം ഉണ്ടാക്കി വച്ചു പോകുന്നത് കൊണ്ട് ഇനി പണിയുണ്ടാവില്ല..

എന്തോ ചോദ്യവുമായി തയ്യാറായി വാതില്‍ പടിക്കെതന്നെ നില്‍പ്പുണ്ടായിരുന്നു സച്ചു

.“എന്താപ്പോ“
“മ്മേ..,ഓണം അടുത്ത ആഴ്ചേലല്ലേ?”
“അതേല്ലൊ, മോനു,,എന്താണാവോ?”
“മാവേലി അപ്പോ നേരത്തെ വരുവോ?”
“എന്ന്വച്ചാ?”

“അതേയ്യ്,ശാന്താമ്മ പോയൈ കുറേ നേരം കഴിഞ്ഞപ്പോ മാവേലി വന്നു, കിരീടവും കുടയും ഒന്നും ഇല്ലാര്‍ന്നു..ഒത്തിരി താടീണ്ടാര്‍ന്നു..എന്നെ മനസ്സിലായപ്പോ ചിരിച്ചിട്ട് എന്തേലും തരാന്‍ പറഞ്ഞു..വിശക്കുന്നുന്ന് പറഞ്ഞു. ഞാന്‍ ശാന്താമ്മ ഉണ്ടാക്കിയതെല്ലാം കൊടുത്തു..എല്ലാം കവറിലാക്കീട്ട് പോയി..“

“അപ്പോ മ്മേ..ഈ മാവേലിക്ക് ആരും സദ്യ ഒന്നും കൊടുക്കില്ലേ..നേരത്തെ വരണതെന്തിനാ?”

നെഞ്ചിന്‍ കൂട്ടില്‍ നിറഞ്ഞ ഒരു നടുക്കത്തില്‍ നിന്നും ഞാന്‍ അപ്പോഴും ഉണര്‍ന്നിരുന്നില്ല,ശാന്തേച്ചി പോയതിനും ഞാന്‍ വരുന്നതിനും ഇടയിലെ ഒരു നിമിഷം..

“എന്റെ കുഞ്ഞേ”, വിളറിയ മുഖത്തോടേ ഞാന്‍ അവനെ വാരി എടുത്തു..

എന്നും ടീ.വിയില്‍ കാണുന്ന കഥകളിലെ ഒത്തിരി ഒത്തിരി കുഞ്ഞുങ്ങളെ ഓര്‍ത്ത് സഹതപിച്ചാലും എന്റെ കുഞ്ഞ്..അവനാണെന്റെ ഓണവും..എന്റെ സ്വപ്നവും..

കുഞ്ഞ് മുഖത്തിന്റെ നിഷ്കളങ്കതയില്‍, ആഹാരം മാത്രം വാങ്ങി പോയ ആ നല്ലവനായ യാചകനെ മനസ്സ് തേടി.

ഏതോ ജന്മത്തില്‍ ഞാന്‍ ചെയ്ത പുണ്യങ്ങളോട് എന്റെ ഓണപൂത്തുമ്പിക്ക് കൂട്ടിരുന്നതിന് നന്ദി പറഞ്ഞു..

-പാര്‍വതി.

Wednesday, August 30, 2006

ഇന്നലെ പെയ്ത മഴ.

ഇന്നലെ രാവിന്റെ ഏകാന്തതയില്‍
എനിക്കായ് ഒരു മഴ പെയ്തുനിന്നു.
മാനം തേടുന്ന കൂട്ടിലെ കിളിയായ്
ഞാനുമാമഴ നോക്കി നിന്നു..

ഏകാന്തമായൊരെന്‍ കൂട്ടിനുള്ളില്‍
മുനിഞ്ഞുകത്തുന്നൊരീ വിളക്കിനരികില്‍
വിധിയായി വന്നുചേര്‍ന്നൊരീ വാല്മീക-
മൊരുക്കുന്ന മൌനമെന്നെ ഞെരിക്കവെ..

ഒരു സ്വപ്നമായി നീ പെയ്തിറങ്ങി..
ഒരുതുള്ളി അമൃതുപോല്‍നീയീ പൊടി-
മണ്ണിന്റെ ഊഷരതയില്‍ ഊര്‍ന്നിറങ്ങെ-
ശ്വസിക്കുന്നു ഞാനീ മണ്ണിലുയരും മണം..

കാലൊച്ചയില്ലാതെ വന്നിന്നലെ നീ-
കാത്തൊന്ന് നില്ക്കാതെ പോകയും,
എങ്കിലും പാടുന്നു നിനക്കായി ഞാന്‍
എനിക്കായ് പെയ്തുവല്ലോ നീ

അറിയാതെ ആരുമറിയാതെയെങ്കിലും..

-പാര്‍വതി

Monday, August 28, 2006

കളിപ്പാവകള്‍

എന്റെ മനസ്സിന്റെ നോവറിയാതെ നീ പോകയോ?
വരണ്ടോരെന്‍ മനസ്സില്‍ പെയ്യാതെ പോവതെങ്ങ് നീ..
എന്റെ പുണ്യത്തിന്‍ തുളസി കരിയുന്നതും,തണലേകി-
നിന്നൊരാ നീര്‍മാതളം ഉണങ്ങി കടമുറിഞ്ഞതും,

അറിഞ്ഞില്ല പോലും നീയെന്നോ, അതൊ മറയ്കയോ നീ-
അഭിശാപങ്ങള്‍ പേറി പെയ്തൊഴിയേണ്ടി വരുന്ന വിധിയെ..
നീ മറന്ന് പോവുന്നൊരെന്‍ താഴ്വരകള്‍ മരുക്കളാവുന്നതും,
ഉറങ്ങുന്ന പിഞ്ചു പൈതലിന്‍ മേല്‍ നീ പ്രളമാവുന്നതും.

വിധിയെന്ന വാക്കിലൊതുക്കി ഞാനെന്റെ തണലുകള്‍-
കരിഞ്ഞ,വാടിക തണല്‍ നല്കാമരം നോക്കി നില്‍ക്കെ.
എങ്ങു പോയ് കരഞ്ഞ് തീര്‍ക്കും നീ,നിന്നിലൊഴുകി –
മറഞ്ഞൊരാ കുഞ്ഞുങ്ങള്‍ തന്‍ നൊമ്പരകീറുകള്‍.

പെയ്യാതെ പോവുകയാണ് നീയെന്‍ മനസ്സിലെ –
മരുഭൂമികളേ നീരവം ചാര്‍ത്താതെയെങ്കിലും,
പൊഴിക്കുന്നു ഞാനൊരുതുള്ളി കണ്ണീര്‍ നിനക്കായ്
വിധിയുടെ കയ്യിലെ കളിപ്പാവകളല്ലോ നമ്മളെല്ലാം

-പാര്‍വതി

Monday, August 21, 2006

കച്ചി കള്ളന്‍

“ആ‍രാടാ അവിടെ?“

അപ്പന്റെ അലര്‍ച്ച കേട്ട് പേര മരത്തില്‍ സ്വസ്ഥമായി പേരയ്ക്ക തിന്നിരുന്ന പക്ഷികള്‍ മറ്റൊരു യുദ്ധം കണേണ്ടി വരുമോ എന്ന ഭയം കൊണ്ട് ചിറകടിച്ച് പറന്ന് പോയി..

അപ്പന് കുറെ നാളായി സംശയം..ആരോ നമ്മുടെ കച്ചിത്തുറുവില്‍ നിന്ന് കച്ചി വലിക്കുന്നുണ്ട്.തുറുവിട്ടിട്ട് അധികം നാളായില്ല, എന്നിട്ടും ആതിനാകെപാടെ ഒരു ഉടച്ചില്‍, പ്രത്യേകിച്ചും മുകള്‍വശത്തായി..അമ്മയോട് സംശയം പറഞ്ഞപ്പോള്‍ “എന്തൊന്നാ മനുഷ്യാ..ഇനി കച്ചിവലിക്കാന്‍ ആരെങ്കിലും പാതിരാത്രിക്ക് വരുന്നുണ്ടോന്ന് കാവലിരിക്കാന്‍ എന്നെകൊണ്ട് മേല” എന്ന മറുപടി കേട്ടിട്ടും അപ്പന് ഉറപ്പായിരുന്നു..തീക്കട്ടയില്‍ ഏതോ ഉറുമ്പരിക്കുന്നുണ്ടെന്ന്.

അദ്ദേഹത്തിന്റെ സംശയം സത്യമായതിന്റെ സന്തോഷവും കൂടിയാണ്, അലര്‍ച്ചയുടെ വോള്യം കൂടിയത്..പാടത്ത് നിന്നും പതിവിലും നേരത്തെ വന്നപ്പോള്‍ പശുവിന് ഒരു കവിള്‍ കച്ചി ഈവിനിങ്ങ് സ്നാക്ക് കൊടുത്തേക്കാം എന്ന് കരുതി തുറുവിനടുത്തെത്തിയപ്പോള്‍ അതാ തുറുവിന് മുകളില്‍ രണ്ട് കാലുകള്‍..

അപ്പന്റെ അലര്‍ച്ച കേട്ട് അരണ്ടത് കിളികള്‍ മാത്രമല്ല, മുകളില്‍ നോവലില്‍ ലയിച്ചിരുന്ന ഞാനും കൂടിയാണ്..ഇനി ഒരു രക്ഷയുമില്ല എന്ന് കരുതി അടികൊള്ളാന്‍ റെഡിയായി ഞാന്‍ കച്ചിത്തുറുവില്‍ നിന്ന് ഊര്‍ന്നിറങ്ങി..

എന്റെ കയ്യിലെ പുസ്തകം കണ്ടതും അപ്പന് കാര്യം പിടികിട്ടി.ഞാനും അമ്മയും തമ്മിലുള്ള പിടിവലി പുള്ളി കാണാറുള്ളതാണല്ലോ.ഏതാ പുസ്തകം എന്ന് നോക്കി, സ്റ്റാന്‍ഡേര്‍ഡ് ഉള്ളത് തന്നെ എന്ന് കണ്ടപ്പോള്‍ പകുതി ആശ്വാസം..

നീയെങ്ങനെ അതിന് മുകളില്‍ കയറി?

ഞാന്‍ തുറുവിന് മുകളിലേയ്ക്ക് ചരിഞ്ഞ് നില്‍ക്കുന്ന പേരക്കൊമ്പ് ചൂണ്ടി കാട്ടി..

ഇതാണെന്റെ സ്ഥിരം ഒളിത്താവളം..സ്കൂള്‍ വിട്ട് വന്നാലും വന്നിലെങ്കിലും 7 മണിവരെ കളിക്കാനുള്ള സ്വാതന്ത്യം അമ്മ തന്നിട്ടുണ്ട്..കുഞ്ഞ് കുടുംബം ആയതിനാല്‍ അടുക്കള പണിക്ക് എന്നെ കൂട്ടിയിരുന്നില്ല, എന്നെ വിശ്വാസമില്ല എന്നതും ഒരു കാരണമാവും.എന്നാലും എനിക്ക് അസൈന്‍ ചെയ്ത കുറെ പണികളുണ്ടായിരുന്നു.രാവിലെ 6 മണിക്ക് മില്‍മയില്‍ പാലു കൊണ്ട് പോകല്‍ ഒക്കെ അതില്‍ പെടും. അത് കഴിഞ്ഞാല്‍ ഫ്രീ..അവധി ദിവസമാണെങ്കില്‍ ഞങ്ങള്‍ വീട്ടിലില്ലാതിരിക്കുന്നതാണ് അമ്മയ്ക്കിഷ്ടം,അത്രയും തലവേദന കുറയുമല്ലോ..ഞങ്ങളും ബിസിയാണേ..

എന്നാലും എന്റെ ഏറ്റവും വലിയ വിനോദം വായന തന്നെ..അമ്മയെ പേടിച്ച് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നാലഞ്ച് എണ്ണം എടുത്തു കൊണ്ട് വരും..അത് നല്ല പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കക്ച്ചിത്തുറുവിനടിയില്‍ വയ്ക്കും..എന്നിട്ട് അവധി ദിവസങ്ങളില്‍ ഉച്ച തിരിയുന്ന സമയത്ത്,സ്കൂള്‍ ദിവസങ്ങളില്‍ സ്കൂള്‍ വിട്ട് വന്ന് ഒരു ചായ നില്‍പ്പനടിച്ച് ഞാന്‍ പേരമരം വഴി തുറുവില്‍ കയറും.പിന്നെ ഒരു ശല്യവുമില്ലാത്ത പ്രണയസല്ലാപം ഞാനും ബുക്കും തമ്മില്‍..ഇരുട്ട് വീഴുന്നത് വരെ..

അപ്പന്‍ എന്നെയൊന്ന് ഇരുത്തി നോക്കി, പിന്നെ പുസ്തകം തിരിച്ച് തന്നു..ഒരു വാണിങ്ങും..തുറുവിലെങ്ങാനും വെള്ളമിറങ്ങിയാല്‍ പണ്ടാരമേ അന്ന് നിന്റെ വായന ഞാന്‍ നിര്‍ത്തും..

പിന്നെ കച്ചിയെടുത്ത് തിരിഞ്ഞപ്പോള്‍ ഒരു വാണിങ്ങ് കൂടി,“ആ പൊതിഞ്ഞ് വച്ചിരിക്കുന്ന് പുസ്തകം ഒക്കെ എടുത്ത് അകത്ത് വയ്ക്ക്..മഴയെങ്ങാനും പെയ്ത് നനഞ്ഞാല്‍ കാശ് എന്നൊട് ചോദിക്കും നിന്റെ ലൈബ്രറിക്കാര്‍..

രാത്രി അത്താഴം കഴിക്കുമ്പോള്‍ ഒരു ആത്മഗതവും..”എന്റെ മൂത്ത സന്തതി ഒരു ആണാവാഞ്ഞത് എന്റെ കുരുത്തം..

പെട്ടന്നുള്ള പ്രസ്താവനയില്‍ അമ്മ അന്തം വിട്ടിരുന്നു...ഞാന്‍ രണ്ടാമൂഴത്തിലെ ഭീമന്റെ കൂടെ കാട്ടില്‍ വെള്ളം തേടി പോയി..

-പാര്‍വതി.

Saturday, August 19, 2006

വായനാശീലം

കുലുങ്ങി കുലുങ്ങി നീങ്ങുന്ന കുതിരവണ്ടി..യാത്രക്കാരെല്ലാം നിശബ്ദരാണ്..പുകമറഞ്ഞ ചില്ലിനപ്പുറത്തൊന്നും കാണാനാവുന്നില്ല,പുറത്ത് ശീതകാറ്റ് വീശിയടിക്കുന്നു…എതിര്‍വശത്തിരുന്ന് പകുതി മുഖം മറച്ച വൃദ്ധ കൊന്ത ചോല്ലുന്നു..കുതിര കുളമ്പടികളുടെ അപസ്വരം മാത്രം..അതിന്റെ താളത്തില്‍ നിന്നും പോകുന്ന വഴി മോശമാണെന്ന് മനസ്സിലാവും...

പെട്ടന്ന്..

ദൂരെ..ഒരു കൂട്ടം ചെന്നായ്ക്കളുടെ ഓരിയിടല്‍, വൃദ്ധയുടെ കൊന്തയുരുട്ടലിന്റെ വേഗം കൂടി.മറ്റ് യാത്രക്കാ‍രും അരണ്ടത് പോലെ..

കുതിരകുളമ്പടികള്‍ നിലച്ചു.വണ്ടി എവിടെയോ നിന്നിരിക്കുന്നു. പുറത്ത് ഒരു നുറുങ്ങ് വെട്ടം കാണാം..അയാളൊഴികെ എല്ലാവരും അവിടെയിറങ്ങി..വൃദ്ധ വിറയ്ക്കുന്ന കയ്യുകളോടെ ആ കൊന്ത അയാളുടെ കൈവെള്ളയില്‍ വച്ചമര്‍ത്തി..എല്ലാവരും അയാള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് പോലെ..

വണ്ടി ചലിച്ച് തുടങ്ങി, കുളമ്പടികള്‍ കൂടുതല്‍ താളം തെറ്റിയവയായി..ഇപ്പോള്‍ ഓരിയിടല്‍ കൂടുതല്‍ വ്യക്തമായി കേല്‍ക്കാം,പുറത്തേ തണുപ്പ് അകത്തേയ്ക്കും അരിച്ച് കയറുന്നത് പോലെ..കുതിരകാരന്റെ കറുത്ത അവ്യക്ത രൂപം ചില്ലിനുപുറത്തൂടെ മുന്‍പില്‍ കാണാം.

ആ...............മ്മേ....................

---------------------------------------------------------------
പതുങ്ങിയെത്തിയ അനിയന്‍ പുതപ്പെടുത്ത് തല വഴി ഇട്ടതാണ്..

------------------------------------------------------------
അമ്മേ.......പ്ലീസ്...പ്ലീസ് അത് തീയിലിടരുത്....ലൈബ്രറി പുസ്തകമാണ്....ഡ്രാകുളയാണ്...പ്ലീസ്...പ്ലീസ് ഇനി ഒളിച്ചിരുന്ന് വായിക്കില്ല...നല്ല അമ്മയല്ലെ...പ്ലീ‍സ്..ഇനി രാത്രിയില്‍ വായിക്കില്ല...

-പാര്‍വതി..

Thursday, August 17, 2006

എന്റെ പക.

താരാട്ട് പാടിയെന്നെ നീ ഉറക്കിയില്ല,
തണുപ്പിന്റെ തലോടലേറ്റ് ഞാനുണരുമ്പോള്‍-
തലയില്‍ തലോടി കഥ പറഞ്ഞുറക്കിയില്ല.

കൈപിടിച്ചെന്നെ നീ നടത്തിയില്ല,
കല്ലില്‍ കാല്‍തട്ടി വീഴവെ, ഒരിക്കലും-
കൈപിടിച്ചുയര്‍ത്തി നീ നിര്‍ത്തിയില്ല.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളു-
രുവാകുന്ന പ്രായത്തിലൊന്നും,
ഉണ്ടായിരുന്നില്ല നീയെന്റെ കൂടെ

കൊതിച്ചിരുന്നെന്നും ഞാന്‍,
കൊച്ചുകുട്ടിയായെന്നും നിന്റെ-
കൈപിടിച്ചറിയാത്ത വഴികള്‍ താണ്ടാന്‍.

ഇന്നു നീ യാത്ര പറയാതിറങ്ങവെ,
ഇനിയെന്തിനെന്‍ മനം നോവണ,മെന്തി-
നീറനണിയണമെന്‍ കണ്ണുകള്‍.

കാലിടറി വീഴുന്നു ഞാനിന്നും,
കളിക്കോലമായി മാറാന്‍ വിധിക്കവെ,
കണ്ണുനീരിലും പക നിറയുന്നു.

അടഞ്ഞ നിന്‍ മിഴികള്‍ കാണാന്‍ വരില്ല ഞാന്‍,
ആത്മാവിനാശ്വസിക്കാന്‍ കൈ തട്ടി വിളിക്കില്ല ഞാന്‍
അനാദികാലത്തോളം കാത്തിരിക്ക ഇനി നീയെനിക്കായി-
ആത്മം വെടിഞ്ഞ് ഞാനുമവിടെത്തും വരെയിനി.

-പാര്‍വതി.

യാത്ര

നിന്റെ കാലടി ശബ്ദം കേള്‍ക്കുന്നില്ല ഞാന്‍,
എങ്കിലും നിഴലില്ലാത്ത നിന്റെ സാന്നിദ്ധ്യമറിയുന്നു..
മതിയും മതിഭ്രമവും ഇഴപിരിഞ്ഞ നാളുകളില്‍,
എന്നും നിനക്കായി കാത്തിരുന്നിരുന്നു ഞാന്‍.

കിനാവുകളില്ലാത്ത ലോകത്തേയ്ക്ക്
എന്നെ കൂട്ടികൊണ്ട് പോവൂ..
കാത്തിരിപ്പിന്റെ നീണ്ട നോവുകള്‍
അറിയാതെ ഞാന്‍ മയങ്ങാന്‍ പോവുന്നു..

-പാര്‍വതി.

Tuesday, August 15, 2006

സ്വാതന്ത്ര്യം...

പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിലെ തിരക്ക് അവസാനിക്കാത്തത് മീനാക്ഷിഅമ്മയുടെ വേവലാതി കൂട്ടി.സാധാരണ അവരെഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ മകനും ഭാര്യയും രണ്ട് മക്കളും സ്ഥലം വിടേണ്ടതാണ്.

മലയാളമറിയാത്ത വേലക്കാരിക്കുട്ടിയുമായി അവര്‍ മുന്‍പേ തന്നെ സൌഹൃദത്തിലായിരുന്നു..മലയാളം ചാനലുകള്‍ ഏതൊക്കെ അക്കങ്ങള്‍ ഞെക്കിയാലാണ് കാണുകയെന്നും,പിന്നെ അര്‍ത്ഥമറിയാത്ത ഹിന്ദിപടങ്ങളുടെ കഥയും അവളാണ് പറഞ്ഞ് തരുക.മറ്റുള്ളവര്‍ വീട്ടിലുള്ളപ്പോള്‍ അവര്‍ മനപ്പൂര്‍വ്വമായ ഒരു അകല്‍ച്ച പാലിക്കും, അല്ലെങ്കില്‍ അവളുടെ ജോലി തെറിക്കും എന്ന് നന്നായി അവര്‍ക്കറിയാം.

രാവിലെ മുതല്‍ എല്ലാവരും ടി.വി യുടെ മുന്‍പില്‍ തന്നെ. മറ്റുള്ളവര്‍ വീട്ടിലുള്ളപ്പോള്‍ മുന്‍ പുറത്ത് വരരുതെന്ന് മകന്റെ പരോക്ഷമായ ആജ്ഞയുടെ പ്രത്യാഘാതങ്ങള്‍ അവര്‍ക്ക് നന്നാ‍യി അറിയാമായിരുന്നു..അവനേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കുറച്ച് നേരം പതുപതുത്ത മെത്തയിലിരുന്നാല്‍ മെലാകെ വേദനിക്കും,ഇറങ്ങി നിലത്തിരുന്നാല്‍ കാലിനും നടുവിനും ഒക്കെ സുഖം തോന്നും.

അമ്മയെ പറ്റി അവന് പരാതികളേറെയാണ്.ഇവിടെയും മുറുക്കാന്‍ കിട്ടുമെന്ന് പറഞ്ഞത് മുന്നിയാണ്.മുറിഹിന്ദിയില്‍ അവളോട് ആഗ്രഹം പറഞ്ഞപ്പോള്‍ വാങ്ങികോണ്ട് തന്നു..പക്ഷെ ചുവന്ന തുപ്പല്‍ സിങ്കില്‍ കണ്ടുവെന്ന് പറഞ്ഞ് അവനുണ്ടാക്കിയ പുകില്‍.പിന്നെ മുറുക്കി തുപ്പുന്നത് കവറിലാക്കി കൂടയിലിടാന്‍ തുടങ്ങി. ഒരു വിഷമവും അറിയാതെ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ അനിയനെ പറ്റി അവന്‍ പരിചയക്കാരോട് പരാതി പറയുന്നത് കേള്‍ക്കുന്നില്ലെന്ന് നടിക്കും.ഒരു പ്രായത്തില്‍ കാഴ്ചയും കേള്‍വിയുമൊക്കെ ഇല്ലാത്തത്,ഇല്ലെന്ന് നടിക്കുന്നതെങ്കിലും നല്ലതാണെന്ന് അനുഭവം അവരെ പഠിപ്പിച്ചു.

അടച്ചിട്ട മുറിയില്‍ മീനാക്ഷിഅമ്മയ്ക്ക് വീര്‍പ്പു മുട്ടാന്‍ തുടങ്ങി.ഇന്നെല്ലാം മുടങ്ങും, 11 നൊന്നിന്റെ സിനിമയും കണ്ടുള്ള രാവിലത്തെ ഭക്ഷണവും അത് കഴിഞ്ഞ് നാലും കൂട്ടിയ മുറുക്കും എല്ലാം.

അവര്‍ ഒച്ചയുണ്ടാക്കാതെ അടുക്കളയിലെത്തി.അവരുടെ ഒച്ച കേട്ടാല്‍ തലവേദനയെടുക്കുന്ന മരുമകളെ ഓര്‍ത്താണത്.പിന്നെ നാനീജി കണ്ട്രിയാണെന്ന് പറയുന്ന കൊച്ചു മക്കളേയും..അതിന്റെയും അര്‍ത്ഥം പറഞ്ഞ് തന്നത് മുന്നി തന്നെയാണ്..

മുന്നി തിരക്കിട്ട പണിയിലാണ്.ഓരോരുത്തര്‍ക്കും ഓരോന്നാവും ആവശ്യം.അവധി ദിവസങ്ങളില്‍ പോലും അവര്‍ വീട്ടിലിരിക്കാത്തത് കൊണ്ട് അവള്‍ക്കാശ്വാസമുണ്ടാവും..ഇന്ന് പക്ഷെ വലിയ തിരക്കിലാണ്..

നാനീജി ആപ്കി കഞ്ജി തയ്യാര്‍ ഹെ..അബി ദേരയീയും(അമ്മുമ്മെ, കഞ്ഞി തയ്യാറാണ്..ഇപ്പോള്‍ തരാം).

മുന്നി, ക്യോം സബ്?അവര്‍ സ്വീകരണമുറിയിലേയ്ക്ക് വിരല്‍ ചൂണ്ടി മുറി ഹിന്ദിയില്‍ ചോദിച്ചു..

നാനീജി ആജ് സ്വതന്ത്രതാ ദിന്‍ ഹെ, സബ് ജഗാ ബൊംബ് ബ്ലാസ്റ്റ് ഹോനെക്കാ ഖബരാഹട്ട് ഹെ, ഇസിലിയെ കോയി ബാഹര്‍ നഹി ജാര..(അമ്മൂമ്മേ, ഇന്ന് സ്വാതന്ത്ര്യദിനം ആണ്.എല്ലായിടത്തും ബോംബ് ബ്ലാസ്റ്റ് ഭീക്ഷണിയുണ്ട്, പേടിച്ചിട്ട് ആരും പുറത്ത് പോകുന്നില്ല),

കൂട്ടിലടച്ച കിളിയുടെ മൌനത്തോടെ തന്റെ അടുത്ത സ്വാതന്ത്ര്യ ദിനം കാത്ത്, എടുത്ത് വച്ച കഞ്ഞി മറന്ന് അവര്‍ തന്റെ മുറിയിലേയ്ക്ക് നടന്നു.

-പാര്‍വതി

Monday, August 14, 2006

കൂട്ടിനൊരാള്‍...

പുറത്ത് മഴ കനക്കുന്നു..ഒരു ഇരുണ്ട ജനാലകപ്പുനത്തിരുന്ന് കയ്യിലൊരു പേപ്പര്‍ കപ്പില്‍ മഷീന്‍ ചായയും പിടിച്ച് നില്‍ക്കുന്ന ഞാന്‍.

മഴ കാണുമ്പോള്‍ ഓര്‍മ്മകള്‍ തീവണ്ടി പെട്ടികള്‍ പോലെ നിരനിരയായി വരുന്നത് എന്തു കോണ്ടാണ്?ദെല്‍ഹിയിലെ മഴയും വരണ്ട മഴയാണ്.കുട ഇവിടെയൊരു ആഡംബരവസ്തുവാണ്.ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും നിരത്തില്‍ നടക്കും.

ഇത് പോലൊരു മഴയത്താണ് പൂനം ഭട്നാഗര്‍ എന്നെ ചായ കുടിക്കാന്‍ ക്ഷണിച്ചത്.ചായയും ചൂട് പക്കോഡയും.കോണാട്ട് പ്ലേസിലെ ബാ‍ങ്കില്‍ സൈറ്റ് എഞ്ചീയറായിരുന്ന അവളും ഫീല്‍ഡ് എഞ്ചീയറായ ഞാനും ഒരേ തട്ടുകാരായിരുന്നെങ്കിലും അവള്‍ക്ക് കാറുണ്ടായിരുന്നതിനാല്‍ വല്ലപ്പോഴും എനിക്കൊരു ലിഫ്റ്റ് തരപ്പെട്ടിരുന്നു.

കാറിന് ചുറ്റും ദ്രുതതാളത്തില്‍ നൃത്തം വയ്ക്കുന്ന മഴ.ഈ ലോകത്ത് ഈ രണ്ട് മനുഷ്യജന്മങ്ങള്‍ മാത്രമേ ഉള്ളു എന്ന പോലെ...എഫ്.എമ്മിലെ പെണ്‍കുട്ടി നിര്‍ത്താതെ ചിലയ്ക്കുന്നു,ഇടയ്ക്ക് മഴ പുരണ്ട പാട്ടുകളും.

പൂനത്തിന്റെ ചോദ്യം അപ്രതീക്ഷിതമായിരുന്നു.അഭിപ്രായം എനിക്കും ഇഷ്ടപെട്ടു.മഴ ഒലിച്ചിറങ്ങി നനഞ്ഞ തറയുള്ള ആ ടാര്‍പോളിന്‍ കൂടാരത്തിന്റെ മുന്‍പില്‍ ഇറങ്ങി.പ്ലാസ്റ്റിക്ക് കപ്പില്‍ ഇഞ്ചി ഇട്ട ചായയും ഇല പ്ലേറ്റില്‍ പക്കോഡയും..ചാറ്റലടിക്കാതിരിക്കാന്‍ അവള്‍ അടുത്തേയ്ക്ക് നീങ്ങിയിരുന്നപ്പോഴും എന്റെ പ്ലേറ്റില്‍ നിന്നും നുള്ളിപെറുക്കിയപ്പോഴും വരികള്‍ക്കിടയില്‍ വായിക്കാത്ത ബാല്യത്തിന്റെ നിഷ്കളകതയ്ക്കായി കൊതിച്ചു ഞാന്‍.

ഉച്ച മയങ്ങിയ നേരമായതിനാല്‍ ട്രാഫിക്ക് കുറവായിരുന്നു.ഇന്ദ്രപ്രസ്ഥ പാര്‍ക്ക് ഒട്ടും തിരക്കില്ലാതെ കണ്ടു..ഒന്നും പറയാതെ തന്നെ വണ്ടി ഒതുക്കിയപ്പോള്‍ മനസ്സോന്ന് പിടച്ചു.”നമുക്കോന്ന് നടക്കാം” മറുപടി കേള്‍ക്കാതെ തന്നെ അവള്‍ ഇറങ്ങിയിരുന്നു.പിന്നാലെ ഞാനും.

നീണ്ട പാതയടികളിലൂടെ ഒന്നും മിണ്ടാതെ തന്നെ നടന്നു.ഒറ്റയ്ക്കും പെട്ടയ്ക്കും നില്‍ക്കുന്ന മരചോട്ടില്‍ ലൊകം തന്നെ മറന്ന് ലയിച്ചിരിക്കുന്ന പ്രണയ ജോടികള്‍.

”മോഹന്‍,നിനക്കൊരു ഗേള്‍ ഫ്രണ്ടില്ലെ? എന്താ അവളുടെ പേര്?.
ഒന്ന് പകച്ച ഞാന്‍ പതുക്കെ പറഞ്ഞു
“നയന”,
ഇപ്പോള്‍ എവിടെയാണ്? “
“പഠിക്കുന്നു, കോയമ്പത്തൂരില്‍,എഞിചിനീയറിങ്ങിന്”
“നിങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണല്ലെ?, ഒത്തിരി മരംചുട്ടി നടന്ന് കാണുമല്ലൊ?”

കനം നിന്ന മൌനം ഉടഞ്ഞതില്‍ ഞാന്‍ സന്തോഷിച്ചു.സിമന്റ് ബന്‍സില്‍ ഇരുന്ന അവള്‍ക്കരികിലായി ഞാനും ഇരുന്നു.പെട്ടന്നാണ് അവള്‍ തല എന്റെ തോളില്‍ ചായിച്ചത്.പിന്നെ ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു..ഉള്ളിലെ വാദപ്രതിവാദങ്ങള്‍ പുറത്ത് കേള്‍ക്കാതെ ഞാനും.

പിന്നെയവള്‍ എഴുന്നേറ്റ് നടന്നു.ഒന്നും മിണ്ടാതെ കാറില്‍ കയറി,പിന്നലെ വരുന്ന എനിക്കായി കാത്തിരുന്നു.അതു വരെയില്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ തൊന്നി.

എന്നും ഞാനിറങ്ങാറുള്ള സ്ഥലത്തിന് അല്പം മുമ്പ് വണ്ടി നിര്‍ത്തി അവള്‍ പാഞ്ഞു.”മോഹന്‍, ഇന്നെന്റെ വെഡ്ഡിങ്ങ് ആനിവേഴ്സറിയാണ്,കാത്തിരിക്കാന്‍ ആരുമില്ല, ഈ സന്ധ്യയും അതിന്റെ ഓര്‍മ്മകളും മറന്നേയ്ക്കൂ”,”നയനയോട് പോലും പറയേണ്ടാത്തതായി”

മഴക്കാറ് മൂടി കൂടുതലിരുണ്ട ഒരു സന്ധ്യയിലേയ്ക്ക് ഞാനിറങ്ങവെ അവളും വണ്ടിയും തിരക്കില്‍ മറഞ്ഞു.

നയനയോട് പറഞ്ഞിട്ടില്ലാത്ത ആ ഓര്‍മ്മകള്‍...

-പാര്‍വതി.

Wednesday, August 09, 2006

കറുപ്പിലെ വെളുപ്പ്

“കടന്ന് വരൂ,കടന്ന് വരൂ…ഇതാ നിങ്ങള്‍ക്കായി അമൂല്യ ഔഷധങ്ങളുടെ ശേഖരം.....മടിച്ച് നില്‍ക്കാതെ അറച്ച് നില്‍ക്കാതെ കടന്ന് വരൂ.. വര്‍ഷങ്ങളായി നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് ഇതാ ഒരു അന്ത്യം..”

“എന്റെ സുഹൃത്തുക്കളെ, ഞാന്‍ ചോദിക്കുക്കയാണ്.നിങ്ങളിലെത്ര പേര്‍ക്ക് സുഖമായി ഉറങ്ങാനാവുന്നുണ്ട്? ഉറക്കമില്ലായ്മ മൂലം പിടിപെടുന്ന രോഗങ്ങലെത്ര?...വരൂ..വരൂ..നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരുത്തരം..

കഷണ്ടി കയറാത്ത തല ആഗ്രഹിക്കാത്തവരാരാണ്..?.സുഹൃത്തുക്കളെ, താരനും പേനും ഇല്ലാത്ത കുട്ടികളുടെ തലമുടി, തഴച്ച് വളര്‍ന്ന കാര്‍കൂന്തല്‍ കണ്ടാല്‍ കൊതിക്കാത്ത സ്ത്രീകള്‍ ഉണ്ടോ...ഇതാ നിങ്ങള്‍ക്കോരു സുവര്‍ണ്ണാവസരം...കള്ളവും കലര്‍പ്പുമില്ലാത്ത ഔഷധി..ഒരു മാസം ഉപയോഗിച്ചു നോക്കൂ, ഫലം കണ്ടില്ലെങ്കില്‍ പൈസ തിരികെ തരും..കടന്ന് വരൂ, കടന്ന് വരൂ...

ഒരു മായിക വലയത്തില്‍ പെട്ടപോലെ ഞാനവിടെ നിന്നിട്ട് സമയം കുറെയായിരിന്നിരിക്കണം.അയാളുടെ വാഗ്ധോരണിയിലും കൈ മെയ്യ് മറന്നുള്ള പ്രകടനത്തിലും എന്നെ ആകര്‍ഷിച്ച് നിര്‍ത്തിയത് ആ ചെറിയ കുപ്പിയായിരുന്നു..ആ അത്ഭുത മരുന്ന്..അതു പോലെയൊന്ന് എന്റെ സ്വപ്നത്തില്‍ മാത്രമെ കണ്ടിരുന്നുള്ളു.

ചെവിക്ക് താഴേയ്ക്ക് വളരാത്ത എന്റെ മുടിയായിരുന്നു,എന്റെ ഏറ്റവും വലിയ ദുഃഖം. സ്പ്രിംഗിന് പകരം ഉപയോഗിക്കാന്‍ പറ്റിയ സാധനം.ശ്രമിക്കാത്ത ഉപായങ്ങളുണ്ടോ അതൊന്ന് നീട്ടികിട്ടാന്‍..ഒരിക്കല്‍ അഭ്യുദയകാംഷികളാരോ പറഞ്ഞ് തന്നു (അമ്മ തന്നെയാണെന്നാണ് ഓര്‍മ്മ) കല്ല് കെട്ടിത്തൂക്കിയാല്‍ ചിലപ്പോള്‍ നീ‍ളുമെന്ന്..അപ്പന്‍ പാവയ്ക്കക്കും പടവലങ്ങയ്ക്കക്കും ഭാരമിടുന്നത് കണ്ടപ്പോള്‍ സത്യമാണല്ലോന്ന് തോന്നി അതുമൊന്ന് പരീക്ഷിച്ചു..കുറച്ച് മെറ്റല്‍ വാരി കൊണ്ട് വന്ന് ഒരു തുണിയില്‍ കെട്ടി, തലമുടീ നനച്ച് ചീകി പിന്നെ കെട്ടിത്തൂക്കി. കട്ടിലിന്റെ പടിയില്‍ തലയും കൊടുത്ത് ഒരു രാത്രി (2 ദിവസം തല അനക്കാനായില്ല എന്നത് തുടര്‍ക്കഥ).

സര്‍ക്കാര്‍ സ്കൂള്‍ പഠനക്കാലയളവിലെ ഉച്ചഭക്ഷണ ഇടവേളകളൊന്നായിരുന്നു അത്.അങ്ങനെ കണ്ട മൈല്‍കുറ്റിയോടും അതില്‍ കെട്ടിയിട്ടുള്ള കയറിനറ്റത്തെ പൈക്കളോടുമൊക്കെ കുശലം പറഞ്ഞിങ്ങെത്തുമ്പോഴേയ്ക്കും ഒരു സമയമാവും, അതിനിടയിലാണ് ഇന്നീ സ്വപ്നവില്പന...മുട്ടോളം നീണ്ട് കിടക്കുന്ന മുടിയുമായി ഒരു സുരസുന്ദരിയായ എന്നെ ഞാന്‍ സങ്കല്‍പ്പിച്ച് തന്നെ കഴിഞ്ഞിരുന്നു ഈ സമയം കൊണ്ട്..ഇനിയിതിന്റെ വിലയറിഞ്ഞാല്‍ മതി..പെരുന്നാളിന് ഉഴുന്നാടയും പിരിയന്‍ വളയും വാങ്ങാന്‍ വച്ചിരിക്കുന്ന ഇത്തിരി പൈസയുണ്ട്.പിന്നെ പാല്‍ മില്‍മയിലെത്തിക്കുന്നതിന് അമ്മയോട് കണക്ക് പറഞ്ഞ് വാങ്ങുന്ന പണവും..മതിയാവും.

അങ്ങനെ മിഠായി ഭരണിയില്‍ നോക്കി കൊതിയൂറി നില്‍ക്കുന്ന കുഞ്ഞിപിള്ളേരെ പോലെ വായും പൊളിച്ച് നില്‍ക്കുന്ന എന്നെ അയാളും കുറെ നേരമായി ശ്രദ്ധിക്കുന്നുവെന്ന് കണ്ടപ്പോഴാണ് അടിവച്ചടിവച്ച് ഞാന്‍ മുന്നോട്ട് നീങ്ങിയത്...

“എന്താ വേണ്ടെ?”
“ആ തലമുടി വളരാനുള്ള......മരുന്ന്.....”
“പൈസയുണ്ടോ?”
“ഇത്രേമുണ്ട്”

“കൊച്ചൊരു കാര്യം ചെയ്യ്..വീട്ടില്‍ ചെന്നിട്ട് നല്ല വെളിച്ചെണ്ണയില്‍ തുളസിയും അല്പം പനിക്കൂര്‍ക്കിലയും മയിലാഞ്ചി ഇലയും ഇട്ട് ഒരു കുപ്പിക്കകത്ത് ഒരാഴ്ച തുറക്കാതെ അടച്ച് വയ്ക്ക്. പിന്നെ അത് തലയില്‍ തേച്ച് നോക്ക്, മുടി നീണ്ടില്ലെങ്കിലും നന്നാവും”

എനിക്ക് സങ്കടം വന്നു. എന്റെ എല്ലാ വിഷമങ്ങളും തീര്‍ക്കുന്ന ഈ ഔഷധം ഈ കുപ്പിയില്‍ വച്ചിട്ടാണ് ഇയാള്‍ എന്നെ പറഞ്ഞ് വിടുന്നത്..ഇനിയും പൈസ എടുത്തിട്ട് വരാമെന്നോക്കെ പറഞ്ഞ് നോക്കി..

നിരാശയായി തിരിഞ്ഞ എന്റെ നിഷ്കളങ്കതയോട്(?) അയാള്‍ പറഞ്ഞു..”ഞാനീ പറഞ്ഞത് മാത്രമാണ് കച്ചവടമല്ലാത്തത്”

ആ വഴിയില്‍ ഒത്തിരി നീണ്ടില്ലെങ്കിലും അല്പം വര്‍ക്കത്തായി എന്റെ മുടിക്ക്,

എല്ലാ‍ കറുപ്പും ഇരുളല്ലെന്ന് തിരിച്ചറിഞ്ഞ ഒരനുഭവം.

ഇതിലെ ഒരോ വരിയും സത്യം, സത്യം മാത്രം..


-പാര്‍വതി.

Friday, August 04, 2006

നിറങ്ങള്‍

ഒരു അരണ്ട മഞ്ഞ് കാലത്ത് ദരിയാഗഞ്ചിലെ വഴിയോരചന്തയില്‍ അറ്റമില്ലാത്തിടത്തോളം പരത്തിയിട്ടിരുന്ന വര്‍ണ്ണ നൂലുകള്‍ കണ്ടപ്പൊഴാണ് അയാള്‍ക്ക് തിരിച്ചറിവുണ്ടായത്.താന്‍ കാണുന്ന സ്വപ്നങ്ങള്‍ നിറങ്ങളുള്ളവയാണ്.പിന്നെ ഓര്‍മ്മയില്‍ തപ്പിത്തിരയവെ അയാള്‍ മറ്റൊന്ന് കൂടി കണ്ടെത്തി.ആ നിറങ്ങള്‍ വെളിപാടുകളായിരുന്നു.

നിറമുള്ള സ്വപ്നങ്ങളില്‍ അയാളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ആദ്യത്തെ സ്വപ്നം ചാണകം മെഴുകിയ ഇറയത്തെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന പഴയ ഫൊട്ടോയില്‍ അച്ഛന്റെ എണ്ണ പടര്‍ന്ന മുഖം ഒരു മഞ്ഞത്തിരിയന്‍ കാ‍ര്‍ന്ന് തിന്നുന്നതും അതിന്റെ മഞ്ഞ നിറം പടത്തില്‍ മുഴുവന്‍ പടരുന്നതുമാണ്. കാലത്ത് സംശയം തീര്‍ക്കാന്‍ നോക്കവെ അമ്മയറിഞ്ഞതും ആ അടിയുടെ ചൂടും അയാള്‍ ഇന്നുമോര്‍ക്കുന്നു.ആ പടവും അച്ഛന്റെ സാധനങ്ങളും മുറ്റത്തെയ്ക്ക് വലിച്ചെറിഞ്ഞ് അമ്മ അലമുറയിട്ടത് ആയിടയ്ക്കായിരുന്നു.

യൌവനം ഇതള്‍വിരിഞ്ഞു നിന്ന കാലത്തില്‍ അയാള്‍ കണ്ട ഒരു സ്വപ്നം കരിഞ്ഞുണങ്ങിയ ഒരു വലിയ പൂന്തോട്ടത്തില്‍ ഞെട്ടിറുന്ന് വീഴാന്‍ തുടങ്ങുന്ന ഒരു ചുവന്ന പൂവായിരുന്നു.മരണത്തോളം കൂട്ട് വരാമെന്ന് ചൊല്ലി മനസ്സ് പങ്കിട്ട പെണ്ണിന്റെ വേളിയുറപ്പിച്ചത് അന്നറിഞ്ഞു.

അലറിയടുക്കുന്ന നീലക്കടലിന്റെ തിരമാലകളില്‍ പെട്ട് ഒഴുകിപോവുന്ന സ്വപ്നം കണ്ടത് കള്ളവണ്ടി കയറി നാടുവിടുമ്പോഴായിരുന്നു.

തുറന്നിട്ട ജനല്‍ വഴി ഒരു പച്ചക്കിളി കയറിവരുന്നതായി കണ്ട അന്നാണ് ശരീരം വില്‍ക്കാനെത്തിയ പെണ്ണിനെ അയാള്‍ കൂടെ താമസിപ്പിച്ചത്.

നിറങ്ങള്‍ അര്‍ഥമുള്ള ഒരു കടലായി അയാളുടെ മുന്‍പില്‍ ഒഴുകിനിറഞ്ഞു.അയാള്‍ നിറങ്ങളെ പേടിച്ചു തുടങ്ങി.അയാളുടെ വെളിപാടുകളറിഞ്ഞപ്പോള്‍ അന്തിയോളം പല വീടുകളില്‍ പണിയെടുത്ത് നടു തളര്‍ന്നെത്തിയ ഭാര്യയുടെ കണ്ണ്കോണില്‍ പടര്‍ന്ന നിറം അന്തിമാനത്തിന്റെ ഓറഞ്ച് നിറമാണോ എന്നയാള്‍ക്ക് സംശയം തോന്നി.

മാനത്ത് കറുത്തിരുണ്ട് മേഘങ്ങള്‍ ഉരുണ്ട്കൂടിയത് കണ്ട പിറ്റേന്നാണ് അമ്മ മരിച്ച വിവരമറിയിച്ച് കമ്പി വന്നത്.അയാള്‍ കറുപ്പിനെ പേടിച്ചു തുടങ്ങി.

തന്റെയും മക്കളുടെയും മാത്രമല്ല ഭാര്യയുടെയും തല കള്ളം പറഞ്ഞ് ചിരവിക്കുമ്പോള്‍ വിഷനീലിമ പടര്‍ന്ന മുഖവുമായി അവള്‍ കുനിഞ്ഞിരുന്നു.അവള്‍ പണിക്ക് പോവാതിരുന്ന കുറെ നാള്‍ കുട്ടികള്‍ പട്ടിണി കിടന്നു.മരവിച്ച മുഖവുമായ് അവള്‍ വീണ്ടും പുറത്തിറങ്ങിയത് അയാള്‍ അറിഞ്ഞില്ല.

വെള്ള നിറമുള്ള സ്വപ്നങ്ങള്‍ അയാള്‍ കണ്ടിരുന്നില്ല.വെള്ള നിറമുള്ള ഒരു സ്വപ്നം കാണാന്‍ ശ്രമിച്ചു കിടന്ന രാത്രിയില്‍ മഴ പെയ്തിരുന്നു.മഴയ്ക്കു നിറമില്ലെന്ന് അയാള്‍ കണ്ട് പിടിച്ചു.


അവളുടെ വെള്ള സാരില്‍ ഭംഗിയുള്ള ചുവപ്പ് പൊട്ടുകള്‍ പടരാന്‍ തുടങ്ങിയിരുന്നു.കയ്യും മുഖവും കഴുകി നിവരവെ മുന്നില്‍ തൂക്കിയിട്ട പൊട്ടിയ കണ്ണാടിച്ചില്ലില്‍ നോക്കി അവള്‍ തലയില്‍ കിളിര്‍ത്തു വരുന്ന കറുത്ത രോമങ്ങളെ സ്നേഹത്തോടെ തടവി,പിന്നെ നെറ്റിയിലെ ഒരു സിന്ദൂരപോട്ട് തൊട്ട് ഉറക്കപ്പിച്ചില്‍ നില്‍ക്കുന്ന മക്കളുടെ കയ്യ് പിടിച്ച് നിറമില്ലാത്ത മഴയിലേയ്ക്കിറങ്ങി.

നിറഞ്ഞോഴുകിയിറങ്ങിയ അവളുടെ കണ്ണീരിനും ആ മഴയെപോലെ നിറമുണ്ടായിരുന്നില്ല.


-പാര്‍വതി.

Friday, July 28, 2006

രാധ

രാധയെ തേടി ഞാനലഞ്ഞു,
ഇരുള്‍വിങ്ങുമിരുട്ടിന്‍ കൈവഴി-
കളിലൂടെ,അഗ്നിപുത്രന്റെ ശോഭ-
പടരുന്ന രാജവീഥികളിലൂടെ..
ഏകാന്തത തന്‍ തുടിതാളമിമ്പ-
മായ് കൊട്ടുമൊരു വിജനതതന്‍-
വിരിമാറിലൂടെ,കുളിരായ് പെയ്-
തിറങ്ങുമീ മഴയിലൂടെ,എന്നന്ത-
രാത്മാവിനെയൊരു തേങ്ങലായ്-
തൊട്ടുണര്‍ത്തുമീ കാറ്റിലൂടെയീ-
ജീവന്റെ തുടിപ്പെന്നോ മാഞ്ഞു-
പോയമരുഭൂമിയിലൂടെ,ഞാന്‍ തേടി,
നിന്നെ കണ്ണന്റെ രാധയെ !


എന്നുമിരുട്ടിനെ കൂട്ടുപിടിച്ചാ കൃഷ്ണ-
ശിലയില്‍ തന്‍ കണ്ണീരര്‍പ്പണം ചെയ്യുവോള്‍.
അറിയാതെ പോലുമെന്നാലുമാ-
മധുരാപതി കാണാതെ മറയുവോള്‍.
ദൂരത്തു നിന്നുമൊഴുകിയെത്തുന്നാ-
വേണു നാ‍ദമിമ്പമായ് കെട്ടിടാനായ്-
മാത്രമൊരു ജന്മം നീക്കിവച്ചതില്‍-
‍സാഫല്യമടയുന്നൊളിവള്‍.
കാളിന്ദി വീണ്ടും കറുത്തുവൊ-
നിന്‍ കണ്ണീരെന്നുമേറ്റ് വാങ്ങിയാ-
വിരഹദുഃഖത്തിന്‍ മൂകസാക്ഷിയാ‍യ്.
സ്വപ്നങ്ങളെ മാത്രം മോഹിച്ചവളെ-
ന്നാലതുപോലുമാകാതെ തേങ്ങവെ,
തിരഞ്ഞു ഞാനവളെ, രാധയെ,
കൃഷ്ണന്റെ പ്രിയ ഗോപികയെ.


അറിയാതെ യാത്രയിലെന്നോ-
ഞാനൊരു ദര്‍പ്പണ മുന്നിലെത്തി,
“കണ്ടു ഞാന്‍ “ രാധയെ-
കണ്ണാ‍ടിയിലവളുടെ കണ്ണീലണ-
യാതെരിയുന്ന വിരഹത്തെ, അതി-
നിടയിലൂടെത്തിനോക്കുന്നൊരാശ-
തന്‍ തിരിനാളത്തെ, അവിടെ വ്യര്‍ത്ഥ-
സ്വപ്നങ്ങള്‍ തന്‍ ശവദേഹങ്ങളെ,
എന്നുമൊരു നീറുന്ന നോവുമായിടറി-
നീങ്ങുന്ന മനസ്സുമെല്ലാമവിടെ കണ്ടു ഞാന്‍.


തീര്‍ന്നുവോയിവിടെയെന്റെ തീര്‍ത്ഥയാത്ര?
ഇതുതന്നെയൊയെന്നുമതിന്റെയന്ത്യം?
രാധ തന്‍ തേടലായൊരീ യാത്ര-
എത്തിയതീ ദുഃഖസത്യത്തിന്‍ മുന്നിലോ?
അതോ ഇതുമെന്റെ മനസ്സെന്ന-
മായ തന്‍ മറ്റൊരു വിഭ്രാന്തിയോ?


-പാര്‍വതി.

Thursday, July 27, 2006

ഒരു സങ്കീര്‍ത്തനം പോലെ-

പകലുകള്‍ ഇഴഞ്ഞു നീങ്ങുന്നു.ഓരോ നിമിഷവും എന്റെ വ്രണിത ഹൃദയത്തില്‍ ദൌര്‍ഭാഗ്യകരവും തമോജഡിലവുമായ ഒരു പ്രേമത്തിന്റെ വിഷാദവും വ്യത്ഥയും ഖനീഭവിപ്പിക്കുന്നു.നിദ്രാവിഹീനങ്ങളായ രാത്രികള്‍ പ്രേതബാധോപമകളായ ഉന്മാദ സ്വപ്നങ്ങളെ ജനിപ്പിക്കുന്നു.എങ്കിലും എനിക്കു പരാതിയില്ല,പകരം ഞാന്‍ കരയുന്നു.എന്റെ കണ്ണീര്‍ എനിക്ക് ആശ്വാസമായി തീരുന്നു.അവ എന്നെ ആശ്വസിപ്പിക്കുന്നു.ദുഃഖത്തിന്റെ തടവില്‍ കിടക്കുന്ന എന്റെ ആത്മാവ് അഗാധവും തിക്തവുമായ ഒരാനന്ദം കണ്ണുനീരില്‍ കണ്ടെത്തുന്നു.ഞാന്‍ പറയുന്നത് സത്യമാണ്.ജീവിതമേ കടന്നു പോകൂ,പൊള്ളയായ മായരൂപമേ വരൂ,പറന്ന് പറന്ന് ഇരുളിന്റെ ഏകാന്തശൂന്യതയില്‍ മറയൂ!
പ്രേമത്തിന്റെ അനന്തമായ കഠിന വെദന എനിക്ക് പ്രിയങ്കരമാണ്.എന്റെ പ്രേമം പോലെയാണ് എന്റെ മരണമെങ്കില്‍ ഞാന്‍ മരിച്ചുകൊള്ളട്ടെ!

-പുഷ്കിന്റെ കവിതകള്‍
-------------------------------------------------------------------
ജീവിതം ഒരു ചൂതുകളിയാണ്.ചിലര്‍ നേടുന്നു,ചിലര്‍ നഷ്ടപ്പെടുത്തുന്നു........!ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയില്‍ ഒരു സന്ധ്യക്ക് ചെന്നിരുന്ന് മനുഷ്യന്‍ കണക്ക് നോക്കുന്നു.ജീവിതം ലാഭമോ നഷ്ടമൊ?ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഒരു കളി.

-ദെസ്തയെവിസ്കിയുടെ വാക്കുകള്‍
-------------------------------------------------------------------
ഏതോ ഒരു കൊടുംകാട്ടില്‍,ഏതോ ഒരു ധ്രുവകാന്താരത്തില്‍ അകപ്പെട്ടത് പോലെയാണ് തോന്നുന്നത്.ഇരുട്ടില്‍ വിജനതയുടെ ഭയാനകമായ മുഴക്കങ്ങള്‍ കേള്‍ക്കുന്നു.അകാരണമായ ഒരു വിഹ്വലത കൊണ്ട് താനിടറിപോകുന്നു.......
..........വഴിയറിയാതെ ചുറ്റിത്തിരിഞ്ഞ് ഈ ഇരുണ്ട കൊടുംകാടിന്റെ ഭയാനകമായ വിജനതയില്‍ വീണുപോവുകയാണോ?അങ്ങനെയാണോ തന്റെ ജീവന്‍ അവസാനിക്കാന്‍ പോകുന്നത്?ഒരിരുട്ടില്‍,ഒരു വിജനതയില്‍,ഒരു ശൂന്യതയില്‍....ഒരു കൊടുംകാടിന്റെ ഗര്‍ഭത്തില്‍....

-ദെസ്തയെവിസ്കിയുടെ ചിന്തകള്‍
-----------------------------------------------------------------
..........ദുരന്തത്തിന്റെയോ മരണത്തിന്റെയോ ഗര്‍ത്തങ്ങളില്‍ നിന്ന് ഒരാത്മാവ് ദൈവീകമായ ഒരു നിമിഷത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് അനശ്വരതയുടെ ഏതോ ഒരു ശിഖരത്തില്‍ വച്ച് അതിന്റെ ഇണയെ കണ്ടുമുട്ടുന്നത് പോലെയായിരുന്നു അത്.

-ദെസ്തയെവിസ്കിയുടെ ജീവിതം


......പാര്‍വ്വതി.

Friday, July 21, 2006

എന്റെ കൂട്


കാറ്റ് കൈ നീട്ടിയെന്നെ തൊട്ടു..
ഇനിയുമുറങ്ങുകയാണോ?
കടലില്‍നിന്ന് കാര്‍മേഘങ്ങള്‍ ഉയരുന്നു,
ആഴിയുമംബരവും ക്ഷോഭം കൊള്ളുന്നു.
പറന്ന് പോവൂ, ദൂരെ ദൂരെയെവിടെയെങ്കിലും

ഞാ‍ന്‍ ചോദിച്ചു, എവിടേയ്ക്ക്,
ദിനരാത്രങ്ങള്‍ ചിക്കിചികഞ്ഞ്
ഇതു ഞാന്‍ കൂട്ടിയ കൂട്,
ഇതല്ലാതെയീ ഭൂമിയില്‍ ഒളിക്കാന്‍
തലചായ്ക്കാന്‍ എനിക്കെന്തുണ്ട്?
കാറ്റ് വീശട്ടെ, കല്‍മഴ പെയ്യട്ടെ

ആ മഴയില്‍ ഈ കൂട്ടിനൊപ്പം
ഞാനും ഒലിച്ചു പൊവും
എന്റെ വേദന ഏറ്റൂപാടി,
കൂട്ടുകാരി നീ വീശിഅടിക്കുക.

-പാര്‍വ്വതി.

Wednesday, July 19, 2006

കാണിക്ക.

കടലേഴും താണ്ടി നീ പോകാന്‍ തുനിയവെ,
കണ്ണീരിന്‍ നനവുമായ് അരുതെന്ന് ചൊല്ലി ഞാന്‍.
കൈ പിടിച്ചെന്നും കൂടെ നടക്കുവാന്‍,നിന്‍,
കഥകള്‍ കേട്ടെന്നും ഉറങ്ങുവാന്‍ കൊതിച്ചു ഞാന്‍.

ഉറങ്ങുവാനിനിയുമുണ്ടൊരുപാട് കാലമെന്നാല്‍,
ഉണര്‍ന്നിരിക്കവെ വേണ്ടെ പണം നമുക്കെന്നും,
ഉറങ്ങാതെ നിനക്കെന്നും കാവലിക്കാമെന്ന് ചൊല്ലി,
ഉറവകളില്‍ പണം വിളയുന്ന നാട്ടിലെത്തി നീ.

കണ്ണീരിനുറവകള്‍ വറ്റാത്തൊരെന്‍ രാത്രികള്‍
കാതോര്‍ത്തു ഞാന്‍ നിന്‍ കാലൊച്ച കെള്‍ക്കുവാന്‍
കരള്‍ നൊന്തു പിടയുമെന്ടെ വേദനയിന്നു കാണാന്‍
കടലോളമെന്നെ പ്രണയിച്ചിരുന്ന നിനക്കാവുന്നില്ലേ?

ഉടുക്കുവാന്‍ വേണ്ടെനിക്ക് പട്ടുകുപ്പായങ്ങള്‍,
ഉയിരിനും മീതെയല്ല, പണമെന്ന കടലാസ് പൂക്കളും,
ഉയിരുമുയിരായ നീയെന്നരികിലെത്താന്‍
ഊണുമുറക്കവുമൊരു പ്രാര്‍ത്ഥനയാക്കുന്നു ഞാന്‍.

-പാറു.

Tuesday, July 18, 2006

മൈലാഞ്ചി വരയ്ക്കല്‍...


അതെയ്,
ഇതെന്റെ സ്വന്തം സൃഷ്ടിയാണ്, വെറുതെ നേരം പൊകാന്‍ ഒരു വഴി നോക്കിയതാണ്,മെഹന്ദി അല്ലെങ്കില്‍ മൈലാഞ്ചി. എനിക്ക് ഭാവിയുണ്ടോന്ന് നിങ്ങള്‍ തന്നെ പറയണം.

Monday, July 17, 2006

പ്രണയത്തിന്റെ ഓര്‍മ്മ

അപ്പര്‍ പ്രൈമറി വരെയും ആണ്‍കുട്ടികള്‍ എന്റെ ശത്രുക്കളായിരുന്നു.ഒരു കളരി ആശാനു ദക്ഷിണ വച്ചതിന്റെ ധൈര്യവും,പിന്നെ കഷ്ടിച്ചു ഒന്നര വയസ്സിനു ഇളപ്പമുള്ള അനിയനുമായി നടത്തുന്ന ഗുസ്തിയില്‍ പ്രയോഗിച്ച് ഫലപ്രദമെന്ന് കണ്ട ഇടങ്കാലിട്ടു വീഴ്ത്തല്‍,വാരിയെല്ലിനിടി,തലകൊണ്ടിടി, എന്നിവയിലൊക്കെ വിജ്ഞാനവും ഉള്ളതു കൊണ്ടും ക്ലാസ്സിലെ വബ്ബന്‍മാരുമായി വരെ അടി കൂടിയിട്ടുള്ളതും കൊണ്ടു എന്റെ ശത്രുത തീരാന്‍ ഒരവസരം കിട്ടാതെ പോയി.ഒരിക്കല്‍ മാര്‍ച്ചു പാസ്റ്റ് നയിച്ച എന്നെ 'കുളക്കൊഴി' എന്നു വിളിച്ച സഹപാഠിയെ ലോങ്ങ് ജംപ് പിറ്റില്‍ തള്ളിയിട്ട് മൂക്കിലൂം വായിലും കാപ്പിക്കുരു തൊണ്ടു കുത്തിനിറയ്ക്കുകയും പിന്നെയവന്‍ ആശുപത്രി കിടക്ക പുല്കുകയും ചെയ്തതു എന്റെ കുപ്രസിദ്ധി കൂട്ടി.


പക്ഷെ ഈ പരിവേഷം പ്രശ്നമായി തോന്നിതുടങ്ങിയത് കൌമാരത്തിന്റെ വസന്തകാലം വന്നു കഴിഞ്ഞപ്പോളാണ് ‍.പൂര്‍വ്വകാല പരാക്രമങ്ങളും കബടി ടീമിലെ അംഗത്വവും,പിന്നെ ഒന്നാം ബെല്ലടിക്കുന്നതിനു മുന്‍പ് സൈക്കിള്‍ ക്യാരിയറില്‍ വാക്കത്തിയും വച്ച് അല്പം ദൂരെയുള്ള പാടത്തേയ്ക്കു പൊവുന്ന എന്റെ അപ്പന്റെ കപ്പടാ മീശയും,പ്രെമിക്കാന്‍ ആരെയെങ്കിലും തിരഞ്ഞു നടന്ന സെക്കണ്ട് ഹീറോസിനെ പോലും എന്നില്‍ നിന്ന് അര മൈല്‍ ദൂരത്തില്‍ നിര്‍ത്തി.ഫലം ഭാഗ്യവതികളായ കൂട്ടുകാരികള്‍ പ്രായത്തിന്റെ ബോണസ്സായ പ്രേമലെഖനങ്ങള്‍ വായിച്ചു അതിനു മറുപടി എഴുതാന്‍ കുഴയുബ്ബോള്‍ കാവ്യാത്മകമായ പ്രണയ ലേഖനങ്ങള്‍ എഴുതി കൊടുക്കേണ്ട വിധിയായി എനിക്ക്.


പണ്ടെ ഇഷ്ട ഭഗവാനായിരുന്ന ശിവനെപോലെ ഒത്ത ഒരാളെ നോക്കിയിരുന്ന് കണ്ണിലൊഴിക്കുന്ന എണ്ണയും തീര്‍ന്നു തുടങ്ങിയ ഒരു സുപ്രഭാതത്തിലാണ് എന്റെ രാഹുവും ശനിയും ഒക്കെയൊന്നു കളം മാറി ചവിട്ടിയത്.അന്ന് സ്കൂളിന്റെ യുവജനോത്സവ ദിനമായിരുന്നു.കായിക മത്സരങ്ങളുടെ അന്ന്, ട്രാക്കിലും ഗ്രൊണ്ടിലും തിളങ്ങിനിന്ന പയ്യന്‍ 'സിബ്ബളനെന്ന്' മനസ്സില്‍ കരുതുകയും ചെയ്തു.പിന്നെ കലാ മത്സരങ്ങളിള്‍ പുതുമുഖമായ (ആ സ്കൂളില്‍)ഞാനും എന്റെ ടീമും പോയിന്റ്റുകള്‍ നേടുന്നത് കണ്ട് കൌതുകത്തോടെ എന്നെ ശ്രദ്ധിച്ച ആ അധികം സംസാരിക്കാത്ത മുഖം ഞാനും ശ്രദ്ധിച്ചു.
-------------------------------
എന്തിനേറെ പറയുന്നു.കാറ്റും കടലും പോലെ, അങ്ങനെ കേട്ടു പഴകിയ ഒരുപാടു ജോടികളെ പോലെ ഞങ്ങള്‍....
---------------------------------------

ഒരു നനഞ്ഞ പ്രഭാതത്തില്‍ ദൂരെയൊരു നഗരത്തിലെ പ്രശസ്തമായ കായിക സ്കൂളില്‍ തുടര്‍ പഠനത്തിനു തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയുമായി അവന്‍ വന്നു.ഇടവപാതിയിലെ കോരിചൊരിയുന്ന മഴയത്ത് അധികം സംസാരിക്കാനാവാതെ അവന്‍ പോയി.
വിധിയെപറ്റിയും ക്രൂരനായ ദൈവത്തെപറ്റിയും ഞാന്‍ കവിതകളെഴുതിക്കൂട്ടി,ആരും കാണാതെയവ ചിതലരിച്ചു.പിന്നെ പത്താം തരത്തിന്റെ ചൂടില്‍ ഞാനും മുങ്ങിപോയി.
-------------------------------------

ഡിസംബറിലെ മഞ്ഞ് പെയ്യുന്ന തണുപ്പും പാതിരാ കുര്‍ബാനയും കൂടാന്‍ അവധിയെടുത്ത് നാട്ടിലെത്തിയ ഞാന്‍ പുറപ്പെടാന്‍ നില്‍ക്കുന്ന ഒരു ബസ്സില്‍ അരിച്ചിറങ്ങുന്ന തണുപ്പിനെ ആവോളം ആസ്വദിച്ചിരിക്കുകയായിരുന്നു.ആരോ പേര് വിളിക്കുന്നതു കേട്ട് തിരിഞ്ഞു നോക്കവെ മറക്കാനഗ്രഹിക്കാതെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു മുഖം.
എവിടെ ഇപ്പോള്‍....? ചെന്നയില്‍....
താന്‍ എന്ത് ചെയ്യുന്ന്....? ജീവിക്കാനോരോ തൊഴിലുകള്‍.....
അപ്പോള്‍ സ്പൊര്‍റ്റ്സ് ക്വാട്ട...?അതൊക്കെ....പാഴായി പോയ സ്വപ്നം....
ഇതെന്റെ ഭാര്യ......കല്യാണം.......?ഇല്ല വിരഹദുഃഖത്തിലാണ് ഇപ്പൊഴും....

ശവം പൊലെ വിളറി പൊയ അവന്റെ മുഖം കണ്ടപ്പോള്‍ പറയേണ്ടിയിരുന്നില്ല എന്നു തോന്നി.ബസ്സില്‍ നിന്നിറങ്ങി നില്ക്കുന്ന ആ കുഞ്ഞ് കുടുംബത്തെ കണ്ടപ്പോള്‍ എന്നെയും അതിശയിപ്പിച്ചു കൊണ്ട് എന്റെ മനസ്സില്‍ സന്തോഷം തോന്നി.ഭാര്യയുടെ അടിവയറിനു ഒരല്‍പ്പം കനം വച്ചിട്ടുണ്ടെന്നും എന്നാലും എന്നിലും സുന്ദരിയൊന്നും അല്ലെന്നും എന്റെ തൊന്ന്യാസ മനസ്സ് പറഞ്ഞു.
--------------------

അനുപദംഇന്നും മനസ്സില്‍ അടുക്കിപെറുക്കു നടക്കുബ്ബോള്‍ കയ്യില്‍ തടയാറുണ്ടെങ്കിലും പിന്നെയും എടുത്തു വയ്ക്കും."ആദ്യ പ്രണയവും ആദ്യ ചുംബനവും മറക്കാനാവില്ലെന്നു ആരോ പറഞ്ഞിട്ടില്ലേ?

---------------------------------