തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Saturday, March 15, 2008

ഒന്നും പറയാതെ പോയവര്‍

പിണങ്ങി പോയ സുഹൃത്ത് പാതി കുടിച്ച് വച്ച് പോയ ചായക്കപ്പ് പോലെയാണ് മരണം,
തിരികെ വന്ന് പറയാനാവത്ത ഒരു മാപ്പ്, കൊടുക്കാനാവാതെ പോയ ഒരു മുത്തം.
എന്നും യാത്രകളെ സ്നേഹിക്കുന്ന ഞാന്‍ മരണത്തെയും സ്നേഹിച്ചിരുന്നു-
ഒരു നീണ്ട യാത്രയില്‍ കൂട്ടുകാരില്ലാതെയെങ്കിലും പോവാന്‍, എങ്കിലും
തിരിച്ചു വരാതെ പോവുന്നവരോട് പറയാനാതെ പോയതെന്തെക്കെയോ..
തണുത്ത് മരവിച്ച് മുഖങ്ങള്‍, ഓര്‍ത്തെടുക്കാനാവാതെ ദൂരത്തിരിക്കുമ്പോള്‍-
ഒരിറ്റ് കണ്ണീര്‍ പൊഴിക്കാനാവാതെ ഓര്‍മ്മകള്‍ മാത്രം നീറി നില്ക്കുന്നു.

-പറയാനായി ഒരുപാട് ബാക്കി വച്ച് പറയാതെ പോയവര്‍ക്കായി....

-പാര്‍വതി

Monday, March 10, 2008

സ്നേഹം?വെറുപ്പ്?

തണല്‍ മരങ്ങളില്ലാത്ത വഴിയില്‍ വെയിലിലുരുകി നടന്നപ്പോള്‍ ഈ കിളിനാദം വരവേല്‍പ്പായാണ് തോന്നിയത്. പ്രളയത്തിലൊഴുകുന്ന പൊങ്ങുതടിയായി ജീവിതമെങ്കിലും ഉറവ വറ്റാതെ എവിടെയോ സ്നേഹസൌഹൃദങ്ങള്‍ വിതുമ്പി നിന്നത് കൊണ്ടാണ് ഞാന്‍ വാങ്ങിയത്, ഒരു വലിയ കൂടും അതില്‍ നാല് കിളികളും, പക്ഷെ കൂട് കെട്ടുന്നവനെയും കൂട്ടിലിടുന്നവരെയും വെറുക്കുന്ന പൊതു തത്വത്തിന്റെ കയ്പ്പറിഞ്ഞ നൊമ്പരത്തിലാണ് ഞാന്‍.
അവയുടെ ചിലമ്പല്‍ എന്നെ ശപിക്കുന്ന കൂരമ്പുകളായി എനിക്ക് തോന്നുന്നു. ചിറക് വിരിയ്ക്കാനാവത്ത ദൂരത്തിന്റെ വിഷാദം ഒരിക്കലും അടുക്കാനാവാത്ത ശത്രുവായി എന്നെ കാണുന്ന വൈരാഗ്യമായി മാറുമ്പോഴാണൊ എന്റെ സ്നേഹത്തലോടലുകള്‍ കൂര്‍ത്ത കൊക്കു കൊണ്ട് വരയ്ക്കുന്ന മുറിപാടുകളാവുന്നത്.
പുറത്ത് വട്ടം തിരിഞ്ഞ് നടക്കുന്ന കറുത്ത പൂച്ചയുടെയും വിശപ്പടങ്ങാത്ത തെരുവു നായ്ക്കളുടേയും ഇടയിലേയ്ക്ക് അവരെ തുറന്ന് വിടാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല.
ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ കര്‍ത്താവും കര്‍മ്മവും ആയി നില്‍ക്കുമ്പോള്‍ പഠിച്ചറിവുള്ള തത്വങ്ങളൊക്കെയും എന്നെ കുറ്റവാളിയാക്കുന്നു.

-പാര്‍വതി

Friday, March 07, 2008

സംശയം

ഇരുട്ടിനും ഒരു ആത്മാവുണ്ട് പോലും..
വെളിച്ചത്തിന്റെ തരിമ്പുമില്ലാത്ത സ്വപ്നങ്ങള്‍
അവ നെയ്യാറുണ്ട് പോലും...
ഇന്നിരുട്ടും വെളിച്ചവും ഇടകലര്‍ന്നൊഴുകി,
നരച്ച നിറങ്ങള്‍ പെയ്തിറങ്ങുമ്പോള്‍
സ്വപങ്ങളേത് നിറങ്ങളിലാവണം?

-പാര്‍വതി

Friday, October 05, 2007

ചിരിക്കാന്‍ മറന്ന ചിരിദിനം

ഇന്ന് ചിരി ദിനം...ചിരിക്കാന്‍ മറന്നവര്‍ ചിരിയെ ഓര്‍മ്മിക്കാന്‍-
ചിരിക്കുന്ന ഓര്‍മ്മകളുടെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിക്കുന്നു.
ചിരിക്കാന്‍ മറക്കാതിരിക്കാന്‍, പാര്‍ക്കിലെ ബഞ്ചില്‍,പാതിയും-
കൊഴിഞ്ഞ ജന്മങ്ങള്‍ ശ്വാസം ഉള്ളിലേയ്ക്കെടുത്തട്ടഹസിക്കുന്നു.
ഇന്ന് ചിരിദിനം..മറന്നൊരു മുഖവ്യായാമമോര്‍ത്തെടുക്കാനൊരു ദിനം.

ചിരികളുമുണ്ട് പലവിധം,...എന്റെ ഉള്ളിലെന്നോ മരിച്ചുറഞ്ഞചിരി..
നിന്റെ ചുണ്ടിലെ എവിടെയും വിരിയുന്ന സ്വിച്ചിട്ട ചിരി..
പിന്നെ ഓര്‍മ്മകളുടെ ശവക്കുനകള്‍ക്കടിയില്‍ മറന്നുവച്ച-
ഉള്ളം കുളിര്‍ക്കുന്ന,മാമ്പഴക്കറയുള്ള ഓമനച്ചിരി.

സ്നേഹിക്കുവാനൊരു ദിനം,കരയുവാന്‍ ചിരിക്കുവാന്‍ -
പിന്നെയൊരിക്കലെനിക്കെന്നെ തന്നെയുമോര്‍ക്കുവാനൊരു നാള്‍.
ഉള്ളം തുറന്നൊന്നു ചിരിക്കാനാവാതെ, ചിന്തിച്ചിരിക്കവേയിങ്ങനെ-
എന്നിലെ ചിരി, പുച്ഛിചെന്നെയൊന്ന് നോക്കി പിന്നെയും മരിച്ചു.

Thursday, September 13, 2007

മോഹം

മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെ തന്നെ മറന്ന് പോവാതിരിക്കാന്‍..
ഓര്‍മ്മയിലെങ്കിലും മഴയുടെ ഈര്‍പ്പവും കുയിലെന്റെ കൂവലും ഓര്‍ത്തിരിക്കാന്‍
ഒന്ന് തിരിച്ചു വരണമെന്ന് മോഹം..
ഒരേ മനസ്സുള്ളവരുടെ ഒരു കൂട്ടത്തിലേയ്ക്ക്

സ്നേഹത്തോടെ
പാര്‍വതി.

Thursday, April 26, 2007

ജന്മസാഫല്യം

ഉറക്കം തഴുകാത്തൊരെന്റെ കണ്ണുകളെ പഴിച്ചിന്നലെ-
ജാലകവാതിലിലൂടെയെങ്ങോ മനം തുലഞ്ഞിരിക്കവെ
അറിയാനില്ലയൊരു ചെറുകാറ്റിന്റെ ഉയിരു പോലും,
മരവിച്ചു നില്‍ക്കയാണൊ ഭൂമി പകലേറ്റ ചൂ‍ടില്‍.

ഓര്‍ക്കുവാനില്ലയൊരു കുളിര്‍ പോലുമെന്നോര്‍ത്ത്-
മനമതിനേക്കുറിച്ചോര്‍ത്ത് വിലപിക്കയായി പിന്നെ,
ഇത്തിരി ദൂരത്താ‍യൊരു വെള്ളപൊട്ട് പോലെ-
കണ്ണതിലുടക്കിനില്‍ക്കവെ,യെന്റെ നിശാഗന്ധി പൂത്തു.

പൂക്കാനേറെ കൊതിച്ചു മൊട്ടുകളൊത്തിരി വിരിച്ച-
താണവളെങ്കിലും,കരിഞ്ഞടര്‍ന്നൊരു മൊട്ടുകളൊക്കെയും-
കാലത്ത് തൂത്തെറിയുമ്പോള്‍ പറയുവാറ്ണ്ട് ഞാന-
വളോടുമിത് വേനലിനെരിയുന്ന ചൂടാണുള്ളിലും പുറത്തും.

കാക്കാതെ പറയാതെ പൂത്ത് നില്‍ക്കുന്നവള്‍-
കാലത്ത് പൊഴിയുന്ന പുതു പൂവിന്റെ ശുഭ്രത,
ഉയിരായൊരിറ്റ് വെള്ളമൊക്കെയുമിറ്റിച്ചു തന്റെ-
തിരുവാതിര മുണ്ട് തേച്ചെടുത്തപോലെ നില്‍ക്കെ

വേനലിനിയുമെരിയും, കാലവും കണ്ണിരുമൊഴുകും
ജാലകവാതിലില്‍ ഉറക്കം മറന്ന മിഴികളുണ്ടാവും
എങ്കിലും വിരിയും, ഉയിരിന്റെ നിറവിന്റെ-
ശുഭ്രവര്‍ണ്ണപൂകളിനിയുമീ കാറ്റ് പോവാത്ത വഴികളില്‍.

ഇനി ഞാനുമുറങ്ങട്ടെ,കണ്ണില്‍ സ്വപ്നമായി തെളിയുവാന്‍
ആരും കാണാതെ വിരിഞ്ഞൊരാ പൂവുമതിനായിമാത്രമൊരു
ജന്മം നേര്‍ച്ച വച്ചൊരാ നിശാഗന്ധിയുമവളുടെ പാല്‍ചിരിയും.
കാലത്തു ഞാനുമെരിവെയിലേറ്റു മുന്നേറാനെന്റെ ശക്തിയായ്.

-പാര്‍വതി.

Monday, April 16, 2007

ഓര്‍മ്മകളിലല്ലാത്ത വിഷു

എല്ലാ ഞായറാഴ്ചയും വിനുവിന് എവിടെങ്കിലും ഓഫീസാവശ്യമെന്നും പറഞ്ഞ് പോവാനുണ്ടാവും, പക്ഷേ വിഷുവായിട്ടും കൂടി പോകേണ്ടി വന്നപ്പോള്‍ രമ്യക്ക് കൂടുതല്‍ സങ്കടം തോന്നി, അതിനും കൂടെ വിനുവിന്റെ അമ്മയും വന്നിരിക്കുന്നു നാട്ടില്‍ നിന്ന്.

“എന്താ വിനുവേട്ടാ ചെയ്യാ, കണിയൊരുക്കണ്ടെ?“ രമ്യ ചിന്താഭാരത്തോടെ ചോദിച്ചു.

“എന്താ മോളെ തര്‍ക്കം?” ടി.വി കണ്ടിരുന്ന അമ്മ ചോദിച്ചു.

“ഡെല്‍ഹീല് വിഷുക്കണിയൊരുക്കാന്‍ പെടാപ്പാടാണമ്മേ“ വിനു പറഞ്ഞു.

“കണി കാണണതൊക്കെ നല്ലതല്ലേ മണീ, വീടിനും വീടോര്‍ക്കും ഒക്കെ ഐശ്വര്യാ അത്,“

അമ്മ വേണ്ടാന്ന് പറയുമെന്ന് കരുതി പറഞ്ഞത് ബൂമാറാംഗ് പോലെ തിരിച്ചു വന്നപ്പോള്‍ കുടുങ്ങി.

ഇവിടെ കണിക്കൊന്നയൊന്നും കിട്ടില്യാമ്മേ, അവിടെയൊരു മലയാളികടയുണ്ട്, പക്ഷേ ഒരു കൊന്ന പൂവിന് ഇത്ര രൂപ എന്ന നിലയ്ക്കാ വില, ഒരു കുലയൊന്നും കിട്ടുക പോലും ഇല്ല. രമ്യ സങ്കടം അറിയിച്ചു.

“ഞാന്‍ പോകാനൈറങ്ങുകയാ, നിനക്കിന്ന് ലീവല്ലേ. എന്തെങ്കിലും പ്ലാനൊരുക്ക്,“

വിനു വണ്ടി ചാവിയുമെടുത്ത് പുറത്ത് കടന്നു. ഡെല്‍ഹിയിലെ ചൂടില്‍ വിഷുക്കണിയും സദ്യയൊരുക്കും പിന്നെ ജോലിക്ക് പോക്കും.ഒക്കെ നൊസ്റ്റാല്‍ജിയ പറയാന്‍ കൊള്ളാമെന്നല്ലാതെ ഇതൊക്കെ ആഘോഷിക്കാന്‍ നേരവും സാഹചര്യവും ആര്‍ക്കാ,തല നന്നായൊന്ന് കുടഞ്ഞ് ആ ഓര്‍മ്മകളെ ഒഴിവാക്കി വണ്ടി എടുത്തു.

“നീയൊരു പേനയും പേപ്പറും എടുക്ക് മോളെ,“ വിലാസിനിയമ്മ മരുമോളോട് പറഞ്ഞു.

“എഴുതിക്കോ വിഷുക്കണി എന്നൊരു തലക്കേട്ട്.”
“എന്തൊക്കെ സാധനം ആണ് വേണ്ടത്.“
“കൊന്നപ്പൂവ്“
“കിട്ടില്ലാമ്മേ,വിനുവേട്ടന്‍ പറഞ്ഞത് കേട്ടില്ലേ,വല്യ വിലതന്നെയാണ്”
“ആ പാര്‍ക്കില് ഒരു പൂവ് കണ്ടൂല്ലോ, കൊന്നപ്പൂവിന്റെ മഞ്ഞ നിറം, എന്താ അത്?“
“അതീ വേനക്ക് ഇവിടെ ഒത്തിരി പൂത്ത് നില്‍ക്കണ ഒരു ചെടിയാ,വഴിയരികില്‍ എല്ലാം ഉണ്ടാവും അത്.“
“അത് ഒരു ചെറിയ പാത്രം നിറയെ പറിച്ചോളൂട്ടോ ഇന്ന് നടക്കാന്‍ പോവുമ്പോള്‍.“

അമ്മ കൊന്നപൂവ് പേന കൊണ്ട് കോറി കളഞ്ഞു.

“വെള്ളരിക്ക.“
“നാട്ടിലെ മഞ്ഞ വരയുള്ള വെള്ളരിക്ക കിട്ടില്ല, പക്ഷെ വെള്ളരിക്കയുടെ പല ജാതി നമുക്ക് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും.“
“മതീ‍ല്ലോ, നമുക്ക് കുറ്റപ്പാടില്ലാത്ത ഒന്ന് നോക്കിയെടുക്കാം. അമ്മ ആശ്വസിപ്പിച്ചു.“

അമ്മയ്ക്കേറ്റവും ഇഷ്ടപെട്ട ലാലിന്റെ നാടോടികാറ്റ് പടം കാണുന്നത് വിട്ടിട്ട് അമ്മ തന്ന ടിപ്സ് കേട്ട് രമ്യയ്ക്കും ഉന്മേഷമായി.

“ഫേസ്ത്രീയില്‍ കടയില്‍ വെള്ളമുണ്ടും നേര്യതും കിട്ടും, നല്ല കുത്തരിയും വാങ്ങാം, പക്ഷേ ഉരുളിയില്ലല്ലോ അമ്മേ,“ അടുത്ത പ്രശ്നത്തോരി പോലെ രമ്യ നിന്നു.

“ഉരുളിക്കിപ്പോ എന്താ ഹിന്ദീല് പറയുക, തന്നേല്ലാ ഇന്നാട്ടില് ഉരുളി ഇത് വരെ കണ്ടിട്ടും ഇല്ല.“

“എന്തായാലും ഇന്ന് കടയില്‍ പോവാം, വെയിലൊന്ന് താഴട്ടെ, അല്ലേങ്കില്‍ നല്ല ചെമ്പ് തളികയായാലും നമുക്ക് മതി“. അമ്മ ഉത്തരം കണ്ടു പിടിച്ചു.

വെയിലൊന്ന് താന്നതും അമ്മ കുടയുമെടുത്ത് റെഡിയായിരുന്നു, വെയില് താഴ്ന്നിട്ടും ചൂട് കുറയാത്ത സന്ധ്യയായിരുന്നു അത്.

എല്ലാ സാധനങ്ങളും വാങ്ങി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു പേരും നന്നായി തളര്‍ന്നിരുന്നു.ചൂടും പിന്നെ അലച്ചിലും.എന്നും വൈകുന്നേരം നടക്കാന്‍ പോവുമ്പോള്‍ അമ്മ കുറെ ഹിന്ദി വാക്കുകള്‍ പഠിച്ചുവെന്ന് രമ്യ അറിഞ്ഞത് ഇന്നാണ്.

കൃഷ്ണന്റെ ഫോട്ടോയും മഞ്ഞപ്പൂവുകള്‍ കൊരുത്തെടുത്ത മാലയും മൂത്ത മഞ്ഞ നിറം കയറിയ നല്ല കണിവെള്ളരിക്കയും, ചെമ്പ് താലത്തില്‍ കണിയൊരുങ്ങി കഴിഞ്ഞപ്പോള്‍ മനസ്സിന് സന്തൊഷം തോന്നി.

“സദ്യവട്ടങ്ങളൊക്കെ കുറേശ്ശേ മതീട്ടോ മോളെ, ഒന്നും വെറുതെ കളയരുത്, തിന്നാല്‍ പശുവും കുഴിച്ചിടാന്‍ തോടിയും കൂടിയില്ലല്ലോ“ വിലാസിനിയമ്മ പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

പപ്പവടവും പാ‍യസവുമായി ഇലനിറയെ വിഭവങ്ങളും വച്ച് ഊണ് കഴിച്ച് കഴിഞ്ഞപ്പോള്‍ വിനുവിന് പുറത്തെ വരണ്ട വെയിലിന്റെ ചൂട് കുറഞ്ഞത് പോലെയും ഉള്ളിലും പുറത്തും കുളിരിന്റെ ചെറിയ തണുപ്പ് പടരുന്നത് പോലെയും തോന്നി.

“ഒത്തിരി താങ്ക്സ് ഡാ,“ അവന്‍ രമ്യക്ക് സ്നേഹത്തോടെ ഒരുമ്മ കൊടുത്തു.

“അമ്മയ്ക്കും കൊടുത്തേയ്ക്കൂ, ഇതിലും നല്ലൊരുമ്മ,“ അവള്‍ വിശ്വസ്തതയോടെ മനസ്സ് നിറഞ്ഞ് പറഞ്ഞു,അമ്മയും നിറഞ്ഞ് ചിരിച്ചു.

“ഓണവും വിഷുവും ഒക്കെ മനസ്സിലല്ലേ. സ്നേഹത്തോടെ വിളിച്ചാല്‍ ഐശ്വര്യം ചൊരിയാതിരിക്കാന്‍ ഏത് നാട്ടിലെ ദൈവത്തിനാ ആവുക.“

അമ്മ വീണ്ടും ടിവിയില്‍ തകര്‍ക്കുന്ന കൊച്ചീ രാജാവില്‍ മുഴുകി.

കാലമൊരിക്കലും പഴയതാവുന്നില്ലെന്നും ഓര്‍മ്മകളേക്കാള്‍ ഇന്നുകള്‍ക്ക് മധുരം എന്നും കൂട്ടാനാവുമെന്നും ഓര്‍ത്ത് വിനു അമ്മയുടെ മടിയിലേയ്ക്ക് തലചായ്ച്ചു.

-പാര്‍വതി.

Thursday, April 12, 2007

വേനല്‍..

താരാട്ട് പാടി തണലും നീരുമേകിയൊരെന്റെ-
തുളസിതന്നവസാന്‍ പച്ചപ്പുമുയിരറ്റ് മായവെ,
അറിയുന്നു ഞാനോരൊ രോമകൂപങ്ങളിലു-
മുറയുന്ന വെയിലിന്റെ ചൂടാം വിങ്ങലൊക്കെയും.

ഉരുകുന്ന വെയിലിലെല്ലാമൊരു മരീചിക പോലെ-
മനസ്സുമതിന്റെ വിഹ്വലതകളുമലയുന്നു തണല്‍ തേടി,
ദൂരെയൊരു നേര്‍ത്ത ശരത്കാല മേഘത്തണല് പോലും-
കാണുവാനാകാതെ കുഴയുന്ന കാലുകളിടറുന്നു വീണ്ടും

അമ്മതന്‍ താരാട്ടുമതില്‍ നെഞ്ചമറിഞ്ഞൊരാ കുളിരും-
എന്നോ മറന്ന പെരുമഴത്തുടി താളവും കാറ്റിന്റെ പാട്ടും,
ഉള്ളിലും പുറത്തുമണയുന്ന വേനലില്‍, മനസ്സു തിരയുന്നു-
കഴിഞ്ഞുപോയ ജന്മങ്ങളിലേതോ അറിഞ്ഞവയോയിതെന്ന്?

ഇനി കാത്തിരിപ്പ് മാത്രം, മാനത്ത് തെളിയുന്നൊരു മിന്നലിന്-
കുളിര് പകരുന്നൊരു കാര്‍മേഘ മുഖദര്‍ശനത്തിന്,പിന്നെ,
പൊഴിയുന്നൊരാ നീര്‍മണിത്തുള്ളികള്‍ക്കായിനി, മോക്ഷ-
കാലടിപാടുകള്‍തെളിയുന്ന ജലഛായ തേടിയിനി യുഗങ്ങള്‍.

-പാര്‍വതി.

Wednesday, March 14, 2007

തിരക്കഥ.

“അമ്മേ ജബ് ലീനാ ദീദി കെ സാഥ് പാര്‍ക്ക് ജാതെ ഹെ നാ, അവിടെ എപ്പോഴും ഒരു ബയ്യ ഉണ്ടാവും.“

അലസമായി ടി.വി കണ്ടുകൊണ്ടിരുന്നപ്പോഴാണ് സച്ചുവിന്റെ വക ഒരു ബോംബ്, ഇത് വരെ പുതിയ വേലക്കാരിയെ കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല, എന്ന് തന്നെയല്ല ഭക്ഷണകാര്യങ്ങളും സച്ചുവിന്റെ കാര്യങ്ങളും അവള്‍ ഒത്തിരി ശ്രദ്ധയോട് കൂടി തന്നെയാണ് നോക്കുന്നത്, ഇതിനിയിപ്പോ മധുരനാരങ്ങയ്ക്കകത്തെ പുഴുകൂട് പോലാകുമോ ഭഗവാനെ എന്നായി ഭയം.

“മ്ം എന്നിട്ട്?“

“അവരേ... ഒത്തിരി നേരം ഇരുന്ന് വര്‍ത്തമാനം പറയും.ഞാന്‍ അവിടുള്ള ഏതെങ്കിലും പിള്ളേരുടെ കൂടെ കളിക്കായിരിക്കില്ലേ, എന്നിട്ട് ആ ബയ്യ എന്നും ദീദിക്ക് പൂ കൊണ്ട് കൊടുക്കും, പിന്നെ പാര്‍ക്കീന്ന് പോരണ വരയ്ക്കും ഞങ്ങളുടെ കൂടെയുണ്ടാവും, പിന്നെ ദേ താഴെ വരെ കൊണ്ട് വിടും. പിന്നേയ് മോളിലെത്തണ വരെ അവിടെ നോക്കി നില്‍ക്കും.“

എന്റെ ബീ.പി ഏറാന്‍ തുടങ്ങിയിരിരുന്നു.

“പിന്നേ ഒരു ദിവസം ഞങ്ങളിങ്ങനെ പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ കുറെ ബയ്യമാര് വണ്ടീല് വന്നു, എന്നിട്ട് ദീദിനെ എന്തൊക്കെയോ പറഞ്ഞു അപ്പഴേ ആ ബയ്യ എല്ലാരേം ഒറ്റ ഇടി, എല്ലാരും താഴെ വീണു.“

“നീ പോടാ, കള്ളം പറഞ്ഞ് പഠിക്കയാ കുട്ട്യോള്? ചീത്ത സ്വഭാവമാണൂട്ടോ!”

“അല്ലന്നേ, പിന്നേ വേറൊരു ദിവസം ദീദീം ബയ്യേം വഴക്കുണ്ടാക്കി, അപ്പോ ദീദി മിണ്ടീതേ ഇല്ല, അപ്പോ ബയ്യ അവടെ ആ മതിലില്ലേ അതിന്റെ മോളീ കയറി ലീനാ ഐ ലവ് യൂന്ന് പറഞ്ഞു.“

“സച്ചൂ വേണ്ടാട്ടോ, നിന്റെ കഥ പറച്ചില്‍, മറ്റുള്ളോരെ പറ്റി ഇങ്ങനെ ഇല്ലാത്തത് പറയാന്‍ പാടില്യാന്ന് നിനക്കറിയാല്ലോ?“

അവന്റെ പുതിയ കഥകളാണ് ഇതൊക്കെന്ന് മനസ്സിലായപ്പോള്‍ മനസ്സില്‍ ഇത്തിരി കുളിര് വീണു.

രാത്രി ഊണുമേശയിലായിരുന്നു അതിന്റെ ബാക്കി..

അച്ഛാ ഈ അമ്മ ഒട്ടും റൊമാന്റിക്ക് അല്ലാട്ടോ?
എന്തേയ്?
ഞാനൊരു സിനിമയ്ക്ക് കഥയെഴുതാന്ന് വച്ചിട്ട് ഈ അമ്മയ്ക്ക് ഒരു ക്ലൈമാക്സും പിടിക്കണില്ല, അച്ഛനോട് പറേട്ടേ ഞാന്‍?

അഞ്ച് വയസ്സുകാരന് തിരക്കഥയുടെ ഭവിഷ്യത്ത് പറഞ്ഞു തീര്‍ത്തപ്പോഴേയ്ക്കും രാത്രി ഏറെയായി.

“വിത്തുഗുണം“

ക്ഷീണത്തോടെ കട്ടിലിലേയ്ക്ക് ചെരിയുമ്പോള്‍ കണവന്‍ പിറുപിറുക്കുന്നത് കേട്ടു.
-പാര്‍വതി.

Thursday, March 08, 2007

ഒളിയിടങ്ങള്‍

നിലാവ് പാതി വഴി പിന്നിട്ട് കഴിഞ്ഞിരുന്നു. തെളിഞ്ഞ ആകാശമെങ്കിലും വളരെ കുറച്ച് നക്ഷത്രങ്ങള്‍. അക്കങ്ങള്‍ അര്‍ത്ഥമില്ലാത്ത കോഡുകള്‍ പോലെ കട്ടിബയന്റിട്ട ബുക്കില്‍ നിരന്നിരുന്നു.

“ഇത്തിരി പൈസയുണ്ടാവോ നിന്റേല് എടുക്കാന്‍?ഗോമതിക്ക് പാലൊത്തിരി കുറഞ്ഞു.”

അമ്മ നാളെ പറയാന്‍ പോവുന്ന വാക്കുകള്‍..അവന്റെ മനസ്സില്‍ ചിരിയും നോവും ഒരു പോലെ വന്നു.

വിഷ്ണുവിന്റെ മൊബൈല്‍ കുറെ നേരമായി അടിക്കുന്നു, മെഴുകുതിരിവെട്ടത്തിലും തെളിവുള്ള അതിന്റെ സ്ക്രീന്‍ വെളിച്ചത്തില്‍ ‘ഹോം’ എന്ന് എഴുത്ത് കണ്ടു.

ഈ കണക്കുകള്‍ ആഡിറ്റ് ചെയ്ത് എഴുതി തീര്‍ത്താലെ ഇന്നുറക്കമുള്ളു. പകലിലെ ജോലിയും രാത്രി എട്ടുമുതല്‍ പത്ത് വരെ ക്ലാസ്സും, കൂട്ടിലിട്ട കിളി പോലെ ജീവിതം വിങ്ങുന്നു.

മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നു.അവന് പോലും പേരോര്‍മ്മയില്ലാത്ത ഏതെങ്കിലും ഗേള്‍ഫ്രന്‍ഡിന്റെ കൂടെ ഉറക്കമില്ലാത്ത തെരുവുകളിലെവിടെയെങ്കിലും ഉണ്ടാവും അവന്‍.

അയല്പക്കത്ത് വിളിച്ച് നാളെ സംസാരിക്കാന്‍ വരണമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. നാളെ പറയേണ്ടവയൊക്കെ ഓര്‍ത്ത് അമ്മയും ഇപ്പോഴും ഉറങ്ങിയിട്ടുണ്ടാവില്ല.

ഇന്നുകളില്‍ കാണാത്ത ജീവിതം നാളെ കണ്ടെത്താനുള്ള പ്രയത്നത്തില്‍ ബന്ധങ്ങള്‍ പോലും ചില സമയത്ത് സുന്ദരമല്ലാത്ത മുഖം കാട്ടുന്നു.

വിഷ്ണുവിന്റെ മൊബൈല്‍ പിന്നെയുമടിക്കാന്‍ തുടങ്ങി. കഴിഞ്ഞ തവണ അമ്മ കെട്ടികൊടുത്തുവിട്ടതെന്ന് അവന്‍ എപ്പോഴും പഴിക്കുന്ന സിന്തറ്റിക്ക് കമ്പിളി പാതി തറയിലിഴഞ്ഞു കിടന്നു.

നിലാവിന് ഒരു നിശബ്ദമായ മൊഴിയുണ്ട്,ഒളിക്കാനാഗ്രഹിക്കുമ്പോഴൊക്കെ ഇട്ടുതരുന്ന ഒരു നിഴലിന്റെ സ്നേഹം.ഒഴുകിവീഴുന്ന സില്‍ക്ക് പുതപ്പ് പോലെ പുതയുന്ന കുളിരുള്ള സ്നേഹം.

കണക്കുകളും മനുഷ്യമനസ്സുകള്‍ പോലെയാണ്, സുഭിക്ഷതയുടെ ആഡംബരങ്ങളുണ്ടെങ്കില്‍ കാണാന്‍ ഭംഗിയുള്ളവ.പ്രോത്സാഹിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നവ. കൂട്ടികിഴിക്കലിലെ കുറവില്‍ മുഖം മൂടി കൊഴിച്ച് കളയും.ആത്യാവശ്യങ്ങളുടെ നിലയ്ക്കാത്ത നിലവിളികളില്‍ ചോര വാര്‍ന്ന് തീരും.

മൊബൈലിലെ പച്ചലൈറ്റ് വിളറിമിന്നി നിന്നു. ഇപ്പോഴും കാള്‍ വന്നുകൊണ്ടിരിക്കുകയാണ്. പതുക്കെ എടുത്ത് ബട്ടണമര്‍ത്തി ചെവിയില്‍ വച്ചു.

“മോനെ, എന്തേ ഇത്രയും നേരം എടുക്കാഞ്ഞത്, അമ്മ പേടിച്ച് പോയി, നീ ഉറങ്ങി കാണുമെന്ന് തോന്നി. എന്നാലും ഇന്ന് നിന്റെ പിറന്നാളല്ലേ, അമ്മ ആദ്യം പറയാമെന്ന് കരുതി.”

ഒഴുകിവരുന്ന ശബ്ദം കേട്ടപ്പോള്‍ വിഷ്ണുവല്ലെന്ന് പറയാന്‍ തോന്നിയില്ല.

“ഉം...”

“ഉറങ്ങിക്കോളൂ, അമ്മയെ വിളിക്കൂ രാവിലെ” ഫോണ്‍ കട്ടായി.

അക്കങ്ങളുടെ യുദ്ധകളത്തിലെ നിലിവിളികള്‍ക്ക് മേലെ ഉറക്കം പുതപ്പ് നീര്‍ത്തി, കണ്ണ് തനിയെ അടഞ്ഞ് പോയി.നിലാവിന്റെ തണുപ്പ് കൂടിയത് പോലെ.

ഡാ...നീയെന്താ പുസ്തകത്തിന്റെ മേലെ കിടന്നുറങ്ങാന്‍ പഠിക്കയാണൊ, വിഷ്ണു ദാ പുറപ്പെടണൂ, അവന്റെ അമ്മ മരിച്ചൂന്ന്..ഇന്നലെ വന്നപ്പോ ലേറ്റായില്ലെ, കുറെ മിസ്സ് കാളുണ്ടായിരുന്നു പോലും.

ഇന്നലെ നിലാവ് ഒളിക്കാനിടം തന്ന നിഴലുകളൊക്കെയും സൂര്യപ്രകാശത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത് അടയ്ക്കാന്‍ മറന്ന് പോയ ജാലകത്തിലൂടെ തിരിഞ്ഞ് നോക്കാനാവാതെ നോക്കിനിന്നു.

-പാര്‍വതി.

Wednesday, March 07, 2007

ജീവിതച്ചാല്

മുങ്ങിയും പൊങ്ങിയും നീങ്ങുന്നതെന്റെ തോണി..
ഭാരമായ് നിറയുന്നവയെന്റെ സ്വപ്നങ്ങളും.
പാടുവാനില്ല പാട്ടിന്റെയീണങ്ങളൊന്നും-
കാറ്റിലെ ഉപ്പേറിയതെന്റെ കണ്ണിലെ കരടിനാല്‍.











-പാര്‍വതി.

Wednesday, February 14, 2007

വിശ്രമിക്കാനൊരു മാത്ര

നില്‍ക്കാമൊരു മാത്ര നമുക്കിന്നിവിടെ,
സ്നെഹമെന്നെഴുതിവച്ചൊരീയത്താണി ചുവട്ടില്‍.
ഒത്തിരിതിരക്കിന്റെ ഉച്ചചൂടില്‍-
പങ്കുവയ്ക്കാന്‍ മറന്നൊരാ പൊതിയഴിക്കാം.

നിന്നെ സ്നേഹിക്കാനെനിക്ക് വേണമോ-
വര്‍ഷത്തിലൊരു ദിവസമെന്ന കേള്‍വി പോലെ,
നിന്റെ സ്നേഹത്തിനാഴ്വുമീറവുമോര്‍ക്കാന്‍-
പേരിട്ടൊരീ ദിവസമെത്തിലിന്നിവിടെ യൊരു മാത്ര.

നെഞ്ചിലെ കിതപ്പിന്റെ നോവാറ്റാന്‍ പോലു-
മൊരുനൊടി നില്ക്കാതെ പാഞ്ഞൊരാ നാളുകള്‍.
പറയാനാഞ്ഞ വാക്കുകളൊക്കെമിന്നോര്‍ക്കാമി-
കല്‍ത്താണി ചോട്ടിലിരുന്നീയുരുളകള്‍ പങ്കുവയ്ക്കാം.

ഞാനറിയാതെ പൊഴിഞ്ഞൊരിറ്റ് കണ്ണുനീര്‍ത്തുള്ളി-
മാപ്പ് പറയാതെ മറന്നൊരുകൊച്ചു പിണക്കവുമെല്ലാം-
പറയാമിന്നീ പൊതിക്കിരുവശവുമിരുന്നല്പ നേരം
യാത്രയിനിയുമേറെ,യരികിലെന്നും നീവേണമിനി-
യൊരു വേളപറയാന്‍ മറന്നാലുമെന്റെ ശക്തി നീയെന്ന്.

-പാര്‍വതി.

Wednesday, January 31, 2007

പറയാനാവാതെ പോവുന്ന ആശംസകള്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ ഒരു ചോര കിനിയുന്ന മുറിപാടുമായി അവള്‍ വന്നത്, ഹുക്ക് പൊട്ടിയ ബ്ലൌസിന്റെ അടിഭാഗത്തായി എഴുന്ന് നില്‍ക്കുന്ന നെഞ്ചിന്‍ കൂടിന്റെ ഒടുക്കത്തില്‍ ചോര വരാന്‍ മടിച്ച് നില്‍ക്കുന്ന ഒരു കീറല്‍ പാട്. കണ്ടിട്ടും ഞാന്‍ മിണ്ടിയില്ല.

തലേന്നൊ മറ്റോ നടന്ന ഭര്‍തൃവൃത്തിയുടെ മറ്റൊരു പങ്കായിരിക്കും, കയ്പ്പോടെ മനസ്സില്‍ കരുതി, ഒരിക്കല്‍ വീങ്ങിയ മുഖവുമായി എത്തിയ അന്ന് , വെളുപ്പാന്‍ കാലത്ത് ആറ് വീടുകളില്‍ തറ തുടയ്ക്കുന്നതിന്റെ കൂലിയ്ക്കായി തല്ലിച്ചതയ്ക്കുന്നവനെ നിനക്കങ്ങ് അവസാനിപ്പിച്ചൂടെ എന്ന് ചോദിച്ച എന്നെ, “ഹേ റാം, “വോ മേരാ പതീദേവ് ഹേ” എന്ന് പറഞ്ഞ് തന്റെ സിന്ദൂരം വലത് കൈ കൊണ്ട് മറച്ച് ഞാന്‍ പറഞ്ഞതിന് അവള്‍ ഏത്തമിട്ട് പ്രായശ്ചിത്തം ചെയ്തു.

ഉണങ്ങാന്‍ മടിക്കുന്ന മുറിവുമായി അവള്‍ കുനിയാന്‍ വയ്യാതെ വേദനയില്‍ പുളയുന്നത് കണ്ടാണ് മരുന്ന് പെട്ടിയുമായി പിന്നെ എഴുന്നേറ്റത്.

“ഇതെന്തിനായിരുന്നു?”

3 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയാണ് ഈ ഇരുപത് തികയാത്ത പെണ്ണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു, കരിഞ്ഞ റോസമൊട്ടുകള്‍ പോലെ എങ്ങോ മറഞ്ഞു പോയ മാറിടങ്ങള്‍, എണ്ണിപറയാവുന്ന തരത്തില്‍ എഴുന്ന് നില്‍ക്കുന്ന വാരിയെല്ലുകള്‍, ഈ ശരീരത്തിനകത്ത് ഇത്രയും ശക്തി എങ്ങനെയെന്ന് പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്. ഏത് തണുപ്പിലും ചൂടിലും മുടങ്ങാതെ അഞ്ചുമണിക്ക് അലാറം പോലെ അവള്‍ ബെല്ലടിച്ച് ഉണര്‍ത്തുമ്പോള്‍ കതക് തുറന്ന് കൊടുത്ത് വീണ്ടും പോയികിടന്ന് ഉറങ്ങാറാണ് പതിവ്.

“ലഡ്കി പൈതാ നഹി കിയാ, ഇസ് ലിയേ“ .. (പെണ്‍കുട്ടിയെ പ്രസവിച്ചില്ലാത്തത് കൊണ്ട്)

പെണ്‍ഭ്രൂണങ്ങള്‍ എവിടെയും കരിച്ചും കുത്തിയും ഒഴുക്കപ്പെടുമ്പോള്‍ ഇവര്‍ക്ക് മാത്രം അത് ആശ്വാസ ലക്ഷണമാണെന്ന് തോന്നിയിട്ടുണ്ട്, പന്ത്രണ്ട് വയസ്സിലേ അമ്മയുടെ തലയ്ക്കടിച്ച് ഉള്ളതും കൊണ്ട് സ്വന്തം വഴി തേടുന്ന ആണിനേക്കാളും, പത്ത് വയസ്സു മുതല്‍ കൂടെ കൊണ്ട് നടന്ന് വേല പഠിപ്പിച്ചാല്‍ ഒരു വരുമാനമുണ്ടാക്കി തരുന്ന പെണ്ണ്.

“പക്ഷേ ഇപ്പോഴിങ്ങനെ ഉപദ്രവിക്കാന്‍ ?”

മുറിവ് നഖമോ മറ്റോ കൊണ്ടതാണ്, തണുപ്പിന്റെ വരള്‍ച്ചയും കൂടി ആകെ മൊരി പൊടിഞ്ഞ് നിന്ന് പഴുക്കാനുള്ള പരുവത്തില്‍, കഴുകി മരുന്ന് പുരട്ടുമ്പോള്‍ നാവില്‍ വന്ന പല വാര്‍ത്തകളേയും പിടിച്ച് നിര്‍ത്തി.

ഉത്തരമറിയാത്ത ശൂന്യമായ മിഴികളുമായി അവള്‍ നിന്നു.

“വോ, പാഞ്ച് ലാക്ക് മിലാനാ ഥാ നാ? വോ ബോല്‍ രേക്കീ, അപ്പനീ ലഡ്ക്കീ ഭീ ഉഥര്‍ ഥീ തോ, ഹമേ ഭീ.....“
(ആ അഞ്ച് ലക്ഷം കിട്ടിയില്ലേ, അവര്‍ പറയുന്നു, നമ്മുടെ പെണ്‍കുട്ടിയും അതിലുണ്ടായിരുന്നെങ്കില്‍ നമുക്കും...)

“ജല്‍ദീ ലഡ്കീ കോ പൈത കര്‍നേ കേലിയേ...”
(പെട്ടന്ന് പെണ്ണിനെ പ്രസവിക്കാനായി...)

പൂര്‍ത്തിയാക്കാപ്പെടാതെ പോവുന്ന വാചകങ്ങള്‍..

എന്നത്തേയും പോലെ, തണുത്ത വെള്ളത്തില്‍ തറ തുടച്ച്, വാങ്ങില്ലെന്നറിയാമായിട്ടും മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് കൊടുത്ത അന്‍പത് രൂപാ അയഞ്ഞ് തൂങ്ങുന്ന ബ്ലൌസിനകത്ത് വച്ച് അവള്‍ പുറപ്പെടുമ്പോള്‍ ആശ്വാസവാക്ക് എന്ത് പറയണമെന്ന് ഞാന്‍ കുഴങ്ങുകയായിരുന്നു.

അവിടെ പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല ആണ്‍കുഞ്ഞുങ്ങളും ഉണ്ടായിരുന്നല്ലോ എന്നോ? അതോ നിനക്ക് ഒരു പെണ്‍കുട്ടി ഉടനെ ഉണ്ടാവട്ടെ എന്നോ?

എന്റെ ഒരു ദിവസം പുലരുന്നതേ ഉള്ളൂവല്ലോ...

-പാര്‍വതി.

Thursday, January 18, 2007

യാത്രാമൊഴി.

നിലാവ് വഴിയിട്ട വീഥികളിലെന്നും ഞാന്‍-
നിനക്കായ് കാത്തുനിന്നൊരാ കാലങ്ങളിലൊന്നും
നിരര്‍ത്ഥമായൊരു വാക്കുരയ്ക്കാനായി പൊലു-
മെത്തിയില്ല നീയൊരു വേള പോലുമീ വഴി.

കാലമുണക്കിയ മുറിപ്പാടുകളിലിന്നുകളെന്നും-
തളച്ചിടാമെന്ന് വ്യാമോഹിച്ചിരിക്കവെയന്ന് നീ-
ഒരുദിനമാ മുറിപാടിന്റെ ചുളിവുകളിലൊരു-
ചിത്രശലഭത്തിന്റെ രേഖാചിത്രമൊരുക്കിത്തന്നു.

നിന്റെ കൈവേലകളാലിത്തിരി പൊടിഞ്ഞു ചോര-
യെങ്കിലുമുയിര്‍ കൊണ്ടൊരാ ശലഭത്തെ കാണവെ-
നീ വരും വഴികളില്‍ കാത്തിരിക്കും പുല്‍ച്ചാടിയും-
പുഴുക്കളും പിന്നെ പൂക്കളുമെന്റെ കൂട്ടുകാരാകവെ-

ഒരു രാത്രിയിരുണ്ട് വെളുക്കവെ, മറയുന്നുവോ നീ-
പാതി പാടാതെ പോയൊരാ പാട്ടിന്റെ ശീലുമായി-
മറയുന്ന നിലാവിലുണരുന്നൊരരൂപികളെന്റെ മനസ്സിലും
വരികയില്ലേ നീ കാത്തുനില്‍പ്പിന്റെയവസാനനൊടിയിലെങ്കിലും.

നീ വരാതെയീ വഴിത്താരയിനി മറഞ്ഞു പോമീ, പുല്‍-
നാമ്പുകളിലിടറി,യിവിടെ കാത്ത് നില്‍ക്കാനാവാതെ-
ഞാനുമെരിവിയിലിന്റെ മരുപച്ച തേടിയകലുമെങ്കിലു-മെരിയുന്ന മുറിപാടുകളെല്ലാമുണര്‍ന്നു ചോരവാര്‍ക്കും

-പാര്‍വതി.

Wednesday, January 10, 2007

കച്ചിതുരുമ്പുകള്‍

ഏതോ അഭയാര്‍ത്ഥിക്യാമ്പില്‍ നിന്ന് വന്ന ഒരാളെ നോക്കുന്ന സഹതാപത്തോടെ നോക്കി കറിയാചേട്ടന്‍ പറഞ്ഞു.

“അപ്പോ അവടെ നിനക്ക് എന്നാ പണീന്നാ പറഞ്ഞേ, നമ്മടെ സമയത്തല്ലിയോ ഊണും ഒറക്കോമൊന്നും, പിന്നെന്നാ കാശ് കിട്ടീട്ടെന്താ..?നിനക്കിങ്ങ് പോരരുതായോ?ഇവിടെ കപ്പേം കഞ്ഞീം കുടിച്ച് നേരത്തിന് തിന്നും കുടിച്ചും കഴിയാല്ലോ“

“ഓ, പിന്നെ ഇവിടെ അങ്ങനെ പറമ്പ് നിറഞ്ഞ് വെളയുവല്ലേ കപ്പേം കാച്ചിലും, മേലനങ്ങാതിരുന്ന് തിന്നാന്‍, ഈ മനുഷ്യന്റെ വിചാരം ഇപ്പോഴും കന്നിമണ്ണാ ഇതെന്നാ”

അടുക്കളയില്‍ കത്താത്ത നനഞ്ഞ വിറകിന്റെ ചന്തിക്കൊരുന്ത് കൊടുത്ത് അടുപ്പിലേയ്ക്ക് തള്ളി മറിയചേടത്തി കെട്ടിയോനിട്ട് ഒരു തട്ടി.

എന്നത്തേയും പോലെ കറിയാചേട്ടന്റെ മിണ്ടാട്ടം മുട്ടി.

“ഒന്നും പറയണ്ട കൊച്ചേ, ഇപ്പോ വിളയൊന്നും വിളയല്ലല്ലോ എല്ലാം പണവിളയല്ലേ, എങ്ങാണ്ട് ആര്‍ക്കാണ്ട് വാനില ഒരു കിലോയ്ക്ക് മൂവായിരം രൂപാ കിട്ടീന്നും പറഞ്ഞ് പറമ്പായ പറമ്പൊക്കെ വാനില നട്ടു, എന്നിട്ടിപ്പോ ആര്‍ക്കും വേണ്ടാത്ത വള്ളിയായി, പട്ടുനൂല്‍ പുഴു കൃഷിക്കെന്നും പറഞ്ഞ് പിന്നെ പറമ്പൊക്കെ നിരത്തി മള്‍ബറി ചെടി നട്ടതില്‍ മിച്ചം ഇരുട്ടത്ത് തന്നിവീഴാന്‍ പാകത്തിന് കുഴികള്‍ മാത്രം.“

“ഒള്ള കണ്ടമൊക്കെ പാതാളകിണറ് പോലെ തോണ്ടി മണല് വാരലാ ഇപ്പോ, അതോണ്ട് കൃഷി നടക്കുന്ന കണ്ടത്തിലും വെള്ളം നില്‍ക്കില്ല, ഒന്നൂല്ലേലും വയറ് വിശക്കാതെ രണ്ട് നേരമെങ്കിലും തിന്നാല്‍ നെല്ല് തന്നിരുന്ന കണ്ടങ്ങളാ ഇപ്പോ തരിശ് നിലം പോലെ കിടക്കുന്നത്, വാങ്ങാന്‍ ആളുകളും ഉണ്ടേ, രണ്ട് സെന്റില്‍ വീട് പണിത് വില്‍ക്കും പോലും.“

ഇനീപ്പോ മലനാട് വഴി മുല്ലപ്പൂ കൃഷിയാണ് പോലും എല്ലാരും ചെയ്യുന്നത്, പശൂന് കൊടുക്കാന്‍ പുല്ല് വിളഞ്ഞില്ലെലും മുല്ലപ്പൂ വിരിയും പോലും, തമിഴ്നാട്ടിലേ പോലെ”

“പണ്ട് കാട്ടാനേം കാട്ടുപന്നീം ഉണ്ടാരുന്നപ്പോ കൈവിടാത്ത മണ്ണാ, ഇന്നും കൈവിടില്ലാന്നാ അങ്ങോരു പറയുന്നത്, ഇന്നോക്കെ നാട്ടില്ലല്ലെ ആനേം പന്നീം, ഒക്കേം ഈ മനുഷരുടെ കൂട്ടത്തിലാന്ന് മാത്രം, കൂട്ടത്തിലുള്ളോനേയും പച്ചയ്ക്ക് തിന്നുവ”

വിശേഷം പറയുന്നതിനേക്കാളുപരി ഉറക്കെപറയുന്ന ആത്മഗതം പോലെ മറിയചേടത്തിയുടെ വാക്കുകള്‍ മനസ്സില്‍ നീറ്റലുണ്ടാക്കുന്നത് അറിഞ്ഞു, മുഖമില്ലാത്ത ആരോടൊക്കെയോ തോന്നുന്ന അമര്‍ഷം.

തണുപ്പിന് മരുന്ന് പോലെ ഇത്തിരി ചുക്കും ചേര്‍ത്ത് കടും കാപ്പി കയ്യില്‍ തന്ന്, മറിയചേടത്തി ഒരു ഗ്ലാസ്സ് കറിയാചേട്ടനും നീട്ടി.

പഴയ റെഡോക്സ് തറയില്‍ അങ്ങോരുടെ പുറത്തൊന്ന് ചാരിയിരുന്ന്, തന്റെ കാപ്പി ഊതി കുടിക്കുന്നതിനിടയ്ക്ക് പകുതി അങ്ങോട്ടും പകുതി തന്നോടെന്ന പോലെയും പറഞ്ഞു.

“സാരമില്ലാന്നേ, ഈയ്യാണ്ട് എട്ടുപത്ത് മൂട് കപ്പയിടാം, പെരുച്ചാഴി കുത്താതെ നോക്കിയാല്‍ പിന്നെ ഒരാണ്ട് തിന്ന് കിടക്കാനുള്ളത് തമ്പുരാന്‍ തരും, നിങ്ങളെന്നെലും പറ”

“ഒരു ജന്മം നമ്മളറിഞ്ഞ മണ്ണല്ലേ, ചതിക്കൂല്ല,കനിഞ്ഞാ മണ്ണ് പൊന്ന് വിളയിക്കൂന്നല്ലേ നിങ്ങള് തന്നെ പറയുന്നെ...”

ഒത്തിരിക്കാലം കഴിഞ്ഞ് കണ്ടതിന്റെ സ്നേഹം താടയിലെ പരുപരുത്ത രോമം കൊണ്ടുരച്ച് പ്രകടിപ്പിച്ച നന്ദിനിപശുവിന്റെ നീറ്റലുണ്ടാക്കുന്ന സ്നേഹം പോലെ, ഈ ധൈരയ്ത്തിന്റെ മുന്നില്‍ മുട്ട് മടക്കിയ പ്രകൃതിയും അവരും എന്നും ഒന്ന് തന്നെ എന്നറിവില്‍ ‍ആ വര്‍ത്തമാനം കേട്ടു നിന്നപ്പോള്‍ തൊണ്ടയിലുണ്ടായ തടസ്സം ചൂട് കട്ടന്‍ കാപ്പിയുടേതോ, നെഞ്ചിലുടക്കിയ പോയ ഒരു ഗദ്ഗദ്ത്തിന്റെയോ?

***************************
അര്‍ത്ഥഭേദങ്ങള്‍:

കന്നിമണ്ണ് : പണ്ട് കുടിയേറ്റക്കാലത്തെ ഫലഭൂയിഷ്ടമായ പുതുമണ്ണിനെ വിശേഷിപ്പിച്ചിരുന്നത്.
പണവിള : വ്യാവസായിക വിളയിനങ്ങള്‍.
വാനില : വാനില എസ്സെന്‍സ് ഉണ്ടാക്കുന്ന ചെടി, മറ്റൊരു പരാജയപ്പെട്ട കാര്‍ഷിക പദ്ധതി.
കണ്ടം : നെല്‍ പാടം
മലനാട് : മലനാട് സര്‍വ്വീസ് സഹകരണ സംഘം(ഒരു പ്രാദേശിക ഗ്രാമീണ സഹായ പദ്ധതി)

Tuesday, January 09, 2007

ഞാനും...

ചൂളം കുത്തി പാഞ്ഞ കാറ്റിന്റെ, എങ്ങോ മറന്ന് പോയ ചില നൊമ്പരങ്ങളുടെ, ജീവിതം ഇതോ എന്ന് അമ്പരപ്പോടെ നിന്ന് പോയ ഉയര്‍ച്ച താഴ്ചകളുടെ കഥകളൊക്കെയും മാറാപ്പിലടുക്കുമ്പോള്‍ അവധിക്കാലം കഴിഞ്ഞ് വീണ്ടും ഈ സ്കൂളില്‍‍ എത്തിചേരുന്ന നിമിഷങ്ങളായിരുന്നു മനസ്സില്‍.

പക്ഷേ ഇപ്പോ , പണ്ട് കുറെ കാലത്തിന് ശേഷം സ്കൂളില്‍ തിരിച്ചെത്തിയപ്പോള്‍ പഴയകൂട്ടുകാരൊക്കെ ജയിച്ച് പോയെന്നറിഞ്ഞ് തനിയെ ക്ലാസില്‍ പുതിയവരെ കാത്തിരുന്ന പോലെ.

ഇനി പുതിയ പുസ്തകങ്ങളും നോട്ടുബുക്കുകളും ഉള്ളതിലേയ്ക്കും നല്ല വര്‍ണ്ണ പേപ്പര്‍ കൊണ്ട് പൊതിയണം, നെയിംസ്ലിപ്പും ഒട്ടിക്കണം, യൂണിഫോം വേണ്ട, എന്നാലും പുതിയ ഐഡന്റിറ്റി ഫോട്ടോ ഇടണം..എന്നിട്ട് എനിക്കും ഈ സ്കൂള്‍ വര്‍ഷം ആഘോഷിക്കണം.എല്ലാവരും ഒത്തിരി ഒത്തിരി വിശേഷങ്ങള്‍ പറയുന്നു അതൊക്കെ കേള്‍ക്കണം, തിരക്കാണ്.

:)

-പാര്‍വതി.

Wednesday, December 20, 2006

നക്ഷത്രങ്ങളുടെ അവകാശികള്‍

“ദേ ആ നക്ഷത്രം നിനക്ക്, ദേ ആ മൂലയ്ക്ക് നില്‍ക്കുന്നത് എനിക്ക്”

മരവിപ്പിക്കുന്ന കാറ്റ് വീശുന്ന രാത്രിയില്‍ ആ കിണറ് കരയില്‍ ഇരുന്ന് അവര്‍ നക്ഷത്രങ്ങളെ ഭാഗം വച്ചെടുക്കുന്നത് അവള്‍ ഒഴിഞ്ഞ മനസ്സോടെ നോക്കി നിന്നു. എവിടെയൊക്കെയോ കരോള്‍ ഗാനങ്ങളുടെ ഈരടികളും ബാന്റിന്റെ മേളവും മുഴങ്ങുന്നുണ്ടായിരുന്നു, ഈ നില്‍പ്പ് തുടങ്ങിയിട്ട് എത്ര നേരമായി എന്ന് അവള്‍ തന്നെ മറന്ന് പോയി, തണുപ്പ് ഒരു നിര്‍മമമായ വീര്യത്തോടെ മടക്കി വച്ച കാല്‍മുട്ടുകളെ നോവിക്കുന്നത് മാത്രം അതിന് തെളിവായി. സ്വന്തം വീടെന്ന് വിശ്വസിക്കുന്ന കെട്ടിടത്തിന്റെ വാതിലുകള്‍ അടഞ്ഞു കിടക്കുന്നതു അവള്‍ നോക്കിയിരുന്നു. ഒരു മെഴുകുതിരി പോലും കത്തിനില്‍ക്കാതെ ഇരുട്ടിന്റെ കാവല്‍മാടം പോലെ അത് കുനിഞ്ഞിരിക്കുന്നതായി അവള്‍ക്ക് തോന്നി.

തണുത്ത പിശറന്‍ കാറ്റ് അടിച്ചു, ഉള്ള് വരെ വിറച്ച് പോകുന്ന കുളിര്. എങ്കിലും വീടിനുള്ളിലേയ്ക്ക് പോവാന്‍ അവള്‍ക്ക് ധൈര്യം വന്നില്ല, കുരങ്ങാട്ടിയുടെ കയ്യിലെ കുരങ്ങുകളുടെ പോലെ കുട്ടികളുടെ അരയില്‍ കെട്ടിയിരുന്ന കയറിന്റെ അറ്റം ഇരുട്ടിലും അവള്‍ക്ക് കണ്ണില്‍ വേദനിക്കുന്ന നീറ്റലുണ്ടാക്കി, ഒരു നിമിഷത്തിന്റെ അന്ത്യം അടുത്ത നിമിഷത്തിന്റെ ആരംഭത്തില്‍ മറന്ന് പോവുന്ന അവര്‍ക്കൊപ്പം കൈവരിയില്‍ മലര്‍ന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ പങ്കുവയ്ക്കാനായിരുന്നെങ്കില്‍ എന്ന് അവള്‍ വ്യര്‍ത്ഥമായി വ്യാമോഹിച്ചു, എങ്കിലും വായിലൂറുന്ന ഉപ്പ് രസത്തിന്റെ ഭീകരത അവള്‍ക്ക് മറക്കാനായിരുന്നില്ല, ഉദയാസ്തമയങ്ങളുടെ ചക്രത്തില്‍ കുരുങ്ങി ചതഞ്ഞു തീരാനുള്ള തവളകുഞ്ഞുങ്ങളെ പോലെ ആ കുട്ടികള്‍ അവള്‍ക്ക് മുന്നില്‍ കഥ പറഞ്ഞിരുന്നു.

“അമ്മേ ഈ ക്രിസ്തുമസ്സിന് ആര്‍ക്ക് പുത്തനുടുപ്പ് എടുക്കാനാ ഫാദര്‍ കാശ് തരുവാ?”

ഒത്തിരി പിടിച്ച് വയ്ക്കുന്ന കാശ് കൊണ്ട് ഓരോ പ്രാവശ്യം ഒരാള്‍ക്ക് വാങ്ങി കൊടുക്കുന്നതിന്റെ കാരണം പറയുന്നത് ഓര്‍മ്മ വച്ച് ഇളയകുട്ടി അവളോട് ചോദിച്ചു. അങ്ങ് താഴെ മരീചികയുടെ അറ്റം പോലെ കിണറ്റിലെ വെള്ളം ഇരുണ്ട നീല നിറത്തില്‍ നക്ഷ്ത്രങ്ങളെ എടുത്തണിഞ്ഞ് കാത്തു നിന്നു.

ലാഭനഷ്ടങ്ങളില്ലാത്ത ഒരു കണക്ക് പോലെ അവളുടെ മനസ്സില്‍ ഒഴിഞ്ഞ കോളങ്ങള്‍ നിറഞ്ഞു, എല്ലാ സമാധാനത്തിന്റെയും കവാടം സ്നേഹിക്കുന്ന അമ്മയെ പോലെ കൈനീട്ടി വിളിക്കുന്നത് അവള്‍ക്ക് കേള്‍ക്കാമെന്ന് തോന്നി, തണുത്ത കാറ്റില്‍ കവിളിലെ മുറിപാടും നീറ്റലും എല്ലാം ഉണക്കാമെന്ന് ആരോ ആസ്വസിപ്പിക്കുന്നത് പോലെ.

“ഈ ആകാശം എത്ര വലുതാ അമ്മേ” ചേച്ചീ,?”

മിണ്ടാതിരിക്കുന്ന അമ്മയില്‍ നിന്ന് തിരിഞ്ഞ് അവള്‍ ഉത്തരത്തിനായി ചേച്ചിയെ നോക്കി.

“ഒത്തിരി ഒത്തിരി, വലിയ കടലിന്റേം അതിന്റപ്പുറത്ത് പിന്നേ ഒത്തിരി സ്ഥലത്തിന്റേം ഒക്കെ മുകളിലായിട്ടാ ഈ ആകാശം നില്‍ക്കുന്നത്,“ ചേച്ചി അവളുടെ വലിയ വിജ്ഞാനം അനിയത്തിക്ക് പകര്‍ന്നു കൊടുത്തു,

കിഴക്ക് ഒരു നക്ഷ്ത്രം മിന്നിപൊലിഞ്ഞത് അവള്‍ കണ്ടു, ആകാശം ഒരു കൂടാരം പോലെ തലയ്ക്ക് മുകളില്‍, അത് വരെ തോന്നാത്ത ഒരു തിരതള്ളലില്‍ അവളുടെ ഹൃദയം പിടച്ചു, കീറത്തുണികളില്‍ പൊതിഞ്ഞ് നില്‍ക്കുന്ന മാലാഖമാരെ പോലെ അവര്‍ അവളുടെ മുഖത്ത് നോക്കി നിന്നു,

തേച്ചു മിനുക്കിയ പാടവരമ്പത്തു കൂടി തിരിഞ്ഞു നോക്കാതെ നടന്ന് നീങ്ങുമ്പോള്‍ ദൂരെ വലിയൊരു നക്ഷത്രം യാത്ര തുടങ്ങിയിരുന്നു.

-പാര്‍വതി.

Wednesday, December 13, 2006

അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത്…

ഉയരങ്ങളിലേയ്ക്ക് ഉയര്‍ന്ന് ഉയര്‍ന്ന് പോവുന്ന ഒരു കൊച്ചു പേടകം, കിളിവാതിലുകളില്ലാത്ത, അടഞ്ഞ ഉരുക്ക് വാതിലുകള്‍ ഉറപ്പിച്ച വാതിലുകള്‍, ഈ യാത്രകള്‍ അവള്‍ക്ക് എന്നും പേരറിയാത്ത ഒരു സമാധാനം കൊടുത്തിരുന്നു.

കാല്‍ക്കുലേറ്ററിലെ പോലെ 7 ന് പകരം 2 ഉം 7 ഉം അമര്‍ത്തി ഇരുപത്തിയേഴ് ആക്കാനാവുമായിരുന്നെങ്കില്‍ എന്ന് അവള്‍ പലപ്പോഴും ആശിച്ചു, എന്നാലും ആ യാത്രകള്‍ ഹ്രസ്വങ്ങളായിരുന്നു.ശാന്തിയുടെ ഒരു ഗുഹാന്തരത്തില്‍ നിന്നും വെളിച്ചത്തിന്റെ മഹാനഗരത്തില്‍ പുറന്തള്ളപേടുമ്പോള്‍ അവള്‍ ഒറ്റപെട്ടവളെ പോലെ പകച്ചു നിന്നു..എങ്കിലും ആ നിമിഷയാത്രകളെ അവള്‍ സ്നേഹിച്ചു, യാത്രക്കാരാരുമില്ലാത്തെ തനിക്കായ് കാത്തുനില്‍ക്കാറുള്ള പേടകത്തിനെ അവള്‍ സ്നേഹിച്ചു തുടങ്ങി, തന്റെ സ്വകാര്യതകളില്‍ നുഴഞ്ഞ് കയറുന്നവരെ അവള്‍ വെറുത്തു, അവരുടെ ചുഴിഞ്ഞ് നോട്ടങ്ങളില്ലാത്ത യാത്രകളില്‍ അവള്‍ തന്റെ പേടകത്തിനോട് സ്വകാര്യം പറഞ്ഞു, കാലപഴക്കത്തില്‍ കമ്പിവയറുകള്‍ ഉരഞ്ഞുണ്ടാക്കുന്ന ശബ്ദത്തെ ഓര്‍ത്ത് ആശങ്ക പ്രകടിപ്പിച്ചു. പ്രകാശത്തിന്റെ ലോകത്തില്‍ പുഴുക്കളെ പോലെ അരിച്ചു നടക്കുന്ന കഴുക കണ്ണുകളില്‍ നിന്ന് രക്ഷപേടാന്‍ അവള്‍ പേടകത്തിനെ കൂടുതല്‍ കൂടുതല്‍ ആശ്രയിച്ചു, മുഖം മുഴവുനായി പടര്‍ന്ന് കിടക്കുന്ന ആ മുറിവുമായി മുഖം കുനിച്ച് നടക്കുമ്പോള്‍ അവള്‍ ആ നോട്ടങ്ങളെ വെറുത്തു.അവയില്‍ നിന്ന് രക്ഷപെടാന്‍ കട്ടിയുള്ള സാരിത്തലപ്പുകള്‍ വലിച്ചിട്ട് മുഖം മറച്ചു. തുളച്ചു നോക്കുന്ന മിഴികളില്ലാത്ത യാത്രകള്‍ക്കായി അവള്‍ മണിക്കൂറുകളോളം കാത്തു നിന്നു.

സ്വകാര്യതകളുടെ കെട്ടഴിക്കുന്ന ആ നിമിഷത്തില്‍ തന്നെയാണ് രംഗബോധമില്ലാത്ത നടനെ പോലെ തുറന്ന് കിടന്ന വാതിലിലൂടെ ഉള്ളില്‍ കയറിയത്, തന്റെ മുഖത്തൂടെ ഇഴയുന്ന അയാളുടെ നോട്ടത്തിന് പഴുതാരക്കാലുകളുടെ വൈകൃതമുണ്ടെന്ന് അവള്‍ക്ക് തോന്നി. എന്നു ഈ യാത്രകളില്‍ അവളുടെ സ്വപ്നങ്ങളും സ്വകാര്യതകളുടെ പാലപ്പൂമണവും നിറയുന്ന പേടകത്തിനുള്ളില്‍ പേരറിയാത്ത ഏതോ പുകയിലകൂട്ടിന്റെ മണം പടര്‍ന്നിരുന്നു, അയാളെയും തനിക്കോപ്പം ഏറ്റിയ പേടകത്തോടെ അവള്‍ക്ക് പരിഭവം തോന്നി, കരിയിലലകളില്ലാത്ത കാട്ടിനുള്ളില്‍ പതുങ്ങി നടക്കുന്ന ചെന്നായുടെ കാല്പാടുകളുടെ ശബ്ദവും സാമിപ്യവും അവള്‍ക്ക് അനുഭവപെട്ടു.

പേടകം എന്നത്തേയും പോലെ യാത്ര അവസാനിപ്പിച്ചിരുന്നു, യാത്ര പറയുമ്പോള്‍ എന്നും ചെയ്യാറുണ്ടായിരുന്ന പോലെ, വരാമെന്നവള്‍ പറഞ്ഞില്ല, മുഖം സാരിത്തലപ്പ് കൊണ്ട് മൂടി തല കഴുത്തിലൊടിച്ചിട്ടപോലെ കുനിഞ്ഞ് നടന്ന് നീങ്ങിയുമില്ല, കാലങ്ങള്‍ക്ക് ശേഷം കണ്ണിലടിച്ച വെളിച്ചത്തില്‍ അവളുടെ കൃഷ്ണമണികള്‍ വേദന കൊണ്ടു.

പകുതിയടഞ്ഞ പേടകത്തിനുള്ളില്‍ ചോര കനം പിടിപ്പിച്ച മത്ത് പിടിപ്പിക്കുന്ന ഗന്ധമായിരുന്നു, ഒരു മൂലയക്ക് അയാള്‍ തല നെഞ്ചിലേയ്ക്കൊടിച്ചിട്ട് കൂനിക്കിടപ്പുണ്ടായിരുന്നു.

-പാര്‍വതി.

Wednesday, December 06, 2006

ഇങ്ങനെയും ഒരു പ്രേതം

സ്റ്റഡിലീവ് സമയത്ത് ഞങ്ങള്‍ക്കൊക്കെ വീട്ടില്‍ പോയി പഠിക്കാന്‍ തോന്നണേ എന്ന് ലീവ് തുടങ്ങുന്നതിന് രണ്ടുമാസം മുതല്‍ക്കെ തന്നെ വാര്‍ഡന്‍ മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നത് പലരു വഴി കേട്ടറിഞ്ഞതെങ്കിലും സത്യം തന്നെയാണ്.പക്ഷേ അക്കാര്യത്തില്‍ ഈശ്വരന്‍ പലപ്പോഴും വിലാസിനി മാഡത്തിനെ കൈമലര്‍ത്തി കാണിക്കും,

അങ്ങനെ മൂത്ത് പഴുത്ത് നില്‍ക്കുന്ന ഒരു സ്റ്റഡിലീവ് സമയം, സമയം പോകാന്‍ രാവിലെ 11 മണിക്ക് എഴുന്നേല്‍ക്കുകയും പിന്നെ വാങ്ങി വച്ച് തണുത്ത് പോയ നോണ്‍ വെജ് ഉപ്പുമാവ് മൂന്നാം നിലയില്‍ നിന്നും താഴേ പോസ്റ്റോഫീസിന്റെ മുകളില്‍ താമസിക്കുന്ന പൂച്ച കുഞ്ഞുങ്ങള്‍ക്ക് ഇട്ട് കൊടുത്തിട്ട് ലൈറ്റ് ഹോള്‍ഡര്‍ ഊരി വയറിട്ട് അതില്‍ പിടിപ്പിച്ച സോക്കറ്റില്‍ കുത്തി, ഇലക്ട്രിക്ക് സ്റ്റൌവില്‍ ഉണ്ടാക്കുന്ന ചൂടന്‍ ചായയും തേപ്പുപെട്ടി പുറത്തെ സ്പെഷ്യന്‍ ബുള്‍സൈയും ബ്രെഡ്ഡും കഴിച്ച് തുടങ്ങുന്ന ദിവസം. ഉച്ചയൂണ് കഴിഞ്ഞ് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ സന്ധ്യയാവും പിന്നെ ഹോസ്റ്റലിന്റെ മുന്നില്‍ തന്നെയുള്ള ചെറിയ ബസ്റ്റാണ്ടില്‍ കിട്ടുന്ന ഉള്ളത്, കൊണ്ട് ഓണം പോലെ എന്ന മനസ്ഥിയിലുള്ള ‘ചുള്ളന്മാരുടെ കണക്കെടുപ്പ്‘, അങ്ങനെ ദിവസം തീരുമ്പോളാവും കൂട്ടത്തിലെ പഠിപ്പിസ്റ്റ് തട്ടത്തി കുട്ടി കലണ്ടറില്‍ ചുവപ്പ് വട്ടമിടുക, അത് കാണുമ്പോള്‍ തോന്നുന്ന പേടിക്ക് പുസ്തകമെടുത്താലും പഠനത്തിന് മുമ്പ് ഉറക്കം വരും.

ജീവിതം അങ്ങനെ കൊങ്കണിലൂടെ മംഗള എക്സ്പ്രസ്സ് പോവുന്നത് പോലെ പാഞ്ഞും ഇഴഞ്ഞും പോവുന്ന സുദിനങ്ങളൊന്നില്‍....

അത്താഴവും കഴിച്ച് അതിന് മേലെ ഒരു വലിയ പായ്ക്കറ്റ് മിക്ചര്‍ മത്സരിച്ച് തിന്ന് തീര്‍ത്തു കൊണ്ടിരിക്കുമ്പോഴാണ് കരണ്ട് യാത്ര പറയാതെ പോയതും ഓട്ടോമാറ്റിക്കലി പ്രേതകഥകളുടെ കെട്ടഴിഞ്ഞതും, താല്പര്യമുള്ള വിഷയം തന്നെ, എല്ലാവരും അവരവരുടെ പങ്ക് കഥകളും കൊണ്ട് അരങ്ങ് കൊഴുപ്പിക്കുകയാണ്, പതിനൊന്ന് മണിക്ക് ലൈറ്റ് ഓഫ് ചെയ്യണമെന്ന് നിയമം തെറ്റിക്കുന്നത് കണ്ട് വാര്‍ഡന്‍ ചര്‍ച്ച ഉഴപ്പരുതെന്ന് കരുതി ചര്‍ച്ച മെഴുകുതിരി വെളിച്ചത്തിലാക്കി, അങ്ങനെ കാട് കയറുമ്പോഴാണ് ആരോ ഗോസ്റ്റിനെ വിളിച്ചു വരുത്താമെന്ന് പറഞ്ഞത്, കുറെ പേര്‍ റെഡിയായതും കളം വരയ്ക്കാനുള്ള തയ്യാറെടുപ്പായി, എവിടെ വരയ്ക്കും എന്നതാണ് പ്രശ്നം, ആരെയും ശല്യപ്പെടുത്താതെ കോറിഡോറീല്‍ തന്നെ ആവാമെന്ന് തീരുമാനിച്ചു.

ഒരു വലിയ വൃത്തം, അതിന്റെ ഉള്‍ വശം ചേര്‍ത്ത് ഇംഗ്ലീഷ് അക്ഷരമാലയും പിന്നെ ഒന്ന് മുതല്‍ ഒമ്പത് വരെ അക്കങ്ങളും എഴുതണം, വലിയ വൃത്തത്തിന്റെ നടുവില്‍ ഒരു ചെറിയ വൃത്തം അതിന് താഴെയായി “യെസ്” എന്നും “നൊ” എന്നും രണ്ട് ചതുരക്കളങ്ങള്‍
(ഇംഗ്ലീഷ് അറിയാത്ത പ്രേതങ്ങള്‍ വന്നാലോ എന്ന ചോദ്യത്തിന് “നോ കമന്റ്സ്”), നടുവിലെ വൃത്തത്തിനുള്ളില്‍ ഒരു മിനുസമുള്ള തുട്ട് (മിക്കവാറും പുതിയ ഇരുപ്പത്തഞ്ച് പൈസ) വച്ച് അതിനു മുകളില്‍ ഒരു മെഴുകുതിരി, കത്തുന്ന മെഴുകുതിരിയെ ഒരു സ്റ്റീല്‍ ഗ്ലാസ്സ് കൊണ്ട് മൂടുന്നു, എല്ലാവരും അതിന് മുകളില്‍ പതുക്കെ വിരല്‍ തൊട്ട് പ്രേതത്തെ വിളിക്കും. ഇത് തന്നെ രീതി.

അങ്ങനെ വന്നും പൊയും നിന്ന ഒരു പ്രേതത്തിനെ അനുനയിപ്പിച്ച് പേരും ഊരും മരണകാരണവും അത് മരണമല്ല കൊലപാതകമായിരുന്നെന്ന് വരെ പറയിപ്പിച്ച് കഴിഞ്ഞപ്പോഴാണ് നീട്ടികെട്ടിയ അയയിലെ തുണികള്‍ക്കിടയില്‍ ഒരു ഇളക്കം കണ്ടത്, ഒരു ദുര്‍ബല ഹൃദയ അത് ആദ്യം കണ്ടിട്ട് ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ വിറയ്ക്കുന്നത് കണ്ടപ്പോഴാണ് ഓരോരുത്തരായി അങ്ങോട്ട് ശ്രദ്ധിച്ചത്, എന്നാല്‍ കണ്ടവരൊട്ട് മറ്റുള്ളവരൊട് പറയുന്നില്ല താനും, പ്രേതത്തിന്റെ എഫക്റ്റ് എന്ന് പറഞ്ഞ് കളിയാക്കിയാലോ എന്ന ചമ്മല്‍. ഹോസ്റ്റലിന്റെ അനിവാര്യതകളിലൊന്നാണ് ഇടനാഴികളില്‍ നീട്ടികെട്ടിയ അയകളും അതില്‍ മാസങ്ങളായി കിടക്കുന്ന തുണികളും, മൂന്നും നാലും നിരയില്‍ അടുക്കികെട്ടിയ അതിനിടയില്‍ ആരെങ്കിലും നിന്നാല്‍ പോലും അറിയില്ല, കറന്റ് പോവുന്ന സമയത്ത് ഇത് പോലെ ഒളിച്ച് നിന്ന് പേടിപ്പിക്കുക എന്നതൊക്കെ സാധാരണ വിനൊദങ്ങള്‍ മാത്രം.പ്രേതപ്രേമികളല്ലാത്ത ആരെങ്കിലും ഞങ്ങളെ പേടിപ്പിക്കാന്‍ ഒളിച്ചിരിക്കുന്നതാവും എന്നായിരുന്നു ആദ്യധാരണ, അത് ശ്രദ്ധിക്കാന്‍ പോയാല്‍ കഷ്ടപെട്ട് വിളിച്ചു കൊണ്ട് വന്ന പ്രേതം പോവും എന്നതിനാല്‍ ആരുടേയും ശ്രദ്ധ തിരിയാതിരിക്കാന്‍ പറഞ്ഞതും ഇല്ല.

പ്രേതം ഒരു വലിയ ദുരൂഹമായ കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ആ നിമിഷത്തിലാണ് അത് സംഭവിച്ചത്...

ഒരര്‍ച്ച..

ബ്ധും...മാവൊക്കെ വെട്ടി വീഴ്ത്തുമ്പോള്‍ കേള്‍ക്കുന്ന മുഴക്കമുള്ള ശബ്ദം..

ഇടനാഴിയുടെ ഇരുണ്ട വെട്ടത്തില്‍ ആരാണ് വീണ് കിടക്കുന്നതെന്ന് അറിയാനായില്ല, ആരോ ഓടി ലൈറ്റും മറ്റും ഇട്ടു, വീണ് കിടക്കുന്നത് വാര്‍ഡന്‍ വിലാസിനി മാഡം. പിന്നില്‍ ഒരു ജോടി കാലുകളും അവയുടെ ഉടമയുടെ കണ്ണുകളും, റോഷ്നി, അവളുടെ വെപ്രാളത്തില്‍ കാര്യം പിടികിട്ടി, പഠിക്കാനുള്ള പാഴ്ശ്രമം ഉപേക്ഷിച്ച് ഞങ്ങളുടെ കൂടെ ചേരാന്‍ വന്ന വഴിയാണ് അവള്‍ ആരോ ഞങ്ങളെ ശ്രദ്ധിച്ച് തുണികള്‍ക്കിടയില്‍ നില്‍ക്കുന്നത് കണ്ടത്. കുറെ നേരം അനങ്ങാതെ നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടും ആരാന്ന് മനസ്സിലാവാതെയായപ്പോള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നില്ക്കുന്ന മറ്റൊരു സമാന്തരരേഖയാണെന്ന കരുതി എന്നാല്‍ ഒന്ന് പേടിപ്പിച്ചേക്കാം എന്നവള്‍ കരുതി,

മുഖത്ത് വെള്ളം കുടഞ്ഞും കോരിയൊഴിച്ചും ഒരു വിധം വാര്‍ഡന്‍ കണ്ണ് തുറന്നപ്പൊഴേയ്ക്കും പ്രേതവും കളവും എന്തിന് ചോക്കിന്റെ വെളുപ്പ് വരെ അപ്രത്യക്ഷമായിരുന്നു, അതും പോരാഞ്ഞ് ഞങ്ങളുടെ ഒക്കെ കൈയ്യില്‍ പുസ്തകങ്ങളും ഗൈഡുകളും.

വീണതിന്റെ ക്ഷീണവും ആരുടെ തലയില്‍ കയറും എന്ന വര്‍ണ്ണ്യത്തിലാശങ്കയും കാരണം വാറ്ഡന്‍ ഒന്നും മിണ്ടാതെ താഴേയ്ക്ക് പോയി, ഞങ്ങള്‍ മുറികളിലേയ്ക്കും.

സമയം പരപരാ വെളുത്ത് തുടങ്ങിയിരുന്നു, അടുത്ത ദിവസത്തിന്റെ ആരംഭം.

-പാര്‍വതി.

Friday, December 01, 2006

പിഴയ്ക്കുന്ന വഴികണക്കുകള്‍

അന്നൊരക്ഷരം തെറ്റിച്ച് ഞാനെഴുതവെയാ-
പെരുക്കപട്ടികയിലെന്നുമിടറി വീഴവെ-
അറിയാതെ പിന്നില്‍നിന്നെത്തുന്ന ചെറു-
ചൂടുള്ള നോവുകളിന്ന് തിരയുന്നു ഞാന്‍.

അന്നത്തെയക്ഷരങ്ങളെല്ലാം പഠിച്ചു ഞാനാ-
ഗുണനഹരണവുമതിന്റെ താളവുമെല്ലാമറിഞ്ഞു-
വെങ്കിലും തെറ്റിയിടറി വീഴുന്നു, അറിയാത്ത-
ജീവിതവഴി കണക്കിന്റെ കല്ലില്‍ കാലിടറി.

തിരയുന്നു ഞാന്‍ നിന്റെ കൈവിരലിനാലെന്റെ-
ചെവിയില്‍ പുകയുന്നൊരാ വേദന,യല്ലെങ്കിലൊരു
ചൂരലുയരുന്ന സീല്‍ക്കാരമതിനാലൊരു രക്ത രേഖ,
അങ്ങിനെയെങ്കിലുമീ വഴിക്കണക്കിനുത്തരം തേടാന്‍.

അറിയാത്ത പാഥകളി,ലുത്തരമില്ലാത്ത സമങ്ങളി-
ലെത്തി ഞാന്‍ നില്‍ക്കുമ്പോള്ളുളുരുകി തിരയുക-
യാണൊരു കരമെന്നെ വഴി നടത്താനീ സമസ്യാ
വഴികണക്കൊരു സമവുമിരുരേഖയുമാക്കി തരാന്‍.

ഉത്തരം കിട്ടാതെ പണ്ട് പകച്ചിരിക്കാറുള്ളപോ-
ലിന്നുമീ കണക്കുമായിവിടെ പകച്ചിരിക്കേ-
പരിചയം പുതുക്കിയൊരു കാറ്റുപോലുമില്ലിവിടെ-
മനസ്സു വിങ്ങുന്നതറിയുന്ന പാതിരാമഴചാറ്റുമില്ല

-പാര്‍വതി.