തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, June 08, 2017

രാധയും മീരയും


ഇതീതെരുവോരത്തെയാദ്യത്തെ വീട്-
ഇവിടെയാണിപ്പോൾ വൃന്ദാവനത്തിലെ രാധ,
കേൾക്കയില്ലവളുടെ പാട്ടിലൊട്ടുമേ വിരഹം-
കാത്തിരിക്കയല്ലല്ലോ അവളിന്നിപ്പോളാരെയും..

പ്രണയമാണവളുടെ വാക്കുകളിലൊക്കെയും-
പഴന്തുണികെട്ടാമൊരു മതിഭ്രമക്കാരിയായ് തോന്നിലും,
രാസലീലകൾ പകർന്നാടി തളർന്നയവളുടെ മേനിയിന്ന്-
രാഗമോഹങ്ങളറിയാതെ നിലാവുതിരാത്ത രാത്രിയായി...

ഇവിടെ കിട്ടുമതിരില്ലാ പ്രണയത്തിൻ കാട്ടുതേൻ മധുരം-
ഇല്ലതിനൊട്ടുമേ പ്രിയമിന്നെവിടെയും, കുറയേണ്ട ഗതിവേഗമൊട്ടും,
മേനിതുടിപ്പിന്റെ ചൂടിൽ കുറുകുന്ന വിരഹത്തിൻ ഗീഥികൾ-
മാത്രമാണാവശ്യമെങ്കിൽ നടക്കാമീ തെരുവിന്റെയങ്ങേക്കരയോളം..

അങ്ങൊരറ്റത്തായവസാനമായി കാണുന്നതത്ര-
അനുപമസുന്ദരിയെന്നറിയുന്ന ഭക്തയാം മീര,
വിരഹാദ്രമാണവളുടെ ഗാനങ്ങളൊക്കെയും-
വിണ്ടുകീറുന്ന നെഞ്ചകങ്ങൾ തുടിക്കുന്ന പോൽ...

വെണ്ണക്കൽ ശില്പമാണവളഴകിന്റെ കോവിൽ-
വെണ്ണതോൽക്കും പോൽ മൃദലമാ സ്വരത്തിൻ ഗതി,
എന്നുമെപ്പോഴും തിരക്കാണവിടെ, കവിതയിൽ പ്രണയം പൂക്കവെ-
എങ്കിലുമല്പമഴക് കൂടുതലാ സ്നിഗ്ധമാമുടലിന്ന് തന്നെ..!!




No comments: