തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, July 08, 2009

കൂട്ടുകാരി..

ഇടമുറിഞ്ഞ സ്വപ്നങ്ങള്‍ മാത്രം വിരുന്നെത്താറുള്ളൊരെന്‍-
ഉണര്‍വ്വിനുമുറക്കത്തിനുമിടയിലെ ഇരുണ്ട നാഴികയില്‍,
ഒരു നീണ്ട തണുത്ത കൈവിരല്‍ നീട്ടിയെന്നെ തൊട്ടുണര്‍ത്തി-
നീയൊത്തിരി നാളായി പീരിഞ്ഞിരിന്നൊരെന്‍ പ്രിയ സഖി..

ബാല്യത്തിലെന്റെ കൂട്ടുകാരോടെല്ലാം വഴക്കിട്ട് ഞാന്‍-
ഒറ്റയ്ക്ക് നടന്ന് പൊക്കുമ്പോളെന്നെ പുണര്‍ന്നിരുന്നു നീ,
നിന്റെ സംഗീതം കേട്ടുറങ്ങാതെ കിടന്ന രാവുകളില്‍-
എനിക്കായ് മാത്രമായിരം കഥകള്‍ നീ പറഞ്ഞിരുന്നു.

തണുത്തിരുണ്ട് നിശബ്ദമാം സത്രത്തിനിടനാഴികളില്‍-
നിന്റെ വരവിന്റെ ആരവം കേട്ടു ഞാനിരുന്നിരുന്നു,
ഇരമ്പിയാര്‍ത്തെത്തിയെന്നെ മുഴുവനും പുണര്‍ന്ന് നീ-
ഒരു കുറുമ്പികൂട്ടുകാരിയെ പോലെ ചിരിച്ചിരുന്നു..

ശുഷ്ക്കിച്ചിന്നു നീയെത്തിയെങ്കിലുമെന്നെ കാണുവാന്‍-
കാത്തിരിന്നൊത്തിരിയീ നീണ്ട വിരലൊന്നു തൊടുവാന്‍,
തണുത്ത തുള്ളികളെറിഞ്ഞ് നീയെന്റെ മുഖം നനയ്ക്കവെ,
മനവും തണുവും തണുപ്പിച്ചു ഞാനിടമുറിയാത്ത നിദ്ര പുല്‍കുന്നു.

(ശുഷ്കിച്ചതെങ്കിലും എനിക്കായ് പെയ്ത ഡെല്‍ഹിയിലെ ഒരു മഴയുടെ ഓര്‍മ്മയ്ക്ക്....)

-പാര്‍വതി.

Tuesday, July 07, 2009

ദൈവം വിതുമ്പുന്നു

സ്വാര്‍തഥ മോഹങ്ങളുടെ യാഗ കുണ്ടങ്ങളില്‍ നിന്ന്-
അശുദ്ധമാം ദൂപമുയര്‍ന്നാകാശവും കടന്ന് സ്വര്‍ഗ്ഗത്തിലെത്തെവെ,
തിങ്ങി നിറയുന്ന വിഷപ്പുകയില്‍ നിന്നൊന്നൊഴിഞ്ഞ്-
മാറിയിയൊന്നിരിക്കാന്‍ ദൈവമൊരിടം തേടുന്നു.

മഴ പെയ്യുവാന്‍ യാഗം, പെയ്തു തോരാനൊരു യാഗം..
അന്യന്റെ സ്വത്ത് സ്വന്തമാക്കാന്‍, അന്യന്റെ ഭാര്യയും സ്വന്തമാവാന്‍-
സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ കുരുതിയാക്കിയും യാഗം..
കുരുതിക്ക് വേണ്ടി കൈക്കുഞ്ഞിനെ വിലയ്ക്ക് വാങ്ങിച്ചും യാഗം..

ആവാസവ്യവസ്ഥിതിയുടെ അട്ടം മറിച്ചിട്ട മനുഷ്യകുലമെല്ലാ-
പ്രകൃതി നിയമവും ഭേദിച്ചൊരു പ്ലേഗ് പോലെ പടരുമ്പോള്‍,
വിഷം വമിക്കുന്ന ചവറ് ഭൂമിക്ക് പുറത്തും ചൊരിഞ്ഞതിനാല്‍-
തുള വിണ പ്രാണന്റെ പാളിയാല്‍ പുഴു പോലെ വെന്തുരുകുമ്പോള്‍,

ഇനിയിമൊടുങ്ങാത്ത യാഗങ്ങളുടെ പുകയെങ്ങും പടരുമ്പോള്‍,
ആകാശവും ഭേദിച്ചത് സ്വര്‍ഗത്തിലെത്തുമ്പോള്‍ ദൈവം വിതുമ്പുന്നു.
തിങ്ങി നിറയുന്ന വിഷപ്പുകയില്‍ നിന്നൊന്നൊഴിഞ്ഞ്,
മാറിയിയൊന്നിരിക്കാന്‍ ദൈവമൊരിടം തേടുന്നു.

-പാര്‍വതി

Thursday, July 02, 2009

ഒരു യാത്ര

എറണാകുളം ചെറുതോണി റൂട്ട് നേര്യമംഗലം കഴിഞ്ഞാല്‍ പിന്നെ കാടും കൊക്കെയും വളവും തിരിവും ഒക്കെയാണ്. ഈ റൊട്ടിലൂടെ വണ്ടിയുടെ ക്ലച്ചും ബ്രേക്കും തിരിച്ചറിയാത്ത ആളിന്റെ കയ്യില്‍ കാറ് കൊടുത്തത് ആരാണെന്ന് ആര്‍ക്കറിയാം.

എന്തായാലും തത്കാലം ഡ്രൈവിങ്ങ് സീറ്റില്‍ ആണ്. കൂനിന്മേല്‍ കുരു പോലെ മഴയും. തുമ്പിക്കൈ വണ്ണത്തില്‍ പെയ്യുന്ന മഴ. ഈ മഴയത്താണ് കാറ്റത്ത് മറിയുന്ന മരങ്ങളെ പേടിച്ച് ആനകള്‍ കൂട്ടമായി റോഡില്‍ കയറി നില്ക്കുക. രണ്ടും കല്പ്പിച്ച് വണ്ടീ ഓടിക്കാന്‍ തന്നെ തീരുമാനിച്ചു. എങ്ങനെയെങ്കിലും ചെറുതോണിയില്‍ എത്തിയേ തീരൂ.

ഗിയറ് മാറ്റാതെ ആക്സിലേറ്റര്‍ കൊടുത്തും. ബ്രേക്ക് ചവിട്ടിണ്ടടത്ത് ക്ലച്ച് ചവിട്ടിയും വണ്ടി ചാടി ചാടിമ്പോവുമ്പോള്‍ അറഞ്ഞ് തുള്ളുന്ന മഴയും അതില് ഹെഡ് ലൈറ്റിന്റെ വെട്ടത്തില്‍ കാണാനാവുന്ന വണ്ടിക്ക് മുന്നിലെ മൂന്നോ നാലോ ചുവടുകളും..

വിറച്ചും ചാടിയുമാണെങ്കിലും വണ്ടി അടിമാലിക്ക് തിരിയുന്ന റൂട്ട് കഴിഞ്ഞപ്പോള്‍ ഇത്തിരി ധൈര്യമൊക്കെയായി. ഇത്രയും ഓടിക്കാമെങ്കില്‍ ഇനിയുള്ള വഴി അത്ര ബുദ്ധിമുട്ടുണ്ടാവില്ല..ഇത്തിരി സ്പീഡ് കൂട്ടി തന്നെ വരുകായിരുന്നു. കരിമ്പന്‍ പാലവും കടന്ന് സ്പീഡിലിങ്ങ് വരുമ്പോള്‍ പെട്ടന്ന് മുന്നിലൊരു നിഴല്‍ പോലെ ...

ആനകള്‍..മൂന്നാലെണ്ണം റോഡീല്‍ നില്‍ക്കുന്നു...ഉള്ള മുഴുവന്‍ ശക്തിയുമടുത്ത് ബ്രേക്കിട്ടു..

"പിശാച്...ഇന്ന് നിന്നെ ഞാന്‍ ചവട്ടി കൂട്ടി ജനല്‍ വഴി പുറത്ത് കളയും. "

ചവിട്ട് കണ്ട് എന്റെ സ്വന്തം കട്ടിലില്‍ നിന്ന് താഴെ വീണപ്പോള്‍ എന്റെ റൂം മേറ്റിനെ ഒറ്റ കുത്തിന് കൊല്ലാനുള്ളതിനേക്കാളും ദേഷ്യമാണ് എനിക്ക് വന്നത്..ഇന്നലെ വീട്ടില്‍ നിന്ന് അവധി കഴിഞ്ഞ് വന്ന പഹയത്തിയുടെ കട്ടലില്‍ ഒരു എലിക്കുഞ്ഞിന് പോലും കിടക്കാന്‍ ഇടമില്ലാത്തത് കൊണ്ട് ഞാന്‍ എന്റെ കട്ടില്‍ ഷെയര്‍ ചെയ്തതാണ് ഈ പാരയായത്..

അവളെ ഒറ്റ ജനല്‍ വഴി തള്ളി താഴെയിടാനുള്ള കലിപ്പുണ്ടായിരുന്നെങ്കിലും അവള്‍ കൊണ്ടു വന്നിട്ടുള്ള മീനച്ചാറിന്റെയും ഉപ്പേരി വറുത്തതിന്റെ വീതം വേണമെന്നുള്ളത് കൊണ്ടും, അടുത്ത ബ്രേക്കില്‍ ചിലപ്പോള്‍ എന്റെ നട്ടെല്ലിന്റെ ബോള്‍ട്ട് പോവുമെന്നുള്ള പേടി കൊണ്ടും ഒരു തലയിണയും പുതപ്പുമെടുത്ത് ഞാന്‍ തറയില്‍ തന്നെ ഉറക്കം പിടിച്ചു.

പിറ്റേന്ന് രാവിലെ ചവിട്ടിയതിന്റെ കാരണം ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ കഥയാണ് ഇത്..

....പാര്‍വതി

Tuesday, June 30, 2009

ഈണം പിറന്ന വഴി.

ഒന്നും പറയാനില്ലെന്ന് ചൊല്ലി നീ മെല്ലെ നടന്നകന്നപ്പോള്‍..
പറയാതെ പോയവ.. പറയാനാവാതെ മനസ്സില്‍ നിറച്ചവ..
ഒക്കെ ഞാനോര്‍ത്തുവെങ്കിലും നിനച്ചു പിന്നെയും..
നിനക്ക് വേണ്ടാത്തയോര്‍മ്മകളെന്റെ മാത്രമാവട്ടെ
പിന്നെ നിന്നെയും ഞാന്‍ മറക്കുമ്പോളവയെന്റെ പാട്ടിന്റെയീണമാവട്ടെ....
-പാര്‍വതി

Thursday, June 18, 2009

ആത്മസത്ത..

ഉള്ളിലൊരു സൂര്യനുണരുന്നു,പിറവിയുടെ അനന്തവിഹായസെന്നെ പൊതിയുന്നു..ഉണര്‍‌വ്വിലുമുറക്കത്തിലുമറിയുന്നു ഞാനെന്നിലുയിരിടുന്നൊരു പ്രപഞ്ചകിരണത്തെ..

നേര്‍ത്തകാറ്റേല്‍ക്കുന്നുണ്ടാവുമോ, എന്റെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പറിയുന്നുവോ..നീണ്ടനിശബ്ദനിമിഷങ്ങളില്‍ നീയെന്റെ മനസ്സിന്റെ മിടിപ്പുകേള്‍ക്കുന്നുവോ..

നിന്റെ തുടിപ്പുകളറീയാതെ, നീയെന്നില്‍ നിറയുന്നൊരനൂഭൂതിമാത്രമായറിമ്പോള്‍..താരകള്‍ നിറഞ്ഞൊരാകാശം കാണുന്ന കുഞ്ഞിന്റെ മിഴികളില്‍ നിറയുന്നൊരമ്പരപ്പെന്നില്‍..

നീയെന്നെ അറിയാന്‍, ഞാന്‍ നിന്നെയാറിയാന്‍, അറിയാത്ത പാഥകളിലൊന്നിച്ചു ചരിക്കാന്‍-നിന്റെ മിഴികളിലൂടെയിനിയീ ആകാശവും ഭൂമിയും അവയുടെ ഞാന്‍ മറന്ന ഭാവങ്ങളും കാണാന്‍

കാത്തിരിപ്പിലാണ് ഞാന്‍.. കാലത്തിന്റെ കല്പടവുകള്‍ ചവുട്ടികയറിയൊരുന്നാളിലെന്റെ-കരവലയത്തിലമര്‍ന്നെന്നെ നിന്റെ കഥകള്‍ പറഞ്ഞുണര്‍‌ത്തുവാനതിലെന്റെ ആത്മസത്യം ഞാനറിയുവാന്‍..

-പാര്‍‌വതി

Sunday, September 21, 2008

എന്നെ കോമാളിയാക്കുന്ന ലോകം


ഒരു ദിവസം ഈ ലോകം അവസാനിക്കുമെന്നാരെങ്കിലും പറയുമ്പോള്‍
മനസ്സ് പിടയ്ക്കാറുണ്ട്.എന്റെ സമ്പാദ്യങ്ങള്‍,
കാത്തുസൂക്ഷിക്കുന്ന അമൂല്യങ്ങള്‍ ഒക്കെ നഷ്ടപെടുമെന്നോ?
ചൂടിലുരുകുന്ന മഞ്ഞിന്റെയും ഓട്ടവീണ ഓസോണിന്റെയും
ഭാവിയോര്‍ത്ത് രാത്രികളില്‍ ഉറക്കം നഷ്ടപെടാറുണ്ട്.
പിറക്കാനിരിക്കുന്ന എന്റെ കുട്ടികള്‍, പണിയാനിരിക്കുന്ന എന്റെ വീട്..
പേടിസ്വപ്നങ്ങളില്‍ ഊളിയിട്ടവസാനം ഉണര്‍ന്ന് ചൂടുചായയും നുണഞ്ഞ്
ഒരു സുന്ദരപ്രഭാതത്തില്‍ ലോകത്തിന്റെ മുഖത്ത് നോക്കുമ്പോള്‍...

എന്റെ വിഹ്വലതകളെ കളിയാക്കികൊണ്ട് അതെന്നെ കൊഞ്ഞനം കുത്തുകയാണ്‌.
ഇന്നെലെകളില്‍ എല്ലാം നഷ്ടപെട്ടവരുടെ ധൈര്യത്തിന്റെ കാഴ്ചകള്‍ കാട്ടി.

വന്‍ തിരകള്‍ ആഞ്ഞടിക്കുമ്പോഴാണ്‌ മണല്‍ത്തരികളുടെ യഥാര്ത്ഥ ശക്തി
അറിയാനാവുന്നതെന്ന് പറയുന്നതെന്ത് ശരിയാണ്‌....

പാര്‍വതി.





Friday, September 19, 2008

സത്യമെന്ന ബിന്ദു.

ലോകം ഒരു ബിന്ദുവില്‍ ഒതുങ്ങി നില്ക്കുന്നു.
എന്നിലിലുണരുന്ന സത്യത്തിന്റെ നിറവായി നീ..
നിന്നെയറിയാനെനിക്കിനി വേണമായിരം ജന്മങ്ങള്‍
എങ്കിലും നിയതിയുടെ കൈപിടിച്ചെങ്ങോ മറയുമ്പോഴും....
എന്റെ വഴിത്താരകളില്‍ നീരൂറ്റിത്തണുപ്പിക്കേണം നീ...
ഇനിയും കൂട്ടിമുട്ടാത്ത നമ്മുടെ വഴികളെങ്ങോതമ്മിലൊന്നിക്കു-
മെന്നയോര്മ്മയിലുറങ്ങാതെയുണരാതെ കാതോര്‍ക്കുകയാണ്‍ ഞാന്‍.

-പാര്‍വതി

Sunday, June 01, 2008

തീരാത്ത യാത്ര

ചരല്‍ നിറഞ്ഞ പാഥയിലൂടെ അയാള്‍ നടന്ന് തുടങ്ങിയിട്ട് കുറെ നേരമായിരുന്നു. ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ സൂര്യന്‍ തലയ്ക്ക് മുകളില്‍ തന്നെ ആയിരുന്നു.
പലപ്പോഴും വഴിയില്‍ നിന്ന് മാറി നില്ക്കാന്‍ അയാള്‍ക്ക് തോന്നിയിരുന്നു. ആ വഴികളില്‍ അയാള്‍ ആരെയും കണ്ടിരുന്നില്ല. ഏകാന്തതയുടെ നരച്ച ആകാശത്ത് ഇടയ്ക്കിടയ്ക്ക് മിന്നി പൊലിയുന്ന നക്ഷത്രങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ വേദനയും.
വഴിവക്കില്‍ കാണുന്ന പൂവുകള്‍ അയാള്‍ നുള്ളി പറിച്ചിരുന്നില്ല, എങ്കിലും അവയുടെ മുള്ളുകള്‍ കാലടികള്‍ കീറിമുറിച്ചു. രാത്രിയുടെ കൂടാരങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് തപ്പിതടയുമ്പോള്‍ തന്നെ പിന്തുടരുന്ന നീരാളികയ്യുകളുടെ ഈര്‍പ്പം അയാള്‍ക്കനുഭവിക്കാനാവുമായിരുന്നു.
ഓരൊ രാത്രിയും യാത്രയുടെ അവസാനമായിരുന്നെങ്കില്‍ എന്ന് അയാളാഗ്രഹിച്ചു,
പക്ഷെ ഉച്ചസൂര്യന്റെ തീചൂടുമായി അയാളുടെ പകലുകള്‍ തെളിഞ്ഞു കൊണ്ടിരുന്നു. അവയില്‍ നിറയെ മുള്ളുകള്‍ കാത്തു നിന്നു.
എങ്ങ് തീരുമെന്ന് അറിയാത്ത യാത്രയുടെ ഇടയിലെവിടെയോ ആയിരിക്കും അയാള്‍.

Friday, May 30, 2008

തിരിച്ചറിവുകളുടെ തുടക്കം...

ആമാശയത്തിന്റെ ഉള്ളറകള്‍ വരെ എരിയുന്ന ഒരു തോന്നല്‍, രണ്ട് ദിവസമായി ഒന്നും കഴിക്കാതിരുന്നത് കൊണ്ടാണ് എന്നറിയാമുള്ളത് കൊണ്ട് ഇത് തന്നെ വിശപ്പ് എന്ന വികാരം എന്ന് ബ്രൂണോയ്ക്ക് മനസ്സിലായി. വേണ്ടിയിരുന്നില്ല ഒന്നും വേണ്ടിയിരുന്നില്ല, കുടല്‍മാലകള്‍ വരെ അഴുകി പുറത്ത് വരുമോ എന്ന ഭയം കൊണ്ടും ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജീവിക്കണം എന്ന് പൂതി കൊണ്ടും മാത്രമാണ് ഇറങ്ങി പുറപ്പെട്ടത്. വീട്ടില്‍ കാത്തിരിക്കുന്ന ഫിഷ് ഫിംഗര്‍ ചിപ്പുസുകളും മറ്റും ഓര്‍ക്കുമ്പോള്‍ എരിച്ചില്‍ കുടുന്നു. എന്നാലും വയര്‍ ഉറച്ചു എന്നതില്‍ അവന് സന്തോഷം തോന്നി.

കത്തിക്കാളുന്ന വെയില്‍, കാല് പൊള്ളാതെ ഒന്ന് മാറി നിന്നപ്പോള്‍ ദൂരത്തൊരു ബഹളം കേട്ടു, കരിമ്പച്ച നിറത്തില്‍ ഒരു വണ്ടിയും അതിന്റെ പിന്തുടര്‍ന്ന് ഒരു കൂട്ടവും, ആഹാരത്തിന്റെ മണമടിച്ചപ്പോള്‍ അവന് കാര്യം മനസ്സിലായി, അവനും അവരുടെ പിന്നാലെ കൂടി. പേരോ പഴക്കമോ അറിയാത്ത എന്തൊക്കെയോ തിന്നു തീര്‍ക്കുമ്പോള്‍ അകത്തെ ചൂട് കുറഞ്ഞ് കുറഞ്ഞ് വരുന്നത് അറിയാനായി.

എണ്ണമെടുക്കാനാവാതെ രാവും പകലും പോയിയെന്ന് മാത്രം അവന്ന് മനസ്സിലായി തുടങ്ങിയുരുന്നു, തുടുത്ത് നിന്ന ശരീരം ഒതുങ്ങി തുടങ്ങിയിരിക്കുന്നു, പണ്ടത്തെ പോലെ ഇപ്പോ ഓടാനും മത്സരിച്ച് പങ്ക് വാങ്ങിക്കാനും ആയാസം തോന്നുന്നില്ല, അല്പം വലുപ്പം കൂടുതലുള്ളതിനാല്‍ ആരും പെട്ടന്ന് അടുക്കുന്നുമില്ല. ഉപജീവനത്തിന്റെ ആദ്യ പാഠങ്ങള്‍ അവന്‍ പഠിച്ചു തുടങ്ങിയ ആ ദിവസങ്ങളിലൊന്നില്‍ പരിചയമുള്ള ഒരു മണം അവന്റെ മൂക്കിന് ചുറ്റും അടിച്ചു.

“ബ്രൂണോ.. ഓഹ് മി സ്വീറ്റീ.. എന്ത് മെലിഞ്ഞ് പോയി നീയ്യ്, എന്ത് പറ്റിതാ ബേബീ നിനക്ക്... എന്തൊരു നാറ്റം” ശരീരം മുഴുവന്‍ പതഞ്ഞൊഴുകുന്ന, ജനിച്ച നാള്‍ മുതല്‍ പരിചിതമായ മണം. ഫിഷ് ഫിംഗേര്‍സും ബിസ്ക്കറ്റുകളും ആര്‍ക്കും വേണ്ടാതെ......

“സ്വീറ്റി, ബ്രൂണോ ഒന്നും കഴിക്കുന്നില്ല.. പ്ലീസ് കാള്‍ ദെ ഡോക്റ്റര്‍, ഞാന്‍ ഇന്ന് ഓഫീസില്‍ പോവുന്നില്ല, ഐ കാണ്ട്”.

ഡൊക്റ്റടിന്റെ കുഴലിനും കയ്യുറയിട്ട കൈക്കും വഴങ്ങി കൊടുക്കുമ്പോള്‍ അവന്ന് വിശപ്പ് തോന്നി തുടങ്ങി. “ഹീ ഈസ് പെര്‍ഫെക്റ്റ്ലി ആള്‍ റൈറ്റ്, ലുക്കിങ്ങ് ഹെല്‍ത്തി ആള്‍സോ. പ്രത്യേകിച്ച് ഒരു മരുന്നിന്റെയും ആവശ്യമില്ല.“

വിശപ്പടങ്ങാന്‍ മാത്രം കഴിച്ച് പുറത്തേയ്ക്കിറങ്ങുമ്പോള്‍ തന്റെ അനുഭവജ്ഞാനങ്ങള്‍ അവന്ന് എഴുത്തറിയാമായിരുന്നെങ്കില്‍ അവന്‍ പങ്ക് വച്ചേനെ.

മറ്റൊരു ആട്ടോബയോഗ്രഫിയായി.

Sunday, May 11, 2008

എന്റെ കിളികൂട്...

സ്വപ്നങ്ങള്‍ കൊണ്ടൊരു കിളിക്കൂട്-
ഇന്ന് ഞാനുമൊരുക്കിയതിലൊരു കൂട്ടും.
ഇനി വിരിയുന്ന പ്രഭാതങ്ങളില്‍ കൂടെ നില്‍ക്കാന്‍,
സന്ധ്യ ചേക്കേറുമ്പോള്‍ കാവലായി നില്‍ക്കാന്‍.

വൈകിപ്പൊയെന്ന് തോന്നുന്നു, എങ്കിലും ആരും പിണങ്ങില്ലെന്ന വിശ്വാസത്തോടെ ഒരു കാര്യം പറയാം, ഞാനും ഒരു കല്യാണം കഴിച്ചു, ഇത്തിരി പെട്ടന്നായി പോയി, അതോണ്ട് വിരുന്ന് വിളിക്കാനും, സദ്യ ഒരുക്കാനും ഒന്നും പറ്റിയില്ല.

എന്നാലും നിങ്ങളുടെ എല്ലാം ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും എന്നും ഉണ്ടാവണം.ഈ സൌഹൃദങ്ങളും.

ഫോട്ടോസ് ഇവിടെ കാണാം.
http://picasaweb.google.com/lidiyajoy/MarriageAlbum
സ്നേഹത്തോടെ,
പാര്‍വതി.

Saturday, March 15, 2008

ഒന്നും പറയാതെ പോയവര്‍

പിണങ്ങി പോയ സുഹൃത്ത് പാതി കുടിച്ച് വച്ച് പോയ ചായക്കപ്പ് പോലെയാണ് മരണം,
തിരികെ വന്ന് പറയാനാവത്ത ഒരു മാപ്പ്, കൊടുക്കാനാവാതെ പോയ ഒരു മുത്തം.
എന്നും യാത്രകളെ സ്നേഹിക്കുന്ന ഞാന്‍ മരണത്തെയും സ്നേഹിച്ചിരുന്നു-
ഒരു നീണ്ട യാത്രയില്‍ കൂട്ടുകാരില്ലാതെയെങ്കിലും പോവാന്‍, എങ്കിലും
തിരിച്ചു വരാതെ പോവുന്നവരോട് പറയാനാതെ പോയതെന്തെക്കെയോ..
തണുത്ത് മരവിച്ച് മുഖങ്ങള്‍, ഓര്‍ത്തെടുക്കാനാവാതെ ദൂരത്തിരിക്കുമ്പോള്‍-
ഒരിറ്റ് കണ്ണീര്‍ പൊഴിക്കാനാവാതെ ഓര്‍മ്മകള്‍ മാത്രം നീറി നില്ക്കുന്നു.

-പറയാനായി ഒരുപാട് ബാക്കി വച്ച് പറയാതെ പോയവര്‍ക്കായി....

-പാര്‍വതി

Monday, March 10, 2008

സ്നേഹം?വെറുപ്പ്?

തണല്‍ മരങ്ങളില്ലാത്ത വഴിയില്‍ വെയിലിലുരുകി നടന്നപ്പോള്‍ ഈ കിളിനാദം വരവേല്‍പ്പായാണ് തോന്നിയത്. പ്രളയത്തിലൊഴുകുന്ന പൊങ്ങുതടിയായി ജീവിതമെങ്കിലും ഉറവ വറ്റാതെ എവിടെയോ സ്നേഹസൌഹൃദങ്ങള്‍ വിതുമ്പി നിന്നത് കൊണ്ടാണ് ഞാന്‍ വാങ്ങിയത്, ഒരു വലിയ കൂടും അതില്‍ നാല് കിളികളും, പക്ഷെ കൂട് കെട്ടുന്നവനെയും കൂട്ടിലിടുന്നവരെയും വെറുക്കുന്ന പൊതു തത്വത്തിന്റെ കയ്പ്പറിഞ്ഞ നൊമ്പരത്തിലാണ് ഞാന്‍.
അവയുടെ ചിലമ്പല്‍ എന്നെ ശപിക്കുന്ന കൂരമ്പുകളായി എനിക്ക് തോന്നുന്നു. ചിറക് വിരിയ്ക്കാനാവത്ത ദൂരത്തിന്റെ വിഷാദം ഒരിക്കലും അടുക്കാനാവാത്ത ശത്രുവായി എന്നെ കാണുന്ന വൈരാഗ്യമായി മാറുമ്പോഴാണൊ എന്റെ സ്നേഹത്തലോടലുകള്‍ കൂര്‍ത്ത കൊക്കു കൊണ്ട് വരയ്ക്കുന്ന മുറിപാടുകളാവുന്നത്.
പുറത്ത് വട്ടം തിരിഞ്ഞ് നടക്കുന്ന കറുത്ത പൂച്ചയുടെയും വിശപ്പടങ്ങാത്ത തെരുവു നായ്ക്കളുടേയും ഇടയിലേയ്ക്ക് അവരെ തുറന്ന് വിടാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല.
ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ കര്‍ത്താവും കര്‍മ്മവും ആയി നില്‍ക്കുമ്പോള്‍ പഠിച്ചറിവുള്ള തത്വങ്ങളൊക്കെയും എന്നെ കുറ്റവാളിയാക്കുന്നു.

-പാര്‍വതി

Friday, March 07, 2008

സംശയം

ഇരുട്ടിനും ഒരു ആത്മാവുണ്ട് പോലും..
വെളിച്ചത്തിന്റെ തരിമ്പുമില്ലാത്ത സ്വപ്നങ്ങള്‍
അവ നെയ്യാറുണ്ട് പോലും...
ഇന്നിരുട്ടും വെളിച്ചവും ഇടകലര്‍ന്നൊഴുകി,
നരച്ച നിറങ്ങള്‍ പെയ്തിറങ്ങുമ്പോള്‍
സ്വപങ്ങളേത് നിറങ്ങളിലാവണം?

-പാര്‍വതി

Friday, October 05, 2007

ചിരിക്കാന്‍ മറന്ന ചിരിദിനം

ഇന്ന് ചിരി ദിനം...ചിരിക്കാന്‍ മറന്നവര്‍ ചിരിയെ ഓര്‍മ്മിക്കാന്‍-
ചിരിക്കുന്ന ഓര്‍മ്മകളുടെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിക്കുന്നു.
ചിരിക്കാന്‍ മറക്കാതിരിക്കാന്‍, പാര്‍ക്കിലെ ബഞ്ചില്‍,പാതിയും-
കൊഴിഞ്ഞ ജന്മങ്ങള്‍ ശ്വാസം ഉള്ളിലേയ്ക്കെടുത്തട്ടഹസിക്കുന്നു.
ഇന്ന് ചിരിദിനം..മറന്നൊരു മുഖവ്യായാമമോര്‍ത്തെടുക്കാനൊരു ദിനം.

ചിരികളുമുണ്ട് പലവിധം,...എന്റെ ഉള്ളിലെന്നോ മരിച്ചുറഞ്ഞചിരി..
നിന്റെ ചുണ്ടിലെ എവിടെയും വിരിയുന്ന സ്വിച്ചിട്ട ചിരി..
പിന്നെ ഓര്‍മ്മകളുടെ ശവക്കുനകള്‍ക്കടിയില്‍ മറന്നുവച്ച-
ഉള്ളം കുളിര്‍ക്കുന്ന,മാമ്പഴക്കറയുള്ള ഓമനച്ചിരി.

സ്നേഹിക്കുവാനൊരു ദിനം,കരയുവാന്‍ ചിരിക്കുവാന്‍ -
പിന്നെയൊരിക്കലെനിക്കെന്നെ തന്നെയുമോര്‍ക്കുവാനൊരു നാള്‍.
ഉള്ളം തുറന്നൊന്നു ചിരിക്കാനാവാതെ, ചിന്തിച്ചിരിക്കവേയിങ്ങനെ-
എന്നിലെ ചിരി, പുച്ഛിചെന്നെയൊന്ന് നോക്കി പിന്നെയും മരിച്ചു.

Thursday, September 13, 2007

മോഹം

മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെ തന്നെ മറന്ന് പോവാതിരിക്കാന്‍..
ഓര്‍മ്മയിലെങ്കിലും മഴയുടെ ഈര്‍പ്പവും കുയിലെന്റെ കൂവലും ഓര്‍ത്തിരിക്കാന്‍
ഒന്ന് തിരിച്ചു വരണമെന്ന് മോഹം..
ഒരേ മനസ്സുള്ളവരുടെ ഒരു കൂട്ടത്തിലേയ്ക്ക്

സ്നേഹത്തോടെ
പാര്‍വതി.

Thursday, April 26, 2007

ജന്മസാഫല്യം

ഉറക്കം തഴുകാത്തൊരെന്റെ കണ്ണുകളെ പഴിച്ചിന്നലെ-
ജാലകവാതിലിലൂടെയെങ്ങോ മനം തുലഞ്ഞിരിക്കവെ
അറിയാനില്ലയൊരു ചെറുകാറ്റിന്റെ ഉയിരു പോലും,
മരവിച്ചു നില്‍ക്കയാണൊ ഭൂമി പകലേറ്റ ചൂ‍ടില്‍.

ഓര്‍ക്കുവാനില്ലയൊരു കുളിര്‍ പോലുമെന്നോര്‍ത്ത്-
മനമതിനേക്കുറിച്ചോര്‍ത്ത് വിലപിക്കയായി പിന്നെ,
ഇത്തിരി ദൂരത്താ‍യൊരു വെള്ളപൊട്ട് പോലെ-
കണ്ണതിലുടക്കിനില്‍ക്കവെ,യെന്റെ നിശാഗന്ധി പൂത്തു.

പൂക്കാനേറെ കൊതിച്ചു മൊട്ടുകളൊത്തിരി വിരിച്ച-
താണവളെങ്കിലും,കരിഞ്ഞടര്‍ന്നൊരു മൊട്ടുകളൊക്കെയും-
കാലത്ത് തൂത്തെറിയുമ്പോള്‍ പറയുവാറ്ണ്ട് ഞാന-
വളോടുമിത് വേനലിനെരിയുന്ന ചൂടാണുള്ളിലും പുറത്തും.

കാക്കാതെ പറയാതെ പൂത്ത് നില്‍ക്കുന്നവള്‍-
കാലത്ത് പൊഴിയുന്ന പുതു പൂവിന്റെ ശുഭ്രത,
ഉയിരായൊരിറ്റ് വെള്ളമൊക്കെയുമിറ്റിച്ചു തന്റെ-
തിരുവാതിര മുണ്ട് തേച്ചെടുത്തപോലെ നില്‍ക്കെ

വേനലിനിയുമെരിയും, കാലവും കണ്ണിരുമൊഴുകും
ജാലകവാതിലില്‍ ഉറക്കം മറന്ന മിഴികളുണ്ടാവും
എങ്കിലും വിരിയും, ഉയിരിന്റെ നിറവിന്റെ-
ശുഭ്രവര്‍ണ്ണപൂകളിനിയുമീ കാറ്റ് പോവാത്ത വഴികളില്‍.

ഇനി ഞാനുമുറങ്ങട്ടെ,കണ്ണില്‍ സ്വപ്നമായി തെളിയുവാന്‍
ആരും കാണാതെ വിരിഞ്ഞൊരാ പൂവുമതിനായിമാത്രമൊരു
ജന്മം നേര്‍ച്ച വച്ചൊരാ നിശാഗന്ധിയുമവളുടെ പാല്‍ചിരിയും.
കാലത്തു ഞാനുമെരിവെയിലേറ്റു മുന്നേറാനെന്റെ ശക്തിയായ്.

-പാര്‍വതി.

Monday, April 16, 2007

ഓര്‍മ്മകളിലല്ലാത്ത വിഷു

എല്ലാ ഞായറാഴ്ചയും വിനുവിന് എവിടെങ്കിലും ഓഫീസാവശ്യമെന്നും പറഞ്ഞ് പോവാനുണ്ടാവും, പക്ഷേ വിഷുവായിട്ടും കൂടി പോകേണ്ടി വന്നപ്പോള്‍ രമ്യക്ക് കൂടുതല്‍ സങ്കടം തോന്നി, അതിനും കൂടെ വിനുവിന്റെ അമ്മയും വന്നിരിക്കുന്നു നാട്ടില്‍ നിന്ന്.

“എന്താ വിനുവേട്ടാ ചെയ്യാ, കണിയൊരുക്കണ്ടെ?“ രമ്യ ചിന്താഭാരത്തോടെ ചോദിച്ചു.

“എന്താ മോളെ തര്‍ക്കം?” ടി.വി കണ്ടിരുന്ന അമ്മ ചോദിച്ചു.

“ഡെല്‍ഹീല് വിഷുക്കണിയൊരുക്കാന്‍ പെടാപ്പാടാണമ്മേ“ വിനു പറഞ്ഞു.

“കണി കാണണതൊക്കെ നല്ലതല്ലേ മണീ, വീടിനും വീടോര്‍ക്കും ഒക്കെ ഐശ്വര്യാ അത്,“

അമ്മ വേണ്ടാന്ന് പറയുമെന്ന് കരുതി പറഞ്ഞത് ബൂമാറാംഗ് പോലെ തിരിച്ചു വന്നപ്പോള്‍ കുടുങ്ങി.

ഇവിടെ കണിക്കൊന്നയൊന്നും കിട്ടില്യാമ്മേ, അവിടെയൊരു മലയാളികടയുണ്ട്, പക്ഷേ ഒരു കൊന്ന പൂവിന് ഇത്ര രൂപ എന്ന നിലയ്ക്കാ വില, ഒരു കുലയൊന്നും കിട്ടുക പോലും ഇല്ല. രമ്യ സങ്കടം അറിയിച്ചു.

“ഞാന്‍ പോകാനൈറങ്ങുകയാ, നിനക്കിന്ന് ലീവല്ലേ. എന്തെങ്കിലും പ്ലാനൊരുക്ക്,“

വിനു വണ്ടി ചാവിയുമെടുത്ത് പുറത്ത് കടന്നു. ഡെല്‍ഹിയിലെ ചൂടില്‍ വിഷുക്കണിയും സദ്യയൊരുക്കും പിന്നെ ജോലിക്ക് പോക്കും.ഒക്കെ നൊസ്റ്റാല്‍ജിയ പറയാന്‍ കൊള്ളാമെന്നല്ലാതെ ഇതൊക്കെ ആഘോഷിക്കാന്‍ നേരവും സാഹചര്യവും ആര്‍ക്കാ,തല നന്നായൊന്ന് കുടഞ്ഞ് ആ ഓര്‍മ്മകളെ ഒഴിവാക്കി വണ്ടി എടുത്തു.

“നീയൊരു പേനയും പേപ്പറും എടുക്ക് മോളെ,“ വിലാസിനിയമ്മ മരുമോളോട് പറഞ്ഞു.

“എഴുതിക്കോ വിഷുക്കണി എന്നൊരു തലക്കേട്ട്.”
“എന്തൊക്കെ സാധനം ആണ് വേണ്ടത്.“
“കൊന്നപ്പൂവ്“
“കിട്ടില്ലാമ്മേ,വിനുവേട്ടന്‍ പറഞ്ഞത് കേട്ടില്ലേ,വല്യ വിലതന്നെയാണ്”
“ആ പാര്‍ക്കില് ഒരു പൂവ് കണ്ടൂല്ലോ, കൊന്നപ്പൂവിന്റെ മഞ്ഞ നിറം, എന്താ അത്?“
“അതീ വേനക്ക് ഇവിടെ ഒത്തിരി പൂത്ത് നില്‍ക്കണ ഒരു ചെടിയാ,വഴിയരികില്‍ എല്ലാം ഉണ്ടാവും അത്.“
“അത് ഒരു ചെറിയ പാത്രം നിറയെ പറിച്ചോളൂട്ടോ ഇന്ന് നടക്കാന്‍ പോവുമ്പോള്‍.“

അമ്മ കൊന്നപൂവ് പേന കൊണ്ട് കോറി കളഞ്ഞു.

“വെള്ളരിക്ക.“
“നാട്ടിലെ മഞ്ഞ വരയുള്ള വെള്ളരിക്ക കിട്ടില്ല, പക്ഷെ വെള്ളരിക്കയുടെ പല ജാതി നമുക്ക് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും.“
“മതീ‍ല്ലോ, നമുക്ക് കുറ്റപ്പാടില്ലാത്ത ഒന്ന് നോക്കിയെടുക്കാം. അമ്മ ആശ്വസിപ്പിച്ചു.“

അമ്മയ്ക്കേറ്റവും ഇഷ്ടപെട്ട ലാലിന്റെ നാടോടികാറ്റ് പടം കാണുന്നത് വിട്ടിട്ട് അമ്മ തന്ന ടിപ്സ് കേട്ട് രമ്യയ്ക്കും ഉന്മേഷമായി.

“ഫേസ്ത്രീയില്‍ കടയില്‍ വെള്ളമുണ്ടും നേര്യതും കിട്ടും, നല്ല കുത്തരിയും വാങ്ങാം, പക്ഷേ ഉരുളിയില്ലല്ലോ അമ്മേ,“ അടുത്ത പ്രശ്നത്തോരി പോലെ രമ്യ നിന്നു.

“ഉരുളിക്കിപ്പോ എന്താ ഹിന്ദീല് പറയുക, തന്നേല്ലാ ഇന്നാട്ടില് ഉരുളി ഇത് വരെ കണ്ടിട്ടും ഇല്ല.“

“എന്തായാലും ഇന്ന് കടയില്‍ പോവാം, വെയിലൊന്ന് താഴട്ടെ, അല്ലേങ്കില്‍ നല്ല ചെമ്പ് തളികയായാലും നമുക്ക് മതി“. അമ്മ ഉത്തരം കണ്ടു പിടിച്ചു.

വെയിലൊന്ന് താന്നതും അമ്മ കുടയുമെടുത്ത് റെഡിയായിരുന്നു, വെയില് താഴ്ന്നിട്ടും ചൂട് കുറയാത്ത സന്ധ്യയായിരുന്നു അത്.

എല്ലാ സാധനങ്ങളും വാങ്ങി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു പേരും നന്നായി തളര്‍ന്നിരുന്നു.ചൂടും പിന്നെ അലച്ചിലും.എന്നും വൈകുന്നേരം നടക്കാന്‍ പോവുമ്പോള്‍ അമ്മ കുറെ ഹിന്ദി വാക്കുകള്‍ പഠിച്ചുവെന്ന് രമ്യ അറിഞ്ഞത് ഇന്നാണ്.

കൃഷ്ണന്റെ ഫോട്ടോയും മഞ്ഞപ്പൂവുകള്‍ കൊരുത്തെടുത്ത മാലയും മൂത്ത മഞ്ഞ നിറം കയറിയ നല്ല കണിവെള്ളരിക്കയും, ചെമ്പ് താലത്തില്‍ കണിയൊരുങ്ങി കഴിഞ്ഞപ്പോള്‍ മനസ്സിന് സന്തൊഷം തോന്നി.

“സദ്യവട്ടങ്ങളൊക്കെ കുറേശ്ശേ മതീട്ടോ മോളെ, ഒന്നും വെറുതെ കളയരുത്, തിന്നാല്‍ പശുവും കുഴിച്ചിടാന്‍ തോടിയും കൂടിയില്ലല്ലോ“ വിലാസിനിയമ്മ പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

പപ്പവടവും പാ‍യസവുമായി ഇലനിറയെ വിഭവങ്ങളും വച്ച് ഊണ് കഴിച്ച് കഴിഞ്ഞപ്പോള്‍ വിനുവിന് പുറത്തെ വരണ്ട വെയിലിന്റെ ചൂട് കുറഞ്ഞത് പോലെയും ഉള്ളിലും പുറത്തും കുളിരിന്റെ ചെറിയ തണുപ്പ് പടരുന്നത് പോലെയും തോന്നി.

“ഒത്തിരി താങ്ക്സ് ഡാ,“ അവന്‍ രമ്യക്ക് സ്നേഹത്തോടെ ഒരുമ്മ കൊടുത്തു.

“അമ്മയ്ക്കും കൊടുത്തേയ്ക്കൂ, ഇതിലും നല്ലൊരുമ്മ,“ അവള്‍ വിശ്വസ്തതയോടെ മനസ്സ് നിറഞ്ഞ് പറഞ്ഞു,അമ്മയും നിറഞ്ഞ് ചിരിച്ചു.

“ഓണവും വിഷുവും ഒക്കെ മനസ്സിലല്ലേ. സ്നേഹത്തോടെ വിളിച്ചാല്‍ ഐശ്വര്യം ചൊരിയാതിരിക്കാന്‍ ഏത് നാട്ടിലെ ദൈവത്തിനാ ആവുക.“

അമ്മ വീണ്ടും ടിവിയില്‍ തകര്‍ക്കുന്ന കൊച്ചീ രാജാവില്‍ മുഴുകി.

കാലമൊരിക്കലും പഴയതാവുന്നില്ലെന്നും ഓര്‍മ്മകളേക്കാള്‍ ഇന്നുകള്‍ക്ക് മധുരം എന്നും കൂട്ടാനാവുമെന്നും ഓര്‍ത്ത് വിനു അമ്മയുടെ മടിയിലേയ്ക്ക് തലചായ്ച്ചു.

-പാര്‍വതി.

Thursday, April 12, 2007

വേനല്‍..

താരാട്ട് പാടി തണലും നീരുമേകിയൊരെന്റെ-
തുളസിതന്നവസാന്‍ പച്ചപ്പുമുയിരറ്റ് മായവെ,
അറിയുന്നു ഞാനോരൊ രോമകൂപങ്ങളിലു-
മുറയുന്ന വെയിലിന്റെ ചൂടാം വിങ്ങലൊക്കെയും.

ഉരുകുന്ന വെയിലിലെല്ലാമൊരു മരീചിക പോലെ-
മനസ്സുമതിന്റെ വിഹ്വലതകളുമലയുന്നു തണല്‍ തേടി,
ദൂരെയൊരു നേര്‍ത്ത ശരത്കാല മേഘത്തണല് പോലും-
കാണുവാനാകാതെ കുഴയുന്ന കാലുകളിടറുന്നു വീണ്ടും

അമ്മതന്‍ താരാട്ടുമതില്‍ നെഞ്ചമറിഞ്ഞൊരാ കുളിരും-
എന്നോ മറന്ന പെരുമഴത്തുടി താളവും കാറ്റിന്റെ പാട്ടും,
ഉള്ളിലും പുറത്തുമണയുന്ന വേനലില്‍, മനസ്സു തിരയുന്നു-
കഴിഞ്ഞുപോയ ജന്മങ്ങളിലേതോ അറിഞ്ഞവയോയിതെന്ന്?

ഇനി കാത്തിരിപ്പ് മാത്രം, മാനത്ത് തെളിയുന്നൊരു മിന്നലിന്-
കുളിര് പകരുന്നൊരു കാര്‍മേഘ മുഖദര്‍ശനത്തിന്,പിന്നെ,
പൊഴിയുന്നൊരാ നീര്‍മണിത്തുള്ളികള്‍ക്കായിനി, മോക്ഷ-
കാലടിപാടുകള്‍തെളിയുന്ന ജലഛായ തേടിയിനി യുഗങ്ങള്‍.

-പാര്‍വതി.

Wednesday, March 14, 2007

തിരക്കഥ.

“അമ്മേ ജബ് ലീനാ ദീദി കെ സാഥ് പാര്‍ക്ക് ജാതെ ഹെ നാ, അവിടെ എപ്പോഴും ഒരു ബയ്യ ഉണ്ടാവും.“

അലസമായി ടി.വി കണ്ടുകൊണ്ടിരുന്നപ്പോഴാണ് സച്ചുവിന്റെ വക ഒരു ബോംബ്, ഇത് വരെ പുതിയ വേലക്കാരിയെ കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല, എന്ന് തന്നെയല്ല ഭക്ഷണകാര്യങ്ങളും സച്ചുവിന്റെ കാര്യങ്ങളും അവള്‍ ഒത്തിരി ശ്രദ്ധയോട് കൂടി തന്നെയാണ് നോക്കുന്നത്, ഇതിനിയിപ്പോ മധുരനാരങ്ങയ്ക്കകത്തെ പുഴുകൂട് പോലാകുമോ ഭഗവാനെ എന്നായി ഭയം.

“മ്ം എന്നിട്ട്?“

“അവരേ... ഒത്തിരി നേരം ഇരുന്ന് വര്‍ത്തമാനം പറയും.ഞാന്‍ അവിടുള്ള ഏതെങ്കിലും പിള്ളേരുടെ കൂടെ കളിക്കായിരിക്കില്ലേ, എന്നിട്ട് ആ ബയ്യ എന്നും ദീദിക്ക് പൂ കൊണ്ട് കൊടുക്കും, പിന്നെ പാര്‍ക്കീന്ന് പോരണ വരയ്ക്കും ഞങ്ങളുടെ കൂടെയുണ്ടാവും, പിന്നെ ദേ താഴെ വരെ കൊണ്ട് വിടും. പിന്നേയ് മോളിലെത്തണ വരെ അവിടെ നോക്കി നില്‍ക്കും.“

എന്റെ ബീ.പി ഏറാന്‍ തുടങ്ങിയിരിരുന്നു.

“പിന്നേ ഒരു ദിവസം ഞങ്ങളിങ്ങനെ പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ കുറെ ബയ്യമാര് വണ്ടീല് വന്നു, എന്നിട്ട് ദീദിനെ എന്തൊക്കെയോ പറഞ്ഞു അപ്പഴേ ആ ബയ്യ എല്ലാരേം ഒറ്റ ഇടി, എല്ലാരും താഴെ വീണു.“

“നീ പോടാ, കള്ളം പറഞ്ഞ് പഠിക്കയാ കുട്ട്യോള്? ചീത്ത സ്വഭാവമാണൂട്ടോ!”

“അല്ലന്നേ, പിന്നേ വേറൊരു ദിവസം ദീദീം ബയ്യേം വഴക്കുണ്ടാക്കി, അപ്പോ ദീദി മിണ്ടീതേ ഇല്ല, അപ്പോ ബയ്യ അവടെ ആ മതിലില്ലേ അതിന്റെ മോളീ കയറി ലീനാ ഐ ലവ് യൂന്ന് പറഞ്ഞു.“

“സച്ചൂ വേണ്ടാട്ടോ, നിന്റെ കഥ പറച്ചില്‍, മറ്റുള്ളോരെ പറ്റി ഇങ്ങനെ ഇല്ലാത്തത് പറയാന്‍ പാടില്യാന്ന് നിനക്കറിയാല്ലോ?“

അവന്റെ പുതിയ കഥകളാണ് ഇതൊക്കെന്ന് മനസ്സിലായപ്പോള്‍ മനസ്സില്‍ ഇത്തിരി കുളിര് വീണു.

രാത്രി ഊണുമേശയിലായിരുന്നു അതിന്റെ ബാക്കി..

അച്ഛാ ഈ അമ്മ ഒട്ടും റൊമാന്റിക്ക് അല്ലാട്ടോ?
എന്തേയ്?
ഞാനൊരു സിനിമയ്ക്ക് കഥയെഴുതാന്ന് വച്ചിട്ട് ഈ അമ്മയ്ക്ക് ഒരു ക്ലൈമാക്സും പിടിക്കണില്ല, അച്ഛനോട് പറേട്ടേ ഞാന്‍?

അഞ്ച് വയസ്സുകാരന് തിരക്കഥയുടെ ഭവിഷ്യത്ത് പറഞ്ഞു തീര്‍ത്തപ്പോഴേയ്ക്കും രാത്രി ഏറെയായി.

“വിത്തുഗുണം“

ക്ഷീണത്തോടെ കട്ടിലിലേയ്ക്ക് ചെരിയുമ്പോള്‍ കണവന്‍ പിറുപിറുക്കുന്നത് കേട്ടു.
-പാര്‍വതി.

Thursday, March 08, 2007

ഒളിയിടങ്ങള്‍

നിലാവ് പാതി വഴി പിന്നിട്ട് കഴിഞ്ഞിരുന്നു. തെളിഞ്ഞ ആകാശമെങ്കിലും വളരെ കുറച്ച് നക്ഷത്രങ്ങള്‍. അക്കങ്ങള്‍ അര്‍ത്ഥമില്ലാത്ത കോഡുകള്‍ പോലെ കട്ടിബയന്റിട്ട ബുക്കില്‍ നിരന്നിരുന്നു.

“ഇത്തിരി പൈസയുണ്ടാവോ നിന്റേല് എടുക്കാന്‍?ഗോമതിക്ക് പാലൊത്തിരി കുറഞ്ഞു.”

അമ്മ നാളെ പറയാന്‍ പോവുന്ന വാക്കുകള്‍..അവന്റെ മനസ്സില്‍ ചിരിയും നോവും ഒരു പോലെ വന്നു.

വിഷ്ണുവിന്റെ മൊബൈല്‍ കുറെ നേരമായി അടിക്കുന്നു, മെഴുകുതിരിവെട്ടത്തിലും തെളിവുള്ള അതിന്റെ സ്ക്രീന്‍ വെളിച്ചത്തില്‍ ‘ഹോം’ എന്ന് എഴുത്ത് കണ്ടു.

ഈ കണക്കുകള്‍ ആഡിറ്റ് ചെയ്ത് എഴുതി തീര്‍ത്താലെ ഇന്നുറക്കമുള്ളു. പകലിലെ ജോലിയും രാത്രി എട്ടുമുതല്‍ പത്ത് വരെ ക്ലാസ്സും, കൂട്ടിലിട്ട കിളി പോലെ ജീവിതം വിങ്ങുന്നു.

മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നു.അവന് പോലും പേരോര്‍മ്മയില്ലാത്ത ഏതെങ്കിലും ഗേള്‍ഫ്രന്‍ഡിന്റെ കൂടെ ഉറക്കമില്ലാത്ത തെരുവുകളിലെവിടെയെങ്കിലും ഉണ്ടാവും അവന്‍.

അയല്പക്കത്ത് വിളിച്ച് നാളെ സംസാരിക്കാന്‍ വരണമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. നാളെ പറയേണ്ടവയൊക്കെ ഓര്‍ത്ത് അമ്മയും ഇപ്പോഴും ഉറങ്ങിയിട്ടുണ്ടാവില്ല.

ഇന്നുകളില്‍ കാണാത്ത ജീവിതം നാളെ കണ്ടെത്താനുള്ള പ്രയത്നത്തില്‍ ബന്ധങ്ങള്‍ പോലും ചില സമയത്ത് സുന്ദരമല്ലാത്ത മുഖം കാട്ടുന്നു.

വിഷ്ണുവിന്റെ മൊബൈല്‍ പിന്നെയുമടിക്കാന്‍ തുടങ്ങി. കഴിഞ്ഞ തവണ അമ്മ കെട്ടികൊടുത്തുവിട്ടതെന്ന് അവന്‍ എപ്പോഴും പഴിക്കുന്ന സിന്തറ്റിക്ക് കമ്പിളി പാതി തറയിലിഴഞ്ഞു കിടന്നു.

നിലാവിന് ഒരു നിശബ്ദമായ മൊഴിയുണ്ട്,ഒളിക്കാനാഗ്രഹിക്കുമ്പോഴൊക്കെ ഇട്ടുതരുന്ന ഒരു നിഴലിന്റെ സ്നേഹം.ഒഴുകിവീഴുന്ന സില്‍ക്ക് പുതപ്പ് പോലെ പുതയുന്ന കുളിരുള്ള സ്നേഹം.

കണക്കുകളും മനുഷ്യമനസ്സുകള്‍ പോലെയാണ്, സുഭിക്ഷതയുടെ ആഡംബരങ്ങളുണ്ടെങ്കില്‍ കാണാന്‍ ഭംഗിയുള്ളവ.പ്രോത്സാഹിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നവ. കൂട്ടികിഴിക്കലിലെ കുറവില്‍ മുഖം മൂടി കൊഴിച്ച് കളയും.ആത്യാവശ്യങ്ങളുടെ നിലയ്ക്കാത്ത നിലവിളികളില്‍ ചോര വാര്‍ന്ന് തീരും.

മൊബൈലിലെ പച്ചലൈറ്റ് വിളറിമിന്നി നിന്നു. ഇപ്പോഴും കാള്‍ വന്നുകൊണ്ടിരിക്കുകയാണ്. പതുക്കെ എടുത്ത് ബട്ടണമര്‍ത്തി ചെവിയില്‍ വച്ചു.

“മോനെ, എന്തേ ഇത്രയും നേരം എടുക്കാഞ്ഞത്, അമ്മ പേടിച്ച് പോയി, നീ ഉറങ്ങി കാണുമെന്ന് തോന്നി. എന്നാലും ഇന്ന് നിന്റെ പിറന്നാളല്ലേ, അമ്മ ആദ്യം പറയാമെന്ന് കരുതി.”

ഒഴുകിവരുന്ന ശബ്ദം കേട്ടപ്പോള്‍ വിഷ്ണുവല്ലെന്ന് പറയാന്‍ തോന്നിയില്ല.

“ഉം...”

“ഉറങ്ങിക്കോളൂ, അമ്മയെ വിളിക്കൂ രാവിലെ” ഫോണ്‍ കട്ടായി.

അക്കങ്ങളുടെ യുദ്ധകളത്തിലെ നിലിവിളികള്‍ക്ക് മേലെ ഉറക്കം പുതപ്പ് നീര്‍ത്തി, കണ്ണ് തനിയെ അടഞ്ഞ് പോയി.നിലാവിന്റെ തണുപ്പ് കൂടിയത് പോലെ.

ഡാ...നീയെന്താ പുസ്തകത്തിന്റെ മേലെ കിടന്നുറങ്ങാന്‍ പഠിക്കയാണൊ, വിഷ്ണു ദാ പുറപ്പെടണൂ, അവന്റെ അമ്മ മരിച്ചൂന്ന്..ഇന്നലെ വന്നപ്പോ ലേറ്റായില്ലെ, കുറെ മിസ്സ് കാളുണ്ടായിരുന്നു പോലും.

ഇന്നലെ നിലാവ് ഒളിക്കാനിടം തന്ന നിഴലുകളൊക്കെയും സൂര്യപ്രകാശത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത് അടയ്ക്കാന്‍ മറന്ന് പോയ ജാലകത്തിലൂടെ തിരിഞ്ഞ് നോക്കാനാവാതെ നോക്കിനിന്നു.

-പാര്‍വതി.