തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, May 02, 2017

മുല്ലമൊട്ടുമാല









“ഉങ്ക അമ്മാവുക്ക് പൈത്യം“ ..

ഉച്ചത്തിലിരമ്പുന്ന മിക്സിയുടെ മൂടി അടച്ച് പിടിച്ച് അതിലും ഉച്ചത്തിൽ ജയന്തി കടിച്ച് പൊട്ടിക്കുന്നത് പോലെ പറഞ്ഞ വാചകം കേട്ട് വെങ്കി നന്നായൊന്ന് ഞെട്ടി.

ആകെയില്ലാതിരുന്നത് അമ്മായിഅമ്മ മരുമകൾ ശണ്ഠ ആയിരുന്നു, ഇനി അതും കൂടി തുടങ്ങിയാൽ പിന്നെ കാവി ചുറ്റി കാശി പോവേണ്ടത് തന്നെ.

“ജയ്“, സത്തം പോടാതെ, എന്നയിപ്പോ ഇവളവ് പ്രച്ചനെ“?

“നിങ്ങളുടെ അമ്മയ്ക്ക് മുല്ലപ്പൂവ് വേണം പോലും, അതും കൊരുക്കാത്ത മൊട്ടുകൾ, ഒരു മുഴം വിരിഞ്ഞ് നാശമായ പൂവിനേ ഇവിടെ നാല്പത് രൂപയാണ്, അപ്പോഴെവിടുന്നാ ഈ കൊരുക്കാത്ത മൊട്ടുകൾ.“

ഉരുൾപൊട്ടലിന്റെ കാരണം കേട്ടിട്ടും ഒന്നും മനസ്സിലാവാത്ത പോലെ നിന്ന വെങ്കിയെ കണ്ട് ജയന്തിയുടെ കോപം ഇരട്ടിച്ചു.

“ദീപാവലിക്ക് കൂടെ ഒരു മുഴം പൂ വാങ്കറതില്ലെ, മുഴത്തിന് 20 രൂപ ആയ അന്ന് അമ്മാ തന്നെ നിർത്തിയതാണ് മുല്ലപ്പൂ വാങ്ങി അച്ഛന്റെ ഫോട്ടോയ്ക്ക് ഇടുന്ന പതിവ്, ഇതിപ്പോ ഈ വേനക്ക് മാർക്കറ്റിൽ പോലും കിട്ടില്ല മൊട്ടുകൾ, കിട്ടിയാൽ തന്നെ ആര് പോയി വാങ്ങും?“

മറുപടി പറഞ്ഞാൽ ഒരു മഹായുദ്ധം ഉണ്ടാവുമെന്ന് ഉറപ്പുള്ളത് കൊണ്ട് വെങ്കി കിച്ചണിൽ നിന്ന് പുറത്ത് കടന്നു..

അമ്മയ്ക്ക് 64 വയസ്സായി. അല്പസ്വല്പം പ്രായത്തിന്റെ നൊസ്സൊഴിച്ചാൽ ആള് ശാന്തയാണ്, കുറച്ച് കാലം മുൻപ് വരെ സമപ്രായക്കാരോടൊക്കെ കൂടി ചായ കുടിക്കാനും സിനിമ കാണാനും വരെ പോയിരുന്ന ആളാണ്, അത് കൊണ്ട് കൂടിയാവും ഇത് വരെ ഇത്തരം ആവശ്യങ്ങൾ ആരോടും പറയാതിരുന്നിട്ടുണ്ടാവുക.

വെങ്കി ശബ്ദമുണ്ടാക്കാതെ അമ്മയുടെ മുറിയിൽ പോയി നോക്കി, പുറം തിരിഞ്ഞ് കസേരയിലിരിക്കുന്നത് കണ്ടിട്ടും മുരടനക്കി ശല്യപ്പെടുത്താൻ സാധിച്ചില്ല,അമ്മ എന്നും ഒരു കൈ അകലത്തിലായിരുന്നു വെങ്കിക്ക്, സ്നേഹിച്ചിട്ടില്ല എന്ന് പറയാനാവില്ല, പക്ഷേ ഒരു നോട്ടത്തിന്റെ ദൂരത്തിൽ നിശബ്ദമാവുന്ന വാശികൾ ആയിരുന്നു അമ്മയുടെ മുന്നിൽ എല്ലാം. മൗനത്തിന്റെ ചിതല്പുറ്റ് ഉടയ്ക്കാൻ ധൈര്യമില്ലാതെ തിരിച്ചു നടന്നു..

സിഗരറ്റും പുകച്ച് പുറത്ത് നിന്നപ്പോഴാണ് ഒരു ഐഡിയ തോന്നിയത്, ആകാശിനോട് പറയാം പാട്ടിക്ക് എന്താ വേണ്ടതെന്ന് വച്ചാൽ വാങ്ങികൊടുക്കാൻ, അല്പം പോക്കറ്റ് മണി കിട്ടിയാൽ അവൻ എന്തും ചെയ്യും. അവസാനം ഒരു ഉപായം കണ്ട് പിടിച്ച ആശ്വാസത്തിൽ വെങ്കി വീട്ടിനകത്തേയ്ക്ക് കയറി. 

“പാട്ടീ, വാട്ടീസ് ഹാപ്പെനിങ്ങ്? എന്താ ആകെ ഒരു കാർമേഘം?“

ആകാശിന്റെ ചോദ്യത്തിന് പാട്ടി കുറെ നേരം ആലോചിച്ചും. “എനക്ക് 2 മൊഴം മല്ലിപൂ വേണും,മാല വേണ്ടാം, പൂവേ വേണും. അത് തലയിലെ വച്ച് സേല സുത്തി പവർ പാണ്ടി പാക്ക പോണും“... 

“ആർ യൂ മാഡ്“

“ആകാശ്, ഡൊണ്ട് ടാക്ക് ടു മീ ലൈക്ക് ദാറ്റ്“

“സോറി പാട്ടീ, ബട്ട്.. ഒകെ ഞാൻ രേഷ്മയോട് ചോദിക്കാം, അവൾ ഹെൽപ്പ് ചെയ്യാണ്ടിരിക്കില്ല“

ആകാശിന്റെ പ്രതീക്ഷ പോലെ തന്നെ നടക്കുമെന്ന് പാട്ടിക്ക് ഉറപ്പായിരുന്നു, കളികൂട്ടുകാരായിരുന്ന കാലം തൊട്ടെ പൂച്ച കണ്ണടച്ച് പാല് കുടിക്കുന്ന പോലെ അവൾക്കിഷ്ടമാണ് അവനെ.

വിടരാത്ത മുല്ലമൊട്ട് മാല ചൂടി, ചേല കെട്ടി പവർ പാണ്ടി കണ്ട് വന്ന പാട്ടിയുടെ മുഖത്ത് ഒളിച്ച് വച്ചാലും ഇടയ്ക്കിടെ തെളിയുന്ന പോലെ ഒരു ചിരിയുണ്ടായിരുന്നു. അത് പോലെ ഒരു ചിരി രേഷമയുടെ മുഖത്ത് മാത്രമേ വിരിയാറുണ്ടായിരുന്നുള്ളൂ..

കഥയൊന്നും അറിയാതെ എന്നത്തേയും പോലെ വൈകി വന്ന ജയന്തിക്കും വെങ്കിക്കും വീട് നിറയെ അപ്പോൾ വിടർന്ന മുല്ലപ്പൂവിന്റെ സുഗന്ധം നിറഞ്ഞിരിക്കുന്ന പോലെ തോന്നി.. അച്ഛന്റെ ചില്ലിട്ട ഫോട്ടോയുടെ മുന്നിലെ മാല പ്ളാസിറ്റ്ക്ക് മാല തന്നെ ആയിരുന്നു..

No comments: