തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, June 25, 2014

നിയോഗങ്ങൾ:



ഐ ടി കമ്പനിയിൽ ആളുകൾ വിട്ട് പോവുന്നത് സുലഭമാണെങ്കിലും നന്നായി അറീയാവുന്ന ഒരു സുഹൃത്ത് , വേറെ ഓഫറുകളൊന്നും കയ്യിലില്ലാതെ പേപ്പറിട്ടപ്പോൾ അത്ഭുതം തോന്നി. അവന്റെ കാരണങ്ങൾ കേട്ട് അതിലേറെ അമ്പരപ്പും. അധികം സാമ്പത്തികമൊന്നും ഇല്ലെങ്കിലും വേണ്ട സമയത്ത് വേണ്ടതൊക്കെ കൊടുത്ത് ആത്മവിശ്വാസം കൈമുതലാക്കി നേടി കൊടുത്ത കുടുംബം. കഷ്ടപെട്ടാണെങ്കിലും ബി.ടെക് പഠിപ്പിച്ചത് കൊണ്ട് പടിച്ചിറങ്ങിയ ഉടനെ ജോലി കിട്ടി. ഇന്നത്തെ കുട്ടികളെ പോലെ ഇന്നതായി തീരണം എന്ന സ്വപ്നമോ അതിന് പിന്നാലെ പോവാനുള്ള ചങ്കുറപ്പോ കൊണ്ട് നടക്കാൻ കീശക്കന്മില്ലാത്തത് കൊണ്ട് ആദ്യം കിട്ടിയ ജോലിക്ക് കയറി. 12 വർഷത്തിനിപ്പുറം നിന്ന് നോക്കുമ്പോൾ കടങ്ങളൊക്കെ വീട്ടിയതിന്റെ സന്തോഷത്തിൽ തന്നെ ജീവിതത്തോട് യാത്ര പറഞ്ഞ അച്ഛൻ, വാർദ്ധക്യം സമാധാനപരമായി ചിലവഴിക്കുന്ന അമ്മ. ജീവിതത്തിന്റെ ഓരോരോ വഴിത്താരകളിലായി 2 സഹോദരങ്ങൾ.
പരാധീനതകളൊക്കെ തീർന്നപ്പോഴാണ് ഈ ജോലി ആസ്വദിച്ച് ചെയ്യുന്നതാണോ എന്ന ചിന്ത തോന്നി തുടങ്ങിയത്, ആസ്വദിക്കുന്നതെന്ത് എന്ന ചോദ്യത്തിന് യാത്രയും പാചകവും എന്ന ഉത്തരമുണ്ടായിരുന്നെങ്കിലും അതെങ്ങനെ വയറ് നിറയ്ക്കും എന്ന ചിന്ത കാരണം ആരോടും പറഞ്ഞില്ല. പിന്നെ സപ്പോർട്ട് ചെയ്യുന്ന ഭാര്യയും മനസ്സിലാക്കുന്നവരാണ് മക്കളും എന്ന അറിവ് വല്ലാതെ ഊർജ്ജം പകർന്നു.

വയനാട്ടിൽ കുറച്ച് സ്ഥലം വാങ്ങി അവിടെ ഹോം സ്റ്റേ തുടങ്ങി. വീട്ടിൽ തന്നെ പാചകം, സ്വയം പ്രധാന കുക്ക്. പലതരം സ്പൈസസ് നിറഞ്ഞ കുറച്ച് സ്ഥലം. അറിഞ്ഞ് കേട്ട് വന്ന കൂട്ടുകാരുടെയൊപ്പം പോയ സ്ഥലങ്ങളിലെ സൗഹൃദങ്ങൾ മുതൽക്കൂട്ടാക്കി നിലവാരമുള്ള തേനും കുരുമുളകും മറ്റും.
അയാളുടെ സ്വപങ്ങൾക്ക് ഒരു പാട് നിറങ്ങളായിരുന്നു. കൊതിപ്പിക്കുന്ന നിറങ്ങൾ.

തുടങ്ങി വയ്ക്കുന്ന സംരഭത്തിന് റിസ്കില്ലേ എന്ന ചോദ്യം തൊണ്ടയോളം എത്തിയെങ്കിലും അത് ചോദിച്ചില്ല. പുലർച്ച മൂന്ന് മണിക്കും മറ്റും ചീറിപാഞ്ഞ് നടക്കുന്ന കമ്പനി ക്യാബുകളുടെ ഇടയിലൂടെ ടൂവിലറോടിക്കുന്ന റിസ്ക് മാത്രല്ലേയുള്ളൂ എന്ന് മനസ്സ് തന്നെ പറഞ്ഞു.
ദൂരെയെങ്ങോ നിന്ന് ഒരു മകുടിയുടെ സ്വരം ഞാനും കേൾക്കുന്നുണ്ട്. എന്നാണ് മറുത്ത് നിൽപ്പിന്റെ ചിതല്പുറ്റുകൾ തകർന്ന് എനിക്കും ആ സ്വരത്തിന് പുറകേ പോവാനാവുക എന്ന സന്ദേഹം മാത്രം. പണമില്ലായ്മ നിറം കെടുത്തിയ ബാല്യവും, എന്നും ഓരം തള്ളപെടാതിരിക്കാനുള്ള ശ്രമത്തിൽ മറന്ന് പോയ പല സ്വപ്നങ്ങളും, അവയൊക്കെ എവിടെയോ ഉറങ്ങുന്നുണ്ട്, ഞാൻ എന്നെങ്കിലും ഏതെങ്കിലും ആൽമരചില്ല തണലിൽ ഇരുന്ന് ഉള്ളിലേയ്ക്ക് നോക്കുന്നതും കാത്ത്. അത് വരെ..
..........ഞാൻ ഓടട്ടെ…......

Wednesday, May 14, 2014

അർത്ഥമില്ലാത്ത അനർത്ഥങ്ങൾ

കാക്ക, അതൊരു പക്ഷിയാണ്, ആർക്കും വേണ്ടാത്തവയൊക്കെ,
കൊത്തിതിരഞ്ഞിട്ടവയടുത്ത ജന്മത്തിൻ വളമാവാൻ കിണയുന്നവർ.
കളയാൻ തിരിഞ്ഞതിൻ അളവേറിയതിനാലാവമല്ലെങ്കിൽ-
കളയുന്നത് പലതും വളമായി തീരുവാനുതകില്ലെന്നുമറിഞ്ഞാവാം,
കാണില്ലയിന്നുനീയവരെ , കൊത്തിതിരിക്കുന്നതും, കളമെഴുതുന്നതും.

കാട്, അവിടെ കുറെ മരങ്ങളുണ്ടായിരുന്നു, മഴ പെയ്തതിന്നീറമേറ്റി-
കാറ്റാ കുളിരു പേറി കാതങ്ങളോളം, കാലങ്ങളോളം ചുറ്റിത്തിരിഞ്ഞിരുന്നു.
കുളിർചോലകളൊഴുകുന്നതിൽ നിന്ന് നീർകുടിക്കുവാനാവുമായിരുന്നു,
കാണില്ല, കാടെങ്ങും നീ, കരയാൻ പോലും കണ്ണിരില്ലാത്തവരൊത്ത്,
കാടിന്റെ കരളുറരുത്തതിലുപ്പ് പുരട്ടി വറുത്തതിലാ കാറ്റുരുകി പോയി.

കനിവ്, കണിക്കയിടാനെടുത്ത കാശ് കണ്ണുനീരിന്റെ നനവ് കാൺകെ-
കൈതുറന്നേകുന്ന മനസ്സിന്റെ നനവാണാ കനിവെന്ന നോവ്.
കരളും പകർന്ന് നൽകും, മനസ്സിന്റെ നീറ്റൽ അറിയുന്ന കാറ്റ് പോലെ,
കലികാലത്തിലിന്ന് കാണില്ലയെങ്ങും നീ കനിവും, കാരണം -
കുടിനീരുവറ്റി വരണ്ട ഭൂമി പോലെതന്നെ   വരണ്ടതാണിന്നെല്ലാ മനസ്സും .



Friday, April 25, 2014

വെളിപാടുകൾ

ഈ പതിനാലാം നിലയിൽ നിന്ന് നോക്കുമ്പോൾ താഴെ ബുൾഡോസറുകളും ജെസിബികളും ഒക്കെ കളിപാട്ടവണ്ടികളുടെ അത്ര മാത്രം. ഇടമുറിയാതെ നടക്കുന്ന കെട്ടിടം പണിയിലേർപ്പെട്ടിരിക്കുന്നവർ ഉറുമ്പിൻ കൂട്ടത്തെ പോലെ. ഈ ഇടനാഴിയിൽ നിന്നുള്ള ചായ കുടിയാണ് വിരസമായ ഓഫീസ് ജോലികൾക്കിടയിലെ നല്ല നിമിഷങ്ങൾ.
രാമഷ്ണാ..
കരുണാകരൻ നായരെന്ന അച്ഛന്റെ പേര് കട നടത്തുന്ന നായര് എന്ന കാരണം കൊണ്ട്  'കണാര്' ആയത് പോലെ ഒരു സ്വാഭാവിക പരിണാമമായിരുന്നു കെ. രാമകൃഷ്ണനെന്ന പേർ ചുരുങ്ങി രാമഷ്ണനായതും. നാട്ടിലും സ്കൂളിലും ആ പേർ വിളിച്ച് വിളിച്ച് രാമകൃഷ്ണൻ എന്ന സ്വന്തം പേര് പേപ്പറിൽ മാത്രമായി. പിന്നെ നാട് വിട്ട് പുറം നാടുകളിൽ ജോലിക്ക് നടന്നപ്പോഴാണ് വേരറ്റു പോയ അനേകം നന്മകളെ പോലെ ആ പേരും ഓർമ്മകളും കളഞ്ഞു പോയി.
"രാമഷ്ണാാാ..."
ഉറക്കെ വിണ്ടും വിളി കേട്ടപ്പോഴാണ് ഓർമകൾ തേട്ടി വന്നതല്ല, ആരോ ശരിക്കും വിളിക്കുന്നതാണെന്ന് മനസ്സിലായത്.
തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ഒട്ടും പരിചയമില്ലാത്ത ഒരു മുഖമായിരുന്നു. മദ്ധ്യവയസ്സ് കടന്ന ഒരു സ്ത്രീ. വിശാലമായ പൊട്ട് തൊടാത്ത നെറ്റിയുടെ അതിരിൽ നിൽക്കുന്ന മുടിയിഴകൾ വെള്ളി വീണുതുടങ്ങിയവയാണ്. അസഹിഷ്ണുതയുടെ ചുളിവികൾ തെളിഞ്ഞ് നിൽക്കുന്ന നെറ്റി. കുർത്തയ്ക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ കഷ്ടപെടുന്ന വയറും കൈകളും. 
കണ്ണിലെ അപരിചിതത്വം കണ്ടിട്ടാവും അവർ പരിചയപെടുത്തി.
സുസ്മിത, സുസ്മിത രാഘവൻ.. ഓർമ്മയില്ലേ?
ഒരു ചായയുടെ കൂടി ചൂട് ചെന്നപ്പോഴാണ് താമര വിടർന്ന് നിൽക്കുന്നത് പോലെ എന്നെപ്പോഴും സ്വപ്നം കണ്ടിരുന്ന, എപ്പോൾ അരികിലൂടെ പോയാലും ഒരു കുളിർ കാറ്റ് വീശിയത് പോലെ തോന്നിച്ചിരുന്ന സുസ്മിത എന്ന സ്വപ്നത്തെ ഓർമ്മ വന്നത്.
അവളുടെ ഒരു നോട്ടത്തിന്, പുഞ്ചിരിക്ക് കാത്ത് നിന്ന നാളുകൾ, ചിലപ്പോൾ തല ചെറുതായൊന്ന് വെട്ടിച്ച് അവൾ പുഞ്ചിരിക്കുന്നതിൽ ഇത്തിരി പ്രണയമുണ്ടെന്ന് പോലും തോന്നി പോയി, പക്ഷേ ആ പുഞ്ചിരി പലർക്കും കൂടിയുള്ളതാണെന്ന അറിവ് നെഞ്ച് തകർത്ത നാളുകൾ. അപകർഷതയുടെ അതിരുകൾ ഭേദിക്കാൻ മനസ് ധൈര്യം കാട്ടാതിരുന്നതിനാൽ പ്രണയമെന്ന് പോലും വിളിക്കാനാവാതെ ആ സ്വപ്നം പൊലിഞ്ഞതിനാൽ ഒരു പഴയ സഹപാഠിയായി അവളുടെ മുന്നിലിരുന്നു.
ഉദ്യോഗസ്ഥനായ ഭർത്താവിന്റെയും ബഹുമുഖ പ്രതിഭയായി വളർന്ന് വരുന്ന മകന്റെയും സ്വന്തം ജോലിതിരക്കിന്റെയും കാര്യങ്ങൾ അവൾ പറയുമ്പോൾ വായിൽ വാക്കുകൾ വരണ്ട് തീരുന്നത് അയാൾ അറിഞ്ഞു. പാതിയിരുട്ട് വീഴുന്ന സീറ്റിന്റെയും അവിടുരുന്ന് ചെയ്യുന്ന ജോലിയുടെയും കാര്യങ്ങളല്ലാതെ മറ്റൊന്നും മനസ്സിൽ വരുന്നുണ്ടായിരുന്നില്ല.
വൈകിട്ട് വീടെത്തിയപ്പോൾ പതിവായി കിട്ടുന്ന ചായയ്ക്കും അവൽ വിളയിച്ചതിനും കൂടുതൽ രുചി തോന്നി. ആത്താഴം കഴിക്കുമ്പോൾ ഇടങ്കണ്ണിട്ട് ഭാര്യയെ നോക്കുമ്പോൾ അവളുടെ കണ്ണിനടിയിലെ കറുപ്പ് വളയങ്ങളും തലയിലെ വെള്ളി നരകളും അപരിചിതങ്ങളായി തോന്നി. കട്ടിലിന്റെ മറ്റേ ഓരം പറ്റി കിടക്കുന്ന ഭാര്യയെ കാണാനാവാത്തത്രയും ദൂരം, കണ്ണിൽ എരിച്ചിൽ മാത്രം.

ഒരുപാട് നാളുകൾക്ക് ശേഷം അന്ന് കെ. രാമകൃഷ്ണൻ എന്ന രാമഷ്ണന് ഉറക്കം നഷ്ടപെട്ടു. ലോകം അയാളെ നോക്കി ചിരിച്ച് കൊണ്ട് നിന്നു.