തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, February 22, 2017

കലൈഡൊസ്കോപ്പ്




നിലാവും നക്ഷത്രങ്ങളും തെളിയാത്തൊരീ രാത്രിയിൽ-
ചിതറിത്തെറിച്ചൊരീയായിരം ചില്ല്കഷണങ്ങളുമായിവിടെ നിൽക്കെ,
കാലറിയാതെയിടറിയൊരാ കല്ല്പടവുമീയിരുട്ടിൽ കാണാതെ-
ഇനിയുമീരാത്രിയെത്ര എന്നയോർമ്മയൊരു മരണമഞ്ഞായി മൂടവെ,
ഉള്ളിന്റെയുള്ളിലുണർന്ന വെണ്മേഘക്കീറിലൊരു കുഞ്ഞ് സൂര്യനുദിച്ചു!

നെറുകയിലൊരു മഞ്ഞ്തുള്ളിയിറ്റിച്ച് കാതിൽ മന്ത്രമായി മൊഴിഞ്ഞു-
കേൾക്കാതെ പോവില്ല നിനക്കീമഞ്ഞിന്റെ പാളികളെത്ര കനത്താലും,
വീഴാതെവന്നതല്ലീ ദൂരമത്രയും ഇനിയുമേറെ ദൂരമുണ്ടിനിയുമീ പടവുകൾ-
വീഴാതെയാവില്ലീയാത്രയുമെന്നാലുമൊരു മൂടൽമഞ്ഞായിതീരില്ല നീയും,
ഉടയുമോരോ വീഴ്ചയിലുമിനിയുമിതു പോലെ നിൻ മനമെന്നാലുമാവില്ലയന്ത്യം!

ഇടറിയൊരോ വീഴ്ചയിലുമുടഞ്ഞ ചില്ലുകൾ പെറുക്കികൂട്ടിയതാണിന്നിന്റെ മനം-
നിറങ്ങളാണതിലെങ്ങും കാലമൊരു കൈവേലയായി പണിതതിൽ മുഖചിത്രം,
ഈ രാവ് മാഞ്ഞിനിയും പുലരും, വരും വസന്തമതിലൊരു കിളിയായ് നീ പാടും-
പിന്നെ ശിശിരത്തിൽ വെണ്മേഘമായി പാറും, ചടുല നിറമഴയായി നീ പെയ്താടും,
എരിയുന്ന വേനൽ സൂര്യനെ നെറുകയിൽ ചൂടിയൊരു ചുടലയായ് മുടിയഴിച്ചാടും!

പിന്നെയൊരു സന്ധ്യമയങ്ങുന്ന നേരത്തിരുന്നീ ചില്ലൊക്കെയും നീ പെറുക്കി നോക്കും-
അന്തിചൊപ്പ് വീണമാനത്ത് നിന്നാ അരുണകിരണങ്ങളീ ചില്ലിലൊക്കെയും പടരും,
ആയിരം വർണ്ണങ്ങൾ നിറയുന്ന മാന്ത്രികചെപ്പ് പോലതിനുള്ളം തിളങ്ങവെ-
നിറഞ്ഞു നീയാടിയ ഋതുക്കളൊക്കെയുമൊരു ചലചിത്രമായി കടന്നുപോകെ,
സാഫല്യമീ ജന്മമെന്നറിഞ്ഞന്ന് നീയുമൊരു പാൽനിലാ നിഴലായി മറയും!

-പാർവതി