വിരസമായ
ഒരു പ്രവൃത്തിദിവസത്തിന്റെ
അവസാന പണികൾ തിരക്ക് പിടിച്ച്
തീർക്കുമ്പോഴാണ് അടക്കിപ്പിടിച്ചിട്ടും
പുറത്ത് ചാടുന്ന തേങ്ങലുകളുമായി
ആ കുഞ്ഞ് കൈകൾ പിന്നിൽ നിന്ന്
വട്ടം പിടിച്ചത്.
അടക്കിപ്പിടിച്ച
തേങ്ങലുകൾ കാരണം ആ കുഞ്ഞ്
ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു,
കാര്യം
സീര്യസ് ആണെന്ന് തോന്നിയതും
പണി നിർത്തി വച്ച് എടുത്ത്
മടിയിൽ ഇരുത്തി.
ഒരു
വിധം ആശ്വസിപ്പിച്ച് കാരണം
ചോദിച്ചതിനുള്ള മറുപടി
വിങ്ങിപ്പൊട്ടലുകൾക്കിടയിലൂടെയാണ്
കേട്ടത്..
“എനിക്ക്….
ആ
മൂവി… കണ്ടപ്പോ… ഒത്തിരി
സന്തോഷമായി…..അതോണ്ടാ….കരയുന്നേ….
ആ
ഗേൾ…..കല്ലായി….
പോയപ്പോ…അവൾടെ….ഫ്രണ്ട്സ്…
അവളെ രക്ഷിച്ചപ്പോ….എനിക്ക്….ഒത്തിരി
ഹാപ്പിയായി...അതോണ്ടാ
കരഞ്ഞേ…
അവളുടെ
നിറഞ്ഞൊഴുകുന്ന കണ്ണുകൾ
കണ്ടപ്പോൾ എനിക്കാദ്യം
തോന്നിയ,
ഉത്കണ്ഠ
ഉറഞ്ഞ് പൊട്ടിയുയർന്ന ചിരി
തന്നെത്താൻ അണഞ്ഞു പോയി.
കവിഞ്ഞൊഴുകുന്ന
അണക്കെട്ടുകൾ പോലെയുള്ള
കരഞ്ഞ് ചുവന്ന ആ കണ്ണുകളിലേയ്ക്ക്
നോക്കിയപ്പോൾ ഓർമ്മകളിൽ
പെട്ടന്ന് ഏത് പൊട്ടപടം
കണ്ടാലും കരയുന്നവളെന്ന
ചീത്തപ്പേരു കേൾക്കാതിരിക്കാൻ
ക്ളൈമാക്സ് സീനികളിൽ കാണാതെ
എഴുന്നേറ്റ് പോകുന്ന,
ഒറ്റയ്ക്കിരുന്ന്
കരയാനും ചിരിക്കാനുമായി
മാത്രം തനിയെ ടിക്കറ്റെടുത്ത്
സിനിമ കാണാൻ പോയി താന്തോന്നിയെന്ന്
പേരുകേട്ട ,
എന്ത്
കൊണ്ട് സിനിമകളിൽ മുഴുകി
പോവുന്നുവെന്നതിനേ പറ്റി
അറ്റമില്ലാത്ത ആകാശത്തോളം
കാരണം പരതിയ,
പിന്നെ
പിന്നെ അത് ചില മനസ്സുകളുടെ
നിർമ്മിതിയാണെന്ന് മനസ്സിലായപ്പോൾ
മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും
ആ മനസ്സിനെ സ്നേഹിക്കുമെന്ന്
വാക്ക് കൊടുത്ത മറ്റൊരു
പെൺകുട്ടിയുടെ ചുവപ്പ്
മറയ്ക്കാൻ ശ്രമിക്കുന്ന
നാട്യങ്ങൾ നിറഞ്ഞ കണ്ണുകൾ
തെളിഞ്ഞു.
ആദ്യമാദ്യം
സ്ത്രികൾ സ്വന്തമായി ഏറ്റെടുത്ത
കണ്ണീർ പടങ്ങൾ മാത്രം കാണുന്നത്
കൊണ്ടാവും അബലയും കരയുന്നവളുമായ
‘വെറും‘ പെണ്ണായി പോവുന്നത്
എന്ന നിസ്സഹായത തോന്നിയിരുന്നു.
അമ്മയില്ലാതെ
കരയുന്ന കുഞ്ഞിനെ സ്വർഗ്ഗത്തിലിരുന്ന്
അമ്മ എണ്ണ തേച്ച് കുളിപ്പിക്കുന്ന
ബാലഗോപാലന്റെയും സിനിമ കാണാൻ
വരുന്നവർക്ക് പ്രമോഷനായി
കണ്ണും മൂക്കും തുടയ്ക്കാൻ
തൂവാലയും കരയാത്തവർക്ക്
ബംബർ സമ്മാനവും പ്രഖ്യാപിച്ച്
കൊടി പറത്തിയ ആകാശദൂതിന്റെയും
കണ്ണീർകാലമായിരുന്നു അത്.
പിന്നെയാണ്
മനസ്സിലായത്,
ഗോഡ്ഫാദർ
കണ്ടാലും കരയുന്ന പൊട്ടിപെണ്ണായി
മാറിയിരിക്കുന്നു എന്ന്.
ഒളിച്ച്
വയ്ക്കേണ്ട ഒരു മാനസിക
ദൗർബല്യത്തിന് അടിമയാണെന്ന
കണ്ട് പിടുത്തം പിന്നെ ഒരുപാട്
കാലം പല നാടകങ്ങൾക്കും കാരണമായി.
സിനിമയുടെ
ക്ളൈമാക്സ് കഴിവതും നേരത്തെ
അറിയാൻ ശ്രമിക്കുക,
വികാരഭരിതമായ
രംഗങ്ങൾ വരുമ്പോൾ അത് വെറും
സിനിമയാണെന്ന് ഓർമ്മിപ്പിക്കാൻ
കയ്യിൽ സൂചി കരുതുക അങ്ങനെ
പലതും..
പിന്നീടെപ്പോഴോ
കരയുന്നത് ഒരു ദൗർബല്യമല്ല
മറിച്ച് സഹാനുഭൂതിയുള്ള
മനസ്സുകളുടെ ലക്ഷണമാണെന്ന്
വായിച്ച ഒരു ദിവസം,
സ്വന്തം
മനസ്സിനോട് മനസ്സിലാക്കാൻ
പറ്റാതെ പോയ കുഞ്ഞിനോടെന്ന
പോലെ സ്നേഹം തോന്നി,
ഇനിയൊരിക്കലും
മറ്റൊരാൾക്ക് വേണ്ടി നിന്നെ
ഉപേക്ഷിക്കില്ലെന്ന് വാക്ക്
കൊടുക്കുമ്പോൾ നാട്യങ്ങളില്ലാതെ
കരയാനും ചിരിക്കാനും വേണ്ടി
,കയ്യിലൊരു
പോപ്കോൺ പൊതിയും കോളയുമായി
ഒറ്റയ്ക്കിരിക്കാൻ ഒറ്റസീറ്റ്
ബുക്ക് ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.
പണ്ടെന്നോ
മനസ്സിനെ ചേർത്ത് പിടിച്ച
അതേ സ്നേഹത്തോടെ അവളെ നെഞ്ചോട്
ചേർത്ത് പിടിക്കുമ്പോൾ കരയരുത്
എന്ന് പറയാതിരിക്കാൻ,
ധൈര്യമുള്ള
കുട്ടികൾ കരയാറില്ലല്ലോ
എന്ന് പറഞ്ഞ ആശ്വസിപ്പിക്കാതിരിക്കാൻ
പ്രത്യേകം ശ്രദ്ധിച്ചു..
ഒരു
ലോകം മുഴുവൻ കളിയാക്കിയാലും
സ്വന്തം മനസ്സിന്
കൂട്ടിരിക്കുന്നതെങ്ങനെയെന്ന്
കാട്ടികൊടുക്കണം എന്ന്
മനസ്സിലടിവരെയിട്ടു.
മനസ്സിലപ്പോഴും
പാതിരാമുല്ലകളുടെ സുഗന്ധം
വീശുമ്പോഴെല്ലാം ഓർമ്മവരുന്ന
എന്നു കണ്ടാലും കരഞ്ഞ് പോവുന്ന
ഒരു സിനിമയായിരുന്നു.
യാതനയുടെ
ലോകങ്ങളിലേയ്ക്ക് യാത്ര
പറഞ്ഞ് പോവുന്ന ഒരു ഗന്ധർവ്വനെ
പ്രണയിച്ച പെൺകുട്ടിയെ കണ്ട്
കരഞ്ഞിരുന്ന നനുത്ത സുഖമുള്ള
ഓർമ്മകൾ…