തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, May 30, 2017

പെരുമഴക്കാലത്തിന് ശേഷം..



ദൂരത്തിന്റെയും ശക്തികുറഞ്ഞ വൈഫൈയുടേയും മുറിപാടുകളിൽ അമർന്ന അവളുടെ നേർത്ത ശബ്ദത്തിൽ പണ്ടെപ്പോഴും കേട്ടിരുന്ന കൊലുസ്സിന്റെ കിലുങ്ങളുടെ താളത്തിൽ ചിതറിയൊഴുകുന്ന കാട്ടരുവിയുടെ കിലുക്കമില്ലായിരുന്നു....പകരം സമതലങ്ങളിലേയ്ക്ക് ഒഴുകി സമാധാനം നേടിയ ഒരു പുഴയുടെ ശാന്തത..

“ഓർക്കുന്നുണ്ടോ വാർഡന്റെ സാരോപദേശങ്ങൾ..?“

“ഇയാൾടെ റൂമിലേയ്ക്ക് കുട്ടികൾ പോവാൻ പാടില്ലാന്ന് നിന്നോട് പല വട്ടം പറഞ്ഞിട്ടില്ലേ?“

“ഉവ്വ്..“

“ഇനിയൊരിക്കൽ കൂടി,.....പിന്നെയീ ഹോസ്റ്റലിൽ താമസിക്കാമെന്ന് കരുതണ്ട.. “

മൂക്കത്തേയ്ക്കൂർന്നിറങ്ങിയ കണ്ണട കയറ്റി വച്ച് ആലപ്പുഴക്കാരി ശാരദ വാർഡൻ അവസാനമില്ലാത്ത അവസാന വാർണിങ്ങ് കൊടുത്തു.

“തന്നോടും കൂടിയാ പറയുന്നത്, മിണ്ടാൻ പോലും വിടാൻ പാടില്ല കുട്ടികളെ എന്നാണ് നിർദ്ദേശം. എങ്ങനെയെങ്കിലും പഠിച്ച് ജയിച്ച് പൊയ്ക്കൂടെ?“

ചീത്ത കേൾക്കുമ്പോഴും മനുവിന്റെ കണ്ണിൽ പൂത്തിരി കത്തുന്നത് പോലെ മിന്നുന്ന കുസൃതി കണ്ട് എനിക്ക് ചിരിയാണ് വന്നത്. ഇവളാണ് എന്റെ നിർബന്ധിത വനവാസത്തിലെ ആദ്യ കടന്ന് കയറ്റക്കാരി, കാലിൽ കാറ്റിന്റെ ചിലങ്ക കെട്ടിയവൾ, കാട്ടരുവി പോലെ ചിരിക്കുകയും ചിതറുകയും ചെയ്യുന്നവൾ..

“എന്താണ് മാഡം ചൂടിൽ? “

സൂപ്പറിന്ററ്റ് ഓഫ് പോലീസ് പ്രമീള മാഡത്തിനെ കണ്ടപ്പോൾ വാർഡൻ ഒന്നടങ്ങി.

“എന്ത് പറയാനാ സാറേ, കോളേജ് കുട്ടികളെ വർക്കിങ്ങ് വുമൺസ് ഫോസ്റ്റലിൽ നിർത്താൻ പാടില്ലാന്ന് പറഞ്ഞാൽ ആര് കേൾക്കാൻ എന്നിട്ട് അവരുടെ പിന്നാലെ നടക്കാൻ നമ്മളും.“

“നിങ്ങളെന്തിന് പിന്നാലെ നടക്കണം, അവരുടെ കാര്യം നോക്കാൻ പ്രാപ്തിയായവർ തന്നെയാണല്ലോ അവർ“.. ഒരു ചിരിയോടെ കണ്ണിറുക്കി കാട്ടിയിട്ട് അവർ റൂമിലേയ്ക്ക് നടന്നു.

“ഡൊ, താനൊരു പുസ്തകം ചോദിച്ചിരുന്നില്ലേ, അതെനിക്ക് കിട്ടിയിട്ടുണ്ട്, റൂമിലേയ്ക്ക് വാ, തരാം..“

രക്ഷപെടാൻ കിട്ടിയ പഴുതിൽ വാർഡന്റെ കയ്യിൽ നിന്നും ഊരി പോരുമ്പോൾ തീരാത്ത ഒരു തലവേദന പോലെ ഞങ്ങളെ നോക്കുന്ന അവരുടെ നോട്ടത്തിന്റെ ചൂട് അറിയാൻ പറ്റുന്നുണ്ടായിരുന്നു..

“എന്താടോ തന്റെ കവിതകളൊക്കെ മുരടിച്ച് പോയോ, വനവാസമാണ് കവിത എഴുതാൻ നല്ലത്, വാക്കുകൾക്ക് മൂർച്ചയുണ്ടാവും..“, പ്രമീള മാഡത്തിന്റെ കളിയാക്കലുകളിൽ പോലും പരുപരുത്ത ഒരു സ്നേഹത്തിന്റെ ഒരു ചൂടുണ്ടായിരുന്നു..

“എഴുതാം..“

“പ്രേമത്തെ പറ്റി എഴുതണം, കാണാതെ പോവുന്ന പ്രേമത്തെ പറ്റിയല്ല, യുദ്ധം ചെയ്ത് പിടിച്ചടക്കുന്ന, ആകാശവും അമ്പെയ്ത് വീഴ്ത്തുന്ന പ്രേമത്തെ പറ്റി...“, അതായിരുന്നു മനുവിന് പ്രണയം.. നിർത്താതെ അവൾ സംസാരിച്ചു കോണ്ടേയിരുന്നു, സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക് നടത്താൻ പോവുന്ന ജൈത്രയാത്രകളെ പറ്റി.

“നിന്റെ ആഗ്രഹം പോലെ നടക്കട്ടെ..“ ചിരിച്ച് കൊണ്ട് റൂമിലേയ്ക്ക് പോവുമ്പോൾ ഒറ്റപ്പെടുന്ന നക്ഷത്രങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള മടുപ്പിക്കുന്ന വരികളെ എന്റെ മനസ്സിൽ വന്നുള്ളൂ.

“പിന്നെ നീ എവിടെയായിരുന്നു?“

ഒഴുകി, ഒരുപാടൊരുപാട്, ചില പകലുകൾ രാത്രികളെക്കാളും ഇരുണ്ടതായിരുന്നു, ജനാലകൾ ഇല്ലാത്ത മുറികളിൽ, മേഘങ്ങളില്ലാത്ത രാത്രി ആകാശത്തെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളെ നോക്കി നമ്മൾ പറഞ്ഞ കഥകൾ ഞാൻ ഓർക്കുമായിരുന്നു, പ്രണയം പാലാഴി കടഞ്ഞപ്പോൾ ഉയർന്ന് വന്ന അമൃത് മാത്രമല്ല കാളകൂട വിഷവുമാകാം എന്ന് പറഞ്ഞ് രാവെളുക്കുവോളം തർക്കിച്ചതിന്റെ വിഫലതയോർത്ത് കരഞ്ഞിരുന്നു..

പിന്നെ പലായനത്തിന്റെ നാളുകളിൽ ഒറ്റപെട്ട ആ മുറിയും നിങ്ങളുടെ വനവാസവും എന്നും ഓർക്കുമായിരുന്നു, പുസ്തകങ്ങളെ കെട്ടിപിടിച്ചുറങ്ങാൻ പഠിച്ചത് അവിടുന്നായിരുന്നല്ലോ..

ശബ്ദമിടറിയത് ദൂരം കൊണ്ടാവുമെന്ന് കരുതുന്നു.

നിന്റെ കൊലുസ്സിന്റെ കിലുക്കങ്ങൾ, ഇന്നും ഓർമ്മയുണ്ട്....?

ശാന്തമായ സ്വരത്തിൽ നിറഞ്ഞ ചിരിക്ക് പുഴയിലെ ഓളങ്ങളുടെ ശബ്ദമില്ലായ്മയായിരുന്നു. ആ കൊലുസ്സിന്റെ മണികളൊക്കെ എന്നേ അടർന്നു, ഇന്ന് ലോകം നിശബ്ദമാണ്, ചീവീട് കരഞ്ഞ് നിർത്തുമ്പോൾ കാട്ടിലൊരു നിമിഷം നിറയുന്ന പരിപൂർണ്ണ നിശബ്ദത പോലെ..

പെരുമഴകൾ പെയ്തു തോരുമ്പോൾ തോന്നുന്ന ശാന്തത പോലെ..

Saturday, May 13, 2017

വീണ്ടെടുപ്പിന്റെ ആലിംഗനങ്ങൾ




"ഹേയ്.. ഇറ്റ് വാസ് നൈസ് സ്പീക്കിങ്ങ് റ്റു യൂ.."

"മീ റ്റൂ.."

"ഇഫ് യൂ വോണ്ട് മൈൻഡ്... ക്യാൻ ഐ ഹഗ് യൂ ഒൺസ്..."

"മീ...ഒഹ്..."

ഓർമ്മയിലെവിടെയോ ചിറക് വെട്ടിച്ചുരുക്കപ്പെട്ട ഒരു കിളി കുതറി പിടഞ്ഞു..
------------------------------
 “എന്നാലെഴുതിയത് വായിച്ചോ“

“ഞാൻ ഇനി മേലാൽ സഹപാഠികളായ ആൾകുട്ടികളെയോ പെൺകുട്ടികളെയോ കെട്ടിപിടിക്കുകയോ ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യില്ല.“

“ഉറപ്പാണോ... ഇനി ഒരു പരാതി കിട്ടിയാൽ നിന്നെ നേരെ വീട്ടിൽ വിടും“

“മെക്കിട്ട് കേറാൻ വന്നാൽ ഇനിയും മറിച്ചിട്ടിടിക്കും“

കണ്ടൊ നീ, ഒന്നൂല്ലേലും ഒരു പെണ്ണല്ലേ, ഇതിനെ നീ എങ്ങനാ വളർത്തിയെടുക്കാൻ പോവുന്നത്?

“പിള്ളേരല്ലേ ടീച്ചറെ, അടിച്ചും കളിച്ചും വളരട്ടെ, അതല്ലേ നല്ലത്?“ പണ്ട് തന്നെയും പഠിപ്പിച്ചിരുന്ന ടീച്ചറെന്ന ബഹുമാനത്തിൽ അച്ഛൻ പറഞ്ഞു.

“കുളക്കോഴീന്ന് വിളിച്ചെന്ന് പറഞ്ഞ് മറിച്ചിട്ട് മൂക്കിലും വായിലും മണൽ കോരിയിടുക, കിളിക്കുഞ്ഞിനെ തിരിച്ചു വയ്ക്കാൻ ആൺകുട്ടിയെ കെട്ടിപിടിച്ച് വട്ടം കറക്കി അനുമോദിക്കുക, ഇവളേത് ലോകത്താണ് ജീവിക്കാൻ പോവുന്നത്. നമ്മുടെ നാടാണെന്ന് കൂടി ഓർത്താൽ നന്ന്..“

“ഇനി ആരെയും കെട്ടിപിടിച്ച് സന്തോഷം കാണിക്കാനൊന്നും പോവണ്ട കേട്ടോ, തല്ലണൊന്ന് തോന്നുന്നവരെ തല്ലിക്കോ, അത് പറഞ്ഞ് തീർക്കാൻ എളുപ്പമുള്ള വിഷയമാണ്“ സ്വയം വിശ്വസിക്കാത്ത നിയമങ്ങളെ തലമുറ പകർന്ന് പറഞ്ഞ് കൊടുക്കുമ്പോൾ അച്ഛന്റെ സ്വരത്തിലും ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല..

അതിരുകൾ അറിയാതെ പറക്കാൻ കൊതിക്കുന്ന ഒരു ആത്മാവിന്റെ ചിറകുകൾ കെട്ടിയിടുന്ന ഓർമ്മകൾ അയാളെ വേട്ടയാടി.

----------------------

വിരലുകൾ മാത്രം തൊട്ടുള്ള പ്രണയം, ചുണ്ടുരുമ്മി പോവുന്ന ചുംബനങ്ങൾ, ചൂട് തേടുന്ന വിരലുകളുടെ സ്നേഹം, ഓരോ സ്പർശനങ്ങളും ഒളിച്ചു വയ്ക്കലുകളുടെ താക്കോൽ പഴുതുകളാണെന്ന തിരിച്ചറിവിലും, ഹൃദയം ഹൃദയത്തെ തിരിച്ചറിയുന്ന ഒരു ആലിംഗനത്തിന്റെ സുരക്ഷിതത്വം എല്ലാവരും തേടുന്നുണ്ടെന്നത് ഒരു നോവുന്ന കണ്ടുപിടിത്തമായിരുന്നു..

-----------------------------

“ജീനേ...“

സാധാരണ ഇത്രയും പേടിച്ച് വിളിക്കുക ചെന്നെയിലെ വലിയ ചിലന്തികളെ കാണുമ്പോഴാണ്, പക്ഷേ മറീന ബീച്ചിൽ ഇവളിത് എന്തിനെ കണ്ടാണ് പേടിച്ചത്?

രണ്ട് പ്ളേറ്റ് ബജ്ജിയും വാങ്ങി വരുമ്പോൾ, പ്രേതത്തിന്റെ കണ്ടെന്ന പോലെ മുത്തുലക്ഷി..

“ഈസ് ദിസ് യുവേഴ്സ്?“

അവരുടെ കയ്യിൽ മുത്തിന്റെ പേഴ്സ്..

“ഒഹ്ഹ്.. താങ്ക്യൂ..“

“നിങ്ങളവിടെ മറന്നിട്ട് പോരുന്നത് കണ്ടിരുന്നു..ഹോസ്റ്റൽ കുട്ടികളാണെന്ന് മനസ്സിലായി. പേഴ്സിൽ അധികമൊന്നും ഉണ്ടാവില്ലെന്നും.“

“സത്യം, അതിൽ പത്തിന്റെ നാലോ അഞ്ചോ നോട്ടും കുറച്ച് ഫോൺ നമ്പറും ഉണ്ടാവും..“ 

മുത്തിന്റെ വിളർച്ച അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.

“ഷെയർ ചെയ്യുന്നോ?“ ജീൻ ബജ്ജി പ്ളേറ്റ് അവരുടെ നേരെ നീട്ടി.

“ഷുവർ“ , ബ്ളൗസിനുള്ളിലെ മുഴകൾക്ക് മേലെ തെറിച്ച് നിൽക്കുന്ന രോമങ്ങൾ, സ്ത്രൈണതയും പൗരുഷവും കലർന്ന മുഖത്തെ കുറ്റിരോമങ്ങൾ, എത്ര സ്വഭാവികമെന്ന് കരുതിയിട്ടും കണ്ണുകൾ തിരിച്ചു പോവുന്നത് അവരും ശ്രദ്ധിച്ചു.

വാട്ട് ഡു യു ഡൂ? നിന്നു പോയ സംസാരത്തിന്റെ തുടരാനെന്ന പോലെ ചോദിച്ചു.

കടൽ കളിയാക്കുമ്പോൾ ചിരിക്കുന്നത് പോലെ മുഴങ്ങുന്നതായിരുന്നു അവരുടെ ചിരി.

“വാട്ട് ഡൂ യൂ തിങ്ക്“ ?

ട്രാഫിക്ക് ജംഗ്ഷനുകളിൽ, തിരക്കിട്ട ടി-നഗർ റോഡിൽ ഉച്ചത്തിൽ രണ്ട് കയ്യും കൊട്ടി, സാരി തുമ്പ് മാറിൽ നിന്ന് മാറ്റിയിട്ട്, പൈസ കൊടുക്കാൻ പറയുന്ന അവർക്ക് പോലീസുകാർ പോലും ഒന്നും മിണ്ടാതെ കൊടുത്തൊഴിവാക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷേ അത് പറയാനുള്ള ധൈര്യം വന്നില്ല.

“ഭിക്ഷയല്ല, പകൽ ജോലി എങ്ങും കിട്ടാത്തത് കൊണ്ട് വീട്ടിൽ ഇരിക്കും, ഈ സമയത്ത് മരീനയിലുണ്ടാവും, ഇത് ഞങ്ങളുടെ സപ്പോർട്ട് ഗ്രൂപ്പാണ്. രാത്രി ടി-നഗറിലെ ഒരു ട്രാവൽ ഏജൻസിയിൽ രാത്രി മുഴുവൻ ജോലി ചെയ്യും. ഞാനൊരു ഗ്രാജ്വേറ്റ് ആണ്.“

ആണിനെയും പെണ്ണിനെയും കളം തിരിച്ച്, കവടി നിരത്തി വില്പനയ്ക് വയ്ക്കുന്ന ലോകത്തിന്റെ ആരും അംഗീകരിക്കാൻ ഇഷ്ടപെടാത്ത, ആരാലും ശ്രദ്ധിക്കപെടാത്ത ഒരു മൂന്നാം ലോകത്തിന്റെ തിരുമുറിവുകളുടെ കഥ കേൾക്കുകയായിരുന്നു ആ രാത്രി. ജനിക്കുമ്പോൾ ഉപേക്ഷിക്കപ്പെടുന്നവർ മുതൽ തിരിച്ചറിവിൽ ഇറങ്ങി പോവുന്നവർ വരെ. ഭയപ്പെടുത്താനും അന്ധവിശ്വാസത്തിന്റെ പൈസ മുതലാക്കാനും ദിവസക്കൂലി വാങ്ങുന്നവർ. അപരിചിതത്വത്തിനെ അന്നമാക്കുന്നവർ. അവരെ സഹായിക്കാനും മാന്യമായൊരു ജീവിതമാർഗ്ഗമെങ്കിലും ഉണ്ടാക്കി കൊടുക്കാനുമായി ശ്രമപ്പെടുന്ന അവരുടെ തന്നെ സംഘടന.

ബാലാ, യാരത്? ബീറ്റ് പോലീസുകാർ ബീച്ച് ചുറ്റാനെത്തിയിരിക്കുന്നു..

“നമ്മൾ ലേറ്റായി,“ മുത്ത് ഓർമ്മിപ്പിച്ചു..

“നമ്മ പസങ്ക സാർ“..

“ബദ്രമാ പോവ സൊല്ല്“

“ശരി വീണ്ടും കാണാം..“ യാത്ര പറഞ്ഞ് പിരിയുമ്പോൾ ഔപചാരികതയുടെ മുഖം മൂടിയല്ല, ഏതോ അദൃശ്യ സൗഹൃദത്തിന്റെ വെളിച്ചമാണ് ഉള്ളിൽ നിറഞ്ഞ് നിന്നത്..

“ഇഫ് യൂ വോണ്ട് മൈൻഡ്... ക്യാൻ ഐ ഹഗ് യൂ ഒൺസ്...“

രണ്ട് കയ്യും വിടർത്തി ഹൃദയത്തൊട് ചേർക്കുമ്പോൾ തോലിനോട് തോലുരുമ്മുന്ന അമ്പരപ്പല്ല, ആത്മാവ് നിറഞ്ഞ് തുളുമ്പുന്ന ഒരു സന്തോഷം. ആണും പെണ്ണുമല്ലാത്ത ദൈവത്തിനെ തൊടുമ്പോൾ നീങ്ങി പോയ അജ്ഞാനത്തിന്റെ ഇരുട്ട് പോലെ.

തിരിച്ചറിവുകൾക്ക് സാക്ഷിയായി കടൽ എപ്പൊഴുമെന്ന പോലെ ആയിരം കൈകൾ കൊണ്ട് കരയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..

Wednesday, May 10, 2017

ഭ്രാന്തിന്റെ പേടി സ്വപ്നങ്ങൾ




ശ്യാമേച്ചിക്ക് ഭ്രാന്തുണ്ടായിരുന്നില്ല..

അതറിയാവുന്ന ചുരുക്കം ചില ആൾക്കാരിൽ ഒരാളായിരുന്നു ഞാൻ. ഭ്രാന്തുള്ളവരുടെ കണ്ണുകളിൽ നോക്കിയാൽ അറിയാം, ചിലത് ഒരിടത്തുറച്ച് നിൽക്കില്ലെങ്കിൽ ചില കണ്ണുകൾ ചൂഴ്ന്നെടുക്കും.
വഴിയിൽ കിടന്ന് പ്രസവിച്ചിട്ടും ആർക്കും കൊടുക്കാതെ കുഞ്ഞിനേയും കൊണ്ട് നടന്ന നാടിന്റെ ഭ്രാന്തിയും എന്നും രണ്ടു രൂപയുടെ വണ്ടി നൂല് വാങ്ങി പകൽ മുഴുവൻ അതിൽ കെട്ടിട്ട് രാത്രി ഇരുന്ന് അത് അഴിച്ചെടുക്കാൻ ശ്രമിക്കുന്ന ആ ഭ്രാന്തൻ യുവാവും ഒക്കെ അങ്ങനാണ്.. പക്ഷേ ശ്യാമേച്ചിയുടെ കണ്ണുകളിൽ അലകളില്ലാത്ത കടൽ മാത്രമാണ്, ഇടയ്ക്കിടെ ചെറിയ മിന്നലുകൾ തെളിയുന്ന പോലെയുള്ള രാത്രി കടൽ.

ചേറൊത്ത് കാവെന്നായിരുന്നു അവരുടെ പറമ്പിന്റെ പേര് തന്നെ, പണ്ടെന്നോ പണിത ഒരു കുഞ്ഞ് അമ്പലമുണ്ട് പറമ്പിനുള്ളിൽ തന്നെ, ദേവിയുമുണ്ട് പോലും, കരയിലകളടിക്കാതെ ഇറമ്പ് വെട്ടാതെ കാട് കയറിയപ്പോൾ കാവ് പോലെയായി. പാമ്പും പഴുതാരയും തേളുമൊക്കെ തോന്നും പോലെ നടക്കുന്നിടമാണെന്ന് സാക്ഷ്യം പറഞ്ഞവർ പകല് പോലും കയറാൻ ധൈര്യപ്പെട്ടില്ല.

കാശും പൊന്നും അങ്ങോട്ട് കൊടുത്താണ് പോലും ശ്യാമേച്ചിയെ കെട്ടി കൊണ്ട് വന്നത്, മുട്ടോളം മുടിയും ചെമ്പൊന്നിന്റെ നിറവും ഈ നാട്ടിലാർക്കും ഇല്ലാതിരുന്ന കാലത്ത്. മൂന്ന് മക്കളും പിറന്നിട്ടാണ് അവർക്കൊന്നും തന്റെ ഛായയില്ലെന്ന് പറഞ്ഞയാൾ ആ മുടികുത്തിന് പിടിച്ച് കറികത്തി കൊണ്ട് മുറിച്ച് കളഞ്ഞു പോലും, അന്ന് മുതലായിരുന്നു ഭ്രാന്തിന്റെ തുടക്കമെന്ന്. 

മണ്ണും കല്ലും ചെതുക്കിയുണ്ടാക്കിയ തകർന്ന് കിടക്കുന്ന പടി കടന്നാൽ വീട് വരെ ഇരുവശത്തും മണ്മതിലുള്ള നീളൻ വഴിയാണ്. 

ഒരു ദിവസം പാമ്പ് കൊത്തി ചാവും നീ... 

അമ്മയുടെ വഴക്കും കേട്ട് പോവുന്നത് കൊണ്ട് ഒരിക്കലും നേർവഴി പോവാറില്ല, ഇടിഞ്ഞ മതില് ചാടി കാവിന്റെ പിന്നിലൂടെ അടുക്കളപടിക്കലെത്തും. ശ്യാമേച്ചിയപ്പോൾ അവലും ശർക്കരയും നുറുക്കുകയാവും, അല്ലെങ്കിൽ വഴനയിലയിൽ കുമ്പിളട, അല്ലെങ്കിൽ അരിയും പഴവും കുഴച്ച് കല്ലിൽ ചുട്ട ഇലയടക്ക് കുഴക്കുകയാവും. ദേവിക്ക് നേദ്യമാണ്.. ഒന്നും മിണ്ടാതെ നോക്കിയിരുന്നാൽ തൊട്ട് നക്കി തിന്നാൻ തരും. അപ്പോഴൊക്കെയാണ് കണ്ണിൽ ഒരു നക്ഷത്രം ചിമ്മി മറയുക.

ഭ്രാന്തിന്റെ തുടക്കം മൗനമായിരുന്നു,കുഞ്ഞുങ്ങളോട് പോലും മിണ്ടാതെ. മുടി ചീകാണ്ട് ജട പിടിക്കാൻ തുടങ്ങിയത്രെ, ഞാൻ കാണുമ്പോൾ കഴുത്തൊപ്പം ജട കെട്ടിയ മുടിയായിരുന്നു. ദോഷം കിട്ടിയ സ്ഥലത്ത് നിന്ന് കുഞ്ഞുങ്ങളേയും കൊണ്ട് അയാളും അമ്മായിഅമ്മയും പോയപ്പോഴാണ് രണ്ടരയടീ നീളമുള്ള ഒരു ചങ്ങല കൊണ്ട് ശ്യാമേച്ചി രണ്ട് കാലുകളും കെട്ടിയത്. അവർ നടക്കുമ്പോൾ അത് നിലത്തുറഞ്ഞ് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.. കാലകാലങ്ങളിൽ കാല് പൊട്ടി വൃണമാവുകയും പൊറുക്കുകയും ചെയ്തിരുന്നു, എന്നിട്ടും അവർ ദേവിക്ക് എന്നും വിളക്ക് വച്ചു, നൈവേദ്യമുണ്ടാക്കി..

കുളീം തേവാരോം ഇല്ലാണ്ട് ദേവിക്ക് വിളക്ക് വച്ചിട്ടാ ഭ്രാന്ത് വന്നതെന്ന്, അമ്മ പറയുന്നൂ..

വാതോരാതെ എത്ര വർത്തമാനം പറഞ്ഞാലും ഒരു വാക്ക് പോലും ശ്യാമേച്ചീ പറഞ്ഞ് കേട്ടിട്ടില്ല, പക്ഷേ അവരുടെ ചുണ്ടിന്റെ കോണിൽ വിരിയുന്ന ചിരി കണ്ടാലറിയാം ഞാൻ പറഞ്ഞത് അവരാസ്വദിച്ചിരിക്കുന്നു എന്ന്..

പഠിത്തം കഴിഞ്ഞ് പിന്നെയൊരിക്കൽ പായൽ കെട്ടിയ അതേ മതിൽ ചാടി കാവ് കടന്ന് അടുക്കള വശത്തെത്തുമ്പോൾ ശ്യാമേച്ചീ വാതിൽ പടിയിലിരിക്കുകയായിരുന്നു, അതേ കണ്ണും ജട കെട്ടിയ മുടിയുമായി.

കട്ടിളപടിയിലിരിക്കുന്നത് മൂധേവികളാണെന്ന്.. അമ്മ പറയുന്നുണ്ട്..

ഒത്തിരി കാലം കഴിഞ്ഞിട്ടെന്ന പോലെ ചുണ്ട് വിടർന്നൊന്ന് ചിരിച്ചു, അകത്ത് നിന്ന് എടുത്ത് കൊണ്ട് വന്ന ചുട്ട ഇലയട തിന്നുമ്പോൾ കാലിലെ ചങ്ങല തുരുമ്പും മണ്ണും കൂടി കറുത്തിരിക്കുന്നത് കണ്ടു.. 
 
മിണ്ടാതിരിക്കുന്നവരും എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി തുടങ്ങിയ പ്രായം, കുറെ നേരം മിണ്ടാതിരുന്നു എഴുന്നേറ്റ് പോവാനൊരുങ്ങുമ്പോൾ പുരികത്തിന് മെലെ അലസമായി കിടന്ന ഒരു മുടി കുറെ സമയമെടുത്ത് ഒതുക്കി വച്ചു.

പിന്നെ ആ വഴി നടന്നിട്ടില്ല, പാമ്പും തേളും സ്വപ്നങ്ങളിൽ പേടിപ്പിക്കാൻ തുടങ്ങിയത് കോണ്ടാവും, അവർ മരിച്ചൂന്നറിഞ്ഞപ്പോഴും പോകാനായില്ല.





Sunday, May 07, 2017

ആദ്യത്തെ ഒളിച്ചോട്ടം




നാട്ടിൻപുറമായത് ഇരുട്ടിന് കട്ടി കൂടുതലാണ്, നല്ല തണുപ്പും. കച്ചിത്തുറുവിന് ഉള്ളിലാണ് ഇരുപ്പെങ്കിലും കാറ്റടിക്കുമ്പോൾ തണുക്കുന്നുണ്ട്.. സ്വെറ്ററിനുള്ളിൽ കുറുകുന്ന മറ്റൊരു ജീവനും ഉണ്ട്, ഞങ്ങൾ രണ്ട് പേരും കൂടി ഒളിച്ചോടാൻ പോവുകയാണ്. ബസ് സ്റ്റോപ്പിലേയ്ക്ക് 2 കിലോമീറ്ററോളം നടക്കണം, ഒളിച്ചോടാൻ എളുപ്പം തമിഴ്നാട്ടിലേയ്ക്കാണ്. ജങ്ങ്ഷനിലെത്തി അവിടെ നിന്ന് സ്റ്റാന്റിൽ എത്തണം, അവിടുന്ന് വേണം തമിഴ്നാട്ടിലേയ്ക്കുള്ള ബസ് പിടിക്കാൻ. അവിടെ വരെ ഈ ഇരുട്ടത്ത് പോവാനാണ് പേടി. നേരം വെളുക്കാൻ കാത്തിരിക്കുകയാണ് ഞങ്ങൾ.

ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും ഇന്ന് ഞാൻ ജീപ്പിന്റെ ടയറിനടിയിൽ നിന്ന് രക്ഷപെടുത്തിയ ഈ പട്ടികുഞ്ഞും.

ഞങ്ങളുടെ നാട്ടിൽ മിക്ക വീട്ടിലും രണ്ട് പട്ടികൾ വീതമെങ്കിലും ഉണ്ടാവും, കാലാകാലങ്ങളിൽ നാട് നീളെ പട്ടികുഞ്ഞുങ്ങളും. അല്പമെങ്കിലും മനസ്സാക്ഷിയുള്ളവർ, ഉപകാരപ്പെടുമെന്ന് കണ്ടാൽ ചിലതിനെയൊക്കെ വീട്ടിൽ കൊണ്ട് പോവും, അതും ആൺകുഞ്ഞുങ്ങളെ മാത്രം, വണ്ടിക്കടിയിൽ പെട്ടും വിശന്നും ചാവാൻ എന്നാലും ബാക്കിയാവും കുറെ. ആ സമയങ്ങളിൽ പട്ടി പ്രസവിച്ച് കിടക്കുന്ന വഴികൾ ഒഴിവാക്കി വളഞ്ഞ വഴികളിലൂടെയാവും സ്കൂളിൽ പോവുക. 

പക്ഷേ ഇന്ന് നടന്നത് ഒഴിവാക്കാനാവാത്ത ഒരു സന്ദർഭമായിരുന്നു. പാഞ്ഞ് വരുന്ന ഷെയർ ജീപ്പിന്റെ ചക്രത്തിന് നേരെയായിരുന്നു ആ നായ്കുട്ടി, ഓടി റോഡിൽ കയറി നിൽക്കാനല്ലാതെ മറ്റൊന്നും തോന്നിയില്ല ആ സമയത്ത്, നായ്കുട്ടിയേയും എടുത്ത് വശത്തേയ്ക്ക് മാറുമ്പോൾ കേട്ട ചീത്തയൊന്നും എന്നെയല്ല എന്ന ഭാവവുമായി പതുക്കെ വീട്ടിലേയ്ക്ക് നടന്നു..

പട്ടികുട്ടി എന്റെ നെഞ്ച് ചേർന്നിരുന്നു. തണുപ്പ് കൊണ്ട് അത് ചൂളുന്നുണ്ടായിരുന്നു, ദേഹത്തെ രോമമൊക്കെ പൊഴിഞ്ഞ് തുടങ്ങിയ ഒരു അർദ്ധപ്രാണൻ. സ്വെറ്ററിനകത്തേയ്ക്ക് അതിനെ പൊതിഞ്ഞ് പിടിക്കുമ്പോൾ ഇനി വീട്ടിൽ നിന്ന് കേൾക്കാൻ പോവുന്ന ചീത്തയെ പറ്റിയായിരുന്നു മനസ്സ് നിറയെ.

എന്റെ വീട്ടിൽ ഒരു മിനി സൂ ആയിരുന്നു. മൂന്ന് നായ്ക്കളും നാല് പൂച്ചകളും മൂന്ന് പശുക്കളും ഒരു പ്രാവും പിന്നെ നാല് ഇരുകാലി മൃഗങ്ങളും . ഞാനും അനിയനും ഒഴികെയുള്ള മറ്റുള്ളവയെ ഒക്കെ ഇത് പോലെ ഞാനോ അനിയനോ അച്ഛനോ എവിടെ നിന്നെങ്കിലുമൊക്കെ പെറുക്കി കൊണ്ട് വന്നവയാണ്, അവയെ ഫില്ലറിൽ പാല് കൊടുത്ത് ചോറരച്ച് കൊടുത്ത് രക്ഷിക്കുക അമ്മയുടെ ജോലിയും.

പ്രതീക്ഷിച്ച പോലെ തന്നെ, വീടെത്തിയതും പൂരം തുടങ്ങി. എത്ര കരഞ്ഞ് നിലവിളിച്ചിട്ടും അമ്മ അടുക്കുന്നില്ല, ഇതിനെ കാണാൻ പോലും ഒരു വർക്കത്തില്ല എന്നതാണ് പ്രധാന പരാതി, കിട്ടിയിടത്ത് കൊണ്ട് തിരിച്ച് വിട്ടിട്ട് വീട്ടിൽ കയറിയാൽ മതി എന്ന് അന്ത്യ ശാസനയും നൽകി അമ്മ വാതിലടച്ചു, ഞാൻ എന്റെ പുതിയ സുഹൃത്തും മുറ്റത്തും. 

വിശപ്പ് കാളിയപ്പോൾ കൊണ്ട് കളയാമെന്ന് കരുതി മുറ്റം കടന്നതാണ്, പക്ഷേ പളുങ്ക് പോലത്തെ ആ കണ്ണുകൾ അതീ ലോകത്ത് വിശ്വസിക്കുന്ന ഏക വ്യക്തി ഞാൻ മാത്രമാണെന്ന് പറയുന്ന പോലെയുണ്ടായിരുന്നു. എന്റെ വിശപ്പ് കെട്ടു പോയി. സാധാരണ ഒരു നേരമൊക്കെയേ അമ്മ പുറത്ത് നിർത്താറുള്ളൂ, ഇന്ന് പക്ഷേ രണ്ട് നേരവും കഴിഞ്ഞ് ഇരുട്ട് വീണ് കഴിഞ്ഞു. ഞാൻ എവിടെ പോയി എന്ന് പോലും ആരും അന്വേഷിക്കുന്നില്ല. ആർക്കും വേണ്ടങ്കിൽ നാട് വിട്ടേക്കാം എന്നൊരു തോന്നൽ ഉണ്ടായത് അപ്പോഴാണ്, വിശപ്പ് കാരണം തലയ്ക്ക് കയറിയ പെരുപ്പാവാം പിന്നെ എല്ലാം പെട്ടന്നായിരുന്നു..

അമ്മ കാണാതെ അകത്ത് കയറി വയറ് നിറയെ ചോറുണ്ട്, വീട്ടിൽ നിന്നുള്ള അവസാനത്തെ ആഹാരം. തൈരു കൂട്ടി ഉടച്ച ചോറ് അവൾക്കും കൊടുത്തു..

പിന്നെയൊരു പെട്ടിയിൽ രണ്ടുടുപ്പും ഒരു പുതപ്പും, അവളെ പുതപ്പിക്കാൻ ഒരു ഷാളും കുറച്ച് സമ്പാദ്യങ്ങളും ചില്ലറയും കുറച്ച് പൈസയും ഒക്കെയായി ബാഗ് എടുത്ത് പുറത്തിറങ്ങി. ഏഴ് മണി കഴിഞ്ഞു, എന്നാലും നല്ല ഇരുട്ട്. വഴിവിളക്കുകൾ ഒന്നും ഇല്ലാത്ത നാട്ടിൻ പുറമാണ്, പാമ്പുകളൊക്കെ റോഡ് മുറിച്ച് കടക്കുന്ന പാടങ്ങളുള്ള വഴി, അല്പമെങ്കിലും വെളിച്ചം വീഴാതെ പോവാൻ പറ്റില്ല.. 

ലോവർ പെരിയാർ കഴിഞ്ഞാൽ മുന്തിരി തോപ്പുകൾ ആണ്.... 

തമിഴ് നാട്ടിലെ വെള്ളയരിച്ചോറിൽ തൈരൊഴിച്ച് തിന്നാൽ എനിക്ക് ഒത്തിരി ഇഷ്ടമാണ്...

അവിടെ നിന്ന് നോക്കിയാൽ ഇങ്ങ് ദൂരെ മലമുകളിൽ എന്റെ നാട് കാണാൻ പറ്റും, മഞ്ഞിന്റെ തോർത്ത് കൊണ്ട് തലയിൽ ഒരു കെട്ടും കെട്ടി നിൽക്കുന്ന അപ്പൂപ്പനെ പോലെ...

...............................
ഉറക്കമുണർന്നപ്പോൾ ഞാൻ അതേ വേഷത്തിൽ എന്റെ കട്ടിലിൽ ആയിരുന്നു. ആദ്യം ഓർമ്മ വന്നത് ആ പട്ടികുഞ്ഞിനെ ആയിരുന്നു. ഓടിയെഴുന്നേറ്റ് വന്ന് നോക്കിയപ്പോൾ ഒരു കുട്ടയ്ക്കകത്ത് പഴയ പുതപ്പിനുള്ളിൽ അവളും നല്ല ഉറക്കമായിരുന്നു.

എന്നെ കാണാതെ പോയാൽ ആദ്യം തിരയേണ്ട സ്ഥലം എന്റെ അച്ഛനറിയാമായിരുന്നു.. 

നായ്കുട്ടിയേയും പൊതിഞ്ഞ് പിടിച്ച് ഉറങ്ങിയ എന്നെയും ബാഗും ഒക്കെ വീട്ടിലെത്തിച്ചപ്പോൾ എന്തായിരുന്നിരിക്കുമോ ആ മനസ്സിൽ..

പാലും ചോറും കൊടുത്ത് അമ്മ ആ നായ്കുട്ടിയേയും വളർത്തി, പക്ഷേ അധികം താമസിക്കാതെ അത് ചത്തു പോയി..

എന്റെ ആദ്യത്തെ ഒളിച്ചോട്ടത്തിന്റെ ഓർമ്മ..