തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, February 22, 2017

കലൈഡൊസ്കോപ്പ്




നിലാവും നക്ഷത്രങ്ങളും തെളിയാത്തൊരീ രാത്രിയിൽ-
ചിതറിത്തെറിച്ചൊരീയായിരം ചില്ല്കഷണങ്ങളുമായിവിടെ നിൽക്കെ,
കാലറിയാതെയിടറിയൊരാ കല്ല്പടവുമീയിരുട്ടിൽ കാണാതെ-
ഇനിയുമീരാത്രിയെത്ര എന്നയോർമ്മയൊരു മരണമഞ്ഞായി മൂടവെ,
ഉള്ളിന്റെയുള്ളിലുണർന്ന വെണ്മേഘക്കീറിലൊരു കുഞ്ഞ് സൂര്യനുദിച്ചു!

നെറുകയിലൊരു മഞ്ഞ്തുള്ളിയിറ്റിച്ച് കാതിൽ മന്ത്രമായി മൊഴിഞ്ഞു-
കേൾക്കാതെ പോവില്ല നിനക്കീമഞ്ഞിന്റെ പാളികളെത്ര കനത്താലും,
വീഴാതെവന്നതല്ലീ ദൂരമത്രയും ഇനിയുമേറെ ദൂരമുണ്ടിനിയുമീ പടവുകൾ-
വീഴാതെയാവില്ലീയാത്രയുമെന്നാലുമൊരു മൂടൽമഞ്ഞായിതീരില്ല നീയും,
ഉടയുമോരോ വീഴ്ചയിലുമിനിയുമിതു പോലെ നിൻ മനമെന്നാലുമാവില്ലയന്ത്യം!

ഇടറിയൊരോ വീഴ്ചയിലുമുടഞ്ഞ ചില്ലുകൾ പെറുക്കികൂട്ടിയതാണിന്നിന്റെ മനം-
നിറങ്ങളാണതിലെങ്ങും കാലമൊരു കൈവേലയായി പണിതതിൽ മുഖചിത്രം,
ഈ രാവ് മാഞ്ഞിനിയും പുലരും, വരും വസന്തമതിലൊരു കിളിയായ് നീ പാടും-
പിന്നെ ശിശിരത്തിൽ വെണ്മേഘമായി പാറും, ചടുല നിറമഴയായി നീ പെയ്താടും,
എരിയുന്ന വേനൽ സൂര്യനെ നെറുകയിൽ ചൂടിയൊരു ചുടലയായ് മുടിയഴിച്ചാടും!

പിന്നെയൊരു സന്ധ്യമയങ്ങുന്ന നേരത്തിരുന്നീ ചില്ലൊക്കെയും നീ പെറുക്കി നോക്കും-
അന്തിചൊപ്പ് വീണമാനത്ത് നിന്നാ അരുണകിരണങ്ങളീ ചില്ലിലൊക്കെയും പടരും,
ആയിരം വർണ്ണങ്ങൾ നിറയുന്ന മാന്ത്രികചെപ്പ് പോലതിനുള്ളം തിളങ്ങവെ-
നിറഞ്ഞു നീയാടിയ ഋതുക്കളൊക്കെയുമൊരു ചലചിത്രമായി കടന്നുപോകെ,
സാഫല്യമീ ജന്മമെന്നറിഞ്ഞന്ന് നീയുമൊരു പാൽനിലാ നിഴലായി മറയും!

-പാർവതി