തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, May 03, 2017

അതിരുകൾ മാഞ്ഞ അന്തശ്ചതുരങ്ങൾ




"തേജൂ, ആ ഫോണൊന്നെടുക്ക്.."

എക്സ്റ്റൻഷൻ ഫോണിന്റെ മണിയടിയിൽ സീരിയൽ നടിയുടെ ദുഃഖം മുങ്ങിപോവുന്നതിന്റെ അലോസരമായിരുന്നു ഭവിനിയുടെ വാക്കുകളിൽ കൂടുതൽ.

പിറ്റേന്നേയ്ക്കുള്ള നീളൻ പയർ നുറുക്കിയെടുക്കാൻ കൊണ്ട് വച്ചതിൽ മുക്കാലും നുറുക്കിയത് ഞാൻ തന്നെ, ടി. വിയിൽ കണ്ണും നട്ടിരിക്കുന്ന അവളുടെ കയ്യ് വല്ലപ്പോഴും നീണ്ടാലായി. 

കുടുംബ ജീവിതത്തിന്റെ താളത്തിന് വീട്ടിലെ എല്ലാ പണികളിലും തുല്യ പങ്കാളിത്തം എന്ന പോളിസി ഒന്നര പതിറ്റാണ്ട് വലിയ പ്രശ്നമില്ലാതെ കടന്ന് പോവാൻ സഹായിച്ചിട്ടുണ്ടെങ്കിലും, നീളൻ പയർ മെഴുക്കിപുരട്ടിക്ക് നുറുക്കിയെടുക്കുമ്പോൾ അമ്മയെ സഹായിക്കാൻ അടുക്കളയിൽ കൂടിയ കാലം ഓർമ്മ വരും.

ഈ ചെക്കൻ പെണ്ണായി പോവും കേട്ടോ എന്ന് ഉപ്പും മുളകും കടം വാങ്ങാൻ വരുന്ന അയൽ വക്കകാർ പരാതി പറയുന്നതായിരുന്നു അമ്മയ്ക്ക് പക്ഷേ ഏറ്റവും സങ്കടം. കാലക്രമത്തിൽ മീശയും മസിലും വച്ച് വന്നതിൽ ഏറ്റവും സന്തോഷിച്ചത് അമ്മയായിരുന്നു എന്ന് വരെ ചിലപോൾ തോന്നിയിട്ടുണ്ട്..

“അച്ചാ, ഇറ്റ്സ് ഫോർ യൂ, എഫ്.10 ലെ അഭി ചേട്ടൻ, വൈകിട്ട് കളിക്കാൻ വരുന്നുണ്ടോന്ന്..“

മൊബൈലിൽ കുത്തികൊണ്ടിരുന്നതിൽ നിന്ന് എഴുന്നേൽക്കേണ്ടി വന്നതിലുള്ള ദേഷ്യം മുഴുവനും തേജുവിന്റെ മുഖത്ത്

“യെസ്..യെസ്..“

“ഇതെന്തെന്താ ഈ പിള്ളേരുമായിട്ടൊക്കെ ഇത്ര കൂട്ട്? അതും ആ പയ്യനുമൊക്കെയായി“ ഭവിയുടെ ശ്രദ്ധ പെട്ടന്ന് ടി. വിയിൽ നിന്ന് മാറി.

“അവരൊരു സെറ്റ് ക്രിക്കറ്റും ബാഡ്മിന്റണും ഒക്കെ കളിക്കുന്നവരുണ്ട്, ആരോഗ്യത്തിന് നല്ലതല്ലേ, ഞാനിങ്ങനെ യങ്ങായി ഇരിക്കുന്നതിൽ ഭാര്യക്കെന്തെങ്കിലും വിരോധം?“ കഷ്ടപ്പെട്ട് പറഞ്ഞ തമാശ ഭാര്യയ്ക്ക് ദഹിച്ചില്ല എന്ന് നോട്ടം കണ്ടപ്പോൾ മനസ്സിലായി..

"ആ പയ്യൻ ഗേ ആണെന്ന് എല്ലാരും പറയുന്നു.."

"ആര് പറയുന്നു, അതെങ്ങനെ അറിയാം?"

“ആവോ എനിക്കറിയില്ല,“ മൊബൈലിൽ നോണ്ടികൊണ്ടിരുന്ന മോളെ ഇടം കണ്ണിട്ട് നോക്കി ഭാര്യ മുറുമുറുത്തു.. അവൾ ഈ ലോകത്ത് നടക്കുന്ന ഒന്നും അറിയാത്ത പോലെ ഏതോ ഗെയിം വേൾഡിലെന്ന പോലെ ഇരിക്കുന്നെങ്കിലും ചെവി ഒരു മൈക്രോഫോൺ പോലെ അലേർട്ടായി നിൽക്കുന്നത് കണ്ടാൽ മനസ്സിലാവും.

“ഒന്നൂലേല്ലും നീയൊരു ഇന്റർനാഷണൽ സ്കൂളിൽ ഹയർ ക്ളാസ്സ് ടീച്ചറല്ലേ.. അതെന്താന്ന് പറയ്?“

“പിന്നെ, സ്കൂളിൽ ഇതല്ലേ പഠിപ്പിക്കുന്നത്, നിങ്ങളൊന്ന് പോയേ..“

“സ്കൂളാവുമ്പോ അങ്ങനൊക്കെ കേസുകൾ ഉണ്ടാവില്ലേ, അതെങ്ങനെ കൈകാര്യം ചെയ്യും?“

“അതിന് കൗൺസിലർമാരുണ്ട്, അങ്ങനെന്തെങ്കിലും തോന്നിയാ അങ്ങോട്ട് വിടും, അങ്ങനത്തെ കുട്ടികളെ  ‘ക്വീർ‘ എന്നാ പറയുക“ ഒന്നും അറിയാൻ പാടില്ലെന്ന് പറഞ്ഞതിന്റെ അഭിമാനക്ഷതം മറച്ച് വയ്ക്കാൻ ഭാര്യ അല്പം വിജ്ഞനം വിളമ്പി..

നീളൻ പയറ് മുറിയുമ്പോൾ ഉണ്ടാവുന്ന മണം പോലുള്ള ചില ഓർമ്മകൾ ഉണ്ട്.

അത്യാവശ്യം പൊടിമീശയും സിനിമാപ്പാട്ടും പഞ്ച് ഡയലോഗ്സും ഒക്കെയുണ്ടായിരുന്നെങ്കിലും പഠിക്കുന്ന കാലത്തൊന്നും ഒരു പെൺകുട്ടിയേ പോലും ഇഷ്ടപ്പെട്ടില്ല. അതിലും ആസ്വദിച്ചത് സിനിമ ഡയലോഗ് നിറച്ച് കൂട്ടുകാർക്ക് പ്രേമലേഖനം എഴുതി കൊടുക്കലും വീട്ടിൽ നിന്ന് ഒളിച്ചിറങ്ങി പോയുള്ള സിനിമ കാണലും കള്ള് കുടിച്ചുള്ള കെട്ടിമറിയലുകളും ഒക്കെയാണ്..

പൂനെയിൽ ജനിച്ച് വളർന്ന മറുനാടൻ മലയാളിയായ ഭവിക്ക് മലയാളി ചെക്കന്മാരൊട് ഒരു ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും അത്യാവശ്യം ബോളിവുഡ് ലുക്കുള്ള ഫോർ പാക്ക് അവൾക്ക് മതിപ്പായി, പിന്നെ എല്ലാ കാര്യത്തിലും സഹായിക്കുകയും ചെയ്യുന്ന ഭർത്താവ് അവളുടെ സ്വകാര്യ അഹങ്കാരമാണെന്ന് കൂട്ടുകാരുടെ ചില കമന്റുകളിൽ നിന്നറിയാം.

“കളിച്ചിട്ട് നേരത്തേ വരുമോ, അതോ എന്നത്തേയും പോലെ ലെറ്റായി?“

“അപ്പോൾ ഞാൻ പോവണ്ടെ?“

“പൊയ്ക്കോ, ആരോഗ്യം നന്നായിരിക്കാനല്ലേ, പ്രായം കൂടുന്തോറും ഫിറ്റായിരിക്കുന്നത് നല്ലത് തന്നെ“

കൈ മസിലുകൽക്ക് മേലെ പിടിച്ച് നിൽക്കുന്ന വെളുത്ത ടീഷർട്ടും ഷോർട്സും ഇട്ട് ഇറങ്ങുമ്പോൾ ഭാര്യ അടുത്ത സീരിയലെന്റെ കഥയിൽ മുഴുകി പോയിരുന്നു.

“ഡൂഡ്, യൂ ലുക്ക് ഹോട്ട്, വീ വിൽ ഹാവ് എ ഗ്രേറ്റ് ടൈം“.. ഒട്ടി നിൽക്കുന്ന ടീഷർട്ടിലൊന്ന് കുത്തി അഭി പറഞ്ഞപ്പോൾ നെഞ്ചിനും വയറിനും ഇടയിലെവിടെയോ ഒരു വരിഞ്ഞ് മുറുക്കം..

ചില ജന്മങ്ങൾ അങ്ങനെയാണ്, ബിന്ദുവിൽ നിന്ന് ബിന്ദുവിലേയ്ക്ക് വരച്ച നേർ രേഖകളാലുണ്ടാക്കിയ സമചതുരങ്ങളും അന്തർചതുരങ്ങളും വരയ്ക്കുന്ന അതിർവരമ്പുകളുടെ വരകൾക്ക് മുകളിൽ നിന്ന് പോവുന്നവ. 

അനുഭവിക്കാത്ത വികാരങ്ങളുടെ കാരണം തേടി ഒരു യാത്ര ഉണ്ടായിരുന്നു ജീവിതത്തിൽ. അവിടെയാണ് ആണും പെണ്ണുമെന്ന രണ്ട് ചതുരങ്ങൾക്കുള്ളിൽ അതിലുമനേകം ചതുരങ്ങളുണ്ടെന്നും അവയിൽ പലതിനും അതിർവരമ്പുകളുടെ നിർവ്വചനങ്ങൾ ഇല്ലെന്നും മനസ്സിലായത്. 

ഗേയും ലെസ്ബിയനും ട്രാൻസ്ജെൻഡറും ബൈസെക്ഷ്വലും അസെക്ഷ്വലും ക്വീറും അങ്ങനെ ഭാഷയുടെ പരിമിതികൾ കൊണ്ട് നിർവ്വചിക്കാൻ ശ്രമിക്കപെട്ട് പരാജയപ്പെട്ട് പോയ അർദ്ധനാരീശ്വര പ്രകൃതിയുടെ അപാരത. 

ഉള്ളിലുണ്ടായ തോന്നലുകൾ ആരോടും പറയാനാവാതെ ‘ഞാനാരാണ്‘ എന്ന ചോദ്യത്തിന്റെ ഉത്തരം തേടി നടന്ന കുറെ കാലത്തിന് ശേഷമാണ് പരിമിതമായ ഭാഷയുടെ നിർവ്വചന ചിട്ടവട്ടങ്ങളിൽ ഒതുങ്ങി കൂടുന്നത് എത്ര ലളിതമാണെന്ന് മനസ്സിലായത്. ഭാര്യയുടെ ക്വീർ പ്രയോഗത്തിൽ കാലം ഇപ്പോഴും മാറിയിട്ടില്ലോ എന്ന വേദനയാണ് തോന്നിയത്.. 

എങ്കിലും അഭിയേ പോലെ ഒരു തലമുറയുണ്ട്, ഞാനിതാണ് എന്ന് പറഞ്ഞ് വഴിമാറി നടക്കുന്നവർ...അത്മഹത്യ ചെയ്യാതെ, ആത്മാവിനെ കൊല്ലാതെ, ഒളിക്കാതെ, താൻ താൻ തന്നെയായി നടക്കാൻ കഴിവുള്ളവർ.

അവന്റെ കണ്ണിലെ തിളക്കത്തിൽ നോക്കി നിന്നപ്പോൾ ഭാഷയുടെ അതിരുകൾ ഇനിയും വിസ്തൃതമാകും എന്നയാൾക്ക് ഉറപ്പായിരുന്നു.

2 comments:

krishnakumarkoodali said...

വളരെ ഇഷ്ടമായി..ആഭിനന്ദനങ്ങള്‍...

ലിഡിയ said...

നന്ദി കൃഷ്ണ..