തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, November 09, 2006

പ്രവാചകന്‍ സൃഷ്ടിക്കപെടുന്നു...

“എന്റെ സുഹ്രുത്തുക്കളെ, നിങ്ങള്‍ പോകരുത്, ഒന്ന് നില്ക്കൂ, കേള്‍ക്കൂ, ഞാന്‍ പറയുന്നത് ശരിയാണോ എന്ന് നിങ്ങളൊന്ന് ചിന്തിച്ച് നോക്കൂ, ഇനിയും നമുക്ക് സമയമുണ്ട്,കാലം അതിക്രമിച്ചിട്ടില്ല.“

“നിനക്ക് ഭ്രാന്താണ്”

“ഈ സമൂഹം നാശത്തിന്റെ പുതപ്പണിഞ്ഞിരിക്കുന്നു, നിന്റെ അഴുക്കുചാലുകള്‍ കെട്ടിക്കിടക്കുന്നത് കാണുക, അവിടെ പെറ്റുപെരുകുന്ന പാരാദ വംശങ്ങളെ കാണുക, നിന്നേയേ നശിപ്പിക്കുന്നതിന് മുമ്പ് അതിനെ ചികിത്സിക്കുക, കേള്‍ക്കൂ“

“ഇവന് ഭ്രാന്താണ്, ചങ്ങലയ്ക്കിടുക, ഇവന്‍ പുലമ്പുന്നു, അവ അസഹ്യങ്ങളാകുന്നു”

“ഹേ മാറാരോഗത്തിന്റെ വീണ്‍ വിഴുപ്പ് ചുമക്കുന്ന സമൂഹമേ നിന്റെ തെരുക്കളില്‍ നായ്ക്കള്‍ നട്ടുച്ചയ്ക്ക് ഓരിയിടുന്നു, പിളര്‍ന്ന ഗര്‍ഭപാത്രത്തില്‍ നിന്ന് പാ‍തി പുറത്ത് വീണ കുഞ്ഞ് പിടയുന്നു.നാശത്തിന്റെ ശംഖധ്വനി മുഴങ്ങുന്നു, ഇനി നീയെവിടെ പോയൊളിക്കാന്‍? നിന്നെ രക്ഷിക്കാന്‍ ഇനി ഒരു ദൈവത്തിനുമാവില്ല, വിപത്തിന്റെ ആത്മാക്കള്‍ നിന്റെ അകത്തളങ്ങളില്‍ പാര്‍പ്പു തുടങ്ങി കഴിഞ്ഞു.

“അവനെ കല്ലേറിയൂ..അവന്റെ വിഷശ്വാസം നമ്മേയും നശിപ്പിക്കും മുമ്പേ അവനെ കൊന്നു കളയൂ, അവന്റെ മേലൊരു കല്‍ക്കൂനയുയരട്ടെ, അവന്റെ വാക്കുകള്‍ അന്യം നിന്ന് പോകട്ടെ, ഒരു സമൂഹത്തിന്റെ നേര്‍ക്ക് വാളോങ്ങുവാന്‍ ഇനി ഒരു പടു ജന്മം പിറക്കാതിരിക്കാന്‍ ആ കല്‍ക്കൂന അവിടെ നിലനില്ക്കട്ടെ, എറിയൂ...അവനെ കൊല്ലൂ..”

നിശബ്ദത.............

ഒരു മര്‍മ്മരം

അവന്‍ പ്രവാചകനായിരുന്നു....

പ്രവാചകന്‍...പ്രവാചകന്‍....

വിധേയത്വത്തിന്റെ വിഴുപ്പ് താങ്ങി സമൂഹം കൈവഴി പിരിഞ്ഞൊഴുകി, ഏകാന്തതയില്‍, കല്‍ക്കൂനയില്‍ നിന്ന് ആകാശത്തിലേയ്ക്ക് ഒരു ചോദ്യ ചിഹ്നം പോലെ, ഒരു മനുഷ്യന്റെ ഉണങ്ങിയ കൈ ഉയര്‍ന്നു നിന്നു.

-പാര്‍വതി.

24 comments:

ലിഡിയ said...

പ്രവാചകന്‍ സൃഷിടിക്കപെടുന്നതെങ്ങനെ ഒരു വെളിപാട് മാത്രം.

-പാര്‍വതി.

പാച്ചു said...

"വെളിച്ചം ദുഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം."


നാമൊക്കെ ഉറക്കത്തില്‍ കിടന്നു നിലവിളിച്ചിട്ടുണ്ട്‌.
സ്വപ്നം കണ്ട്‌ ഭയന്നിട്ടുണ്ട്‌.

എന്നാല്‍, ഉണര്‍ന്നിരുന്ന് ഇതൊക്കെ കാണുന്ന ഒരാള്‍...
അയാള്‍ക്കെന്താവും തോന്നുക.?

ഈ പാവത്തിനെ ഉണര്‍ത്താം എന്ന്..
കുലുക്കി വിളിക്കുമ്പൊ ഞരങ്ങി മൂളിക്കൊണ്ട്‌ ഉറങ്ങുന്നവന്‍ മൊഴിഞ്ഞു .
"നിങ്ങളെന്റെ ഉറക്കം കളഞ്ഞു..വിഡ്ഢി..."

ഉണര്‍ത്താന്‍ നോക്കിയ എല്ലാ പ്രവാചകരൊടും നൂറ്റാണ്ടുകളായി നാമിതു തന്നെ പറഞ്ഞു.

"വിഡ്ഢീ..ഞങ്ങളെ ഉണര്‍ത്തരുത്‌.
ഉണര്‍ത്തിയാല്‍..പകരം
കല്ല്,കുരിശ്‌,വിഷം,തോക്ക്‌...."

Rasheed Chalil said...

എന്താണ് ഭ്രാന്ത്... പലപ്പോഴും അലോചിച്ച് പോയിട്ടുണ്ട്. ലോകത്തിന്റെ മുഖത്ത് നോക്കി സത്യം പറഞ്ഞവരെയെല്ലാം ഭ്രാന്തന്മാരായാണ് ജനം കണ്ടത്. സമൂഹത്തെയോര്‍ത്ത് വിതുമ്പുന്ന മനസ്സുണ്ടായതിനാല്‍ മാത്രം ചരിത്രം ഭ്രാന്തരാക്കിയവര്‍ അനവധി... ഇന്നും സത്യം വിളിച്ച് പറയുന്നവന്‍ ഇന്നും അവേഹിളിക്കപ്പെടും... കാലമേ മാറിയിട്ടുള്ളൂ... മനുഷ്യന്റെ മനസ്സ് മാറിയിട്ടില്ല.


പാര്‍വ്വതീ നല്ല പോസ്റ്റ്. നല്ല ചിന്ത. ഒത്തിരി ഇഷ്ടമായി.

Peelikkutty!!!!! said...

ഇത്തിരി വ്യത്യസ്തമായി ചിന്തിക്കുന്നവനെ നാം “ലേശം വട്ടാണല്ലേ..” എന്നു പറഞ്ഞ് അഭിനന്ദിക്കുന്നു !

Physel said...

“ഹേ മാറാരോഗത്തിന്റെ വീണ്‍ വിഴുപ്പ് ചുമക്കുന്ന സമൂഹമേ നിന്റെ തെരുക്കളില്‍ നായ്ക്കള്‍ നട്ടുച്ചയ്ക്ക് ഓരിയിടുന്നു, പിളര്‍ന്ന ഗര്‍ഭപാത്രത്തില്‍ നിന്ന് പാ‍തി പുറത്ത് വീണ കുഞ്ഞ് പിടയുന്നു.നാശത്തിന്റെ ശംഖധ്വനി മുഴങ്ങുന്നു, ഇനി നീയെവിടെ പോയൊളിക്കാന്‍? നിന്നെ രക്ഷിക്കാന്‍ ഇനി ഒരു ദൈവത്തിനുമാവില്ല, വിപത്തിന്റെ ആത്മാക്കള്‍ നിന്റെ അകത്തളങ്ങളില്‍ പാര്‍പ്പു തുടങ്ങി കഴിഞ്ഞു.

പ്രവാചകന്മാരുടെ കാലം കഴിഞ്ഞു പാര്‍വതീ, ഇപ്പോള്‍ പ്രവചനങ്ങള്‍ പുലരുന്ന കാലമാണ്... മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് ഒട്ടും ദയയില്ലാതെയാണല്ലോ പ്രയോഗം! ശരിയാണ് ഒരു മയക്കിക്കിടത്തല്‍ ഇപ്പോള്‍ സമൂഹം അര്‍ഹിക്കുന്നേയില്ല!

കാറ്റിലുലയുന്ന ദീപനാളം പോലെയാണ് പാര്‍വതിയുടെ എഴുത്ത്.... ഇടയ്ക്കു ജ്വലിച്ചും, ഇടയ്ക്ക് ഇപ്പോള്‍ അണയുമെന്നു തോന്നിച്ചും! ഇതൊരാളിക്കത്തലായി. നന്ദി

mydailypassiveincome said...

കൊള്ളാം, നല്ല ഒരു വിഷയമാണല്ലോ ഇത്തവണ.

സത്യം പറയുന്നവരെ കല്ലെറിയുന്ന ചരിത്രത്തിന് ഈ ഭൂമിയുടെ അത്ര തന്നെ പ്രായമുണ്ട്. നീതി ന്യായങ്ങള്‍ ആരും നോക്കുന്നില്ല. എങ്ങിനെയും സമൂഹത്തില്‍ ഉന്നതരാവുന്നതിന് എന്ത് അക്രമ മാര്‍ഗ്ഗവും സ്വീകരിക്കുന്നവര്‍ ഇന്ന് ധാരാളം. സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് വലിയ ദുരന്തങ്ങളാണ്. അക്രമികളും ഗുണ്ടകളും എല്ലാം വിളയാടുന്ന ലോകത്താണ് നാം ജീവിക്കുന്നത്.

Unknown said...

ശകലം വട്ടുണ്ടല്ലേ?
പക്ഷേ അത്മാര്‍ത്ഥമായി പറഞ്ഞാല്‍....
നന്നായിരിക്കുന്നു...(സുഖിപ്പിക്കാനല്ല)
പിന്നെ ഫയങ്കര സ്റ്റാന്‍ഡേര്‍ഡായിട്ടെഴുതിയിരിക്കുന്നു
പിന്നെ ഇങ്ങനെ വത്യസ്ഥമായി ചിന്തിക്കാന്‍ കഴിയുന്നതിന് അഭിനന്ദനങള്‍
എനിക്കൊക്കെ പലപ്പോഴും ചിന്തിക്കാനേ കഴിയാറുള്ളൂ..വാക്കുകളാക്കാന്‍ കഴിയാറില്ല
ശകലം ആധുനികന്‍ തന്നെ
പിന്നെ പണ്ടാരോ പറഞ്ഞതു പോലെ ഞാന്‍ എഴുതിയതു മുഴുവന്‍ നിനക്ക് ഈസിയായി മനസ്സിലായല്‍ പിന്നെ ഞാനെന്തു ബുജി..
ഹഹ
എന്നാലും നല്ല വെളിപാട് കേട്ടോ

ലിഡിയ said...

അതെ പാച്ചൂ, പലപ്പോഴും പല കാരണങ്ങളാലും കണ്ണടച്ചിരുട്ടാക്കുന്നതില്‍ നമ്മളും പെടുന്നു.
നന്ദി.. :-)

നന്ദി ഇത്തിരീ :-)

നന്ദി പിന്മൊഴീ :-)

അത് തന്നെ സത്യം പീലികുട്ടീ :-)

ഫൈസല്‍ :-) ഒത്തിരി സന്തോഷം

മഴത്തുള്ളീ :-)

സുകുമാരാ :-) ആ ‘ഫാ’ മാറ്റിക്കോളൂ ‘ഭ=bha', ഇത്തിരി നൊസ്സുണെന്ന് എല്ലാവരും പറയുന്നു (അമ്മേയ്..ഞാനും ഇനി വല്ല..??)പക്ഷേ മനസ്സില്‍ വരുന്നത് അടക്കി പിടിച്ചും പ്രതിഷേധിക്കാന്‍ മറന്നും അനീതികളെ കാണാതെ കണ്ണടച്ച് ഇരുട്ടാക്കിയും ഞാന്‍ സന്തോഷമുള്ള സമൂഹജീവിയാകുന്നു,സുഖിച്ചു ജീവിക്കുന്നു. കാരണം സമൂഹത്തിന്റെ ഈ കരിമ്പടത്തിന് പുറത്ത് ലോകം വളരെ മരച്ച് മരിച്ചതാണ്,കുരിശിന്റെ വഴികളാണ്, അത് താങ്ങാനുള്ള ആത്മദൈര്യം എന്റെ സുഖലോലുപ മനസ്സിനില്ലല്ലോ.

-പാര്‍വതി.

ലിഡിയ said...

ആത്മധൈര്യം :-)) എമ്പോസിഷന്‍ എഴുതിയതാ, കണ്ണിലെ കോല്‍ ആദ്യം കളയണ്ടെ :-)

-പാര്‍വതി.

ഏറനാടന്‍ said...

ശക്തമായ അന്ത:സ്സത്ത കളയാത്ത രചന. പാറുവേ വൈകിയെങ്കില്‍ സദയം ക്ഷമീര്‌...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഈ തെളിച്ചം കെടാതെ സൂക്ഷിക്കുക പാര്‍വതീ. ഇരുട്ടാണ്‌, ആര്‍ക്കെങ്കിലും വഴികാണട്ടെ.

മനോജ് കുമാർ വട്ടക്കാട്ട് said...

പ്രവാചകന്മാരും അവതാരങ്ങളും ഇനിയുമുണ്ടോ?

എന്റെ ശരികളും തെറ്റുകളും ഞാന്‍ തന്നെ നിശ്ചയിക്കുന്ന ഈ കാലഘട്ടത്തില്‍ അവരെ ആരു ചെവിയോര്‍ക്കാന്‍!

(ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടാതെ മരിക്കാന്‍ വിധി)

thoufi | തൗഫി said...

പാര്‍വതീ,കാണാനൊത്തിരി വൈകി
സമൂഹത്തെ നേര്‍വഴിക്ക്‌ നയിക്കാനിറങ്ങിത്തിരിച്ച പ്രവാചകന്മാര്‍ക്ക്‌ എന്നും അതേ സമൂഹത്തിന്റെ ശാപവാക്കുകള്‍ മാത്രമാണു പ്രത്യുപകാരമായി കിട്ടിയിട്ടുള്ളത്‌.തങ്ങള്‍ക്ക്‌ ദഹിക്കാത്ത നേരുകള്‍ വിളിച്ചുപറയുന്നവരെ ഭ്രാന്തനെന്ന് മുദ്രകുത്താനായിരുന്നു എന്നും സമൂഹത്തിനു താല്‍പര്യം.കയ്യിലൊരു റാന്തലുമായി പട്ടാപ്പകല്‍ മനുഷ്യനെത്തേടിയിറങ്ങാന്‍ ഡയോജനീസീസിനെ പ്രേരിപ്പിച്ചതും ഇതേ സമൂഹം തന്നെ.
"ഒരു സമൂഹം സ്വയം മാറാന്‍
തയ്യാറാകാത്തിടത്തോളം കാലം ദൈവംതമ്പുരാനായിട്ട്‌ അവരെ മാറ്റിയെടുക്കില്ല"എന്ന് വേദഗ്രന്ഥം ഉണര്‍ത്തുന്നതും ഇതേ ജനതയെത്തന്നെ.

ചിന്തിപ്പിക്കുന്ന വരികള്‍,പാര്‍വതി
നിങ്ങളുടെ ചിന്തകള്‍ക്കെപ്പോഴും അണയാത്ത അഗ്നിയുടെ കരുത്തുണ്ടാകട്ടെ

ലിഡിയ said...

ഈ തിരക്കിനിടയിലും വന്നതിന് നന്ദി ഏറനാടാ :-)

ശ്രമിക്കാം ശിവപ്രസാദ്, എങ്കിലും മനുഷ്യജന്മാണെന്ന് മുങ്കൂര്‍ ജാമ്യം :-)

പ്രവാചകന്മാര്‍ നമുക്കിടയില്‍ തന്നെയുണ്ട് പടിപ്പുരെ, അല്ലെങ്കില്‍ നമ്മള്‍ തന്നെയാവാം, തിരിച്ചറിയാനാവാത്തത് വിധേയത്വത്തിന്റെ തിമിരം ബാധിച്ച നമ്മുടെ കണ്ണുകള്‍ ബലഹീനങ്ങളായതാവാം.

നന്ദി മിന്നാമിനുങ്ങേ :-)

-പാര്‍വതി.

Unknown said...

എന്‍റെ ദൈവമേ!!
ഈ വായിച്ചതെല്ലാം തലക്ക് ഒരു 3 അടി 3 ഇഞ്ച് മുകളിലൂടെ അനായാസേന പോയി. ഈ കൂട്ടത്തിലുള്ള എല്ലാരും ഇങ്ങനെ ആണോ?

Areekkodan | അരീക്കോടന്‍ said...

ചേച്ചീ....ഒന്നും മനസ്സിലായില്ല..മഞ്ഞുതുള്ളി പറഞ്ഞ പോലെ....

അനംഗാരി said...

ഒരു സമൂഹത്തെ മാറ്റി മറിക്കാന്‍ ഒരു വ്യക്തിക്കോ, ഒരു പ്രവാചകനോ കഴിയുമോ? ഒരു പ്രവാചകന്റെ വെളിപാടുകളിലൂടെയോ, ദുരന്തങ്ങളിലൂടെയോ, ഒരു സമൂഹം എങ്ങിനെ നോക്കി കാണുന്നു ജീവിതത്തേയും, വരാനിരിക്കുന്ന മാറ്റങ്ങളേയും എന്ന് വരച്ച് കാണിക്കുന്നു ഇവിടെ.മാറ്റങ്ങള്‍ ആഗ്രഹിക്കാത്ത സമൂഹത്തില്‍ ഒരു പ്രവാചകന്‍ അനാവശ്യ വസ്തുവാണ്.സമൂഹം സത്യങ്ങള്‍ തിരിച്ചറിയുന്നതു വരെയോ,ദുരന്തങ്ങള്‍ തിരിച്ചറിവിലേക്ക് നയിക്കുന്നത് വരേയോ, അതു തുടര്‍ന്ന് കൊണ്ടിരിക്കും.
ഓ:ടോ:കഥ ഇതിലും മനോഹരമാക്കാമായിരുന്നു. ഈ എളുപ്പം എഴുതുന്ന രീതി നിര്‍ത്തി ഒരു കഥയെ കഥയാക്കാന്‍ മിനക്കെടുന്നില്ല എന്നതാണ് പാറുവിനെ കുറിച്ചുള്ള എന്റെ പരാതി. ഇനി ആവര്‍ത്തിച്ചാല്‍ ഞാന്‍ ഡല്‍ഹി മുഖ്യ മന്ത്രിക്ക് പരാതി കൊടുക്കും.

savad.k.s said...

ഇപ്രാവശം ഞാന്‍ നമ്മുടെ ബ്ലോഗ്ഗില്‍ ഇടുന്നത്‌ കഥയാണ്‌ "മൂകീപൊടി".http://aanavaayill.blogspot.com ല്‍ പോവുക

സജീവ് കടവനാട് said...

all the best

എന്‍റെ കഥ said...

കാലം അവതരിപ്പിക്കുന്ന മൂര്‍ത്ത രൂപങ്ങളാണ് പ്രവാചകര്‍ .... വിഷലിപ്തമായ സമൂഹത്തിലേക്ക് ഒരു വെള്ളിവെളിച്ചം, അസ്വാതന്ത്രത്തിന്‍റെ ചിന്തകളെ സ്വാതന്ത്രത്തിലേക്ക് ആനയിക്കപ്പെടുന്നവര്‍ ... അക്ഷരങ്ങള്‍ക്ക് വാള്‍ തലപ്പിനേക്കാള്‍ മൂര്‍ച്ചകൂട്ടി ചിന്തകളെ ഉദ്ദീപിപ്പിക്കുന്നവര്‍ ... പ്രവാചകരുടെ നിരയിലേക്ക് ഒരു പാര്‍വ്വതി
ഞാന്‍ ഞാനായിതിരുന്നത് ഞാനിലെ ഞാന്‍ ഞാന്‍ ആകുമ്പോഴാണ്

Rasheed Chalil said...

ഒരു പുനര്‍വായനക്കെത്തിയതായിരുന്നു ഞാന്‍. ഒരു വരികൂടി കുറിക്കണമെന്ന് തോന്നി.

ഇന്നിന്റെ കനല്‍കൂനയില്‍ നിന്ന് നാളെയുടെ നാവാകാനുള്ള പേറ്റുനോവ്...

പാര്‍വതീ ഒത്തിരി ഇഷ്ടമായി കെട്ടോ.

ലിഡിയ said...

നന്ദി മഞ്ഞുതുള്ളീ ആബിദ് (ഒന്നുമില്ല, വെറുതെ ഒരു വെളിപാട്, ഒരു 50 കൊല്ലം കഴിഞ്ഞ് നോക്കൂ, മനസ്സിലായാല്‍ ഞാനും പ്രവാചകനാവും :-), വെറുതെ പറഞ്ഞതാ, സാഹസത്തിന് മുതിരണ്ട)

അനംഗാരീ :-)

നന്ദി kadavanadan

നന്ദി ആത്മകഥാകാരാ :-)

നന്ദി ഇത്തിരീ ആ തിരിച്ച് വരവ് അഭിമാനിക്കാന്‍ വക നല്‍കുന്നു :-)

-പാര്‍വതി.

Tedy Kanjirathinkal said...

കൊള്ളാം, പാര്‍വതീ... പോസ്റ്റും 23 കമന്റുകളും വായിച്ചു കഴിഞ്ഞ് ഒന്നു കണ്ണടച്ച പിറകോട്ടു ചാഞ്ഞിരുന്ന എന്റെ മനസ്സിന്റെ സ്ക്രീനില്‍ ഒരു 30 സെക്കന്റ് ഷോര്‍ട്ട് ഫിലിം അരങ്ങേറി... വല്യ കാര്യമൊന്നുമില്ലെങ്കിലും, ഒരനുബന്ധമായി ഞാനതൊന്നു വിവരിയ്ക്കട്ടെ...

നായകനെ ഒരു വേരിയബിള്‍ ആയി വിളിയ്ക്കാം - ‘ബീറ്റാ’. ബീറ്റാ നമ്മുടെ പ്രവാചകന്റെ അടുത്ത ജന്മം. ബീറ്റാ ഉറങ്ങുകയാണ്... ബീറ്റായ്ക്ക് ഇടയ്ക്കിടെ തോന്നാറുണ്ട് തനിയ്ക്കെന്തോ പ്രത്യേകതയുണ്ടെന്ന്... ബോധമനസ്സിനതറിയില്ലെങ്കിലും, മരണമില്ലാത്ത ആത്മാവ് സംവദിയ്ക്കുന്ന അബോധമനസ്സ് വീര്‍പ്പുമുട്ടുകയാണ് ‘എങ്ങനെ കനല്‍ വീണ്ടും ഊതിത്തെളിയ്ക്കും? എന്റെ നിയോഗം, ജന്മജന്മാന്തരങ്ങളോളം പ്രവചിയ്ക്കാനാണ്... കണ്ണുകള്‍ തുറക്കാനാണ്... ഉണര്‍ന്നേപറ്റൂ’

ഇടിമിന്നുന്നു... തുറന്നു കിടക്കുന്ന ജാലകത്തിലൂടെ മിന്നലിന്റെ വെളിച്ചം ബീറ്റായുടെ ഉറങ്ങുന്ന മുഖം നമ്മുക്കു കാട്ടിത്തരുന്നു... അവന്‍ ഒന്നു പിടച്ചുവോ..? അവന്‍ തന്റെ കയ്യുകള്‍ നീട്ടുന്നുവോ..? അവന്‍ ഒരു സ്വപ്നം കാണുകയാണോ..? കഴിഞ്ഞ ജന്മത്തിന്റെ തിരശ്ശീല വീണ രംഗം അവന്റെ ആത്മാവ് അവനെ ഓര്‍മ്മിപ്പിക്കുകയാണോ..?

പെട്ടെന്ന് ഒരു കയ്യുയര്‍ത്തിക്കൊണ്ട്, “നില്‍ക്കൂ” എന്നലറിക്കൊണ്ട് ബീറ്റാ ചാടിയെഴുന്നേറ്റു... അവന്‍ വിയര്‍പ്പില്‍ കുളിച്ചിരിയ്ക്കുന്നു... അവന്റെ കണ്ണുകളില്‍ നിദ്രയില്ല... നിദ്രാഭാരവുമില്ല... ഒരു ശാന്തത... ഒരു തീക്ഷണത... ഒരിയ്ക്കലും കെടാത്ത ഒരഗ്നിയുടെ ഭാവം... ഒരു പ്രവാചകന്റെ ഭാവം...!

ഗിരീഷ്‌ എ എസ്‌ said...

nannayittundu
iniyum ezhuthanam