തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, December 06, 2006

ഇങ്ങനെയും ഒരു പ്രേതം

സ്റ്റഡിലീവ് സമയത്ത് ഞങ്ങള്‍ക്കൊക്കെ വീട്ടില്‍ പോയി പഠിക്കാന്‍ തോന്നണേ എന്ന് ലീവ് തുടങ്ങുന്നതിന് രണ്ടുമാസം മുതല്‍ക്കെ തന്നെ വാര്‍ഡന്‍ മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നത് പലരു വഴി കേട്ടറിഞ്ഞതെങ്കിലും സത്യം തന്നെയാണ്.പക്ഷേ അക്കാര്യത്തില്‍ ഈശ്വരന്‍ പലപ്പോഴും വിലാസിനി മാഡത്തിനെ കൈമലര്‍ത്തി കാണിക്കും,

അങ്ങനെ മൂത്ത് പഴുത്ത് നില്‍ക്കുന്ന ഒരു സ്റ്റഡിലീവ് സമയം, സമയം പോകാന്‍ രാവിലെ 11 മണിക്ക് എഴുന്നേല്‍ക്കുകയും പിന്നെ വാങ്ങി വച്ച് തണുത്ത് പോയ നോണ്‍ വെജ് ഉപ്പുമാവ് മൂന്നാം നിലയില്‍ നിന്നും താഴേ പോസ്റ്റോഫീസിന്റെ മുകളില്‍ താമസിക്കുന്ന പൂച്ച കുഞ്ഞുങ്ങള്‍ക്ക് ഇട്ട് കൊടുത്തിട്ട് ലൈറ്റ് ഹോള്‍ഡര്‍ ഊരി വയറിട്ട് അതില്‍ പിടിപ്പിച്ച സോക്കറ്റില്‍ കുത്തി, ഇലക്ട്രിക്ക് സ്റ്റൌവില്‍ ഉണ്ടാക്കുന്ന ചൂടന്‍ ചായയും തേപ്പുപെട്ടി പുറത്തെ സ്പെഷ്യന്‍ ബുള്‍സൈയും ബ്രെഡ്ഡും കഴിച്ച് തുടങ്ങുന്ന ദിവസം. ഉച്ചയൂണ് കഴിഞ്ഞ് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ സന്ധ്യയാവും പിന്നെ ഹോസ്റ്റലിന്റെ മുന്നില്‍ തന്നെയുള്ള ചെറിയ ബസ്റ്റാണ്ടില്‍ കിട്ടുന്ന ഉള്ളത്, കൊണ്ട് ഓണം പോലെ എന്ന മനസ്ഥിയിലുള്ള ‘ചുള്ളന്മാരുടെ കണക്കെടുപ്പ്‘, അങ്ങനെ ദിവസം തീരുമ്പോളാവും കൂട്ടത്തിലെ പഠിപ്പിസ്റ്റ് തട്ടത്തി കുട്ടി കലണ്ടറില്‍ ചുവപ്പ് വട്ടമിടുക, അത് കാണുമ്പോള്‍ തോന്നുന്ന പേടിക്ക് പുസ്തകമെടുത്താലും പഠനത്തിന് മുമ്പ് ഉറക്കം വരും.

ജീവിതം അങ്ങനെ കൊങ്കണിലൂടെ മംഗള എക്സ്പ്രസ്സ് പോവുന്നത് പോലെ പാഞ്ഞും ഇഴഞ്ഞും പോവുന്ന സുദിനങ്ങളൊന്നില്‍....

അത്താഴവും കഴിച്ച് അതിന് മേലെ ഒരു വലിയ പായ്ക്കറ്റ് മിക്ചര്‍ മത്സരിച്ച് തിന്ന് തീര്‍ത്തു കൊണ്ടിരിക്കുമ്പോഴാണ് കരണ്ട് യാത്ര പറയാതെ പോയതും ഓട്ടോമാറ്റിക്കലി പ്രേതകഥകളുടെ കെട്ടഴിഞ്ഞതും, താല്പര്യമുള്ള വിഷയം തന്നെ, എല്ലാവരും അവരവരുടെ പങ്ക് കഥകളും കൊണ്ട് അരങ്ങ് കൊഴുപ്പിക്കുകയാണ്, പതിനൊന്ന് മണിക്ക് ലൈറ്റ് ഓഫ് ചെയ്യണമെന്ന് നിയമം തെറ്റിക്കുന്നത് കണ്ട് വാര്‍ഡന്‍ ചര്‍ച്ച ഉഴപ്പരുതെന്ന് കരുതി ചര്‍ച്ച മെഴുകുതിരി വെളിച്ചത്തിലാക്കി, അങ്ങനെ കാട് കയറുമ്പോഴാണ് ആരോ ഗോസ്റ്റിനെ വിളിച്ചു വരുത്താമെന്ന് പറഞ്ഞത്, കുറെ പേര്‍ റെഡിയായതും കളം വരയ്ക്കാനുള്ള തയ്യാറെടുപ്പായി, എവിടെ വരയ്ക്കും എന്നതാണ് പ്രശ്നം, ആരെയും ശല്യപ്പെടുത്താതെ കോറിഡോറീല്‍ തന്നെ ആവാമെന്ന് തീരുമാനിച്ചു.

ഒരു വലിയ വൃത്തം, അതിന്റെ ഉള്‍ വശം ചേര്‍ത്ത് ഇംഗ്ലീഷ് അക്ഷരമാലയും പിന്നെ ഒന്ന് മുതല്‍ ഒമ്പത് വരെ അക്കങ്ങളും എഴുതണം, വലിയ വൃത്തത്തിന്റെ നടുവില്‍ ഒരു ചെറിയ വൃത്തം അതിന് താഴെയായി “യെസ്” എന്നും “നൊ” എന്നും രണ്ട് ചതുരക്കളങ്ങള്‍
(ഇംഗ്ലീഷ് അറിയാത്ത പ്രേതങ്ങള്‍ വന്നാലോ എന്ന ചോദ്യത്തിന് “നോ കമന്റ്സ്”), നടുവിലെ വൃത്തത്തിനുള്ളില്‍ ഒരു മിനുസമുള്ള തുട്ട് (മിക്കവാറും പുതിയ ഇരുപ്പത്തഞ്ച് പൈസ) വച്ച് അതിനു മുകളില്‍ ഒരു മെഴുകുതിരി, കത്തുന്ന മെഴുകുതിരിയെ ഒരു സ്റ്റീല്‍ ഗ്ലാസ്സ് കൊണ്ട് മൂടുന്നു, എല്ലാവരും അതിന് മുകളില്‍ പതുക്കെ വിരല്‍ തൊട്ട് പ്രേതത്തെ വിളിക്കും. ഇത് തന്നെ രീതി.

അങ്ങനെ വന്നും പൊയും നിന്ന ഒരു പ്രേതത്തിനെ അനുനയിപ്പിച്ച് പേരും ഊരും മരണകാരണവും അത് മരണമല്ല കൊലപാതകമായിരുന്നെന്ന് വരെ പറയിപ്പിച്ച് കഴിഞ്ഞപ്പോഴാണ് നീട്ടികെട്ടിയ അയയിലെ തുണികള്‍ക്കിടയില്‍ ഒരു ഇളക്കം കണ്ടത്, ഒരു ദുര്‍ബല ഹൃദയ അത് ആദ്യം കണ്ടിട്ട് ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ വിറയ്ക്കുന്നത് കണ്ടപ്പോഴാണ് ഓരോരുത്തരായി അങ്ങോട്ട് ശ്രദ്ധിച്ചത്, എന്നാല്‍ കണ്ടവരൊട്ട് മറ്റുള്ളവരൊട് പറയുന്നില്ല താനും, പ്രേതത്തിന്റെ എഫക്റ്റ് എന്ന് പറഞ്ഞ് കളിയാക്കിയാലോ എന്ന ചമ്മല്‍. ഹോസ്റ്റലിന്റെ അനിവാര്യതകളിലൊന്നാണ് ഇടനാഴികളില്‍ നീട്ടികെട്ടിയ അയകളും അതില്‍ മാസങ്ങളായി കിടക്കുന്ന തുണികളും, മൂന്നും നാലും നിരയില്‍ അടുക്കികെട്ടിയ അതിനിടയില്‍ ആരെങ്കിലും നിന്നാല്‍ പോലും അറിയില്ല, കറന്റ് പോവുന്ന സമയത്ത് ഇത് പോലെ ഒളിച്ച് നിന്ന് പേടിപ്പിക്കുക എന്നതൊക്കെ സാധാരണ വിനൊദങ്ങള്‍ മാത്രം.പ്രേതപ്രേമികളല്ലാത്ത ആരെങ്കിലും ഞങ്ങളെ പേടിപ്പിക്കാന്‍ ഒളിച്ചിരിക്കുന്നതാവും എന്നായിരുന്നു ആദ്യധാരണ, അത് ശ്രദ്ധിക്കാന്‍ പോയാല്‍ കഷ്ടപെട്ട് വിളിച്ചു കൊണ്ട് വന്ന പ്രേതം പോവും എന്നതിനാല്‍ ആരുടേയും ശ്രദ്ധ തിരിയാതിരിക്കാന്‍ പറഞ്ഞതും ഇല്ല.

പ്രേതം ഒരു വലിയ ദുരൂഹമായ കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ആ നിമിഷത്തിലാണ് അത് സംഭവിച്ചത്...

ഒരര്‍ച്ച..

ബ്ധും...മാവൊക്കെ വെട്ടി വീഴ്ത്തുമ്പോള്‍ കേള്‍ക്കുന്ന മുഴക്കമുള്ള ശബ്ദം..

ഇടനാഴിയുടെ ഇരുണ്ട വെട്ടത്തില്‍ ആരാണ് വീണ് കിടക്കുന്നതെന്ന് അറിയാനായില്ല, ആരോ ഓടി ലൈറ്റും മറ്റും ഇട്ടു, വീണ് കിടക്കുന്നത് വാര്‍ഡന്‍ വിലാസിനി മാഡം. പിന്നില്‍ ഒരു ജോടി കാലുകളും അവയുടെ ഉടമയുടെ കണ്ണുകളും, റോഷ്നി, അവളുടെ വെപ്രാളത്തില്‍ കാര്യം പിടികിട്ടി, പഠിക്കാനുള്ള പാഴ്ശ്രമം ഉപേക്ഷിച്ച് ഞങ്ങളുടെ കൂടെ ചേരാന്‍ വന്ന വഴിയാണ് അവള്‍ ആരോ ഞങ്ങളെ ശ്രദ്ധിച്ച് തുണികള്‍ക്കിടയില്‍ നില്‍ക്കുന്നത് കണ്ടത്. കുറെ നേരം അനങ്ങാതെ നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടും ആരാന്ന് മനസ്സിലാവാതെയായപ്പോള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നില്ക്കുന്ന മറ്റൊരു സമാന്തരരേഖയാണെന്ന കരുതി എന്നാല്‍ ഒന്ന് പേടിപ്പിച്ചേക്കാം എന്നവള്‍ കരുതി,

മുഖത്ത് വെള്ളം കുടഞ്ഞും കോരിയൊഴിച്ചും ഒരു വിധം വാര്‍ഡന്‍ കണ്ണ് തുറന്നപ്പൊഴേയ്ക്കും പ്രേതവും കളവും എന്തിന് ചോക്കിന്റെ വെളുപ്പ് വരെ അപ്രത്യക്ഷമായിരുന്നു, അതും പോരാഞ്ഞ് ഞങ്ങളുടെ ഒക്കെ കൈയ്യില്‍ പുസ്തകങ്ങളും ഗൈഡുകളും.

വീണതിന്റെ ക്ഷീണവും ആരുടെ തലയില്‍ കയറും എന്ന വര്‍ണ്ണ്യത്തിലാശങ്കയും കാരണം വാറ്ഡന്‍ ഒന്നും മിണ്ടാതെ താഴേയ്ക്ക് പോയി, ഞങ്ങള്‍ മുറികളിലേയ്ക്കും.

സമയം പരപരാ വെളുത്ത് തുടങ്ങിയിരുന്നു, അടുത്ത ദിവസത്തിന്റെ ആരംഭം.

-പാര്‍വതി.

37 comments:

ലിഡിയ said...

ഏതെങ്കിലും ഒരു പ്രേതത്തിനെ കാത്തിരുന്ന കുറെ പ്രേതപ്രേമികള്‍, അവരെ ഒന്നിച്ച് പിടിക്കാന്‍ വന്ന ഒരു പ്രേതം, ആ പ്രേതത്തിനെ പേടിപ്പിച്ച മറ്റൊരു പ്രേതം.

കണ്‍ഫ്യൂഷന്‍...??

ഒരു പ്രേതരാത്രി.

-പാര്‍വതി.

Unknown said...

പാറു ചേച്ചീ,
കിടുകിടിലന്‍ പ്രേതത്തിനെ കാണണമെങ്കില്‍ എന്റെ ഫ്ലാറ്റില്‍ വരണം. കമ്പനി ഫ്ലാറ്റ് മാറിക്കോളാന്‍ പറാഞ്ഞിരിക്ക്യാ. വാതില്‍ തനിയെ തുറക്കും അടയ്ക്കും. ഉറക്കത്തില്‍ ആരോ നടക്കുന്ന ശബ്ദം. ചിലപ്പോള്‍ ആരെങ്കിലും ഉറങ്ങുന്നവരെ തട്ടി വിളിയ്ക്കും.

എനിയ്ക്ക് അപാര ധൈര്യമാണല്ലോ.(പൊട്ടത്തരം എന്നും പറയും.)എത്രത്തോളം പോകുമെന്ന് നോക്കട്ടെ എന്ന് കരുതിയിരിക്ക്യാ. :-)

ലിഡിയ said...

ദില്‍ബുക്കുട്ടാ, വെറുതെയിരിക്കുമ്പോള്‍ എം ടീവിം വി ചാനലും മറ്റും സര്‍ഫാതെ ആ ഡിസ്കവറി ചാനല്‍ വച്ച് നോക്ക്, അതില്‍ പ്രേത എഫക്ടുകളെ പറ്റിയും അതിന്റെ ശാസ്ത്രീയ വശങ്ങളെ പറ്റിയും ഒക്കെ പറയുന്നുണ്ട്, അവര്‍ക്ക് ഒരു ടീം പോലും ഉണ്ട്, ഇത്തരം സംഭവസ്ഥലങ്ങള്‍ അറിയിച്ചാല്‍ വന്ന് ക്ലിയര്‍ ചെയ്യുന്നവര്‍..ചുളുവില്‍ ഡിസ്കവറിയില്‍ ഒന്ന് മുഖം കാണിക്കുകയും ചെയ്യാം (അനിമല്‍ പ്ലാനറ്റ്കാര്‍ക്ക് ഈ സംവിധാനമില്ല, അവരായിരുന്നു വരേണ്ടത് അല്ലേ..ഹിഹിഹി)

1..2..3..ഠേ..ഞാന്‍ ഓടികഴിഞ്ഞിരിക്കുന്നു.

-പാര്‍വതി.

Siju | സിജു said...

കരണ്ട് പോയപ്പോഴല്ലേ, പ്രേതത്തിനെ വിളിക്കാന്‍ പോയത്, പിന്നെപ്പോഴാ കരണ്ട് വന്നത് :-)
ഏതായാലും പ്രേതത്തിനെ വരുത്തി അവസാനം വേറൊരു “പ്രേതം” ബോധം കെട്ടു വീണു

വല്യമ്മായി said...

ഹോസ്റ്റല്‍ കാലം ഒരു കാലം തന്നെയായിരുന്നു അല്ലെ,പാവം വിലാസിനി മാഡം

വിശ്വപ്രഭ viswaprabha said...

ദില്‍ബൂ,
ആ പ്രേതത്തിനെ ഇങ്ങനെ വെറുതെ കമന്റിലൊതുക്കാതെ ഒരു പോസ്റ്റ്, അല്ല, ബ്ലോഗു തന്നെ ആക്കിയിടൂ മാഷേ.

എന്നിട്ട് എല്ലാ ദിവസവും എന്തൊക്കെ സംഭവിക്കുന്നു എന്നു കൂടി എഴുതൂ.

ഒരു ദിവസം പുതിയ പോസ്റ്റൊന്നും കാണാതായാല്‍ അങ്ങനെയെങ്കിലും ഞങ്ങള്‍ക്കു മനസ്സിലാവുമല്ലൊ!
യേത്?

എന്നിട്ട് നവമ്പര്‍ ഒന്‍പതാം തീയതി നീ കൂടെയില്ലാഞ്ഞ് അതിനു പേടിയായോ? നിന്നെ മിസ്സ് ചെയ്തോ?

ഒന്നും പറഞ്ഞില്ല!

ഭാസുരാ, മിനിമം ഒരു പോസ്റ്റെങ്കിലും...

( സത്യമായിട്ടും ഞാന്‍ നിങ്ങളോടു പറയുന്നു, അവന്റെ വീട്ടില്‍ (അവനല്ലാതെ) വേറെ എന്തോ ഒരു സാധനം കൂടിയുണ്ട്! എന്നോടു പറഞ്ഞിട്ടുണ്ട് ആ കഥ മുഴുവന്‍!)

Kumar Neelakandan © (Kumar NM) said...

പര്‍വ്വത നന്ദിനി, പ്രേത കഥയായതു കൊണ്ടു ഇത്രയും ഇരുട്ടും വരെ ഞാന്‍ കാത്തിരിരുന്നു, ഇതൊന്നു വായിക്കാന്‍. ഒടുവില്‍ വാര്‍ഡന്റെ അവസ്ഥയായി എനിക്കും.

അല്ല നമ്മുടെ ഈ ദില്‍ബാസുസുരന്റെ ബാധ ഇതുവരെ ഒഴിച്ചില്ലേ? ജീ ടോക്കിലൂടെ ചില ഉഛാടനവും ആവാഹനവും ഒക്കെ ഞാന്‍ പറഞ്ഞുകൊടുത്തതാണല്ലൊ!

Visala Manaskan said...

നല്ല ത്രില്ലടിച്ച് വായിച്ചു പാര്‍വതീ. പാവം വാര്‍ഡന്‍. നൈസ് പോസ്റ്റ്.

രക്തരക്ഷസ്സ് നാടകം കണ്ട് വീട്ടില്‍ വന്ന് കയറിയപ്പോള്‍ വാതില്‍ തുറന്ന പ്രേതത്തെ കണ്ട് വാവിട്ട് കരഞ്ഞോനാ ഞാന്‍.

അപ്പോള്‍ ആ പ്രേതം പറഞ്ഞു,

‘ഒച്ചവക്കാതെ പോയി ക്കിടന്നുറങ്ങെടാ പൊട്ടാ‘ എന്ന്.

മുഖക്കുരു മാറാന്‍ മുഖത്ത് രക്ത ചന്ദനം പുരട്ടി നിന്ന എന്റെ ചേട്ടനായിരുന്നേയ് അത്!

സംഭവം സത്യം.

അരവിന്ദ് :: aravind said...

നല്ല കഥ പാര്‍വ്വതീ.
ചിരിച്ചു. :-)

ദില്‍‌ബ്‌സ്, തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ?

ആ അറബിപ്രേതത്തിനെ ഒരു കാപ്പിരി‌പ്രേതവുമായി എച്ചേഞ്ച് ചെയ്യണമെങ്കില്‍ ഉടന്‍ ബന്ധപ്പെടുക.

;-)

Unknown said...

പ്രേതകഥ നന്നായിരിക്കുന്നു.. സ്ക്കൂളില്‍ മാത്രമല്ല കോളേജിലും അലമ്പായിരുന്നല്ലേ? [ഇപ്പോഴും മാറ്റമില്ല എന്നാവും]...
എനിക്കൊരു സംശയം.. എല്ലാവരും ഈ പ്രേതം എന്നു പറയുമ്പോള്‍ ഈ വെള്ള സാരിയിലുള്ള സ്ത്രീ വംശജരെയേ കാണുന്നുള്ളൂ..എന്തുകൊണ്ടൊരു സില്‍ക്ക് ജൂബ്ബായും ഒക്കെയായിട്ടുള്ള ഒരു സുന്ദരന് പ്രേതമായിക്കൂടാ....

Areekkodan | അരീക്കോടന്‍ said...

പാറുച്ചേചീ.... നന്ദിപഴയ ഹോസ്റ്റല്‍ദിനങ്ങളിലേക്ക്‌ തിരിച്ചുകൊണ്ടുപോയതിന്‌.... പ്രേതകഥ അസ്സലാവുകയും ചെയ്തു.... മാഡത്തിണ്റ്റെ കൂടുതല്‍ വിഢ്ഡിത്തങ്ങളും നിങ്ങളുടെ കൂടുതല്‍ വിക്ര്‍തികളും പ്രതീക്ഷിക്കുന്നു.

സുഗതരാജ് പലേരി said...

പാര്‍വതീ, അപാര ധൈര്യമുള്ള ഈ പ്രേതപ്രേമി ഈ പ്രേതകഥ ആസ്വദിച്ചു വായിച്ചു.

ഇടിവാള്‍ said...

നല്ല പോസ്റ്റ്..

ഓജോ ബോര്‍ഡ് അല്ലേ? അപരിചിതന്‍ സിനിമ ഓര്‍ത്തു!

mydailypassiveincome said...

പാര്‍വതി,

പ്രേതത്തെ വിളിച്ചു വരുത്തിയിട്ട് അന്നു വന്നില്ല അല്ലേ? സാരമില്ല, പ്രേതങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാവും ചിലപ്പോള്‍ പ്രത്യക്ഷപ്പെടുക. അതിനാല്‍ ഈ പോസ്റ്റ് വായിച്ചറിഞ്ഞ് വല്ല പ്രേതവും വരാതെ നോക്കൂ ;)

അതാരാ വാതിലില്‍ മുട്ടുകയും മാന്തുകയും ചെയ്യുന്നത്? പ്രേതമല്ലേ.. പട്ടികളുടെ ഓലിയിടല്‍..ബുഹ ഹ ഹ.. പ്രേതം എത്തിക്കഴിഞ്ഞു..

Unknown said...

വിശ്വേട്ടന്‍ രണ്ട് മൂന്ന് വട്ടമായി പറയുന്നു. എങ്കില്‍ അടുത്ത പോസ്റ്റ് പ്രേതത്തെ പറ്റി തന്നെ. ബ്ലോഗ് തുടങ്ങാനുള്ള സ്കോപ്പില്ല. മറ്റവന്മാരെ പോലെ ഞാന്‍ ഈ സാധനം വന്നോ പോയോ എന്ന് നോക്കിയിരിക്കാറില്ല.സമയമായാല്‍ കേറിക്കിടന്ന് ഉറങ്ങും. പിന്നെ ആരെങ്കിലും വന്ന് തട്ടി വിളിയ്ക്കണം.ഒന്നുകില്‍ സാധാരണത്തെ പോലെ പ്രേതം, അല്ലെങ്കില്‍ പേടിച്ച് വിറച്ച് ഏതെങ്കിലും സഹമുറിയന്‍.അപ്പോഴേ ഞാന്‍ ശ്രദ്ധിക്കാറുള്ളൂ. പോസ്റ്റ് ഉടന്‍! :-)

ചീര I Cheera said...

പാര്‍വതീ...രസകരമായിരുന്നു..ട്ടൊ..

കുറുമാന്‍ said...

പാര്‍വ്വതി, പ്രേതത്തിനെ വിളിക്കുന്നതൊക്കെ കൊള്ളാം, പക്ഷെ നോയിഡ സെക്റ്റര്‍ 20-നും, ഇരുപത്തൊന്നിനും ഇടക്ക് ഒരു അഞ്ചുനില കെട്ടിടം ഉണ്ട്, ആ ജലവായു വിഹാറില്‍ നിന്നും അട്ടാമാര്‍ക്കറ്റിലേക്ക് പോകുന്ന വഴിയില്‍. അതില്‍ പ്രേതമുണ്ടെന്നാണു വിശ്വാസം. 1990-ല്‍ പണിത ആ കെട്ടിടത്തില്‍ ഒരാള്‍ പോലും തികച്ചൊരുമാസംm താമസിച്ചിട്ടില്ല. അവസാനം ആ കെട്ടിടത്തിന്റെ ഒരു നില ഒരു കംബ്യ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്നു വാടകക്ക് നല്‍കി. അവരുടെ മദര്‍ ബോര്‍ഡ് ഒരു രണ്ടു മൂന്നെണ്ണമെങ്കിലും ദിവസവും അടിച്ചുപോകും, അങ്ങനെ അവരും കാലിയാക്കി.

എന്റെ പഴയ കമ്പനിയിലെ എം ഡി അവിടെ താമസിച്ചു. രാത്രിയില്‍ ടാപ്പ് തുറന്ന് വെള്ളം പോകുക, തുടങ്ങി അവിശ്വസനീയമായ കാര്യങ്ങള്‍ക്കും, ശബ്ദങ്ങള്‍ക്കും സാക്ഷിയായ അയാളും ഫ്ലാറ്റ് മാറി. ഞാന്‍ 96 ഇല്‍ ദില്ലി വിടുന്നതുവരെ, അതു കാലിയായിരുന്നു. ഇപ്പോഴത്തെ സ്ഥിത്hഇ അറിയില്ല. അവിടെ ഉള്ളവരോട് ചോദിച്ചാല്‍ അറിയാം പറ്റുമായിരിക്കും.

അപ്പോ പറഞ്ഞു വന്നത്,പണ്ടത്തെ പ്രേതം വിളി ഇപ്പോ ചെയ്യേണ്ടാന്നാ :)

ഇവിടുത്തെ അവീര്‍ റൌണ്ട് അബൌട്ടിനെ കുറിച്ചും കേറെ കഥകള്‍ കേള്‍ക്കാനുണ്‍ണ്ട്. അറിയുന്നവര്‍ പറയുക.

Unknown said...

കുറുമാന്‍ ചേട്ടാ,
ഒരാള്‍ ഹാന്റില്‍ പിടിച്ച് താഴ്ത്തിയാലല്ലാതെ തുറക്കാന്‍ പറ്റാത്ത വാതില്‍ തനിയെ തുറന്ന് അടയുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടു. 2 ദിവസം മുമ്പ്.പലവട്ടം തുറന്നടഞ്ഞു.ഒരു തരം സുഖമില്ലാത്ത ഫീലിങ്ങാ കേട്ടോ.തൊട്ടടുത്തിരുന്ന് കണ്ട ഒരുത്തന്‍ ദാ ഇപ്പൊ ഓഫീസില്‍ നിന്ന് ലീവ് വാങ്ങിച്ച് പോകുന്നു. അവന്റെ പനി മാറിയിട്ടില്ല ഇത് വരെ. :-)

thoufi | തൗഫി said...

പാര്‍വതീ,പ്രേതകഥ സോറി,അനുഭവം രസിച്ചൂ.ട്ടൊ.
അന്ന് സത്യത്തില്‍ പ്രേതത്തെ വരുത്താനായിരുന്നൊ,അതൊ വാര്‍ഡനെ വരുത്താനായിരുന്നൊ ആ പുകിലെല്ലാം ഒപ്പിച്ചത്?

ഓ.ടോ:)സുകുമാരപുത്രോ,സില്‍ക്ക് ജുബ്ബാ പ്രേതം എന്നതു കൊണ്ടുദ്ധേശിച്ചത് അരെയാ..,നമ്മടെ പെരിങ്ങന്‍സിനെയൊന്നുമല്ലല്ലൊ..?

അഭയാര്‍ത്ഥി said...

കുറുമാനെ ഇഷ്ടവിഷയമാണെനിക്കിത്‌.

അമ്മൂണീഷന്‍ ഡാമിലേക്ക്‌ പറന്നടുക്കുന്ന വേതാള രൂപമാര്‍ന്ന പ്രേതത്തിനെ നിരിക്ഷണ കേമറയില്‍ പതിഞ്ഞതിന്‍ പടി ഞാന്‍ പിറ്റേന്ന്‌ കണ്ടിട്ടുണ്ട്‌. ഫോസ്ഫറസ്‌ തിയറി ശാസ്ത്രീയമായി പറയാമെങ്കിലും ദുര്‍മരണങ്ങള്‍ നടന്നിട്ടുള്ള ആ സ്ഥലത്ത്‌ ഈ പ്രകാശ രുപം നടത്തിയ നൃത്തം ഇന്നും 7 വര്‍ഷങ്ങള്‍ക്ക്‌ ശേഷവുമോര്‍ക്കുന്നു ചകിതമായ മനസ്സോടെ. ആതിന്‌ ശേഷമാണ്‌ ബക്കിംഗ്‌ ഹാം പാലസിലെ ഭൂതത്തെ ബി ബി സി കാട്ടിയത്‌.

ഏന്റെ ഒരു സുഹൃത്തുണ്ടിവിടെ. കാവും തൊടിയും പൂജയും നിലനിന്നിരുന്നൊരു തറവാടിലെ സുന്ദരനായ ഒരു ചെറുപ്പക്കാരനായ യുവ കോമളന്‍. സീരിയലുകളിലും ആല്‍ബങ്ങളിലും അഭിനയിക്കാന്‍ വിളിച്ചിട്ടും പോകാതെ ഉള്ളതില്‍ സംതൃപ്തനായി കഴിയുന്ന പ്രവീണ്‍ എന്ന ചെറുപ്പക്കാരന്‍.

താന്‍ കടന്നു ചെല്ലുന്നിടത്തെ മരണാസന്നനെ തിരിച്ചറിയുകയും സുഹൃത്തുക്കളോട്‌ പറയുകയും ചെയ്യും ഇയാള്‍. അതിന്‍പടി നടക്കുകയും ചെയ്യും. ദുര്‍മരണം നടന്ന ഫ്ലാറ്റുകള്‍, ദുര്‍വൃത്തിയുള്ളവര്‍ എന്നിവരെ ഇയാള്‍ ആറാമിന്ദ്രിയം വഴി അറിയുന്നു. നഗ്ന ഗോചര്‍ങ്ങള്‍ കൊണ്ട്‌ കാണൂന്നത്‌ പോലെ.

ദേവഗുരുവിനിതിനെക്കുറിച്ചൊരുപാട്‌ പറയാനുണ്ടാകും. ഞാന്‍ നിര്‍ത്തുന്നു.

mydailypassiveincome said...

പണ്ട് എന്റെ സുഹൃത്തുക്കള്‍ക്കും പ്രേതപിശാചുക്കളുടെ ഉപദ്രവം ഉണ്ടായിട്ടുണ്ട്. അവര്‍ താമസിച്ചിരുന്ന വീട് ഒരു വലിയ റബ്ബര്‍ത്തോട്ടത്തിനു നടുവിലായിരുന്നു. ഒറ്റപ്പെട്ട ആ വീട്ടില്‍ ഒരു ദുര്‍മ്മരണം നടന്നതാണ്. അതിനാല്‍ ആരും അത് വാടകക്ക് എടുക്കാറില്ലായിരുന്നു.

നേരം പാതിരാത്രി ആകുമ്പോള്‍ അവര്‍ താമസിച്ചിരുന്ന വീടിനു ചുറ്റും ചങ്ങല വലിക്കുന്ന ശബ്ദം കേള്‍ക്കാം. പിന്നെ ആരോ കരയുന്ന സ്വരം. പിന്നെ വാതിലിനടുത്ത് എന്തൊക്കെയോ പൊട്ടിച്ചിതറുമ്പോലെ ശബ്ദം. വാതിലില്‍ പിന്നെ മുട്ടുന്നതു കേള്‍ക്കാം. അവര്‍ 3 പേരുണ്ട്. അവര്‍ പേടിച്ച് വാതില്‍ തുറക്കുമ്പോള്‍ കാണുന്ന കാഴ്ച എന്തെന്നോ. വാതിലില്‍ കുത്തിനിന്ന് ആടുന്ന കത്തി! അവര്‍ പെട്ടെന്ന് വാതിലടക്കും. അപ്പോള്‍ വീണ്ടും വാതിലില്‍ മുട്ടുന്ന ശബ്ദം :)

Siji vyloppilly said...

കൃഷ്ണാ ഗുരുവായൂരപ്പാ,
ഞാന്‍ ഇന്നലെ ഒരു പ്രേത കഥ പോസ്റ്റ്‌ ചെയ്തതേയുള്ളു അപ്പോ ഇതാ ഇവിടെ വേറൊരു പ്രേതകഥ.ഞാനൊരു പ്രേത പ്രേമിയാണ്‌.ലോകത്തുള്ള സകല പ്രേത സിനിമയും കണ്ടുകഴിഞ്ഞു.ഇപ്പ്പ്പൊ എന്റെ സ്റ്റാന്റേര്‍ഡ്‌ വച്ചുള്ള പ്രേത കഥകള്‍ ഇംഗ്ലീഷിലിറങ്ങുന്നില്ലാ.അതു വിചാരിച്ച്‌ ധൈര്യശാലിയാണെന്നുകരുതണ്ട ഇതൊക്കെ കണ്ട്‌ കിറുങ്ങിയിരിക്കലാണ്‌ പണി.
ഞാന്‍ കേരളവര്‍മ്മ കോളേജില്‍ എം.എ ക്കു പഠിക്കുന്ന കാലം.ഇതുപോലൊരു പുലര്‍ക്കാലം.കേരളവര്‍മ്മ പ്രേതത്തിനു പേരുകേട്ടതാണ്‌.പ്രാചീനമായ ഒരു കെട്ടിടമാണ്‌ ഹോസ്റ്റല്‍,കൂട്ടുകാരെല്ലാം വീട്ടിലേക്കു പോയി.എന്റെ ഫ്ലോറില്‍ ഞാന്‍ മാത്രമേയുള്ളു.മനസ്സില്‍ ഒരു കിടുകിടുപ്പുണ്ട്‌.ഹോസ്റ്റലിനു പിന്നിലായി ദുര്‍മ്മരണങ്ങള്‍ പലതും നടന്ന കുളമുണ്ട്‌,അതിനു പിന്നില്‍ ഊട്ടി എന്നറിയപ്പെടുന്ന കാട്‌..പല അപശ്വബ്ദങ്ങളും അവിടെ നിന്നും കേള്‍ക്കാം. അങ്ങിനെ രാവിലെ 4 മണി സമയം എന്റെ വാതില്‍ മുട്ടോടുമുട്ട്‌.ഒരു ചെറിയ ആണി കൊണ്ടുള്ള കുളത്താണ്‌ വാതിലിനുള്ളത്‌,പിന്നെ അതുമല്ല ഇതു സാക്ഷാല്‍ മറ്റവള്‍ തന്നെ,കുളത്തില്‍ വീണു ചത്ത രാജാവിന്റെ ദാസിപ്പെണ്ണ്‍..ഞാന്‍ ഇപ്പോ ക്ലോസാവുമെന്ന മട്ടാണ്‌,കുറച്ച്‌ കഴിഞ്ഞപ്പോള്‍ പ്രേതത്തിന്റെ ശബ്ദമുയര്‍ന്നു 'എന്റെ സിജിയേ..ഇങ്ങനുണ്ടോ ഒരു ഉറക്കം,മെസ്സിന്റെ താക്കോല്‍ താ..'വേറാരുമായിരുന്നില്ല.എന്റെ വാര്‍ഡനായിരിക്കുന്ന ചേച്ചിതന്നെ.മെസ്സില്‍ കളവു നടക്കുന്നുവെന്നു പറഞ്ഞ്‌ ഞങ്ങള്‍ താക്കോല്‍ എം.എക്കാരുടെ മുറിയില്‍ സൂക്ഷിക്കുമായിരുന്നു.തലേന്ന് രാത്രി തന്നെ എന്റെ വാര്‍ഡനെ ആ താക്കോലേല്‍പ്പിച്ച്‌ ഉറങ്ങണമായിരുന്നു,ഞാനതു മറന്നു,തക്കോലിനു വേണ്ടി മൂപ്പര്‍ വാതില്‍ മുട്ടുന്നതാണ്‌. 'ചേച്ചിക്കെന്താ ആ ശബ്ദമൊന്ന് നേര്‍ത്തേ പുറപ്പെടുവിച്ചാല്‍ എന്നു പറഞ്ഞ്‌ ഞാന്‍ വാതില്‍ തുറന്നു..ഹല്ലാ ആ ദാസിപ്പെണ്ണിന്റെ പ്രേതം ശബ്ദം മാറ്റി എന്നെ വിളിക്കുന്നതാണോ? ഇപ്പോഴാണെങ്കില്‍ ഞാനങ്ങനെ ചിന്തിച്ചേനെ.പണ്ട്‌ അത്രക്ക്‌ വിവരമുണ്ടായിരുന്നില്ല.

Inji Pennu said...

ഹഹഹ..അപ്പൊ എല്ലാ പെമ്പിള്ളെരുടെ ഹോസ്റ്റലിലും ഉണ്ടല്ലേ ഈ പ്രേതത്തെ വിളി.:)

ഒരു കുട്ടീന്റെ പടം ഉണ്ടല്ല്ലൊ പ്രൊഫൈലില്‍. പാറൂന്റെ കുട്ടിയാ?

ലിഡിയ said...

ആഹാ..പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന് പണ്ടാരാണ്ട് പറഞ്ഞത് പോലെയായി..എല്ലാവര്‍ക്കും അതിലും നല്ല പ്രേതകഥാ ശേഖരങ്ങള്‍, ഞാനും ഒരു പ്രേതപ്രേമിയാണ് കേട്ടോ..പ്രേതത്തിനെ കാണാന്‍ ശവകോട്ടയിലും തെമ്മാടിക്കുഴീലും ഒക്കെ ഒളിച്ചിരുന്നിട്ടുണ്ട്.

സിജി കേരളത്തില്‍ പവര്‍ക്കട്ടിന് അത്ര നീളമുണ്ടോ കുഞ്ഞേ...

വല്യമ്മായീ, വിശ്വേട്ടാ, കുമാറേട്ടാ :-)

വിശാലാ, അത് ഗംഭീരന്‍ :-)

അരവിന്ദ്ജീ :-)

സു.പുത്രാ അതെന്താ ഒരു ദു: ഉദ്ദേശ്യം ?? :-)

അരീക്കോടന്‍സ് :-)

പലേരീ, ഇടിവാളേ, മഴത്തുള്ളീ , പിആറേ:-)

കുറുമന്‍സ് അങ്ങനെ ഒരു വീടിന്റെ കഥ ഞാന്‍ കേട്ടില്ലല്ലോ, എന്റെ മക്കാന്‍ മാലിക്കിക്ക് അറീയാത്ത കഥകള്‍ ഉണ്ടാവാത്തതാണ്, ആ ഏരിയയില്‍ ഇപ്പോഴും കുറെ പാഴ് പ്ലോറ്റുകള്‍ കിടപ്പുണ്ട്, അത് വാങ്ങണം എന്ന് പറഞ്ഞപ്പോള്‍ അത്യാഗ്രഹം ആണെന്ന് പറഞ്ഞു, 30 കോടിയൊക്കെ ആണത്രേ, ഇനീപ്പോ ചന്ത്രനില്‍ സ്ഥലം കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം തന്നെ ബുക്ക് ചെയ്യണം.

മിന്നാമിനുങ്ങേ, ഗന്ധര്‍വ്വാ, സിജീ :-)

ഇഞ്ചീ, ഇവന്‍ എന്റെ മാനസപുത്രന്‍ :-)

തിരക്കില്‍ വന്ന് വായിച്ച് പോയ മറ്റുള്ളവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.


-പാര്‍വതി.

മുല്ലപ്പൂ said...

ഹോസ്റ്റല്‍ പുരാണം ഇനിയും പോരട്ടെ

Sona said...

ഈ പ്രേതപുരാണം വായിച്ചത് ഇപ്പോഴാട്ടോ.സമയം 12.55 AM..പ്രേതം എന്ന് കേട്ടാല്‍ തന്നെ പേടിച്ചോടുന്ന ആളാ ഞാ‍ന്‍....എന്റെ ബെസ്റ്റ് ടൈം!!!

Anonymous said...

പാര്‍വതീ, (നടന്ന)കഥ നന്നായി.
ഹോസ്റ്റലുകളിലെ സ്ഥ്രിരം നമ്പരുകളില്‍ ഒന്ന്!.

തറവാടി said...

ഹോസ്റ്റല്‍ പുരാണകഥ നന്നായി

asdfasdf asfdasdf said...

പ്രേത കഥ നന്നായി.
(ഒടോ : ദില്‍ബൂ, അപ്പോ കമ്പനി പ്രേതങ്ങളേയും വളര്‍ത്തുന്നുണ്ടല്ലേ ? )

Peelikkutty!!!!! said...

പാ‍റേച്ചീ നല്ല പോസ്റ്റ്.ഗ്ലാസ്സ് കൊറേ നേരം കഴിഞ്ഞിട്ടും നീങ്ങാത്തതു കണ്ടപ്പൊ ഒരു കൂട്ടുകാരി പ്രേതങ്ങള് നല്ല വൃത്തിയുള്ള സ്ഥലത്തേ വരൂള്ളൂ ന്നും പറഞ്ഞ് എണീറ്റ് പോ‍യി തുണി ഡെറ്റോളൊഴിച്ച വെള്ളത്തില് മുക്കി തറ തുടച്ചു..എന്താണോഎന്തൊ ഗ്ലാസ്സ് നീങ്ങാന്‍ തൊടങ്ങി!..ഞാന്‍ പിന്നെ എല്ലാര്‍ക്കും ഈ ഉപദേശം ഫ്രീ ആയി കൊടുക്കാനും തൊടങ്ങി!!!

ദേവന്‍ said...

ഇടി ഗഡീ
ouija ബോര്‍ഡ്‌ എന്നത്‌ വേജാ (ആയും ഈയും ചേര്‍ന്ന് ജായില്‍) എന്നും ചിലരൊക്കെ വീജേ എന്നും ആണ്‌ വിളിക്കുന്ന്നത്‌. ഈ അപരിചിതന്റെ എഴുത്തുകാരന്റെ സംവിധാനം വിടുന്ന മച്ചാന്‍ ഓജായും അതിനെ കാജായും ഒക്കെ ആക്കി തെറ്റിച്ചതാണേ

chithrakaran ചിത്രകാരന്‍ said...

പാര്‍വതി,
കഥ നന്നായി. പക്ഷേ ചിത്രകാരനും വര്‍ണ്യത്തില്‍ ആശങ്ക തോന്നുന്നു. ആയിരക്കണക്കിനു പിശാചുകളെയും രക്ഷ്സുകളെയും ആവാഹിച്ചു നിര്‍ത്താന്‍ ശെഷിയുള്ള വിലാസിനി വാര്‍ഡന്‍ പഞ്ചാര കുറഞ്ഞു വീണതാകാനെ തരമുള്ളു.

neermathalam said...

sreejithinu padikkanoo..
ennalathe vere onnum chodikkanilla...
:)

വിചാരം said...

അപരിചിതന്‍ .. അതിലെ രംഗങ്ങള്‍ ഓര്‍മ്മ വന്നു
പണ്ട് (1991) എന്‍റെ ജേഷ്ടനെ ഹോട്ടല്‍ രാത്രി 3 മണീക്ക് തുറക്ക്കുക എന്‍റെ ജോലിയാണ് .. പുലര്‍ച്ചെ സുബഹി നമസ്ക്കാരം കഴിഞ്ഞ് വരുന്നവര്‍ക്ക് പുട്ടും പപ്പടവും കടലയും ഉണ്ടാക്കുക എന്‍റെ ജോലിയാണ് അതിനായ് ഞാന്‍ 2.30 ന് തന്നെ വീട്ടില്‍ നിന്നിറങ്ങും എന്‍റെ വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് ഒരു കിലോമീറ്ററുണ്ട് ഇതിനിടയില്‍ ഒരു വലിയ പള്ളി പറമ്പ് (സ്മശാനം) ഈ പള്ളി പറമ്പിനിടയിലൂടെയാണ് വഴി 200 മീറ്ററോളമുള്ളൊരു വഴി രാത്രി എട്ട് മണി കഴിഞ്ഞാല്‍ ഒറ്റക്കാരും ഈ വഴിക്ക് പോവാറില്ല കാരണം ഒത്തിരി ആളുകള്‍ ശൈത്താനെ (പ്രേതം) കണ്ടൊരിടം .. ദീനേനെ രാത്രി ഞാന്‍ ഈ വഴിക്കാ പോവുക ചില ദിവസം ഞാന്‍ ഒറ്റക്ക് അവിടെ നില്‍ക്കും, പ്രേതത്തെ കാണാന്‍ , അങ്ങനെ ഒരു ദിവിസം സൈക്കിളിന് മുകളിരിന്ന് പള്ളി പറമ്പിന്‍റെ അരമതില്‍ ചാരി ഇരുട്ടത്ത് നില്‍ക്കുമ്പോള്‍ അങ്ങ ദൂരെ പള്ളിയുടെ മുന്‍‍പിലായി ഒരാള്‍ നില്‍ക്കുന്നു അദ്ദേഹത്തെ എനിക്ക് കാണാം കാരണം പള്ളിയുടെ മുന്‍പില്‍ വെളിച്ചം കൊണ്ട് പക്ഷെ അദ്ദേഹത്തിന് എന്നെ വ്യക്തമായി കാണാന്‍ ആകുന്നില്ലായിരിക്കാം എന്‍റെ തല മാത്രമേ കാണുന്നൊള്ളൂ ... അയാള്‍ നമസ്ക്കാരിക്കാന്‍ വരികയായിരിന്നു എന്നെ കണ്ടത് കൊണ്ട് അയാള്‍ക്ക് സംശയം ആരാ ഈ സമയത് എന്ന് ചിന്തിച്ച് പേടിച്ച് നില്‍ക്കുന്ന സമയത്ത് ഞാന്‍ പെട്ടെന്ന് സൈക്കിള്‍ ചവിട്ടി ... പെട്ടെന്ന് വേഗത്തില്‍ തല മാത്രം വരുന്നത് കണ്ട ആയാള്‍ ... അള്ള എന്‍റെഉമ്മാ.. എന്നുറക്കെ വിളിച്ച് ഒരോട്ടം..... (മനസ്സില്‍ ചിരി വരുന്നെങ്കിലും ആ പാവത്തിനെ പേടിപ്പിച്ചതില്‍ ഇപ്പോഴും സങ്കടമുണ്ട് .. മന:പൂര്‍വ്വമല്ലട്ടോ .. )

ലിഡിയ said...

മുല്ലപ്പൂ 5 വര്‍ഷങ്ങള്‍ മൂന്ന് ഹോസ്റ്റലുകള്‍ ഓര്‍മ്മകള്‍ ഒത്തിരിയുണ്ട്..പതുക്കെ തുടങ്ങാം(ബോറടിപ്പിക്കാനേയ്യ് :-) )

സോനാ പ്രേതം ശരിക്കും ഉള്ളതാട്ടോ, എനിക്ക് പ്രേതത്തിനേക്കാളും നമ്മുടെ മലയാള തനിമയുള്ള യക്ഷിയേയും ഗന്ധര്‍വനേയും(ബ്ലോഗറല്ല) ഒക്കെയാണ് ഇഷ്ടം..പാലപൂമണവും പിന്നെ പാതിരാത്രിയിലെ പാട്ടും ഹിഹിഹി(എന്നെ കൊണ്ടാവുന്നത് ഞാന്‍ ചെയ്യണ്ടേ, പ്യാടിപ്പിക്കാന്‍, അതാട്ടോ :-) )

തറവാടീ, മേന്ന്യനേ :-)

പീലികുട്ടീ ഗ്ലാസ്സ് നീങ്ങാന്‍ ഇത്തിരി പൌഡര്‍ ഇട്ട് തുടച്ചാല്‍ മതി നില, പിന്നെ ഇരുപത്തഞ്ച് പൈസ പുതിയതും ആവണം,യ്യോ എന്ത് മാത്രം പ്രേതങ്ങള്‍ വന്നിട്ടുണ്ടെന്നോ, എന്തൊക്കെ സത്യങ്ങള്‍ വിളിച്ച് പറയുമെന്നോ.. :-D

ചിത്രകാരാ,വന്ന പ്രേതത്തിനെ കണ്ടല്ലന്നേ മാഡം പേടിച്ചത്, ഈ ദുര്‍മന്ത്രവാദം കണ്ട്നില്‍ക്കുമ്പോള്‍ പിന്നിലൂടെ ആരെങ്കിലും വന്ന് തൊട്ടാല്‍ ജീവന്‍ പോവില്ലെ, തന്നേല്ല ആളിത്തിരി വിശ്വാസിയായിരുന്നു, തല്ലൊക്കെ ഉണ്ടാക്കുനതിന്റെ പിറ്റേദിവസം ഇത്തിരി മഞ്ഞളും കുങ്കുമവും ഇട്ട പകുതി മുറിച്ച നാരങ്ങ ഒരു വെറ്റിലയില്‍ കൊണ്ട് മുറിയുടെ മുന്നില്‍ വയ്ക്കും, നേരം വെളുക്കുന്നതിന് മുന്‍പേ..പിന്നെ ഒരാഴ്ചത്തേയ്ക്ക് അസി.വാര്‍ഡനെ സഹിച്ചാല്‍ മതി, അന്തകാലം, നൊസ്റ്റ. വരുന്നു ശ്ശെ.:-)

നീര്‍മാതളം അതെന്താ അങ്ങനെ പറഞ്ഞ് നിര്‍ത്തിയത്, ഞാന്‍ രാജാവിനെ ബോധിപ്പിക്കുമേ, പറഞ്ഞേക്കാം :-)

വിചാരം നല്ല അനുഭവം, എന്നിട്ട് പറക്കുന്ന തല കണ്ട കാര്യം നാട്ടില്‍ പാട്ടായോ ആവോ?

എല്ലാവര്‍ക്കും നന്ദീട്ടോ, ഈ തിരക്കിനിടയിലും വന്ന് വിവരങ്ങളറിഞ്ഞ് അന്വേഷിച്ച് പോവുന്നത്..ഈ സ്നേഹമാണെന്റെ ശക്തി..

-പാര്‍വതി.

chithrakaran ചിത്രകാരന്‍ said...

പര്‍വതി, ഇപ്പൊള്‍ മനസ്സിലായി. വിലസിനി വാര്‍ഡന്‍ തട്ടിപോകാതിരുന്നത്‌ ഭാഗ്യം !!!

തകര്‍പ്പന്‍ said...

ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഒരു നോവലുണ്ട് മൂടല്‍ മഞ്ഞിന്റെ ലോകം. പ്രസിദ്ധമായ ചലഞ്ചര്‍ സീരീസില്‍ പെട്ടതാണ്. ഇത്തരത്തില്‍ പ്രേതങ്ങളെ വിളിച്ചു വരുത്തുന്നവരുടെ കഥയാണത്. പെട്ടന്നത് ഓര്‍മ്മവന്നു.