പോസ്റ്റുമാൻ
ചേട്ടന്റെ വീട്ടിലേയ്ക്കുള്ള
ഒറ്റവഴി ഇടുങ്ങിയതും ദുർഘടം
നിറഞ്ഞതും ആയിരുന്നു,
രണ്ടരമണിക്കൂറോളം
ഉപേക്ഷിക്കപ്പെട്ടവന്റെ
വിലാപങ്ങൾ കേട്ട് കിരുകിരുക്കുന്ന
മനസ്സും വിശക്കുന്ന വയറുമായാണ്
ഞാൻ വഴുതി വീഴാതെ ഇറക്കമിറങ്ങുന്നത്.
എന്റെ
മുൻപിൽ നടക്കുന്ന കഷ്ടിച്ച്
നാലടി പൊക്കമുള്ള ആ രൂപം എന്റെ
അമ്മയാണ്,ആര് കണ്ടാലും എന്റെ അമ്മയാണെന്ന് പറയില്ല, അത്രയ്ക്കാണ് ഞങ്ങൾ തമ്മിൽ കാഴ്ചയിലും സ്വഭാവത്തിലും ഉള്ള അന്തരം. ചുരുണ്ട് ആകാശത്തിലേയ്ക്ക് നിൽക്കുന്ന എന്റെ മുടിയും സിൽക്കിന്റെ നൂലുകൾ പോലുള്ള അമ്മയുടെ മുടിയും തുടങ്ങി ആരെയും കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് സംസാരിക്കുന്ന ഞാനും സംസാരത്തിനിടയിൽ പോലും മൗനത്തിന് ഇടവേള കൊടുക്കന്ന അമ്മയും തമ്മിലുള്ള അന്തരം. കർത്താവിന്റെ
രണ്ടറ്റത്തുമായി തൂക്കപ്പെട്ട
രണ്ട് തസ്കരന്മാരെ പോലെ,
ഒരു
കയറിന്റെ രണ്ടറ്റം പോലെ
വ്യത്യസ്ഥർ.
“ദൈവമാണ്
പോലും ദൈവം, ആകെ
സൃഷ്ടിച്ചതിൽ അരശതമാനം
ജന്മങ്ങൾ ഓർക്കുന്നു പോലുമില്ല,
എന്നിട്ട്
ഓർത്ത് വിളിക്കുന്നവരെ
കേൾക്കാത്ത ദൈവമാണ് പോലും“
- കൂടെ
നടക്കുന്ന, അങ്ങോട്ടുമിങ്ങോട്ടും
തർക്കിക്കുന്ന,
വേണ്ടുന്നവയൊക്കെ
കരഞ്ഞും നിലവിളിച്ചും
നിലത്തുരുണ്ടും സാധിച്ച്
നൽക്കുന്ന, സാധിക്കാത്തവയ്ക്ക്
സാധൂകരണം നൽകുന്ന എന്റെ
ദൈവത്തെ വിശ്വസിക്കാത്ത
അമ്മയ്ക്ക് ദൈവം, മദ്ബഹയിലെ
എല്ലാമറിയുന്ന മഹാശക്തിയാണ്,
എതിർത്ത്
പറയാൻ പാടില്ലാത്ത, വീണ്ടെടുത്തത്
കൊണ്ട് മാത്രം വിധേയരായവരുടെ
ഇടയൻ, ചോദ്യങ്ങളും
ഉത്തരങ്ങളും ഇല്ലാത്ത അനുസരണയുടെ
വിധേയത്വം. പള്ളിയിൽ
നിന്നുള്ള പല മടങ്ങിവരവുകളും
ഇത്തരം പൊരിഞ്ഞ വാഗ്വാദങ്ങൾ
കൊണ്ട് ചൂട് പിടിച്ചവയായിരുന്നു..
പക്ഷേ
ഇന്ന് ഞങ്ങൾ രണ്ട് പേരും
അവരവരുടെ ലോകത്ത് നിശബ്ദരാണ്.
കർക്കിടമഴ
കൊണ്ട് തഴച്ച കമ്മ്യൂണിസ്റ്റ്
പച്ചകളും വേലിപത്തലുകളും
ഒരു ഇരുണ്ട ഗുഹയിലൂടെ നടക്കുന്ന
പോലെ തോന്നിപ്പിക്കുന്ന
വെയിൽ മങ്ങിയ മദ്ധ്യാഹ്നം.
കടലേഴും
കടന്ന് പോകാവുന്ന ഒരു ജോലി,
അതെന്റെ
സ്വപ്നമായിരുന്നു, അതിന്
വേണ്ടി മാത്രം പഠിച്ച രാവുകൾ,
അതൊന്ന്
കൊണ്ട് മാത്രം തനിച്ചായി പോയ
പകലുകൾ, അകന്ന്
പോയ സൗഹൃദങ്ങൾ അവസാന നിമിഷം
വരെയ്ക്കും കയ്യെത്തും
ദൂരത്തെന്ന് കരുതിയവ വെറും
കിനാവ് മാത്രമായിരുന്നു എന്ന
അവസ്ഥയോളം ദയനീയമെന്തുണ്ട്.
ആഗ്രഹങ്ങളുടെ
പച്ചപുൽമേടുകളിൽ നിന്ന്
അതിജീവനത്തിന്റെ വരണ്ട തരിശ്
നിലങ്ങളിലേയ്ക്ക് ജീവിതം
ഒഴുകിത്തുടങ്ങിയിരിക്കുന്നു,
സ്വന്തം
കാലിൽ നിൽക്കാൻ ഒരു ജോലി,
ആഗ്രഹങ്ങളുടെയും
സ്വപ്നങ്ങളുടെയും മറ്റെല്ലാ
പൂത്തിരികൾക്കും മേലെ ഒരു
ജ്വലിക്കുന്ന തീഗോളം പോലെ
ആ പ്രാർത്ഥന മാത്രമായിരുന്നു
മനസ്സിൽ. ഈ
ഇരുണ്ട ഗുഹയുടെ അറ്റത്ത്
കാണുന്ന ഒരു കുഞ്ഞ് വീട്ടിൽ
അതിനുള്ള മറുപടിയാവും
കാത്തിരിക്കുന്നത്.
ചന്ദ്രനിലേയ്ക്ക്
വേണമെങ്കിൽ പറഞ്ഞ് വിട്ടേക്കാം
എന്ന് മുൻകൂർ ജാമ്യമെടുത്ത
ബഹുരാഷ്ട്ര കമ്പനിയുടെ
ജോലികത്ത്, അല്ലെങ്കിൽ
നിങ്ങളെ ഞങ്ങൾക്കാവശ്യമില്ലെന്ന്
അടിവരയിട്ട ഒരു ഒഴിവുകത്ത്..
“നിനക്കറിയാം,
ഈ
ജോലി എനിക്കെത്ര ആവശ്യമാണെന്ന്,
ഇതിനായി
ഞാൻ വേണ്ടെന്ന് വച്ച സ്വപ്നങ്ങളുടെ
വിങ്ങലുകൾ പോലും നിനക്ക്
മാത്രമേ അറിയൂ, എന്നിട്ടും
ഇതെനിക്ക് കിട്ടിയില്ലെങ്കിൽ,
നീയാണ
സത്യം, ഇനിയൊരിക്കലും
നിന്നെ ഓർക്കുക കൂടി ചെയ്യില്ല,
ദൈവമാണെങ്കിൽ
കൂടി ഓർക്കാനൊരാൾ ഉള്ളത്
നല്ലതല്ലേ, “ മനസ്സിലങ്ങനെ
നിർത്താതെ സംസാരിച്ചു നടക്കുന്ന
സമയത്ത് ചില നേരങ്ങളിൽ
എന്റേതല്ലാത്ത കാല്പാദങ്ങൾ
പതിയുന്ന ശബ്ദം കൂടെ കേൾക്കാറുണ്ട്
ഞാൻ.
“അയ്യോ
ചേച്ചീ, ഞാൻ
വീട്ടിൽ നാളെ കൊണ്ടുവന്ന്
തരുമായിരുന്നല്ലോ,
ഇന്നിവിടെ
വരെ നടന്ന് വരാൻ“
പോസ്റ്റുമാൻ
ബെന്നിചേട്ടൻ വീടന്വേഷിച്ച്
വന്ന് കത്ത് വാങ്ങി അൻപത്
രൂപയും കൊടുത്ത് പോവുന്ന
ഞങ്ങളെ കണ്ട് അന്തിച്ചു
നിന്നു.
വീടെത്തും
വരെ ആ കവർ പൊളിച്ച് നോക്കാൻ
അമ്മ സമ്മതിച്ചില്ല,
അത്
ഓഫറാവണമെന്നില്ല,
റിജക്ഷനും
ആവാം എന്ന എന്റെ ന്യായവാദം
കേട്ടിട്ടും ഒന്നും മിണ്ടാതെ
നടക്കുമ്പോൾ ആട്ടുകല്ലിന്
കാറ്റ് പിടിച്ച ആ സ്വഭാവം
അറിയുന്ന എനിക്ക് കൂടെ
നടക്കുകയല്ലാതെ വേറെ
നിവൃത്തിയില്ലായിരുന്നു.
വീടെത്തി,
വിയർപ്പാറ്റി
കവർ തുറന്ന എന്നോട് എന്തെങ്കിലും
പറയുന്നതിന് മുൻപ് തന്നെ
ചോദിച്ചത് ഇത്ര മാത്രം...
“എന്ന്
അവിടെത്തണമെന്നാണ്
എഴുതിയിരിക്കുന്നത്“.
“ഈ
മാസം പത്താം തിയതി, ഇനി
നാലഞ്ച് ദിവസമേയുള്ളൂ,“
പതിനാറ്
വർഷങ്ങൾക്ക് മുൻപുള്ള ഒരു
സെപ്റ്റംബർ മാസത്തിന്റെ
കലണ്ടറിലെ പത്താം തിയതി
ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായം എഴുതിത്തുടങ്ങാനുള്ള ഏടിന്റെ താക്കോൽ പോലെ തെളിഞ്ഞ് നിന്നു.
സ്വപ്നം
മാത്രം കണ്ടിരുന്ന ജോലിക്ക്
കേൾവികളിൽ മാത്രം പരിചയമുള്ള
നാട്ടിലേയ്ക്ക് പോവുന്നു
എന്നതിനേക്കാൾ അമ്മയുടെ
വിശ്വാസത്തിന്റെ നിശബ്ദമായ
ഉറപ്പാണ് ആ നിമിഷത്തിൽ എനിക്ക്
ഏറ്റവും അത്ഭുതമായി തോന്നിയത്.
“ഇത്
ഓഫർ ലെറ്റർ ആവുമെന്ന് അത്ര
ഉറപ്പുണ്ടായിരുന്നോ?“
“ഇല്ല,
പക്ഷേ
അത് എന്ത് തന്നെയായാലും അതാണ്
ദൈവനിശ്ചയം എന്ന് ഉറപ്പുണ്ടായിരുന്നു“
ഇന്നും
ദൈവത്തിനെ ആല്ഫയും ഒമേഗയും
ആയവനെന്ന് അമ്മയും പൊരുതിപിണങ്ങി
ഇണങ്ങികൂടുന്ന സന്തതസഹചാരിയെന്ന്
ഞാനും വിശ്വസിക്കുന്നു,
എങ്കിലും
ദൈവമുണ്ടെന്ന് എന്താ ഇത്ര
ഉറപ്പെന്ന് തർക്കിക്കുന്നവരോട്
തർക്കിക്കാൻ തോന്നാത്ത
നിമിത്തങ്ങളുടെ ഉൾചിരിയോടെ
ഇന്നും വിശ്വസിക്കുന്നു..
1 comment:
കൊള്ളാം പലപ്പോഴും നാമൊക്കെ ഇങ്ങനെ എത്രഎത്ര കാര്യങ്ങളിൽ ഭാരപ്പെട്ടിരുന്നു. പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ദൈവനിച്ഛയപ്രകാരം എന്നു മനസ്സിലാകും.. നല്ല എഴുത്ത്
Post a Comment