തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, February 14, 2007

വിശ്രമിക്കാനൊരു മാത്ര

നില്‍ക്കാമൊരു മാത്ര നമുക്കിന്നിവിടെ,
സ്നെഹമെന്നെഴുതിവച്ചൊരീയത്താണി ചുവട്ടില്‍.
ഒത്തിരിതിരക്കിന്റെ ഉച്ചചൂടില്‍-
പങ്കുവയ്ക്കാന്‍ മറന്നൊരാ പൊതിയഴിക്കാം.

നിന്നെ സ്നേഹിക്കാനെനിക്ക് വേണമോ-
വര്‍ഷത്തിലൊരു ദിവസമെന്ന കേള്‍വി പോലെ,
നിന്റെ സ്നേഹത്തിനാഴ്വുമീറവുമോര്‍ക്കാന്‍-
പേരിട്ടൊരീ ദിവസമെത്തിലിന്നിവിടെ യൊരു മാത്ര.

നെഞ്ചിലെ കിതപ്പിന്റെ നോവാറ്റാന്‍ പോലു-
മൊരുനൊടി നില്ക്കാതെ പാഞ്ഞൊരാ നാളുകള്‍.
പറയാനാഞ്ഞ വാക്കുകളൊക്കെമിന്നോര്‍ക്കാമി-
കല്‍ത്താണി ചോട്ടിലിരുന്നീയുരുളകള്‍ പങ്കുവയ്ക്കാം.

ഞാനറിയാതെ പൊഴിഞ്ഞൊരിറ്റ് കണ്ണുനീര്‍ത്തുള്ളി-
മാപ്പ് പറയാതെ മറന്നൊരുകൊച്ചു പിണക്കവുമെല്ലാം-
പറയാമിന്നീ പൊതിക്കിരുവശവുമിരുന്നല്പ നേരം
യാത്രയിനിയുമേറെ,യരികിലെന്നും നീവേണമിനി-
യൊരു വേളപറയാന്‍ മറന്നാലുമെന്റെ ശക്തി നീയെന്ന്.

-പാര്‍വതി.