തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, August 17, 2006

എന്റെ പക.

താരാട്ട് പാടിയെന്നെ നീ ഉറക്കിയില്ല,
തണുപ്പിന്റെ തലോടലേറ്റ് ഞാനുണരുമ്പോള്‍-
തലയില്‍ തലോടി കഥ പറഞ്ഞുറക്കിയില്ല.

കൈപിടിച്ചെന്നെ നീ നടത്തിയില്ല,
കല്ലില്‍ കാല്‍തട്ടി വീഴവെ, ഒരിക്കലും-
കൈപിടിച്ചുയര്‍ത്തി നീ നിര്‍ത്തിയില്ല.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളു-
രുവാകുന്ന പ്രായത്തിലൊന്നും,
ഉണ്ടായിരുന്നില്ല നീയെന്റെ കൂടെ

കൊതിച്ചിരുന്നെന്നും ഞാന്‍,
കൊച്ചുകുട്ടിയായെന്നും നിന്റെ-
കൈപിടിച്ചറിയാത്ത വഴികള്‍ താണ്ടാന്‍.

ഇന്നു നീ യാത്ര പറയാതിറങ്ങവെ,
ഇനിയെന്തിനെന്‍ മനം നോവണ,മെന്തി-
നീറനണിയണമെന്‍ കണ്ണുകള്‍.

കാലിടറി വീഴുന്നു ഞാനിന്നും,
കളിക്കോലമായി മാറാന്‍ വിധിക്കവെ,
കണ്ണുനീരിലും പക നിറയുന്നു.

അടഞ്ഞ നിന്‍ മിഴികള്‍ കാണാന്‍ വരില്ല ഞാന്‍,
ആത്മാവിനാശ്വസിക്കാന്‍ കൈ തട്ടി വിളിക്കില്ല ഞാന്‍
അനാദികാലത്തോളം കാത്തിരിക്ക ഇനി നീയെനിക്കായി-
ആത്മം വെടിഞ്ഞ് ഞാനുമവിടെത്തും വരെയിനി.

-പാര്‍വതി.

4 comments:

ദിവാസ്വപ്നം said...

ഇത് ഇഷ്ടപ്പെട്ടൂ പാര്‍വതീ...

കവിതയെപ്പറ്റിയൊന്നും അറിയില്ലെങ്കിലും ഇത് എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചു.

Anonymous said...

വളരേ നന്നായീ ..ഇത്രയും ഇന്റെന്‍സ്‌ ആയ ഒന്നും അടുത്ത കാലത്തു വായിച്ചതായീ ഓര്‍മയില്ല.ഓ മറന്നു..ഓര്‍മകള്‍ ഒരു ശാപമാണല്ലോ

ശാലിനി said...

നന്നായിട്ടുണ്ട്, ഉള്ളില്‍ ഒരു ചെറിയ നൊമ്പരം ഉണര്‍ത്തി. അവസാനത്തെ 4 വരികളിലാണ് പകരം വീട്ടല്‍.

Appukkuttan said...

കവിതയിലൊരു വിതയുണ്ടെന്നു
കുഞ്ഞുണ്ണീ മാഷു പറഞ്ഞുവച്ചതാണു.
ആ "വിത" പാര്‍വതീടെ രചനകളില്‍ കണ്ടു.

വിത മാത്രമായാല്‍ കവിതയ്ക്കു എന്തൊ പൊരായ്മ തൊന്നും.
വിമര്‍ശനങ്ങളെ ക്രിയാത്മകമായി സമീപിക്കുമല്ലോ !.

ഭാവുകങ്ങള്‍ പാര്‍വതീ..