മഴവില്ലും മയില്‍പ്പീ‍ലിയും

When my mind look for a moment of silence, It looks towards God, who it believes hear everything... Else it looks to my feet, who will take it to peace.. else,it backs to this blog where it can write it's meaningless memoirs.

Wednesday, July 08, 2009

കൂട്ടുകാരി..

ഇടമുറിഞ്ഞ സ്വപ്നങ്ങള്‍ മാത്രം വിരുന്നെത്താറുള്ളൊരെന്‍-
ഉണര്‍വ്വിനുമുറക്കത്തിനുമിടയിലെ ഇരുണ്ട നാഴികയില്‍,
ഒരു നീണ്ട തണുത്ത കൈവിരല്‍ നീട്ടിയെന്നെ തൊട്ടുണര്‍ത്തി-
നീയൊത്തിരി നാളായി പീരിഞ്ഞിരിന്നൊരെന്‍ പ്രിയ സഖി..

ബാല്യത്തിലെന്റെ കൂട്ടുകാരോടെല്ലാം വഴക്കിട്ട് ഞാന്‍-
ഒറ്റയ്ക്ക് നടന്ന് പൊക്കുമ്പോളെന്നെ പുണര്‍ന്നിരുന്നു നീ,
നിന്റെ സംഗീതം കേട്ടുറങ്ങാതെ കിടന്ന രാവുകളില്‍-
എനിക്കായ് മാത്രമായിരം കഥകള്‍ നീ പറഞ്ഞിരുന്നു.

തണുത്തിരുണ്ട് നിശബ്ദമാം സത്രത്തിനിടനാഴികളില്‍-
നിന്റെ വരവിന്റെ ആരവം കേട്ടു ഞാനിരുന്നിരുന്നു,
ഇരമ്പിയാര്‍ത്തെത്തിയെന്നെ മുഴുവനും പുണര്‍ന്ന് നീ-
ഒരു കുറുമ്പികൂട്ടുകാരിയെ പോലെ ചിരിച്ചിരുന്നു..

ശുഷ്ക്കിച്ചിന്നു നീയെത്തിയെങ്കിലുമെന്നെ കാണുവാന്‍-
കാത്തിരിന്നൊത്തിരിയീ നീണ്ട വിരലൊന്നു തൊടുവാന്‍,
തണുത്ത തുള്ളികളെറിഞ്ഞ് നീയെന്റെ മുഖം നനയ്ക്കവെ,
മനവും തണുവും തണുപ്പിച്ചു ഞാനിടമുറിയാത്ത നിദ്ര പുല്‍കുന്നു.

(ശുഷ്കിച്ചതെങ്കിലും എനിക്കായ് പെയ്ത ഡെല്‍ഹിയിലെ ഒരു മഴയുടെ ഓര്‍മ്മയ്ക്ക്....)

-പാര്‍വതി.

Tuesday, July 07, 2009

ദൈവം വിതുമ്പുന്നു

സ്വാര്‍തഥ മോഹങ്ങളുടെ യാഗ കുണ്ടങ്ങളില്‍ നിന്ന്-
അശുദ്ധമാം ദൂപമുയര്‍ന്നാകാശവും കടന്ന് സ്വര്‍ഗ്ഗത്തിലെത്തെവെ,
തിങ്ങി നിറയുന്ന വിഷപ്പുകയില്‍ നിന്നൊന്നൊഴിഞ്ഞ്-
മാറിയിയൊന്നിരിക്കാന്‍ ദൈവമൊരിടം തേടുന്നു.

മഴ പെയ്യുവാന്‍ യാഗം, പെയ്തു തോരാനൊരു യാഗം..
അന്യന്റെ സ്വത്ത് സ്വന്തമാക്കാന്‍, അന്യന്റെ ഭാര്യയും സ്വന്തമാവാന്‍-
സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ കുരുതിയാക്കിയും യാഗം..
കുരുതിക്ക് വേണ്ടി കൈക്കുഞ്ഞിനെ വിലയ്ക്ക് വാങ്ങിച്ചും യാഗം..

ആവാസവ്യവസ്ഥിതിയുടെ അട്ടം മറിച്ചിട്ട മനുഷ്യകുലമെല്ലാ-
പ്രകൃതി നിയമവും ഭേദിച്ചൊരു പ്ലേഗ് പോലെ പടരുമ്പോള്‍,
വിഷം വമിക്കുന്ന ചവറ് ഭൂമിക്ക് പുറത്തും ചൊരിഞ്ഞതിനാല്‍-
തുള വിണ പ്രാണന്റെ പാളിയാല്‍ പുഴു പോലെ വെന്തുരുകുമ്പോള്‍,

ഇനിയിമൊടുങ്ങാത്ത യാഗങ്ങളുടെ പുകയെങ്ങും പടരുമ്പോള്‍,
ആകാശവും ഭേദിച്ചത് സ്വര്‍ഗത്തിലെത്തുമ്പോള്‍ ദൈവം വിതുമ്പുന്നു.
തിങ്ങി നിറയുന്ന വിഷപ്പുകയില്‍ നിന്നൊന്നൊഴിഞ്ഞ്,
മാറിയിയൊന്നിരിക്കാന്‍ ദൈവമൊരിടം തേടുന്നു.

-പാര്‍വതി

Thursday, July 02, 2009

ഒരു യാത്ര

എറണാകുളം ചെറുതോണി റൂട്ട് നേര്യമംഗലം കഴിഞ്ഞാല്‍ പിന്നെ കാടും കൊക്കെയും വളവും തിരിവും ഒക്കെയാണ്. ഈ റൊട്ടിലൂടെ വണ്ടിയുടെ ക്ലച്ചും ബ്രേക്കും തിരിച്ചറിയാത്ത ആളിന്റെ കയ്യില്‍ കാറ് കൊടുത്തത് ആരാണെന്ന് ആര്‍ക്കറിയാം.

എന്തായാലും തത്കാലം ഡ്രൈവിങ്ങ് സീറ്റില്‍ ആണ്. കൂനിന്മേല്‍ കുരു പോലെ മഴയും. തുമ്പിക്കൈ വണ്ണത്തില്‍ പെയ്യുന്ന മഴ. ഈ മഴയത്താണ് കാറ്റത്ത് മറിയുന്ന മരങ്ങളെ പേടിച്ച് ആനകള്‍ കൂട്ടമായി റോഡില്‍ കയറി നില്ക്കുക. രണ്ടും കല്പ്പിച്ച് വണ്ടീ ഓടിക്കാന്‍ തന്നെ തീരുമാനിച്ചു. എങ്ങനെയെങ്കിലും ചെറുതോണിയില്‍ എത്തിയേ തീരൂ.

ഗിയറ് മാറ്റാതെ ആക്സിലേറ്റര്‍ കൊടുത്തും. ബ്രേക്ക് ചവിട്ടിണ്ടടത്ത് ക്ലച്ച് ചവിട്ടിയും വണ്ടി ചാടി ചാടിമ്പോവുമ്പോള്‍ അറഞ്ഞ് തുള്ളുന്ന മഴയും അതില് ഹെഡ് ലൈറ്റിന്റെ വെട്ടത്തില്‍ കാണാനാവുന്ന വണ്ടിക്ക് മുന്നിലെ മൂന്നോ നാലോ ചുവടുകളും..

വിറച്ചും ചാടിയുമാണെങ്കിലും വണ്ടി അടിമാലിക്ക് തിരിയുന്ന റൂട്ട് കഴിഞ്ഞപ്പോള്‍ ഇത്തിരി ധൈര്യമൊക്കെയായി. ഇത്രയും ഓടിക്കാമെങ്കില്‍ ഇനിയുള്ള വഴി അത്ര ബുദ്ധിമുട്ടുണ്ടാവില്ല..ഇത്തിരി സ്പീഡ് കൂട്ടി തന്നെ വരുകായിരുന്നു. കരിമ്പന്‍ പാലവും കടന്ന് സ്പീഡിലിങ്ങ് വരുമ്പോള്‍ പെട്ടന്ന് മുന്നിലൊരു നിഴല്‍ പോലെ ...

ആനകള്‍..മൂന്നാലെണ്ണം റോഡീല്‍ നില്‍ക്കുന്നു...ഉള്ള മുഴുവന്‍ ശക്തിയുമടുത്ത് ബ്രേക്കിട്ടു..

"പിശാച്...ഇന്ന് നിന്നെ ഞാന്‍ ചവട്ടി കൂട്ടി ജനല്‍ വഴി പുറത്ത് കളയും. "

ചവിട്ട് കണ്ട് എന്റെ സ്വന്തം കട്ടിലില്‍ നിന്ന് താഴെ വീണപ്പോള്‍ എന്റെ റൂം മേറ്റിനെ ഒറ്റ കുത്തിന് കൊല്ലാനുള്ളതിനേക്കാളും ദേഷ്യമാണ് എനിക്ക് വന്നത്..ഇന്നലെ വീട്ടില്‍ നിന്ന് അവധി കഴിഞ്ഞ് വന്ന പഹയത്തിയുടെ കട്ടലില്‍ ഒരു എലിക്കുഞ്ഞിന് പോലും കിടക്കാന്‍ ഇടമില്ലാത്തത് കൊണ്ട് ഞാന്‍ എന്റെ കട്ടില്‍ ഷെയര്‍ ചെയ്തതാണ് ഈ പാരയായത്..

അവളെ ഒറ്റ ജനല്‍ വഴി തള്ളി താഴെയിടാനുള്ള കലിപ്പുണ്ടായിരുന്നെങ്കിലും അവള്‍ കൊണ്ടു വന്നിട്ടുള്ള മീനച്ചാറിന്റെയും ഉപ്പേരി വറുത്തതിന്റെ വീതം വേണമെന്നുള്ളത് കൊണ്ടും, അടുത്ത ബ്രേക്കില്‍ ചിലപ്പോള്‍ എന്റെ നട്ടെല്ലിന്റെ ബോള്‍ട്ട് പോവുമെന്നുള്ള പേടി കൊണ്ടും ഒരു തലയിണയും പുതപ്പുമെടുത്ത് ഞാന്‍ തറയില്‍ തന്നെ ഉറക്കം പിടിച്ചു.

പിറ്റേന്ന് രാവിലെ ചവിട്ടിയതിന്റെ കാരണം ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ കഥയാണ് ഇത്..

....പാര്‍വതി

Tuesday, June 30, 2009

ഈണം പിറന്ന വഴി.

ഒന്നും പറയാനില്ലെന്ന് ചൊല്ലി നീ മെല്ലെ നടന്നകന്നപ്പോള്‍..
പറയാതെ പോയവ.. പറയാനാവാതെ മനസ്സില്‍ നിറച്ചവ..
ഒക്കെ ഞാനോര്‍ത്തുവെങ്കിലും നിനച്ചു പിന്നെയും..
നിനക്ക് വേണ്ടാത്തയോര്‍മ്മകളെന്റെ മാത്രമാവട്ടെ
പിന്നെ നിന്നെയും ഞാന്‍ മറക്കുമ്പോളവയെന്റെ പാട്ടിന്റെയീണമാവട്ടെ....
-പാര്‍വതി

Thursday, June 18, 2009

ആത്മസത്ത..

ഉള്ളിലൊരു സൂര്യനുണരുന്നു,പിറവിയുടെ അനന്തവിഹായസെന്നെ പൊതിയുന്നു..ഉണര്‍‌വ്വിലുമുറക്കത്തിലുമറിയുന്നു ഞാനെന്നിലുയിരിടുന്നൊരു പ്രപഞ്ചകിരണത്തെ..

നേര്‍ത്തകാറ്റേല്‍ക്കുന്നുണ്ടാവുമോ, എന്റെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പറിയുന്നുവോ..നീണ്ടനിശബ്ദനിമിഷങ്ങളില്‍ നീയെന്റെ മനസ്സിന്റെ മിടിപ്പുകേള്‍ക്കുന്നുവോ..

നിന്റെ തുടിപ്പുകളറീയാതെ, നീയെന്നില്‍ നിറയുന്നൊരനൂഭൂതിമാത്രമായറിമ്പോള്‍..താരകള്‍ നിറഞ്ഞൊരാകാശം കാണുന്ന കുഞ്ഞിന്റെ മിഴികളില്‍ നിറയുന്നൊരമ്പരപ്പെന്നില്‍..

നീയെന്നെ അറിയാന്‍, ഞാന്‍ നിന്നെയാറിയാന്‍, അറിയാത്ത പാഥകളിലൊന്നിച്ചു ചരിക്കാന്‍-നിന്റെ മിഴികളിലൂടെയിനിയീ ആകാശവും ഭൂമിയും അവയുടെ ഞാന്‍ മറന്ന ഭാവങ്ങളും കാണാന്‍

കാത്തിരിപ്പിലാണ് ഞാന്‍.. കാലത്തിന്റെ കല്പടവുകള്‍ ചവുട്ടികയറിയൊരുന്നാളിലെന്റെ-കരവലയത്തിലമര്‍ന്നെന്നെ നിന്റെ കഥകള്‍ പറഞ്ഞുണര്‍‌ത്തുവാനതിലെന്റെ ആത്മസത്യം ഞാനറിയുവാന്‍..

-പാര്‍‌വതി

Sunday, September 21, 2008

എന്നെ കോമാളിയാക്കുന്ന ലോകം


ഒരു ദിവസം ഈ ലോകം അവസാനിക്കുമെന്നാരെങ്കിലും പറയുമ്പോള്‍
മനസ്സ് പിടയ്ക്കാറുണ്ട്.എന്റെ സമ്പാദ്യങ്ങള്‍,
കാത്തുസൂക്ഷിക്കുന്ന അമൂല്യങ്ങള്‍ ഒക്കെ നഷ്ടപെടുമെന്നോ?
ചൂടിലുരുകുന്ന മഞ്ഞിന്റെയും ഓട്ടവീണ ഓസോണിന്റെയും
ഭാവിയോര്‍ത്ത് രാത്രികളില്‍ ഉറക്കം നഷ്ടപെടാറുണ്ട്.
പിറക്കാനിരിക്കുന്ന എന്റെ കുട്ടികള്‍, പണിയാനിരിക്കുന്ന എന്റെ വീട്..
പേടിസ്വപ്നങ്ങളില്‍ ഊളിയിട്ടവസാനം ഉണര്‍ന്ന് ചൂടുചായയും നുണഞ്ഞ്
ഒരു സുന്ദരപ്രഭാതത്തില്‍ ലോകത്തിന്റെ മുഖത്ത് നോക്കുമ്പോള്‍...

എന്റെ വിഹ്വലതകളെ കളിയാക്കികൊണ്ട് അതെന്നെ കൊഞ്ഞനം കുത്തുകയാണ്‌.
ഇന്നെലെകളില്‍ എല്ലാം നഷ്ടപെട്ടവരുടെ ധൈര്യത്തിന്റെ കാഴ്ചകള്‍ കാട്ടി.

വന്‍ തിരകള്‍ ആഞ്ഞടിക്കുമ്പോഴാണ്‌ മണല്‍ത്തരികളുടെ യഥാര്ത്ഥ ശക്തി
അറിയാനാവുന്നതെന്ന് പറയുന്നതെന്ത് ശരിയാണ്‌....

പാര്‍വതി.





Friday, September 19, 2008

സത്യമെന്ന ബിന്ദു.

ലോകം ഒരു ബിന്ദുവില്‍ ഒതുങ്ങി നില്ക്കുന്നു.
എന്നിലിലുണരുന്ന സത്യത്തിന്റെ നിറവായി നീ..
നിന്നെയറിയാനെനിക്കിനി വേണമായിരം ജന്മങ്ങള്‍
എങ്കിലും നിയതിയുടെ കൈപിടിച്ചെങ്ങോ മറയുമ്പോഴും....
എന്റെ വഴിത്താരകളില്‍ നീരൂറ്റിത്തണുപ്പിക്കേണം നീ...
ഇനിയും കൂട്ടിമുട്ടാത്ത നമ്മുടെ വഴികളെങ്ങോതമ്മിലൊന്നിക്കു-
മെന്നയോര്മ്മയിലുറങ്ങാതെയുണരാതെ കാതോര്‍ക്കുകയാണ്‍ ഞാന്‍.

-പാര്‍വതി

************************************************