ഇതീതെരുവോരത്തെയാദ്യത്തെ
വീട്-
ഇവിടെയാണിപ്പോൾ
വൃന്ദാവനത്തിലെ രാധ,
കേൾക്കയില്ലവളുടെ
പാട്ടിലൊട്ടുമേ വിരഹം-
കാത്തിരിക്കയല്ലല്ലോ
അവളിന്നിപ്പോളാരെയും..
പ്രണയമാണവളുടെ
വാക്കുകളിലൊക്കെയും-
പഴന്തുണികെട്ടാമൊരു
മതിഭ്രമക്കാരിയായ് തോന്നിലും,
രാസലീലകൾ
പകർന്നാടി തളർന്നയവളുടെ മേനിയിന്ന്-
രാഗമോഹങ്ങളറിയാതെ നിലാവുതിരാത്ത രാത്രിയായി...
ഇവിടെ
കിട്ടുമതിരില്ലാ പ്രണയത്തിൻ കാട്ടുതേൻ മധുരം-
ഇല്ലതിനൊട്ടുമേ
പ്രിയമിന്നെവിടെയും, കുറയേണ്ട ഗതിവേഗമൊട്ടും,
മേനിതുടിപ്പിന്റെ
ചൂടിൽ കുറുകുന്ന വിരഹത്തിൻ ഗീഥികൾ-
മാത്രമാണാവശ്യമെങ്കിൽ
നടക്കാമീ തെരുവിന്റെയങ്ങേക്കരയോളം..
അങ്ങൊരറ്റത്തായവസാനമായി
കാണുന്നതത്ര-
അനുപമസുന്ദരിയെന്നറിയുന്ന
ഭക്തയാം മീര,
വിരഹാദ്രമാണവളുടെ
ഗാനങ്ങളൊക്കെയും-
വിണ്ടുകീറുന്ന
നെഞ്ചകങ്ങൾ തുടിക്കുന്ന പോൽ...
വെണ്ണക്കൽ
ശില്പമാണവളഴകിന്റെ കോവിൽ-
വെണ്ണതോൽക്കും
പോൽ മൃദലമാ സ്വരത്തിൻ ഗതി,
എന്നുമെപ്പോഴും
തിരക്കാണവിടെ, കവിതയിൽ പ്രണയം പൂക്കവെ-
എങ്കിലുമല്പമഴക്
കൂടുതലാ സ്നിഗ്ധമാമുടലിന്ന് തന്നെ..!!
No comments:
Post a Comment