തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, January 31, 2007

പറയാനാവാതെ പോവുന്ന ആശംസകള്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ ഒരു ചോര കിനിയുന്ന മുറിപാടുമായി അവള്‍ വന്നത്, ഹുക്ക് പൊട്ടിയ ബ്ലൌസിന്റെ അടിഭാഗത്തായി എഴുന്ന് നില്‍ക്കുന്ന നെഞ്ചിന്‍ കൂടിന്റെ ഒടുക്കത്തില്‍ ചോര വരാന്‍ മടിച്ച് നില്‍ക്കുന്ന ഒരു കീറല്‍ പാട്. കണ്ടിട്ടും ഞാന്‍ മിണ്ടിയില്ല.

തലേന്നൊ മറ്റോ നടന്ന ഭര്‍തൃവൃത്തിയുടെ മറ്റൊരു പങ്കായിരിക്കും, കയ്പ്പോടെ മനസ്സില്‍ കരുതി, ഒരിക്കല്‍ വീങ്ങിയ മുഖവുമായി എത്തിയ അന്ന് , വെളുപ്പാന്‍ കാലത്ത് ആറ് വീടുകളില്‍ തറ തുടയ്ക്കുന്നതിന്റെ കൂലിയ്ക്കായി തല്ലിച്ചതയ്ക്കുന്നവനെ നിനക്കങ്ങ് അവസാനിപ്പിച്ചൂടെ എന്ന് ചോദിച്ച എന്നെ, “ഹേ റാം, “വോ മേരാ പതീദേവ് ഹേ” എന്ന് പറഞ്ഞ് തന്റെ സിന്ദൂരം വലത് കൈ കൊണ്ട് മറച്ച് ഞാന്‍ പറഞ്ഞതിന് അവള്‍ ഏത്തമിട്ട് പ്രായശ്ചിത്തം ചെയ്തു.

ഉണങ്ങാന്‍ മടിക്കുന്ന മുറിവുമായി അവള്‍ കുനിയാന്‍ വയ്യാതെ വേദനയില്‍ പുളയുന്നത് കണ്ടാണ് മരുന്ന് പെട്ടിയുമായി പിന്നെ എഴുന്നേറ്റത്.

“ഇതെന്തിനായിരുന്നു?”

3 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയാണ് ഈ ഇരുപത് തികയാത്ത പെണ്ണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു, കരിഞ്ഞ റോസമൊട്ടുകള്‍ പോലെ എങ്ങോ മറഞ്ഞു പോയ മാറിടങ്ങള്‍, എണ്ണിപറയാവുന്ന തരത്തില്‍ എഴുന്ന് നില്‍ക്കുന്ന വാരിയെല്ലുകള്‍, ഈ ശരീരത്തിനകത്ത് ഇത്രയും ശക്തി എങ്ങനെയെന്ന് പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്. ഏത് തണുപ്പിലും ചൂടിലും മുടങ്ങാതെ അഞ്ചുമണിക്ക് അലാറം പോലെ അവള്‍ ബെല്ലടിച്ച് ഉണര്‍ത്തുമ്പോള്‍ കതക് തുറന്ന് കൊടുത്ത് വീണ്ടും പോയികിടന്ന് ഉറങ്ങാറാണ് പതിവ്.

“ലഡ്കി പൈതാ നഹി കിയാ, ഇസ് ലിയേ“ .. (പെണ്‍കുട്ടിയെ പ്രസവിച്ചില്ലാത്തത് കൊണ്ട്)

പെണ്‍ഭ്രൂണങ്ങള്‍ എവിടെയും കരിച്ചും കുത്തിയും ഒഴുക്കപ്പെടുമ്പോള്‍ ഇവര്‍ക്ക് മാത്രം അത് ആശ്വാസ ലക്ഷണമാണെന്ന് തോന്നിയിട്ടുണ്ട്, പന്ത്രണ്ട് വയസ്സിലേ അമ്മയുടെ തലയ്ക്കടിച്ച് ഉള്ളതും കൊണ്ട് സ്വന്തം വഴി തേടുന്ന ആണിനേക്കാളും, പത്ത് വയസ്സു മുതല്‍ കൂടെ കൊണ്ട് നടന്ന് വേല പഠിപ്പിച്ചാല്‍ ഒരു വരുമാനമുണ്ടാക്കി തരുന്ന പെണ്ണ്.

“പക്ഷേ ഇപ്പോഴിങ്ങനെ ഉപദ്രവിക്കാന്‍ ?”

മുറിവ് നഖമോ മറ്റോ കൊണ്ടതാണ്, തണുപ്പിന്റെ വരള്‍ച്ചയും കൂടി ആകെ മൊരി പൊടിഞ്ഞ് നിന്ന് പഴുക്കാനുള്ള പരുവത്തില്‍, കഴുകി മരുന്ന് പുരട്ടുമ്പോള്‍ നാവില്‍ വന്ന പല വാര്‍ത്തകളേയും പിടിച്ച് നിര്‍ത്തി.

ഉത്തരമറിയാത്ത ശൂന്യമായ മിഴികളുമായി അവള്‍ നിന്നു.

“വോ, പാഞ്ച് ലാക്ക് മിലാനാ ഥാ നാ? വോ ബോല്‍ രേക്കീ, അപ്പനീ ലഡ്ക്കീ ഭീ ഉഥര്‍ ഥീ തോ, ഹമേ ഭീ.....“
(ആ അഞ്ച് ലക്ഷം കിട്ടിയില്ലേ, അവര്‍ പറയുന്നു, നമ്മുടെ പെണ്‍കുട്ടിയും അതിലുണ്ടായിരുന്നെങ്കില്‍ നമുക്കും...)

“ജല്‍ദീ ലഡ്കീ കോ പൈത കര്‍നേ കേലിയേ...”
(പെട്ടന്ന് പെണ്ണിനെ പ്രസവിക്കാനായി...)

പൂര്‍ത്തിയാക്കാപ്പെടാതെ പോവുന്ന വാചകങ്ങള്‍..

എന്നത്തേയും പോലെ, തണുത്ത വെള്ളത്തില്‍ തറ തുടച്ച്, വാങ്ങില്ലെന്നറിയാമായിട്ടും മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് കൊടുത്ത അന്‍പത് രൂപാ അയഞ്ഞ് തൂങ്ങുന്ന ബ്ലൌസിനകത്ത് വച്ച് അവള്‍ പുറപ്പെടുമ്പോള്‍ ആശ്വാസവാക്ക് എന്ത് പറയണമെന്ന് ഞാന്‍ കുഴങ്ങുകയായിരുന്നു.

അവിടെ പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല ആണ്‍കുഞ്ഞുങ്ങളും ഉണ്ടായിരുന്നല്ലോ എന്നോ? അതോ നിനക്ക് ഒരു പെണ്‍കുട്ടി ഉടനെ ഉണ്ടാവട്ടെ എന്നോ?

എന്റെ ഒരു ദിവസം പുലരുന്നതേ ഉള്ളൂവല്ലോ...

-പാര്‍വതി.

Thursday, January 18, 2007

യാത്രാമൊഴി.

നിലാവ് വഴിയിട്ട വീഥികളിലെന്നും ഞാന്‍-
നിനക്കായ് കാത്തുനിന്നൊരാ കാലങ്ങളിലൊന്നും
നിരര്‍ത്ഥമായൊരു വാക്കുരയ്ക്കാനായി പൊലു-
മെത്തിയില്ല നീയൊരു വേള പോലുമീ വഴി.

കാലമുണക്കിയ മുറിപ്പാടുകളിലിന്നുകളെന്നും-
തളച്ചിടാമെന്ന് വ്യാമോഹിച്ചിരിക്കവെയന്ന് നീ-
ഒരുദിനമാ മുറിപാടിന്റെ ചുളിവുകളിലൊരു-
ചിത്രശലഭത്തിന്റെ രേഖാചിത്രമൊരുക്കിത്തന്നു.

നിന്റെ കൈവേലകളാലിത്തിരി പൊടിഞ്ഞു ചോര-
യെങ്കിലുമുയിര്‍ കൊണ്ടൊരാ ശലഭത്തെ കാണവെ-
നീ വരും വഴികളില്‍ കാത്തിരിക്കും പുല്‍ച്ചാടിയും-
പുഴുക്കളും പിന്നെ പൂക്കളുമെന്റെ കൂട്ടുകാരാകവെ-

ഒരു രാത്രിയിരുണ്ട് വെളുക്കവെ, മറയുന്നുവോ നീ-
പാതി പാടാതെ പോയൊരാ പാട്ടിന്റെ ശീലുമായി-
മറയുന്ന നിലാവിലുണരുന്നൊരരൂപികളെന്റെ മനസ്സിലും
വരികയില്ലേ നീ കാത്തുനില്‍പ്പിന്റെയവസാനനൊടിയിലെങ്കിലും.

നീ വരാതെയീ വഴിത്താരയിനി മറഞ്ഞു പോമീ, പുല്‍-
നാമ്പുകളിലിടറി,യിവിടെ കാത്ത് നില്‍ക്കാനാവാതെ-
ഞാനുമെരിവിയിലിന്റെ മരുപച്ച തേടിയകലുമെങ്കിലു-മെരിയുന്ന മുറിപാടുകളെല്ലാമുണര്‍ന്നു ചോരവാര്‍ക്കും

-പാര്‍വതി.

Wednesday, January 10, 2007

കച്ചിതുരുമ്പുകള്‍

ഏതോ അഭയാര്‍ത്ഥിക്യാമ്പില്‍ നിന്ന് വന്ന ഒരാളെ നോക്കുന്ന സഹതാപത്തോടെ നോക്കി കറിയാചേട്ടന്‍ പറഞ്ഞു.

“അപ്പോ അവടെ നിനക്ക് എന്നാ പണീന്നാ പറഞ്ഞേ, നമ്മടെ സമയത്തല്ലിയോ ഊണും ഒറക്കോമൊന്നും, പിന്നെന്നാ കാശ് കിട്ടീട്ടെന്താ..?നിനക്കിങ്ങ് പോരരുതായോ?ഇവിടെ കപ്പേം കഞ്ഞീം കുടിച്ച് നേരത്തിന് തിന്നും കുടിച്ചും കഴിയാല്ലോ“

“ഓ, പിന്നെ ഇവിടെ അങ്ങനെ പറമ്പ് നിറഞ്ഞ് വെളയുവല്ലേ കപ്പേം കാച്ചിലും, മേലനങ്ങാതിരുന്ന് തിന്നാന്‍, ഈ മനുഷ്യന്റെ വിചാരം ഇപ്പോഴും കന്നിമണ്ണാ ഇതെന്നാ”

അടുക്കളയില്‍ കത്താത്ത നനഞ്ഞ വിറകിന്റെ ചന്തിക്കൊരുന്ത് കൊടുത്ത് അടുപ്പിലേയ്ക്ക് തള്ളി മറിയചേടത്തി കെട്ടിയോനിട്ട് ഒരു തട്ടി.

എന്നത്തേയും പോലെ കറിയാചേട്ടന്റെ മിണ്ടാട്ടം മുട്ടി.

“ഒന്നും പറയണ്ട കൊച്ചേ, ഇപ്പോ വിളയൊന്നും വിളയല്ലല്ലോ എല്ലാം പണവിളയല്ലേ, എങ്ങാണ്ട് ആര്‍ക്കാണ്ട് വാനില ഒരു കിലോയ്ക്ക് മൂവായിരം രൂപാ കിട്ടീന്നും പറഞ്ഞ് പറമ്പായ പറമ്പൊക്കെ വാനില നട്ടു, എന്നിട്ടിപ്പോ ആര്‍ക്കും വേണ്ടാത്ത വള്ളിയായി, പട്ടുനൂല്‍ പുഴു കൃഷിക്കെന്നും പറഞ്ഞ് പിന്നെ പറമ്പൊക്കെ നിരത്തി മള്‍ബറി ചെടി നട്ടതില്‍ മിച്ചം ഇരുട്ടത്ത് തന്നിവീഴാന്‍ പാകത്തിന് കുഴികള്‍ മാത്രം.“

“ഒള്ള കണ്ടമൊക്കെ പാതാളകിണറ് പോലെ തോണ്ടി മണല് വാരലാ ഇപ്പോ, അതോണ്ട് കൃഷി നടക്കുന്ന കണ്ടത്തിലും വെള്ളം നില്‍ക്കില്ല, ഒന്നൂല്ലേലും വയറ് വിശക്കാതെ രണ്ട് നേരമെങ്കിലും തിന്നാല്‍ നെല്ല് തന്നിരുന്ന കണ്ടങ്ങളാ ഇപ്പോ തരിശ് നിലം പോലെ കിടക്കുന്നത്, വാങ്ങാന്‍ ആളുകളും ഉണ്ടേ, രണ്ട് സെന്റില്‍ വീട് പണിത് വില്‍ക്കും പോലും.“

ഇനീപ്പോ മലനാട് വഴി മുല്ലപ്പൂ കൃഷിയാണ് പോലും എല്ലാരും ചെയ്യുന്നത്, പശൂന് കൊടുക്കാന്‍ പുല്ല് വിളഞ്ഞില്ലെലും മുല്ലപ്പൂ വിരിയും പോലും, തമിഴ്നാട്ടിലേ പോലെ”

“പണ്ട് കാട്ടാനേം കാട്ടുപന്നീം ഉണ്ടാരുന്നപ്പോ കൈവിടാത്ത മണ്ണാ, ഇന്നും കൈവിടില്ലാന്നാ അങ്ങോരു പറയുന്നത്, ഇന്നോക്കെ നാട്ടില്ലല്ലെ ആനേം പന്നീം, ഒക്കേം ഈ മനുഷരുടെ കൂട്ടത്തിലാന്ന് മാത്രം, കൂട്ടത്തിലുള്ളോനേയും പച്ചയ്ക്ക് തിന്നുവ”

വിശേഷം പറയുന്നതിനേക്കാളുപരി ഉറക്കെപറയുന്ന ആത്മഗതം പോലെ മറിയചേടത്തിയുടെ വാക്കുകള്‍ മനസ്സില്‍ നീറ്റലുണ്ടാക്കുന്നത് അറിഞ്ഞു, മുഖമില്ലാത്ത ആരോടൊക്കെയോ തോന്നുന്ന അമര്‍ഷം.

തണുപ്പിന് മരുന്ന് പോലെ ഇത്തിരി ചുക്കും ചേര്‍ത്ത് കടും കാപ്പി കയ്യില്‍ തന്ന്, മറിയചേടത്തി ഒരു ഗ്ലാസ്സ് കറിയാചേട്ടനും നീട്ടി.

പഴയ റെഡോക്സ് തറയില്‍ അങ്ങോരുടെ പുറത്തൊന്ന് ചാരിയിരുന്ന്, തന്റെ കാപ്പി ഊതി കുടിക്കുന്നതിനിടയ്ക്ക് പകുതി അങ്ങോട്ടും പകുതി തന്നോടെന്ന പോലെയും പറഞ്ഞു.

“സാരമില്ലാന്നേ, ഈയ്യാണ്ട് എട്ടുപത്ത് മൂട് കപ്പയിടാം, പെരുച്ചാഴി കുത്താതെ നോക്കിയാല്‍ പിന്നെ ഒരാണ്ട് തിന്ന് കിടക്കാനുള്ളത് തമ്പുരാന്‍ തരും, നിങ്ങളെന്നെലും പറ”

“ഒരു ജന്മം നമ്മളറിഞ്ഞ മണ്ണല്ലേ, ചതിക്കൂല്ല,കനിഞ്ഞാ മണ്ണ് പൊന്ന് വിളയിക്കൂന്നല്ലേ നിങ്ങള് തന്നെ പറയുന്നെ...”

ഒത്തിരിക്കാലം കഴിഞ്ഞ് കണ്ടതിന്റെ സ്നേഹം താടയിലെ പരുപരുത്ത രോമം കൊണ്ടുരച്ച് പ്രകടിപ്പിച്ച നന്ദിനിപശുവിന്റെ നീറ്റലുണ്ടാക്കുന്ന സ്നേഹം പോലെ, ഈ ധൈരയ്ത്തിന്റെ മുന്നില്‍ മുട്ട് മടക്കിയ പ്രകൃതിയും അവരും എന്നും ഒന്ന് തന്നെ എന്നറിവില്‍ ‍ആ വര്‍ത്തമാനം കേട്ടു നിന്നപ്പോള്‍ തൊണ്ടയിലുണ്ടായ തടസ്സം ചൂട് കട്ടന്‍ കാപ്പിയുടേതോ, നെഞ്ചിലുടക്കിയ പോയ ഒരു ഗദ്ഗദ്ത്തിന്റെയോ?

***************************
അര്‍ത്ഥഭേദങ്ങള്‍:

കന്നിമണ്ണ് : പണ്ട് കുടിയേറ്റക്കാലത്തെ ഫലഭൂയിഷ്ടമായ പുതുമണ്ണിനെ വിശേഷിപ്പിച്ചിരുന്നത്.
പണവിള : വ്യാവസായിക വിളയിനങ്ങള്‍.
വാനില : വാനില എസ്സെന്‍സ് ഉണ്ടാക്കുന്ന ചെടി, മറ്റൊരു പരാജയപ്പെട്ട കാര്‍ഷിക പദ്ധതി.
കണ്ടം : നെല്‍ പാടം
മലനാട് : മലനാട് സര്‍വ്വീസ് സഹകരണ സംഘം(ഒരു പ്രാദേശിക ഗ്രാമീണ സഹായ പദ്ധതി)

Tuesday, January 09, 2007

ഞാനും...

ചൂളം കുത്തി പാഞ്ഞ കാറ്റിന്റെ, എങ്ങോ മറന്ന് പോയ ചില നൊമ്പരങ്ങളുടെ, ജീവിതം ഇതോ എന്ന് അമ്പരപ്പോടെ നിന്ന് പോയ ഉയര്‍ച്ച താഴ്ചകളുടെ കഥകളൊക്കെയും മാറാപ്പിലടുക്കുമ്പോള്‍ അവധിക്കാലം കഴിഞ്ഞ് വീണ്ടും ഈ സ്കൂളില്‍‍ എത്തിചേരുന്ന നിമിഷങ്ങളായിരുന്നു മനസ്സില്‍.

പക്ഷേ ഇപ്പോ , പണ്ട് കുറെ കാലത്തിന് ശേഷം സ്കൂളില്‍ തിരിച്ചെത്തിയപ്പോള്‍ പഴയകൂട്ടുകാരൊക്കെ ജയിച്ച് പോയെന്നറിഞ്ഞ് തനിയെ ക്ലാസില്‍ പുതിയവരെ കാത്തിരുന്ന പോലെ.

ഇനി പുതിയ പുസ്തകങ്ങളും നോട്ടുബുക്കുകളും ഉള്ളതിലേയ്ക്കും നല്ല വര്‍ണ്ണ പേപ്പര്‍ കൊണ്ട് പൊതിയണം, നെയിംസ്ലിപ്പും ഒട്ടിക്കണം, യൂണിഫോം വേണ്ട, എന്നാലും പുതിയ ഐഡന്റിറ്റി ഫോട്ടോ ഇടണം..എന്നിട്ട് എനിക്കും ഈ സ്കൂള്‍ വര്‍ഷം ആഘോഷിക്കണം.എല്ലാവരും ഒത്തിരി ഒത്തിരി വിശേഷങ്ങള്‍ പറയുന്നു അതൊക്കെ കേള്‍ക്കണം, തിരക്കാണ്.

:)

-പാര്‍വതി.

Wednesday, December 20, 2006

നക്ഷത്രങ്ങളുടെ അവകാശികള്‍

“ദേ ആ നക്ഷത്രം നിനക്ക്, ദേ ആ മൂലയ്ക്ക് നില്‍ക്കുന്നത് എനിക്ക്”

മരവിപ്പിക്കുന്ന കാറ്റ് വീശുന്ന രാത്രിയില്‍ ആ കിണറ് കരയില്‍ ഇരുന്ന് അവര്‍ നക്ഷത്രങ്ങളെ ഭാഗം വച്ചെടുക്കുന്നത് അവള്‍ ഒഴിഞ്ഞ മനസ്സോടെ നോക്കി നിന്നു. എവിടെയൊക്കെയോ കരോള്‍ ഗാനങ്ങളുടെ ഈരടികളും ബാന്റിന്റെ മേളവും മുഴങ്ങുന്നുണ്ടായിരുന്നു, ഈ നില്‍പ്പ് തുടങ്ങിയിട്ട് എത്ര നേരമായി എന്ന് അവള്‍ തന്നെ മറന്ന് പോയി, തണുപ്പ് ഒരു നിര്‍മമമായ വീര്യത്തോടെ മടക്കി വച്ച കാല്‍മുട്ടുകളെ നോവിക്കുന്നത് മാത്രം അതിന് തെളിവായി. സ്വന്തം വീടെന്ന് വിശ്വസിക്കുന്ന കെട്ടിടത്തിന്റെ വാതിലുകള്‍ അടഞ്ഞു കിടക്കുന്നതു അവള്‍ നോക്കിയിരുന്നു. ഒരു മെഴുകുതിരി പോലും കത്തിനില്‍ക്കാതെ ഇരുട്ടിന്റെ കാവല്‍മാടം പോലെ അത് കുനിഞ്ഞിരിക്കുന്നതായി അവള്‍ക്ക് തോന്നി.

തണുത്ത പിശറന്‍ കാറ്റ് അടിച്ചു, ഉള്ള് വരെ വിറച്ച് പോകുന്ന കുളിര്. എങ്കിലും വീടിനുള്ളിലേയ്ക്ക് പോവാന്‍ അവള്‍ക്ക് ധൈര്യം വന്നില്ല, കുരങ്ങാട്ടിയുടെ കയ്യിലെ കുരങ്ങുകളുടെ പോലെ കുട്ടികളുടെ അരയില്‍ കെട്ടിയിരുന്ന കയറിന്റെ അറ്റം ഇരുട്ടിലും അവള്‍ക്ക് കണ്ണില്‍ വേദനിക്കുന്ന നീറ്റലുണ്ടാക്കി, ഒരു നിമിഷത്തിന്റെ അന്ത്യം അടുത്ത നിമിഷത്തിന്റെ ആരംഭത്തില്‍ മറന്ന് പോവുന്ന അവര്‍ക്കൊപ്പം കൈവരിയില്‍ മലര്‍ന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ പങ്കുവയ്ക്കാനായിരുന്നെങ്കില്‍ എന്ന് അവള്‍ വ്യര്‍ത്ഥമായി വ്യാമോഹിച്ചു, എങ്കിലും വായിലൂറുന്ന ഉപ്പ് രസത്തിന്റെ ഭീകരത അവള്‍ക്ക് മറക്കാനായിരുന്നില്ല, ഉദയാസ്തമയങ്ങളുടെ ചക്രത്തില്‍ കുരുങ്ങി ചതഞ്ഞു തീരാനുള്ള തവളകുഞ്ഞുങ്ങളെ പോലെ ആ കുട്ടികള്‍ അവള്‍ക്ക് മുന്നില്‍ കഥ പറഞ്ഞിരുന്നു.

“അമ്മേ ഈ ക്രിസ്തുമസ്സിന് ആര്‍ക്ക് പുത്തനുടുപ്പ് എടുക്കാനാ ഫാദര്‍ കാശ് തരുവാ?”

ഒത്തിരി പിടിച്ച് വയ്ക്കുന്ന കാശ് കൊണ്ട് ഓരോ പ്രാവശ്യം ഒരാള്‍ക്ക് വാങ്ങി കൊടുക്കുന്നതിന്റെ കാരണം പറയുന്നത് ഓര്‍മ്മ വച്ച് ഇളയകുട്ടി അവളോട് ചോദിച്ചു. അങ്ങ് താഴെ മരീചികയുടെ അറ്റം പോലെ കിണറ്റിലെ വെള്ളം ഇരുണ്ട നീല നിറത്തില്‍ നക്ഷ്ത്രങ്ങളെ എടുത്തണിഞ്ഞ് കാത്തു നിന്നു.

ലാഭനഷ്ടങ്ങളില്ലാത്ത ഒരു കണക്ക് പോലെ അവളുടെ മനസ്സില്‍ ഒഴിഞ്ഞ കോളങ്ങള്‍ നിറഞ്ഞു, എല്ലാ സമാധാനത്തിന്റെയും കവാടം സ്നേഹിക്കുന്ന അമ്മയെ പോലെ കൈനീട്ടി വിളിക്കുന്നത് അവള്‍ക്ക് കേള്‍ക്കാമെന്ന് തോന്നി, തണുത്ത കാറ്റില്‍ കവിളിലെ മുറിപാടും നീറ്റലും എല്ലാം ഉണക്കാമെന്ന് ആരോ ആസ്വസിപ്പിക്കുന്നത് പോലെ.

“ഈ ആകാശം എത്ര വലുതാ അമ്മേ” ചേച്ചീ,?”

മിണ്ടാതിരിക്കുന്ന അമ്മയില്‍ നിന്ന് തിരിഞ്ഞ് അവള്‍ ഉത്തരത്തിനായി ചേച്ചിയെ നോക്കി.

“ഒത്തിരി ഒത്തിരി, വലിയ കടലിന്റേം അതിന്റപ്പുറത്ത് പിന്നേ ഒത്തിരി സ്ഥലത്തിന്റേം ഒക്കെ മുകളിലായിട്ടാ ഈ ആകാശം നില്‍ക്കുന്നത്,“ ചേച്ചി അവളുടെ വലിയ വിജ്ഞാനം അനിയത്തിക്ക് പകര്‍ന്നു കൊടുത്തു,

കിഴക്ക് ഒരു നക്ഷ്ത്രം മിന്നിപൊലിഞ്ഞത് അവള്‍ കണ്ടു, ആകാശം ഒരു കൂടാരം പോലെ തലയ്ക്ക് മുകളില്‍, അത് വരെ തോന്നാത്ത ഒരു തിരതള്ളലില്‍ അവളുടെ ഹൃദയം പിടച്ചു, കീറത്തുണികളില്‍ പൊതിഞ്ഞ് നില്‍ക്കുന്ന മാലാഖമാരെ പോലെ അവര്‍ അവളുടെ മുഖത്ത് നോക്കി നിന്നു,

തേച്ചു മിനുക്കിയ പാടവരമ്പത്തു കൂടി തിരിഞ്ഞു നോക്കാതെ നടന്ന് നീങ്ങുമ്പോള്‍ ദൂരെ വലിയൊരു നക്ഷത്രം യാത്ര തുടങ്ങിയിരുന്നു.

-പാര്‍വതി.

Wednesday, December 13, 2006

അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത്…

ഉയരങ്ങളിലേയ്ക്ക് ഉയര്‍ന്ന് ഉയര്‍ന്ന് പോവുന്ന ഒരു കൊച്ചു പേടകം, കിളിവാതിലുകളില്ലാത്ത, അടഞ്ഞ ഉരുക്ക് വാതിലുകള്‍ ഉറപ്പിച്ച വാതിലുകള്‍, ഈ യാത്രകള്‍ അവള്‍ക്ക് എന്നും പേരറിയാത്ത ഒരു സമാധാനം കൊടുത്തിരുന്നു.

കാല്‍ക്കുലേറ്ററിലെ പോലെ 7 ന് പകരം 2 ഉം 7 ഉം അമര്‍ത്തി ഇരുപത്തിയേഴ് ആക്കാനാവുമായിരുന്നെങ്കില്‍ എന്ന് അവള്‍ പലപ്പോഴും ആശിച്ചു, എന്നാലും ആ യാത്രകള്‍ ഹ്രസ്വങ്ങളായിരുന്നു.ശാന്തിയുടെ ഒരു ഗുഹാന്തരത്തില്‍ നിന്നും വെളിച്ചത്തിന്റെ മഹാനഗരത്തില്‍ പുറന്തള്ളപേടുമ്പോള്‍ അവള്‍ ഒറ്റപെട്ടവളെ പോലെ പകച്ചു നിന്നു..എങ്കിലും ആ നിമിഷയാത്രകളെ അവള്‍ സ്നേഹിച്ചു, യാത്രക്കാരാരുമില്ലാത്തെ തനിക്കായ് കാത്തുനില്‍ക്കാറുള്ള പേടകത്തിനെ അവള്‍ സ്നേഹിച്ചു തുടങ്ങി, തന്റെ സ്വകാര്യതകളില്‍ നുഴഞ്ഞ് കയറുന്നവരെ അവള്‍ വെറുത്തു, അവരുടെ ചുഴിഞ്ഞ് നോട്ടങ്ങളില്ലാത്ത യാത്രകളില്‍ അവള്‍ തന്റെ പേടകത്തിനോട് സ്വകാര്യം പറഞ്ഞു, കാലപഴക്കത്തില്‍ കമ്പിവയറുകള്‍ ഉരഞ്ഞുണ്ടാക്കുന്ന ശബ്ദത്തെ ഓര്‍ത്ത് ആശങ്ക പ്രകടിപ്പിച്ചു. പ്രകാശത്തിന്റെ ലോകത്തില്‍ പുഴുക്കളെ പോലെ അരിച്ചു നടക്കുന്ന കഴുക കണ്ണുകളില്‍ നിന്ന് രക്ഷപേടാന്‍ അവള്‍ പേടകത്തിനെ കൂടുതല്‍ കൂടുതല്‍ ആശ്രയിച്ചു, മുഖം മുഴവുനായി പടര്‍ന്ന് കിടക്കുന്ന ആ മുറിവുമായി മുഖം കുനിച്ച് നടക്കുമ്പോള്‍ അവള്‍ ആ നോട്ടങ്ങളെ വെറുത്തു.അവയില്‍ നിന്ന് രക്ഷപെടാന്‍ കട്ടിയുള്ള സാരിത്തലപ്പുകള്‍ വലിച്ചിട്ട് മുഖം മറച്ചു. തുളച്ചു നോക്കുന്ന മിഴികളില്ലാത്ത യാത്രകള്‍ക്കായി അവള്‍ മണിക്കൂറുകളോളം കാത്തു നിന്നു.

സ്വകാര്യതകളുടെ കെട്ടഴിക്കുന്ന ആ നിമിഷത്തില്‍ തന്നെയാണ് രംഗബോധമില്ലാത്ത നടനെ പോലെ തുറന്ന് കിടന്ന വാതിലിലൂടെ ഉള്ളില്‍ കയറിയത്, തന്റെ മുഖത്തൂടെ ഇഴയുന്ന അയാളുടെ നോട്ടത്തിന് പഴുതാരക്കാലുകളുടെ വൈകൃതമുണ്ടെന്ന് അവള്‍ക്ക് തോന്നി. എന്നു ഈ യാത്രകളില്‍ അവളുടെ സ്വപ്നങ്ങളും സ്വകാര്യതകളുടെ പാലപ്പൂമണവും നിറയുന്ന പേടകത്തിനുള്ളില്‍ പേരറിയാത്ത ഏതോ പുകയിലകൂട്ടിന്റെ മണം പടര്‍ന്നിരുന്നു, അയാളെയും തനിക്കോപ്പം ഏറ്റിയ പേടകത്തോടെ അവള്‍ക്ക് പരിഭവം തോന്നി, കരിയിലലകളില്ലാത്ത കാട്ടിനുള്ളില്‍ പതുങ്ങി നടക്കുന്ന ചെന്നായുടെ കാല്പാടുകളുടെ ശബ്ദവും സാമിപ്യവും അവള്‍ക്ക് അനുഭവപെട്ടു.

പേടകം എന്നത്തേയും പോലെ യാത്ര അവസാനിപ്പിച്ചിരുന്നു, യാത്ര പറയുമ്പോള്‍ എന്നും ചെയ്യാറുണ്ടായിരുന്ന പോലെ, വരാമെന്നവള്‍ പറഞ്ഞില്ല, മുഖം സാരിത്തലപ്പ് കൊണ്ട് മൂടി തല കഴുത്തിലൊടിച്ചിട്ടപോലെ കുനിഞ്ഞ് നടന്ന് നീങ്ങിയുമില്ല, കാലങ്ങള്‍ക്ക് ശേഷം കണ്ണിലടിച്ച വെളിച്ചത്തില്‍ അവളുടെ കൃഷ്ണമണികള്‍ വേദന കൊണ്ടു.

പകുതിയടഞ്ഞ പേടകത്തിനുള്ളില്‍ ചോര കനം പിടിപ്പിച്ച മത്ത് പിടിപ്പിക്കുന്ന ഗന്ധമായിരുന്നു, ഒരു മൂലയക്ക് അയാള്‍ തല നെഞ്ചിലേയ്ക്കൊടിച്ചിട്ട് കൂനിക്കിടപ്പുണ്ടായിരുന്നു.

-പാര്‍വതി.

Wednesday, December 06, 2006

ഇങ്ങനെയും ഒരു പ്രേതം

സ്റ്റഡിലീവ് സമയത്ത് ഞങ്ങള്‍ക്കൊക്കെ വീട്ടില്‍ പോയി പഠിക്കാന്‍ തോന്നണേ എന്ന് ലീവ് തുടങ്ങുന്നതിന് രണ്ടുമാസം മുതല്‍ക്കെ തന്നെ വാര്‍ഡന്‍ മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നത് പലരു വഴി കേട്ടറിഞ്ഞതെങ്കിലും സത്യം തന്നെയാണ്.പക്ഷേ അക്കാര്യത്തില്‍ ഈശ്വരന്‍ പലപ്പോഴും വിലാസിനി മാഡത്തിനെ കൈമലര്‍ത്തി കാണിക്കും,

അങ്ങനെ മൂത്ത് പഴുത്ത് നില്‍ക്കുന്ന ഒരു സ്റ്റഡിലീവ് സമയം, സമയം പോകാന്‍ രാവിലെ 11 മണിക്ക് എഴുന്നേല്‍ക്കുകയും പിന്നെ വാങ്ങി വച്ച് തണുത്ത് പോയ നോണ്‍ വെജ് ഉപ്പുമാവ് മൂന്നാം നിലയില്‍ നിന്നും താഴേ പോസ്റ്റോഫീസിന്റെ മുകളില്‍ താമസിക്കുന്ന പൂച്ച കുഞ്ഞുങ്ങള്‍ക്ക് ഇട്ട് കൊടുത്തിട്ട് ലൈറ്റ് ഹോള്‍ഡര്‍ ഊരി വയറിട്ട് അതില്‍ പിടിപ്പിച്ച സോക്കറ്റില്‍ കുത്തി, ഇലക്ട്രിക്ക് സ്റ്റൌവില്‍ ഉണ്ടാക്കുന്ന ചൂടന്‍ ചായയും തേപ്പുപെട്ടി പുറത്തെ സ്പെഷ്യന്‍ ബുള്‍സൈയും ബ്രെഡ്ഡും കഴിച്ച് തുടങ്ങുന്ന ദിവസം. ഉച്ചയൂണ് കഴിഞ്ഞ് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ സന്ധ്യയാവും പിന്നെ ഹോസ്റ്റലിന്റെ മുന്നില്‍ തന്നെയുള്ള ചെറിയ ബസ്റ്റാണ്ടില്‍ കിട്ടുന്ന ഉള്ളത്, കൊണ്ട് ഓണം പോലെ എന്ന മനസ്ഥിയിലുള്ള ‘ചുള്ളന്മാരുടെ കണക്കെടുപ്പ്‘, അങ്ങനെ ദിവസം തീരുമ്പോളാവും കൂട്ടത്തിലെ പഠിപ്പിസ്റ്റ് തട്ടത്തി കുട്ടി കലണ്ടറില്‍ ചുവപ്പ് വട്ടമിടുക, അത് കാണുമ്പോള്‍ തോന്നുന്ന പേടിക്ക് പുസ്തകമെടുത്താലും പഠനത്തിന് മുമ്പ് ഉറക്കം വരും.

ജീവിതം അങ്ങനെ കൊങ്കണിലൂടെ മംഗള എക്സ്പ്രസ്സ് പോവുന്നത് പോലെ പാഞ്ഞും ഇഴഞ്ഞും പോവുന്ന സുദിനങ്ങളൊന്നില്‍....

അത്താഴവും കഴിച്ച് അതിന് മേലെ ഒരു വലിയ പായ്ക്കറ്റ് മിക്ചര്‍ മത്സരിച്ച് തിന്ന് തീര്‍ത്തു കൊണ്ടിരിക്കുമ്പോഴാണ് കരണ്ട് യാത്ര പറയാതെ പോയതും ഓട്ടോമാറ്റിക്കലി പ്രേതകഥകളുടെ കെട്ടഴിഞ്ഞതും, താല്പര്യമുള്ള വിഷയം തന്നെ, എല്ലാവരും അവരവരുടെ പങ്ക് കഥകളും കൊണ്ട് അരങ്ങ് കൊഴുപ്പിക്കുകയാണ്, പതിനൊന്ന് മണിക്ക് ലൈറ്റ് ഓഫ് ചെയ്യണമെന്ന് നിയമം തെറ്റിക്കുന്നത് കണ്ട് വാര്‍ഡന്‍ ചര്‍ച്ച ഉഴപ്പരുതെന്ന് കരുതി ചര്‍ച്ച മെഴുകുതിരി വെളിച്ചത്തിലാക്കി, അങ്ങനെ കാട് കയറുമ്പോഴാണ് ആരോ ഗോസ്റ്റിനെ വിളിച്ചു വരുത്താമെന്ന് പറഞ്ഞത്, കുറെ പേര്‍ റെഡിയായതും കളം വരയ്ക്കാനുള്ള തയ്യാറെടുപ്പായി, എവിടെ വരയ്ക്കും എന്നതാണ് പ്രശ്നം, ആരെയും ശല്യപ്പെടുത്താതെ കോറിഡോറീല്‍ തന്നെ ആവാമെന്ന് തീരുമാനിച്ചു.

ഒരു വലിയ വൃത്തം, അതിന്റെ ഉള്‍ വശം ചേര്‍ത്ത് ഇംഗ്ലീഷ് അക്ഷരമാലയും പിന്നെ ഒന്ന് മുതല്‍ ഒമ്പത് വരെ അക്കങ്ങളും എഴുതണം, വലിയ വൃത്തത്തിന്റെ നടുവില്‍ ഒരു ചെറിയ വൃത്തം അതിന് താഴെയായി “യെസ്” എന്നും “നൊ” എന്നും രണ്ട് ചതുരക്കളങ്ങള്‍
(ഇംഗ്ലീഷ് അറിയാത്ത പ്രേതങ്ങള്‍ വന്നാലോ എന്ന ചോദ്യത്തിന് “നോ കമന്റ്സ്”), നടുവിലെ വൃത്തത്തിനുള്ളില്‍ ഒരു മിനുസമുള്ള തുട്ട് (മിക്കവാറും പുതിയ ഇരുപ്പത്തഞ്ച് പൈസ) വച്ച് അതിനു മുകളില്‍ ഒരു മെഴുകുതിരി, കത്തുന്ന മെഴുകുതിരിയെ ഒരു സ്റ്റീല്‍ ഗ്ലാസ്സ് കൊണ്ട് മൂടുന്നു, എല്ലാവരും അതിന് മുകളില്‍ പതുക്കെ വിരല്‍ തൊട്ട് പ്രേതത്തെ വിളിക്കും. ഇത് തന്നെ രീതി.

അങ്ങനെ വന്നും പൊയും നിന്ന ഒരു പ്രേതത്തിനെ അനുനയിപ്പിച്ച് പേരും ഊരും മരണകാരണവും അത് മരണമല്ല കൊലപാതകമായിരുന്നെന്ന് വരെ പറയിപ്പിച്ച് കഴിഞ്ഞപ്പോഴാണ് നീട്ടികെട്ടിയ അയയിലെ തുണികള്‍ക്കിടയില്‍ ഒരു ഇളക്കം കണ്ടത്, ഒരു ദുര്‍ബല ഹൃദയ അത് ആദ്യം കണ്ടിട്ട് ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ വിറയ്ക്കുന്നത് കണ്ടപ്പോഴാണ് ഓരോരുത്തരായി അങ്ങോട്ട് ശ്രദ്ധിച്ചത്, എന്നാല്‍ കണ്ടവരൊട്ട് മറ്റുള്ളവരൊട് പറയുന്നില്ല താനും, പ്രേതത്തിന്റെ എഫക്റ്റ് എന്ന് പറഞ്ഞ് കളിയാക്കിയാലോ എന്ന ചമ്മല്‍. ഹോസ്റ്റലിന്റെ അനിവാര്യതകളിലൊന്നാണ് ഇടനാഴികളില്‍ നീട്ടികെട്ടിയ അയകളും അതില്‍ മാസങ്ങളായി കിടക്കുന്ന തുണികളും, മൂന്നും നാലും നിരയില്‍ അടുക്കികെട്ടിയ അതിനിടയില്‍ ആരെങ്കിലും നിന്നാല്‍ പോലും അറിയില്ല, കറന്റ് പോവുന്ന സമയത്ത് ഇത് പോലെ ഒളിച്ച് നിന്ന് പേടിപ്പിക്കുക എന്നതൊക്കെ സാധാരണ വിനൊദങ്ങള്‍ മാത്രം.പ്രേതപ്രേമികളല്ലാത്ത ആരെങ്കിലും ഞങ്ങളെ പേടിപ്പിക്കാന്‍ ഒളിച്ചിരിക്കുന്നതാവും എന്നായിരുന്നു ആദ്യധാരണ, അത് ശ്രദ്ധിക്കാന്‍ പോയാല്‍ കഷ്ടപെട്ട് വിളിച്ചു കൊണ്ട് വന്ന പ്രേതം പോവും എന്നതിനാല്‍ ആരുടേയും ശ്രദ്ധ തിരിയാതിരിക്കാന്‍ പറഞ്ഞതും ഇല്ല.

പ്രേതം ഒരു വലിയ ദുരൂഹമായ കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ആ നിമിഷത്തിലാണ് അത് സംഭവിച്ചത്...

ഒരര്‍ച്ച..

ബ്ധും...മാവൊക്കെ വെട്ടി വീഴ്ത്തുമ്പോള്‍ കേള്‍ക്കുന്ന മുഴക്കമുള്ള ശബ്ദം..

ഇടനാഴിയുടെ ഇരുണ്ട വെട്ടത്തില്‍ ആരാണ് വീണ് കിടക്കുന്നതെന്ന് അറിയാനായില്ല, ആരോ ഓടി ലൈറ്റും മറ്റും ഇട്ടു, വീണ് കിടക്കുന്നത് വാര്‍ഡന്‍ വിലാസിനി മാഡം. പിന്നില്‍ ഒരു ജോടി കാലുകളും അവയുടെ ഉടമയുടെ കണ്ണുകളും, റോഷ്നി, അവളുടെ വെപ്രാളത്തില്‍ കാര്യം പിടികിട്ടി, പഠിക്കാനുള്ള പാഴ്ശ്രമം ഉപേക്ഷിച്ച് ഞങ്ങളുടെ കൂടെ ചേരാന്‍ വന്ന വഴിയാണ് അവള്‍ ആരോ ഞങ്ങളെ ശ്രദ്ധിച്ച് തുണികള്‍ക്കിടയില്‍ നില്‍ക്കുന്നത് കണ്ടത്. കുറെ നേരം അനങ്ങാതെ നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടും ആരാന്ന് മനസ്സിലാവാതെയായപ്പോള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നില്ക്കുന്ന മറ്റൊരു സമാന്തരരേഖയാണെന്ന കരുതി എന്നാല്‍ ഒന്ന് പേടിപ്പിച്ചേക്കാം എന്നവള്‍ കരുതി,

മുഖത്ത് വെള്ളം കുടഞ്ഞും കോരിയൊഴിച്ചും ഒരു വിധം വാര്‍ഡന്‍ കണ്ണ് തുറന്നപ്പൊഴേയ്ക്കും പ്രേതവും കളവും എന്തിന് ചോക്കിന്റെ വെളുപ്പ് വരെ അപ്രത്യക്ഷമായിരുന്നു, അതും പോരാഞ്ഞ് ഞങ്ങളുടെ ഒക്കെ കൈയ്യില്‍ പുസ്തകങ്ങളും ഗൈഡുകളും.

വീണതിന്റെ ക്ഷീണവും ആരുടെ തലയില്‍ കയറും എന്ന വര്‍ണ്ണ്യത്തിലാശങ്കയും കാരണം വാറ്ഡന്‍ ഒന്നും മിണ്ടാതെ താഴേയ്ക്ക് പോയി, ഞങ്ങള്‍ മുറികളിലേയ്ക്കും.

സമയം പരപരാ വെളുത്ത് തുടങ്ങിയിരുന്നു, അടുത്ത ദിവസത്തിന്റെ ആരംഭം.

-പാര്‍വതി.

Friday, December 01, 2006

പിഴയ്ക്കുന്ന വഴികണക്കുകള്‍

അന്നൊരക്ഷരം തെറ്റിച്ച് ഞാനെഴുതവെയാ-
പെരുക്കപട്ടികയിലെന്നുമിടറി വീഴവെ-
അറിയാതെ പിന്നില്‍നിന്നെത്തുന്ന ചെറു-
ചൂടുള്ള നോവുകളിന്ന് തിരയുന്നു ഞാന്‍.

അന്നത്തെയക്ഷരങ്ങളെല്ലാം പഠിച്ചു ഞാനാ-
ഗുണനഹരണവുമതിന്റെ താളവുമെല്ലാമറിഞ്ഞു-
വെങ്കിലും തെറ്റിയിടറി വീഴുന്നു, അറിയാത്ത-
ജീവിതവഴി കണക്കിന്റെ കല്ലില്‍ കാലിടറി.

തിരയുന്നു ഞാന്‍ നിന്റെ കൈവിരലിനാലെന്റെ-
ചെവിയില്‍ പുകയുന്നൊരാ വേദന,യല്ലെങ്കിലൊരു
ചൂരലുയരുന്ന സീല്‍ക്കാരമതിനാലൊരു രക്ത രേഖ,
അങ്ങിനെയെങ്കിലുമീ വഴിക്കണക്കിനുത്തരം തേടാന്‍.

അറിയാത്ത പാഥകളി,ലുത്തരമില്ലാത്ത സമങ്ങളി-
ലെത്തി ഞാന്‍ നില്‍ക്കുമ്പോള്ളുളുരുകി തിരയുക-
യാണൊരു കരമെന്നെ വഴി നടത്താനീ സമസ്യാ
വഴികണക്കൊരു സമവുമിരുരേഖയുമാക്കി തരാന്‍.

ഉത്തരം കിട്ടാതെ പണ്ട് പകച്ചിരിക്കാറുള്ളപോ-
ലിന്നുമീ കണക്കുമായിവിടെ പകച്ചിരിക്കേ-
പരിചയം പുതുക്കിയൊരു കാറ്റുപോലുമില്ലിവിടെ-
മനസ്സു വിങ്ങുന്നതറിയുന്ന പാതിരാമഴചാറ്റുമില്ല

-പാര്‍വതി.

Tuesday, November 28, 2006

കണക്കിലെ കളികള്‍

“പെണ്ണേ നീ മിണ്ടാതിരിക്കുന്നുണ്ടോ, അപ്പനെ എരികേറ്റി വിട്ടോ നീ, എന്നിട്ട് അതും പറഞ്ഞ് കണ്ടവരോടൊക്കെ തല്ലൊണ്ടാക്കാന്‍ നടക്കുന്ന ഒരപ്പനും പറ്റിയ മോളും..”

പതുക്കെ ഊതിയൂതി കത്തിച്ച തീയാണ് അമ്മ വെള്ളമൊഴിച്ച് കെടുത്താന്‍ നോക്കുന്നത്.

“അത് ശരി, ഞാന്‍ പറയുന്നതാ തെറ്റ്, ഞങ്ങളെ കൊരങ്ങന്മാരെന്ന് വിളിച്ചാല്‍ അതിന്റെ അര്‍ത്ഥം എന്താ, ഞാന്‍ കൊരങ്ങാണെങ്കില്‍ വീട്ടിലുള്ളവരെല്ലാം കൊരങ്ങല്ലേ, അപ്പനും കൊരങ്ങാന്നല്ലേ അപ്പോ ടീച്ചറ് പറഞ്ഞേ..” ഞാന്‍ പിന്നെയും പ്രതീക്ഷ കൈവിടാതെ തുടര്‍ന്നു.

സര്‍ക്കാര്‍ സ്കൂളിലെ ആദ്യവര്‍ഷമാണ്, തൊട്ടപ്പുറത്തുള്ള ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് വന്നിട്ട് തട്ടികേറാന്‍ വന്ന ചേട്ടന്മാരെ വിരട്ടിയതിന്റെ ബഹളം അടങ്ങിയിട്ടില്ല, അപ്പോഴാണ് ഞാന്‍ അടുത്ത പുകിലും കൊണ്ട് വീട്ടിലെത്തിയത്.

ആ വര്‍ഷം പുതിയതായി വന്നതാണ് മലപ്പുറത്ത് നിന്ന് റഷീദ ടീച്ചര്‍. ലോറേഞ്ചിലേയ്ക്കുള്ള പലര്‍ക്കും ഒരു പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആണ് ഹൈറേഞ്ചിലെ നിയമനങ്ങള്‍, സര്‍ക്കാര്‍ ചിലവില്‍ ആറ് മാസം ലീവിലായിരിക്കും പലരും, വല്ലപ്പോഴും വരുമ്പോഴാവട്ടെ അങ്ങാടീ തോറ്റതിന് അമ്മയോട് എന്ന പോലെ ദേഷ്യം മുഴുവന്‍ കുട്ടികളുടെ അടുത്തും.

അല്ലെങ്കില്‍ തന്നെ കണക്കില്‍ ഇത്തിരി കണക്കായ ഞാന്‍, ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച പല വാക്കുകളും ഒരര്‍ത്ഥവും അറിയാതെ മലയാളത്തില്‍ കണ്ടപ്പോള്‍ വീണ്ടും പേടിച്ചു, ല.സാ.ഗു വും ഉ.സാ.ഗു. വും ഒക്കെ പഠിച്ചതാണെങ്കില്‍ അതെന്ത് എന്ന് പിടികിട്ടാന്‍ ഇത്തിരി സമയമെടുത്തു,പക്ഷേ ഈ സമയം കൊണ്ട് ഞാന്‍ അവരുടെ കണ്ണിലെ കരടും ആയി.പോരാത്തതിന് ക്ലാസ് ടീച്ചറും.

കൂട്ടത്തില്‍ തേങ്ങാചമ്മന്തിക്ക് മുകളില്‍ കടുക് കിടക്കുന്നത് പോലെ നാടടച്ച് ആക്ഷേപവും, എന്നേ ചീത്ത പറഞ്ഞെന്ന് കേട്ടാല്‍ അപ്പന്‍ അത്ര അനങ്ങില്ലെന്നറിയാമെങ്കിലും നാടിനെ പറഞ്ഞാല്‍ അപ്പന് ചോര തിളയ്ക്കുമെന്ന് എനിക്ക് നന്നായറിയാം..

അതിന്റെ ഭാഗമായാണ് ഈ എരികയറ്റല്‍.

“ഗുരുക്കന്മാരെ ബഹുമാനിക്കണം, അവര് ചീത്ത പറഞ്ഞാലും കേക്കുന്നത് കൊണ്ട് ദോഷമൊന്നും ഇല്ല” അമ്മ വക.

“അത് കൊള്ളാം, അപ്പോ ഈ മലമോളിലുള്ളവരൊക്കെ കാടന്മാരാന്നും, കപ്പേം കാച്ചിലും മാത്രം തിന്നുന്നത് കൊണ്ടാ പോത്തിന്റെ ബുദ്ധിയെന്നും ഒക്കെ പറയുന്നത് വെറുതെ ഇരുന്ന് കേള്‍ക്കാം അല്ലേ, അദ്ധ്യാപകരെ ബഹുമാനിക്കണം പക്ഷേ കുട്ടികളെ കുരങ്ങന്മാരായി കാണുന്നവരെ ബഹുമാനിക്കാന്‍ എന്താ ചെയ്യണ്ടേ?” ഞാന്‍ വക

ഈ പരിശ്രമം കര്‍ക്കിടകം തീരുന്നത് വരെ ഞാന്‍ തുടര്‍ന്നു, പറമ്പില്‍ പോവാതെ അപ്പന്‍ വീട്ടിലിരിക്കുന്ന സമയമാണല്ലൊ അത്, അങ്ങനെ ഒരു ദിവസം അപ്പന്‍ തേച്ച വെള്ളമുണ്ടും പുതിയ ഷര്‍ട്ടും ഒക്കെയിട്ട് കുടയും തൂക്കി ഇറങ്ങിയപ്പോള്‍ എന്റെ പ്രയത്നങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയെന്ന് കണ്ട് ഞാന്‍ സന്തൊഷിച്ചു.

“കുരുത്തം കെട്ട പെണ്ണ്”, എന്ന അമ്മയുടെ ചൊരുക്ക് കേള്‍ക്കാതെ തന്നെ

എന്റെ മനസ്സമാധാനത്തിന് റഷീദ ടീച്ചറിന് പെട്ടന്ന് തന്നെ സ്ഥലം മാറ്റം കിട്ടി, എന്റെ ആഗ്രഹം അവര്‍ക്ക് വല്ല അട്ടപ്പാടീലോ മാട്ടുപെട്ടീലോ കിട്ടണമെന്നായിരുന്നു, എന്റെ കാണിക്ക മാത്രമല്ല അവരുടെ കാണിക്കയും സ്വീകാര്യമാണെന്നറിയിച്ചാവും അവര്‍ക്ക് നാട്ടിലേയ്ക്ക് തന്നെ സ്ഥലം മാറ്റം കിട്ടി.

അപ്പന്‍ സഹപാഠി ലൊക്കല്‍ ചോട്ടാ നേതാവിനേയും അത് വഴി വലിയ നേതാവിനേയും ഒക്കെ കണ്ടുവെന്നറിഞ്ഞപ്പോഴേയ്ക്കും ഞാന്‍ ല.സാ.ഗു വും ഉ.സാ.ഗു വും ഒക്കെ പഠിച്ച് കഴിഞ്ഞിരുന്നു.


“ദേ നിന്നെ സ്റ്റാഫ് റൂമില്‍ വിളിക്കുന്നു..”
ഇന്നേത് കുറ്റസമ്മതമാണ് നടത്തേണ്ടത് എന്ന് കരുതി,ചെന്നപ്പോള്‍ അവിടെ റഷീദ ടീച്ചറിനെ കണ്ടു
“അവസാന വര്‍ഷം ആയീല്ലേ, പഠിത്തം നടക്കുന്നുണ്ടോ?”
“നല്ല മാര്‍ക്ക് കിട്ടട്ടെ, ഉഴപ്പിത്തിരി കൂടുതലാണല്ലേ, പഠിത്തത്തില്‍ ശ്രദ്ധിക്കണം ”

ചങ്കില്‍ മീന്‍ മുള്ള് തടഞ്ഞത് വിഴുങ്ങുമ്പോള്‍ ഇളിക്കുന്നത് പോലെ ഒരു ചിരി ചിരിച്ച് അവിടെ നിന്നും ഊരി പോരുമ്പോള്‍ യുണിഫോം ഇടാതെ നടക്കുന്നത് കണ്ടാല്‍ ചെവി കിഴുക്കി പൊന്നാക്കി വിടുന്ന ഹെഡ്മാഷിനെ കാണാതിരുന്നതിലുള്ള സന്തോഷം ആയിരുന്നു മനസ്സില്‍ കൂടുതല്‍.

-പാര്‍വതി.

Monday, November 27, 2006

ഈ പോത്തിന് ഈ വേദം

“മൂധേവി. കുടുംബം കുളം തോണ്ടാനാ അവളെ ഇങ്ങോട്ട് കെട്ടിയെടുത്തെ, എടീ ശ്യാമളെ, എടീ ശ്യാമളെ”

അലറി വിളിക്കല്‍ തുടങ്ങിയിട്ട് കുറെ നേരമായിരിക്കുന്നു, ഇത്തിരി കാപ്പിക്കുരു ഉള്ളത് പറിക്കാനിറങ്ങിയതാണ് എന്റെ കുടുംബം, ഞാനാണെങ്കില്‍ ഒരു ഏണിയില്‍ കയറി പൊങ്ങി നിന്ന കുരുമുളക് കൊടി വള്ളികളൊക്കെ കെട്ടിവയ്ക്കയും..

“ഇതെന്ത് പറ്റി സോമന്? അവനിന്ന് തട്ടകത്തിലാണല്ലോ”

കട്ടങ്കാപ്പിയും കൊണ്ട് വന്ന അമ്മയോട് അപ്പന്‍ ചോദിച്ചു.

“അവള്‍ടെ അമ്മായിയമ്മ അവനെ എരികേറ്റി വിട്ടതാരിക്കും, അല്ലേലും എല്ലാ തള്ളമാരും അങ്ങനെതന്നെയാ“ പൊതുവാക്കില്‍ അമ്മായിയമ്മെയെന്ന് പറയപ്പെടുന്ന സ്വന്തം അമ്മയ്ക്കിട്ടും ഭാര്യ ഒന്ന് താങ്ങിയത് കേട്ടിട്ട് അപ്പന്‍ ഇത്തിരി അന്തിച്ച് നിന്നു.

“എന്താ സോമാ കാര്യം?”

അപ്പന്‍ കലിതുള്ളി നിന്ന സോമന്‍ ചേട്ടനോട് ചോദിച്ചു..

“ഒന്നും പറയണ്ടെ ജോയിചേട്ടാ..ഈ മൂധേവി കാരണം എനിക്ക് ജീവിതം നരകമായി. ഇവള്‍ക്ക് ദിവസവും പണി ഉണ്ടെന്നുള്ളതിന്റെ ഹുങ്കാ, ഇവക്കെവിടുന്നാ മാസാമാസം പുതിയ തുണീം ദിവസവും പലഹാരങ്ങളും വാങ്ങാന്‍ കാശ്, ഞാന്‍ ചോദിച്ചാ ഇല്ലെന്ന് പറയുകേം, ഇന്നറിഞ്ഞീട്ട് തന്നെ കാര്യം അവളാണൊ ഞാനാണൊ കെട്ടിയോനെന്ന്.”

“പോട്ടെ സോമാ, അവള്‍ അധ്വാനിച്ചുണ്ടാക്കുന്ന കാശ് കൊണ്ടല്ലേ, നീ മാസാമാസം മൂന്ന് മക്കള്‍ക്കും അവള്‍ക്കും കൂടി ഒരു ചാക്ക് അരിയും വാങ്ങി കൊടുത്ത് കടമ തീര്‍ക്കും, ഓണോം കോടീം നിനക്ക് പറഞ്ഞിട്ടില്ലേലും അവര്‍ക്ക് വേണ്ടെ“, അമ്മയുടെ വക ഉപദേശം

കഥയിങ്ങനെ,

നാലാങ്ങളമാര്‍ക്ക് ഒറ്റപെങ്ങളായ ശ്യാ‍മളയെ ടി സോമന് കെട്ടിച്ച് കൊടുക്കുമ്പോള്‍ അങ്ങേര്‍ക്ക് മനുഷ്യക്കൊലം പോലും ഇല്ലെന്ന് അവര്‍ നോക്കാതിരുന്നതിന് കാരണം, പെണ്ണ് മാത്രം മതിയെന്ന് പറഞ്ഞ് ഇവരങ്ങ് ചെന്നത് തന്നെ, രണ്ട് കൂട്ടര്‍ക്കും ലാഭം, ഒരു പൈസ ചിലവില്ലാതെ പെണ്ണിനെ ഉറക്കി വിട്ട ആശ്വാ‍സം അപ്പുറത്ത്, ഈ മോന്തയ്ക്ക് ഒരു തരക്കെടില്ലാത്ത പെണ്ണിനെ കിട്ടീല്ലോ എന്ന ആശ്വാസം ഇപ്പുറത്ത്. പക്ഷേ ആശ്വാസം ദീര്‍ഘശ്വാസമായത് രണ്ടാമത്തെ കുട്ടിയുണ്ടായതോടെ, ആദ്യത്തെ കുട്ടി അമ്മായിഅമ്മയെ പോലെ, കണ്ടപ്പോ പേടിച്ച് പോയെന്ന് ശ്യാമള തന്നെ സാക്ഷ്യം പറയുന്നു, രണ്ടാമത്തെ കുട്ടി കറുത്തതെങ്കിലും ഇത്തിരി സുന്ദരികുട്ടി, മൂന്നമത്തേതോ രണ്ടും വിട്ട് നല്ല വെളുത്ത് ചുവന്ന് നിണ്ട തലമുടിയും ഒക്കെയായി..അന്ന് തോട്ട് ശ്യാമള അറിയാതെ വീടിനകത്ത് ഒളിച്ചിരിക്കുക, സമയം പറയാതെ വീട്ടില്‍ കയറി ചെന്ന് കട്ടിലിനടിയും മറ്റും പരതുക ഇതൊക്കെ പതിവായി. ദിവസ കൂലിക്കാരനായ സോമന് ഭാര്യക്ക് മൂന്നൂറ്ററുപത്തഞ്ച് ദിവസം പണിയും പിന്നെ ഉത്സവബത്തയും ഒക്കെ കിട്ടുന്നത് അതിലും വെറുപ്പ്.

ശ്യാമള ചേച്ചി തലയിലൊരു കുടം വെള്ളവുമായി വരുന്നത് കണ്ടു,

“വാടി ഇങ്ങൊട്ട്, ഇന്ന് നിന്റെ കള്ളത്തരം ഞാന്‍ പൊളിക്കും, ആരാടി നിനക്ക് എന്നും ചായക്കട പലഹാരം വാങ്ങി തരുന്നത്...ആഹാ...എന്നോട് കള്ളം പറയുന്നൊ, ഇന്ന് രണ്ടിലൊന്നറിയണം”

“നിങ്ങളൊന്ന് അലറാതിരിക്കെന്റെ മനുഷ്യാ, നാട്ടാര് മൊത്തം കേള്‍ക്കും”

“അതേടീ നാട്ടാര് കേള്‍ക്കുന്നതാ നിനക്ക് കുറവ്, ഞാനൊന്നും അറിയുന്നില്ലെന്ന് കരുതി അഹങ്കരിക്കുവാ നീ അല്ലെടീ....”

ഒച്ചയും ബഹളവും ഏറിയും കുറഞ്ഞും നിന്നു. പക്ഷേ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല, നല്ല അയല്‍ക്കാരെന്ന നിലയില്‍ ഇത്രയും സമയമായ സ്ഥിതിക്ക് ഇനി പിടിച്ച് മാറ്റാം എന്ന് തീരുമാനിച്ച് അപ്പനും അമ്മയും അങ്ങോട്ട് നീങ്ങി, പിന്നാലെ ഞാനും, ഞങ്ങള്‍ മുറ്റത്തെത്തിയതും എന്തോ വലിയ ശബ്ദത്തില്‍ വീഴുന്നതും അയ്യോ അമ്മേ ന്ന് ശ്യാമള ചേച്ചിയുടെയുടെ കരച്ചിലും കേട്ടു, അത്യാഹിതം സംഭവിച്ചു എന്ന് തന്നെ കരുതി ഓടി അകത്ത് ചെന്നപ്പോള്‍ സോമന്‍ ചേട്ടനെ താങ്ങിയിരുത്തുന്ന ശ്യാമള ചേച്ചിയേ ആണ് കണ്ടത്, ഇത്തിരി ദൂരത്ത് ഒരു കൊരണ്ടി പലകയും..

“ഈ മനുഷ്യനോട് ഞാന്‍ പണ്ടേ പറഞ്ഞതാ ഞാന്‍ കഷ്ടപെട്ടുണ്ടാക്കുന്ന പൈസ എനിക്കും മക്കള്‍ക്കും വേണ്ടിയാണെന്ന്, ഇങ്ങേര് രാവും പകലും ഇല്ലാതെ സ്വന്തം വീട്ടില്‍ ഒളിച്ചിരിക്കുന്നതും പാതിരാത്രിയില്‍ കയറി വന്ന് കട്ടിലിനടിയിലും അലമാര പിന്നിലും ഒക്കെ പരതുന്നതും ഞാന്‍ എന്തെലും പറഞ്ഞോ, നാല് വയറിന്റെ തീറ്റയ്ക്ക് ഇങ്ങേര് എന്തേലും തരണേന്ന് പറഞ്ഞ് അങ്ങോട്ട് വന്നോ, പിന്നെ എന്നെ മേക്കിട്ട് കേറാനും കൂടി വന്നാലോ, ദേ മനുഷ്യാ കാപ്പി, വേണെല്‍ കുടി..ഈ പോത്തിന് ഈ വേദമെന്ന് എനിക്കറിയാഞ്ഞിട്ടാണൊ, വേണ്ടാന്ന് വച്ചാ സമ്മതിക്കേലാന്നാണെങ്കില്‍ എന്ത് ചെയ്യാനാ?

ശ്യാമള ചേച്ചി ഇട്ട കട്ടങ്കാപ്പിയും കുടിച്ച് തിരിച്ച് കാപ്പി ചൊട്ടിലേയ്ക്ക് നടക്കുമ്പോള്‍ അപ്പന്‍ അമ്മയെ സ്നേഹത്തോടെ ഒന്ന് നോക്കുന്നത് പോലെ തോന്നി.

അല്ല ഞാനൊന്നും കണ്ടില്ല.

-പാര്‍വതി.

Tuesday, November 21, 2006

കാലം തെറ്റിയ പെയ്യുന്ന മഴകള്‍

“വിനോദ്, ഇനി വയ്യ, ഇത് അവസാനത്തെ ശ്രമം” നിര്‍മ്മലയ്ക്ക അങ്ങനെ പറയുമ്പോഴും മനസ്സിലെ സങ്കടം കാരണം തൊണ്ട അടഞ്ഞു നിന്നു..

എത്രകാലമായെന്ന് പോലും ഓര്‍ത്തെടുക്കാനാവാത്ത പരീക്ഷണങ്ങളുടെ കൊടും വേനല്‍ കാലം, ഈ ആശുപത്രി മുറികളും ഇവിടുത്തെ നിശബ്ദതയും ഇടനാഴികള്‍ തെളിയുന്ന കണ്ണുകളുള്ള മനുഷ്യരും ആദ്യമാദ്യം നിര്‍മ്മലയെ പേടിപ്പിച്ചിരുന്നു, പിന്നെ ഓരോ പരാജയങ്ങളുടെയും പുനര്‍ചിന്തനത്തിനും ഒരിക്കല്‍ കൂടി എന്ന മോഹത്തിനും അടിമപെട്ട് തിരിച്ചെത്തവെ എന്നോ ആ പേടികള്‍ ഒഴിഞ്ഞ് പോയി.

ഇടവഴികള്‍ കടന്ന് വന്ന് ഇണചേരുവാന്‍ ബലമില്ലാത്ത ബീജങ്ങളുടെ കാത്തിരിപ്പിനാല്‍ ഊഷരമായ ഭൂമി പോലെ അവളുടെ ഉള്ളില്‍ പിറക്കാന്‍ കാത്തിരിക്കുന്ന ജീവനുകള്‍ തുടിച്ചു, ഓരോ പ്രാവശ്യവും ശീതീകരിച്ച് സൂക്ഷിച്ച് വച്ചിരിക്കുന്ന അവയെ ഉള്ളില്‍ കടത്തിവിടുമ്പോള്‍ ഒരു പരീക്ഷണവസ്തുവിന്റെ നിസ്സാരതയില്‍ അവള്‍ നീറി.

“സങ്കടപെടാതെ നിമ്മി” ഡോക്ടര്‍ വിനോദിന്റെ സ്വരം ഒരു മന്ത്രണം പോലെ, ഒരു പൂമ്പാറ്റയെ പിടിക്കാന്‍ പോകുന്ന മൃദുലതയോടെയാണ് അയാളുടെ കയ്യുകള്‍ ജോലി ചെയ്യുന്നത് എന്ന് അവള്‍ വിചാരിച്ചു,

“ഇപ്രാവശ്യം ശരിയാവും, ശുപാപ്തിവിശ്വാസം അതാണല്ലോ നിന്നെ ഇത്രയും കാത്തിരിക്കാന്‍ പ്രേരിപ്പിച്ചത്, ഈയൊരുവട്ടം കൂടി”, അവളുടെ മനസ്സിലെ തീക്കനല്‍ കാറ്റിനെ അണയ്ക്കാന്‍ പെയ്യുന്ന പുതുമഴ പോലെ ആ ശബ്ദം..

“ഇന്നെനിക്ക് ബേണ്‍ അന്‍ഡ് ഇഞ്ച്യുയറി വാര്‍ഡില്‍ ഒരു ഇന്‍സ്പെക്ഷനുണ്ട്, അത് കഴിഞ്ഞ് ഞാന്‍ കൊണ്ട് വിടാം” വേണ്ടെന്ന് പറയാന്‍ തോന്നിയില്ല, ഇരുട്ടിന്റെ ഏകാന്തതയില്‍ ഒരു കല്ലറ പോലെ വലിയ വീടും അതിലെ അനക്കമില്ലാത്ത കാറ്റും, അതിലും ആശ്വാസം ജീവന്റെയും മരണത്തിന്റെയും നിരന്തര പാദപതനം കേള്‍ക്കുന്ന ഈ ഇടനാഴികള്‍ തന്നെ.

“എന്നാല്‍ എന്റെ കൂടെ പോന്നോളൂ, അവിടെ ഡ്യൂട്ടി റൂമില്‍ ഇരുന്നോളൂ, ഒരു ക്രിട്ടിക്കല്‍ കേസ്സ് ആണ്, ഒരു കൂട്ടം കുട്ടികളുണ്ട്“ വിനോദിന്റെ കൂടെ ഇടവഴികള്‍ ഇറങ്ങികയറി നടന്നപ്പോള്‍ മരച്ച് കിടക്കുന്ന ജീവിതത്തിന്റെ കണികകള്‍ ശല്യപെടുത്താന്‍ വരുന്നില്ലെന്ന് അവള്‍ ഓര്‍ത്തു.

സ്റ്റാഫ് നേഴ്സ് മുന്‍പരിചയത്തോടെ ഒരു കസേര നീക്കിയിട്ടു തന്നു, അതില്‍ വെറുതെ മേശപ്പുറത്ത് കിടന്ന മാനുവലുകള്‍ തിരിച്ച് നോക്കിയിരിക്കുമ്പോള്‍ പലതരത്തില്‍ പൊള്ളലേറ്റവരുടെ മുഖങ്ങളും നീറ്റലിന്റെ ശബ്ദങ്ങളും കാതില്‍ വീണ് കൊണ്ടിരുന്നു, ഒട്ടോരു അപരിചത്വത്തോടെ ഇരിക്കവെയാണ് ഒരു കൂട്ടം യൂണിഫോമിട്ട കുട്ടികള്‍ സംസാരിച്ച് കൊണ്ട് കടന്ന് പോയത്, വിനോദ് പറഞ്ഞ ഹോസ്പിറ്റലിലെ ജൂനിയേര്‍സ് ആവും എന്ന് കരുതിയിരിക്കവെയാണ് ഇരുമ്പ് സ്ട്രക്ചറില്‍ എണ്ണ തേച്ച പ്ലാസ്റ്റിക്ക് ഷീറ്റില്‍ കിടത്തിയ ആ രൂപം കൊണ്ട് വരുന്നത് കണ്ടത്, ഒരു പകുതി കരിഞ്ഞ ശരീരം, വല്ലത്തൊരു വിറ ശരീരത്തില്‍ പടരുന്നതറിഞ്ഞു, ഭയത്തിന്റെ. കണ്‍പോളകള്‍ കരിഞ്ഞ് വെന്തിരുന്നു, എങ്ങോ മറഞ്ഞ കണ്മണികള്‍, അടയാന്‍ തുടങ്ങിയ കണ്ണുകളില്‍ കണ്ടത് ഉന്തി നില്‍ക്കുന്ന വയറും അതില്‍ കരിഞ്ഞ് പിടിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ബാക്കിയും വിണ്ട് കീറിയ വയറിന്റെ ഉള്ളില്‍ നിന്ന് കണ്ട ഇളം ചുവപ്പ് നിറമുള്ള ഭാഗങ്ങളും ആയിരുന്നു.

“നിമ്മി, സോറി, ഞാന്‍ നിന്നെ കൂട്ടിക്കൊണ്ട് വരരുതായിരുന്നു, ഒഴിവാക്കാന്‍ പറ്റാത്ത പാനലായതു കാരണവും നിന്റെ ഈ മാനസികാവസ്ഥയില്‍ ഒറ്റയ്ക്ക് വിടാന്‍ തോന്നാഞ്ഞതും കൊണ്ടാണ് ഞാന്‍ നിന്നെ കൂട്ടികൊണ്ട് വന്നത്” ജഗ്ഗിലെ തണുത്ത വെള്ളം നീട്ടി വിനൊദ് മാപ്പ് പറഞ്ഞു, കണ്ണില്‍ ഇരുട്ട് കയറിയ പോലെ തോന്നിയ നിമിഷങ്ങള്‍ പെട്ടന്ന് തന്നെ മറഞ്ഞിരുന്നു..

ഒന്നും മിണ്ടാതെ പതിവിലും പതുക്കെ നടക്കുന്ന വിനൊദിനെ പിന്തുടരുമ്പോള്‍ അറിയാതെ ചൊദിച്ച് പോയി,

“എന്തായിരുന്നു അത്.“

ഉറക്കെ പറയുന്ന ആത്മഗതം പോലെയാണ് വിനോദ് മറുപടി പറഞ്ഞത്

“അപകടമെന്ന് പറയുന്നു, എങ്കിലും ഞങ്ങള്‍ ഡോക്ടേഴ്സിനറിയാം അപകടവും ആത്മഹത്യയും തമ്മിലുള്ള വ്യത്യാസം, സ്വയം തീകൊളുത്തുമ്പോള്‍ ഏറ്റവും വൃണപെടുക മുഖവും നെഞ്ചും ശരീരത്തിന്റെ മുകള്‍ഭാഗവും ആണ്, അതേ സമയം അപകടത്തില്‍ ഏറ്റവും പെട്ടന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഭാഗങ്ങളും അത് തന്നെ,“ഗര്‍ഭിണിയാണ്, കൂടെ മൂത്ത കുട്ടിയേയും കൂട്ടിയാണ് ശ്രമിച്ചത്”

“ആ കുട്ടി”

“മരിച്ചു”

“അപ്പോ ഈ ശരീരം, പഠിക്കാന്‍?”

“അല്ല മരിച്ചിട്ടില്ല, ജീവന്റെ ഒരു തുടിപ്പുണ്ട് ബാക്കി, നിലനിര്‍ത്താനാവില്ല”

ഇനിയൊന്നും കേള്‍ക്കണമെന്നില്ലാതെ കാറിന്റെ സൈഡ് സീറ്റിലിരിക്കുമ്പോള്‍, നോവിലും ഉള്ളില്‍ കാര്‍മേഘങ്ങള്‍ കൂടൊഴിയുന്നത് പോലെ തോന്നി. എവിടെയോ പുതിയ മെഴുകുതിരികള്‍ തെളിയുന്നതായും.

-പാര്‍വതി.

Friday, November 17, 2006

മൂന്ന് വാര്‍ത്തകള്‍

മുല്ലപെരിയാര്‍ ഡാം തകരാന്‍ പോവുകയാണ് പോലും, ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ആഘോഷപൂര്‍വ്വം ഒരുക്കങ്ങളൊക്കെ തുടങ്ങി.. വേവലാതിപ്പെട്ട് അമ്മയെ വിളിച്ചിരുന്നു ഇന്നലെ, മലമുകളില്‍ നിന്ന് വെള്ളം താഴേയ്ക്കല്ലേ ഒഴുകൂ, നമുക്കൊരു കുഴപ്പവുമില്ല എന്ന് അമ്മ പറഞ്ഞപ്പോള്‍ സമാധാനം, എന്റെ ആരും മരിക്കില്ലല്ലോ,പിന്നെയെനിക്കെന്താ, ഇനി മറ്റൊരു സുനാമി വാര്‍ത്ത പ്രതീക്ഷിച്ചിരിക്കാം.
*************************************
കഴിഞ്ഞയാഴ്ച്ചത്തെ വാര്‍ത്തയാണ്, ഇപ്പോ പുതുമ നഷ്ടപെട്ടു, എന്നാലും, ടാക്സികളില്‍ സഞ്ചരിച്ച്, വൈകിയ വേളകളില്‍ നഗരത്തില്‍, (തലസ്ഥാന നഗരി തന്നെ) വന്നിറങ്ങുന്ന ആളുകളെ ഒരു മൊബൈലിന് വേണ്ടിയും, ലാപ്ടോപ്പിന് വേണ്ടിയും വസ്ത്രങ്ങള്‍ക്ക് വേണ്ടിയും കൊന്നൊടുക്കിയ ഏഴ് ആണ്‍കുട്ടികള്‍,പിടിയിലായത്രെ. എല്ലാവരും പതിനെട്ടിനും ഇരുപത്തിയൊന്നിനും മധ്യേ പ്രായം.കൂടുതലൊന്നും ലാഭമുണ്ടായിരുന്നില്ലെന്നും, എത്ര പേരെ കൊന്നെന്ന് ഉറപ്പില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞുവത്രെ, എന്നാലും പോലീസിന്റെ കണക്കനുസരിച്ച് ഇരുപത്തിയേഴ് പേരോളം ഇങ്ങനെ ആളറിയാത്ത ഓടകളില്‍ കിടന്ന് ചീയുന്നുണ്ട്..
എന്നാലെന്താ എന്റെ ആരും രാത്രികളില്‍ വരാനില്ല, നമുക്കെന്ത് സംഭവിക്കാന്‍..ലോകത്ത് അങ്ങനെയെന്തൊക്കെ സംഭവിക്കുന്നു, എന്ന് കരുതി ജീവിക്കാതിരിക്കനൊക്കുമോ, ഒട്ടും ശ്രദ്ധയില്ലാത്തവര്‍ക്കാണ് അങ്ങനൊക്കെ വരുന്നത്.
*********************************************
തൊട്ടടുത്ത സെക്ടറിലെ മൂന്നര വയസ്സുള്ള കുട്ടിയെ തട്ടികൊണ്ട് പോയിരിക്കുന്നു, വെറും കുട്ടിയല്ല, അഡോബിന്റെ (പ്രശസ്ഥ സോഫ്ട്വെയര്‍ കമ്പനി) സി.ഇ.ഓ യുടെ മകന്‍, രണ്ട് കോടിയാണ് പോലും വിടുതല്‍ തുക ചോദിക്കുന്നത്,തട്ടിയെടുത്തത് പട്ടാപകല്‍ ഒരു ബൈക്കിലും.ഇപ്പോള്‍ കൈമാറി കൈമാറി കുട്ടി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തി എന്ന് പോലീസ് പറയുന്നു..എന്തായാലെന്താ നാട്ടിലുള്ള എല്ലാ കുട്ടികളേയും പറ്റി ഞാന്‍ എന്തിനാ വേവലാതിപ്പെടുന്നത്, കൊടുക്കാനുള്ളത് ഉണ്ട് എന്നറിഞ്ഞ് തന്നെയാവും തട്ടി കൊണ്ട് പോയത്, അല്ലാണ്ടെന്താ
********************************
അടുപ്പില്‍ വച്ചിരിക്കുന്ന അരി തിളച്ച് തൂവുന്നുണ്ടോ, അതാ വേവലാതി, അല്ലെങ്കില്‍ പിന്നെ അത് വൃത്തിയാക്കാന്‍ ആ തൂപ്പുകാരി പെണ്ണിന്റെ കാല് പിടിക്കേണ്ടി വരും, കൂടുതല്‍ കാശും കണക്ക് പറഞ്ഞ് വാങ്ങും..അതൊന്ന് നോക്കട്ടെ.

-പാര്‍വതി.

Tuesday, November 14, 2006

ജന്മാന്തര ബന്ധങ്ങള്‍

ജനല്‍കമ്പിയില്‍ തല ചായ്ച്ച് ഇരിക്കുമ്പോള്‍ തണുത്ത കാറ്റ് ആദ്യം വന്ന് പരിചയം പുതുക്കി

“മറന്നില്ല ഈ വഴികളൊന്നും അല്ലേ?”
“എങ്ങനെ മറക്കാന്‍. മനസ്സ് തന്നെ ഇവിടെ കളഞ്ഞ് പോയതല്ലേ ഞാന്‍?”

മനസ്സിലായത് പോലെ അവളെന്നെ ചുറ്റിപ്പറ്റി നിന്നു..

വേനലിന്റെ വരവറിയിക്കുന്നത് പോലെ തണുപ്പ് കുറഞ്ഞ പുക മഞ്ഞ് തെയിലതോട്ടങ്ങള്‍ക്ക് മീതെ ഒഴുകി നടന്നു..

കാറ്റിന്റെ കുശലം ചൊല്ലല്‍ കേട്ട് അവരും വന്നു.

“അറിയാമായിരുന്നു, ഒന്നെങ്കിലും തിരിച്ചു വരുമെന്ന്, ആരുമറിയാതെ പൊഴിഞ്ഞ കണ്ണുനീര്‍ത്തുളളികള്‍ മായ്ച്ചു കളയാന്‍ എത്ര പണിപെട്ടിരിക്കുന്നു..“

വാത്സല്യത്തോടെ അവര്‍ കവിളില്‍ തലോടി.

കുന്നിന്‍ മുകളിലെ അമ്പാടികണ്ണന്റെ അമ്പലത്തില്‍ ഉത്സവത്തിന്റെ കൊടിയിറങ്ങിയെന്നും ഇത്തവണയും ചന്ദനവും കളഭവും ചാര്‍ത്തി നിന്ന കണ്ണന് കണ്ണേറ് കിട്ടാനും മാത്രം അഴകായിരുന്നെന്നും ആയിരം കുശലം പറച്ചിലിനിടയില്‍ അവര്‍ പറഞ്ഞു.

ഓടിക്കയറിയിരുന്ന നടവഴികള്‍ പതുക്കെ നടന്ന് കയറുമ്പോഴും അവര്‍ കൂട്ട് നിന്നു.

“എല്ലാമറിഞ്ഞിരുന്നോ നീ?“

“അറിഞ്ഞിരുന്നു, എങ്കിലും കാത്തിരിക്കുമെന്ന് എന്നോട് പറഞ്ഞിരുന്നില്ലല്ലോ, അതു കൊണ്ട്....”

ചിരിക്കിടയില്‍ പൊടിഞ്ഞ ഒരു തുള്ളി കണ്ണീര്‍ കാറ്റ് പെട്ടന്ന് ഉണക്കി കളഞ്ഞു, പണ്ടും ഞാന്‍ ഈ വഴികള്‍ തനിയെ നടന്ന് കയറുമ്പോള്‍ കരയുന്നത് അവര്‍ സഹിക്കില്ലായിരുന്നല്ലോ.

വായനശാലയ്ക്ക് ഒത്തിരി മാറ്റം വന്നിരിക്കുന്നു, സന്ധ്യ ആവോളം മതി മറന്ന് കേട്ടിരിക്കാറുള്ള കവി സദസ്സുകള്‍ ഓര്‍മ്മ വരുന്നു.. തുലാമഴയ്ക്ക് താളം കൊടുക്കുന്ന ഇടിമുഴക്കം പോലെ നിന്റെ സ്വരം, അതെന്നോ എന്നെ പിരിഞ്ഞോ..

ബിരുദാനന്തര ബിരുദത്തിന്റെ അവസാന നാളില്‍, കൈവഴികള്‍ പിരിയുന്നത് വീണ്ടും കണ്ടു മുട്ടാനാണെന്നത് എല്ലാവരോടും പറഞ്ഞ നീ, എന്നോട് മാത്രം മാറ്റം ജീവിതത്തിന്റെ മാറ്റമില്ലാത്ത ഏക മൂലകം എന്ന് പറഞ്ഞത് എന്തിനായിരുന്നു?

ഭീരുക്കളായിരുന്നു നാം അല്ലേ?

“ഒന്ന് വേഗം നടക്കൂ, നിനക്കായ് കാത്തിരിക്കുകയാണ് അവിടെ, നീ അതറിയാതെ പോയെങ്കിലും, അറിയിക്കാതിരിക്കാന്‍ ശ്രമിച്ചുവെങ്കിലും”

കാറ്റ് എന്നെ മുന്നൊട്ട് തള്ളി..

യാത്ര പറയലിന്റെ സാമ്പ്രാണി പുക അവളെന്റെ മൂക്കിലെത്തിച്ചു,.

“എനിക്ക് വയ്യ, ഞാന്‍ തിരിച്ചു പോവുകയാണ്, എന്നെ കാണുമ്പോള്‍ തിളങ്ങാത്ത, എനിക്കായ് മറച്ചു വച്ചൊരു പുഞ്ചിരിയില്ലാത്ത ആ മുഖം എനിക്ക് കാണണ്ട”

“നിനക്ക് തിരിച്ച് പോകാനാവില്ല, നിന്നെ കാണാതെ അവന് പോകാനാവില്ല, പാടി മുഴുമിക്കാത്ത ഒരു കവിത നിനക്ക് നല്കാനുണ്ടെന്ന് അവന്‍ പറഞ്ഞതല്ലേ.”

കാറ്റ് മാതൃവാത്സല്യത്തോടെ ശിരസ്സില്‍ തഴുകി നയിച്ചു.

മുഖമില്ലാത്ത ഒത്തിരി മുഖ രൂപങ്ങള്‍ക്ക് നടുവില്‍ നീ, എന്നത്തേയും പോലെ കൊത്തി വച്ച ശില്പത്തിന്റെ മുഖം പോലെ ദൃഡം, മറക്കാന്‍ കഴിയില്ലെങ്കില്‍, മറവിക്കപ്പുറത്തെ ലോകത്തേയ്ക്ക് യാത്ര പോകുമ്പോഴും വിളിക്കുമെന്നറിയുമായിരുന്നെങ്കില്‍ എന്തിന് നീയെന്നെ യാത്ര പറഞ്ഞയച്ചു?

ഒരേ മനസ്സോടെ പ്രണയിച്ച കാറ്റിനേയും കവിതയേയും കണ്ണനേയും മറന്ന് കുന്നിറങ്ങാന്‍ എന്തിന് നീയെന്നോട് പറഞ്ഞു. അറിയാമായിരുന്നു നിനക്കേല്ലാം..

ഒത്തിരി നേരം ഇരുന്നത് പോലെ, ആരോ കയ്യില്‍ പിടിച്ചപ്പോഴാണ് പരിസരം അറിഞ്ഞത്, ഒരു കൊച്ച് പെണ്‍കുട്ടി, ചുരുണ്ട തലമുടി, കുടുംബത്തിലാര്‍ക്കും ഇല്ലാത്ത ചുരുളിമയുള്ള മുടി അവള്‍ക്ക് കിട്ടിയതിനെ പറ്റി എല്ലാവരും അത്ഭുതപ്പെട്ടതായി നിന്റെ കത്തിലുണ്ടായിരുന്നു അല്ലേ, അവളുടെ കവിളത്തെ മറുക് ജന്മാന്തര ബന്ധങ്ങളുടെ സ്പര്‍ശനത്തില്‍ തുടുത്ത് നിന്നു. അവള്‍ തിളങ്ങുന്ന കണ്ണുകളാല്‍ എന്നെ നോക്കി നിന്നു.

വിദൂരതയില്‍ എന്നും നീ സല്ലപിക്കാറുണ്ടായിരുന്ന ആ സ്വരമാണോ നിന്നെ ഇതൊക്കെ പറഞ്ഞേല്‍പ്പിച്ചത്, നീ പറയാറുണ്ടായിരുന്നല്ലോ കാറ്റിന് കാലത്തെ മനസ്സിലാക്കാനുള്ള അതീന്ദ്രിയത്വമുണ്ടെന്ന്, ആരാണ് ഈ കുഞ്ഞിനെ എന്നിലെത്തിക്കാന്‍ എല്ലാ തടകളും മാറ്റിയിടാന്‍ നിന്നെ പ്രേരിപ്പിച്ചത്, പിന്നെ എനിക്കായ് എഴുതി വച്ച കത്തും..

എന്നും, തിരശീല വീഴേണ്ടതെപ്പോഴെന്ന് നീയാണ് തീരുമാനിച്ചിരുന്നത് അല്ലേ..

അവളുടെ തോളില്‍ കയ്യിട്ട് തിരിച്ചിറങ്ങുമ്പോള്‍ കാറ്റ് ഞങ്ങളെ ഒരുമിച്ച് പുല്‍കി,

“പോയി വരൂ, “

കുന്നിന്‍ മുകളിലെ കണ്ണന്‍ പുഞ്ചിരി പൊഴിച്ച് പറഞ്ഞു,

“ആ കണ്ണുകളിലെ തിളക്കം ഇനിയൊരിക്കലും നിന്നെ പിരിയില്ല, ഇനി കരയരുത്..“

-പാര്‍വതി.

Thursday, November 09, 2006

പ്രവാചകന്‍ സൃഷ്ടിക്കപെടുന്നു...

“എന്റെ സുഹ്രുത്തുക്കളെ, നിങ്ങള്‍ പോകരുത്, ഒന്ന് നില്ക്കൂ, കേള്‍ക്കൂ, ഞാന്‍ പറയുന്നത് ശരിയാണോ എന്ന് നിങ്ങളൊന്ന് ചിന്തിച്ച് നോക്കൂ, ഇനിയും നമുക്ക് സമയമുണ്ട്,കാലം അതിക്രമിച്ചിട്ടില്ല.“

“നിനക്ക് ഭ്രാന്താണ്”

“ഈ സമൂഹം നാശത്തിന്റെ പുതപ്പണിഞ്ഞിരിക്കുന്നു, നിന്റെ അഴുക്കുചാലുകള്‍ കെട്ടിക്കിടക്കുന്നത് കാണുക, അവിടെ പെറ്റുപെരുകുന്ന പാരാദ വംശങ്ങളെ കാണുക, നിന്നേയേ നശിപ്പിക്കുന്നതിന് മുമ്പ് അതിനെ ചികിത്സിക്കുക, കേള്‍ക്കൂ“

“ഇവന് ഭ്രാന്താണ്, ചങ്ങലയ്ക്കിടുക, ഇവന്‍ പുലമ്പുന്നു, അവ അസഹ്യങ്ങളാകുന്നു”

“ഹേ മാറാരോഗത്തിന്റെ വീണ്‍ വിഴുപ്പ് ചുമക്കുന്ന സമൂഹമേ നിന്റെ തെരുക്കളില്‍ നായ്ക്കള്‍ നട്ടുച്ചയ്ക്ക് ഓരിയിടുന്നു, പിളര്‍ന്ന ഗര്‍ഭപാത്രത്തില്‍ നിന്ന് പാ‍തി പുറത്ത് വീണ കുഞ്ഞ് പിടയുന്നു.നാശത്തിന്റെ ശംഖധ്വനി മുഴങ്ങുന്നു, ഇനി നീയെവിടെ പോയൊളിക്കാന്‍? നിന്നെ രക്ഷിക്കാന്‍ ഇനി ഒരു ദൈവത്തിനുമാവില്ല, വിപത്തിന്റെ ആത്മാക്കള്‍ നിന്റെ അകത്തളങ്ങളില്‍ പാര്‍പ്പു തുടങ്ങി കഴിഞ്ഞു.

“അവനെ കല്ലേറിയൂ..അവന്റെ വിഷശ്വാസം നമ്മേയും നശിപ്പിക്കും മുമ്പേ അവനെ കൊന്നു കളയൂ, അവന്റെ മേലൊരു കല്‍ക്കൂനയുയരട്ടെ, അവന്റെ വാക്കുകള്‍ അന്യം നിന്ന് പോകട്ടെ, ഒരു സമൂഹത്തിന്റെ നേര്‍ക്ക് വാളോങ്ങുവാന്‍ ഇനി ഒരു പടു ജന്മം പിറക്കാതിരിക്കാന്‍ ആ കല്‍ക്കൂന അവിടെ നിലനില്ക്കട്ടെ, എറിയൂ...അവനെ കൊല്ലൂ..”

നിശബ്ദത.............

ഒരു മര്‍മ്മരം

അവന്‍ പ്രവാചകനായിരുന്നു....

പ്രവാചകന്‍...പ്രവാചകന്‍....

വിധേയത്വത്തിന്റെ വിഴുപ്പ് താങ്ങി സമൂഹം കൈവഴി പിരിഞ്ഞൊഴുകി, ഏകാന്തതയില്‍, കല്‍ക്കൂനയില്‍ നിന്ന് ആകാശത്തിലേയ്ക്ക് ഒരു ചോദ്യ ചിഹ്നം പോലെ, ഒരു മനുഷ്യന്റെ ഉണങ്ങിയ കൈ ഉയര്‍ന്നു നിന്നു.

-പാര്‍വതി.

Monday, November 06, 2006

ഉണ്ണീ നിനക്കായ്

ഉണ്ണീ നിനക്ക് തരാനിന്നീ
അമ്മയ്ക്ക് കയ്യിലില്ലയൊന്നും

വരണ്ടൊരീ ഭൂമിയും,പാപ-
പുകയില്‍ കറുത്ത മാനവും,
കൈക്കുഞ്ഞുങ്ങള്‍ നിറയുന്ന-
കുപ്പത്തൊട്ടികളു,മതിലിര-
തേടുന്ന നായ്ക്കളും.

ഉണ്ണീ നിനക്കു തരാനിന്നീ
അമ്മയ്ക്ക് കയ്യില്ലില്ലയൊന്നും.

പിച്ചിയെറിഞ്ഞ പൂവ് പോലെ-
യീ ഭൂമിയിന്ന് നിലവിളിക്കേ-
യിവിടെ കരിവേഷങ്ങളാടുന്നു.
കാലമൊരു നോക്കുകുത്തിയായീ-
കല്‍ത്തുറങ്കിന്റെ വാതില്‍ തിരയുന്നു.

ഉണ്ണീ‍ നിനക്ക് തരാനിന്നീ
അമ്മയ്ക്ക് കയ്യില്ലില്ലയൊന്നും.

സൃഷ്ടികളൊരുക്കുന്ന മാതൃത്വവു-
മതിന്‍ ഗര്‍ഭപാത്രവുമിന്നീ ലോകത്തി-
ലേറ്റം പിഴയ്ക്കുന്ന ജോഡിയാകെ-
കണ്ണ് കാണാത്തയിരിട്ടുന്റെ ലോകത്തി-
ലായിരമുണ്ണീകള്‍ പിറന്ന് വീഴുന്നു.

അമ്മതന്നോമല്‍ സ്വപ്നമായ്,നിലാ-
കുളിരായി,കണ്ണുനീരൊപ്പുന്ന മറു-
പിള്ളയായീ താമരമൊട്ടിലെന്നു-
മൊളിക്ക,യുണ്ണീ അമ്മതന്‍ സ്നേഹ-
മൊഴുകും നിനക്കായ്, സുകൃതമായ്

-പാര്‍വതി.

Thursday, November 02, 2006

ഊടുവഴികളില്‍ അലയുന്ന മനസ്സ്

ഇല്ല, എന്ത് പറയാനാ? അല്ലെങ്കില്‍ ഞാന്‍ എന്ത് പറഞ്ഞിട്ടെന്താ കാര്യം, കണ്ടില്ലേ ഒരു കൂട്ടത്തിനുണ്ടോ ശ്രദ്ധ? അല്ല അവര്‍ക്കും പണി തിരക്കിലിതൊക്കെ ശ്രദ്ധിക്കാന്‍ പറ്റിയെന്നു വരില്ല. എന്നാലും ഇത്രയും വില കൂടിയ പാത്രങ്ങളും മറ്റും വയ്ക്കുമ്പോള്‍ ഒരു ശ്രദ്ധ വേണ്ടെ? അല്ലങ്കില്‍ അവരെ എന്തിനാ പറയുന്നത്? സ്വന്തം ഭര്‍ത്താവ് എങ്ങനെയായിരുന്നു, എടുക്കുന്നതൊന്നും ഒരിടത്ത് തിരിച്ച് വയ്ക്കില്ല, എന്തെങ്കിലും പറഞ്ഞാല്‍ ആളെ കത്തിക്കുന്ന നോട്ടവും നോക്കി ഒരു നില്‍പ്പും, ഇതൊക്കെ കണ്ട് പേടിക്കുമെന്നായിരുന്നു കരുതിയിരുന്നത്, പിന്നല്ലെ മനസ്സിലായത് അതാ പാവാടക്കാരിയുടെ പിന്നാലെ പൊകുന്നതിന് തടസ്സം നില്‍ക്കുന്നത് കൊണ്ടുള്ള കെറുവാണെന്ന്, അല്ല എനിക്കെന്തിനാ കുറവ്? അമ്മ ആരോടും പറയാതെ പോയപ്പോള്‍ അപ്പന്‍ ബോര്‍ഡിങ്ങില്‍ ആക്കിയെങ്കിലും പെട്ടന്നങ്ങ് പോയപ്പോള്‍ ഉള്ളതൊക്കെ എനിക്ക് തന്നെയല്ലെ കിട്ടിയത്, അത് കണ്ട് തന്നെയാ കെട്ടിയത് എന്നങ്ങ് പറയാന്‍ മടിയായിരുന്നു, പിന്നെ പണം കണ്ട് നില്‍ക്കണ്ടാന്ന് പറഞ്ഞപ്പോഴല്ലേ അവളുടെ കൂടെ അങ്ങിറങ്ങി പോയത്, കൊച്ചിനെ പിന്നെ ഞാന്‍ കൊടുക്കുമോ? ഒന്നൂല്ലേലും അവന്റെ അമ്മ ഞാനല്ലേ, പിന്നെ കൈ നിറയെ കാശുണ്ടെങ്കിലാണൊ ജയിക്കുമെന്നുറപ്പുള്ള വക്കീലിനെ കിട്ടാന്‍ ബുദ്ധിമുട്ട്, പിന്നെ അവനെ നോക്കാന്‍ ഞാന്‍ നിന്നില്ല പോലും, അവനെന്തിനാ കുറവ് വച്ചത്? അവന്‍ ചോദിക്കുന്നതൊക്കെ അവന് കൊടുത്തില്ലേ ഞാന്‍, എന്നാലും ഇപ്പോ ഒരു ചായ്‌വുണ്ട് അയാളുടെ വശത്തേയ്ക്ക്, ഇനീപ്പോ എന്റെ പൈസ ആവശ്യമില്ലല്ലോ, അല്ലെങ്കില്‍ അവനെ എന്തിനാ കുറ്റം പറയുന്നത്? അയാളുടെ അവസ്ഥ കണ്ടില്ലേ കാശും പണീം ഇല്ലാത്ത അവളെ കെട്ടി മൂന്ന് കുട്ടികളും, എന്നെ തോല്‍പ്പിക്കാമെന്ന് കരുതി, പക്ഷേ കഷ്ടപെട്ടപ്പോള്‍ മനസ്സിലായി പണമില്ലെങ്കില്‍ ജീവിതം അത്ര എളുപ്പമല്ലന്ന്, അതാവും ഇപ്പോ അവനെ വശത്താകാന്‍ നോക്കുന്നത്, അമ്മയ്ക്ക് ഭ്രാന്താന്ന് അവനോട് പറഞ്ഞു കൊടുത്തിരിക്കുന്നു പോലും. അവനിനി അതെങ്ങാനും കേട്ടു നില്‍ക്കുമോ? അതെങ്ങനെയാ അവനെ എല്ലാ കാലത്തും നോക്കിയത് ഞാനല്ലേ? അപ്പോ അവനെങ്ങനെ എന്നെ ഇട്ടിട്ട് പോവാന്‍ പറ്റുമോ? വക്കീലിനോട് ചോദിക്കണം, അങ്ങനെ ഇട്ടിട്ട് പോയാല്‍ പിന്നെ ചില്ലി കാശ് പോലും അവനും അയാള്‍ക്കും കിട്ടരുത്, വക്കിലിനെ ഇപ്പോ തന്നെ കാണണം.

“മാഡം, തെറ്റിദ്ധരിക്കരുത്, ആ ബാഗ് ഒന്ന് പരിശോധിക്കണം”

ബാഗ് പരിശോധിക്കാനൊ? ഇവര്‍ക്കറിയില്ല ഞാന്‍ ആരാന്ന്, ഞാന്‍ കേസ്സ് കൊടുത്താല്‍ പിന്നെ ഒരുത്തനും പണിയുണ്ടാവില്ല.

വെയിറ്റ് ചെയ്യണമെന്നോ, എന്തിന്? എനിക്ക് പോവണം, അല്ല ഞാന്‍ നിങ്ങള്‍ പറയുന്നതിന് എന്തിനാ വെയിറ്റ് ചെയ്യുന്നത്? ദാ വരുന്നു മകന്‍, ഇവനെന്ത് ഇവിടെ? ഈയിടെയായി ഇങ്ങനെയാ, ഒരിടത്തും തന്നെ വിടില്ല, അവനറിയാതെ വക്കീലിനെ കണ്ട് എല്ലാം മറ്റിയെഴുതിക്കുമെന്ന പേടിയാവും, അപ്പനും മകനും ഒക്കെ ഒത്തു ചേര്‍ന്നുള്ള നാടകമാണ് എല്ലാം, അയാളെ കണ്ടതിന് ശേഷമാണ് ഈ അന്വേഷണവും തിരക്കിവരവും ഒക്കെ. എന്നാലും ഇപ്പോഴും എല്ലാം എന്റെ പേരില്‍ തന്നെ അല്ലേ, വക്കിലിനെ കാണട്ടെ.

“ഇതെന്റെ അമ്മയാണ്, അതെ ഒരു തരം രോഗമാണ്, മെഡിക്കല്‍ സയന്‍സ് ക്ലെപ്റ്റോമാനിയ എന്ന് പറയുന്നു, ഒത്തിരി കാലമായിരിക്കുന്നു, ശ്രദ്ധിക്കാറുണ്ട്, എന്നാലും ആരും അറിയാതെ ഇറങ്ങി പോരുകയാണ്, നിങ്ങള്‍ എനിക്ക് വേണ്ടി ക്ഷമിക്കണം”

അവര്‍ കാണാതെ ആ സ്പൂണുകള്‍ തിരിച്ചേല്‍പ്പിച്ച് അയാള്‍ അമ്മയെ ചെര്‍ത്തുപിടിച്ച് തന്റെ വാഹനത്തിന്റെ നെര്‍ക്ക് നടന്നു.
---------------------------
ക്ലെപ്റ്റോമാനിയ : മോഷണത്വര തോന്നുകയും അത് നിയന്ത്രിക്കാനാവാതെ വരുകയും ചെയ്യുന്ന ഒരു മാനസിക വിഭ്രാന്തി,( സ്നേഹപൂര്‍വ്വമായ ഇടപെടലുകളും അത് വഴി സ്വഭാവരൂപാന്തരവും അല്ലാതെ ഫലപ്രദമായ ഒരു ചികിത്സ ഇത് വരെ കണ്ടുപിടിക്കപെട്ടിട്ടില്ല)

-പാര്‍വതി.

Monday, October 30, 2006

സ്വപ്നങ്ങള്‍

കുന്നിന്‍ മുകളിലെ കാറ്റ് കഥ പറഞ്ഞ് ഒഴുകുകയായിരുന്നു.
“ഇതാ ഇത് ചെവിയില്‍ വച്ചു നോക്കൂ” അവന്‍ ശംഖ് അവളുടെ നേര്‍ക്ക് നീട്ടി, അവളത് വാങ്ങി ചെവിയോട് ചേര്‍ത്തു.

“ഒരു ഇരമ്പം കേള്‍ക്കുന്നില്ലേ” ഒരു മന്ത്രണം പോലെ അവന്‍ ചോദിച്ചു,

“കടലിന്റെ ആത്മാവാണത്, ശംഖിന്റെ സ്വപ്നങ്ങളുടെ വിളി, അതിന്റെ ആത്മാവിന്റെ ദാഹം”

“ഇത് ശംഖിന്റെ പിരിവുകളില്‍ കാറ്റ് കടക്കുമ്പോള്‍ ഉണ്ടാകുന്ന സ്വരമാണ്” അവള്‍ മറുപടി പറഞ്ഞു, അവന്‍ തൊട്ടടുത്ത് നില്‍ക്കുകയായിരുന്നു,അവന്റെ ഹൃദയത്തിന്റെ മിടിപ്പും കണ്ണില്‍ സ്വന്തം പ്രതിബിംബവും അവള്‍ക്ക് കാണാനായി.

“എന്റെ കണ്ണില്‍ നീയെന്താണ് കാണുന്നത്” അവന്‍ ചോദിച്ചു,

“എന്റെ രൂപം“ അവള്‍ മറുപടി പറഞ്ഞു.

“എന്റെ ആത്മാവിന്റെ വാതിലാണത്, എന്റെ സ്വപ്നങ്ങളുടെ വിളക്ക്, അവിടുത്തെ കാത്തിരിപ്പിന്റെ നാഴികമണിനാദമാണ് ഈ ഹൃദയമിടിപ്പ്”

“എന്റെ കണ്ണില്‍ നീയെന്താണ് കാണുന്നത്” അവള്‍ അവനെ ഉറ്റുനോക്കി ചോദിച്ചു.

“എന്നെ കാണാനാവുന്നില്ല,ഒരു വെളുത്ത നിറം“, ആദ്യമായി കണ്ട ആശ്ചര്യത്തോടെ അവന്‍
പറഞ്ഞു

“എന്റെ ഹൃദയമാണത്, ആകാശത്തിന്റെ നിറമാണവിടെ, അതാണെന്റെ സ്വപ്നം ഈ നിമിഷങ്ങള്‍ എന്റെ സ്വപ്നങ്ങളുടെ കാത്തിരിപ്പും.

പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ കുന്നുകളോടിയിറങ്ങി, താഴത്ത് വന്ന് നില്‍ക്കുമ്പോള്‍ അവന്‍ കാണാതെ നനഞ്ഞ കണ്ണുകള്‍ പുറം കയ്യ് കൊണ്ട് തുടച്ച് അവനെ കാത്തു നില്ക്കാതെ നടന്ന് തുടങ്ങി.

-പാര്‍വതി.

Friday, October 27, 2006

ആത്മാവിന്റെ അനാഥത്വം

വൈകിയെഴുന്നേറ്റ പ്രഭാതത്തിന്റെ മൌഡ്യവുമായാണ് ഞാന്‍ ടി.വി ഓണ്‍ ചെയ്തത്, പ്രഭാത ഗീതങ്ങളും ചിലപ്പോള്‍ കേള്‍ക്കാനാവുന്ന കവിതകളും സന്തോഷം തരും, ഇന്ന് ദേവരാഗം ആയിരുന്നു, പാരിജാതം തിരുമിഴിതുറന്നപ്പോഴും പവിഴമല്ലി പൂത്തപ്പോഴും വിണ്ണിലെ കന്യക നിശാഗന്ധിയായി മണ്ണിലെത്തിയെപ്പോഴും നമ്മളെ അറിയിച്ച കവിയുടെ ഓര്‍മ്മ പുതുക്കല്‍.

പ്രശസ്തരാ‍യ ഒരുപാട് പേരുടെ മുഖങ്ങള്‍ കണ്ടു, ഉദിച്ചുയര്‍ന്ന മേഘജ്യോതിസ്സെന്ന് വിശേഷിപ്പിച്ച ഓ, ഏന്‍. വി. മനുഷ്യന്റെ സുകൃതമെന്ന് പറഞ്ഞ ഭാസ്കരന്‍ മാസ്റ്റര്‍. എന്നാല്‍ എന്റെ മനസ്സില്‍ കുപ്പിച്ചില്ല് കൊണ്ടത് പോലെ തറഞ്ഞത് അവരാരുമായിരുന്നില്ല, പ്രായത്തിന്റെ എല്ലാ ചുളിവുകളും, നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കതയും, മുഖം മൂടിയില്ലാത്ത മുഖവുമായി ഭാരതി തമ്പുരാട്ടി.

എന്റെ മനസ്സില്‍ ഇപ്പോഴും നില്ക്കുന്ന ആ വാക്കുകള്‍ ഞാന്‍ ഒന്നെഴുതി നോക്കട്ടെ..

“പൂക്കളെയും ചെടികളെയും ഒത്തിരി ഇഷ്ടമായിരുന്നു,ഈ പാരിജാതവും പിന്നെ ഒത്തിരി റൊസകളും ഒക്കെ വച്ചു പിടിപ്പിച്ചു, ഇതിനിടയിലൂടെ മിണ്ടാതെ നടക്കും, എഴുതുവാനുള്ള പാട്ടിനെ പറ്റി ആലോചിക്കയാവും, നമുക്കറിയില്ലല്ലോ, ചിലപ്പോല്‍ രാത്രി പെട്ടന്നെഴുന്നേറ്റ് പോയി കുത്തികുറിക്കുന്നത് കാണാം”

“.....ഓര്‍മ്മകളെന്ന് പറയാന്‍....ഇവിടുണ്ടായിരുന്നില്ലല്ലോ, അത് കൊണ്ട് എനിക്കധികം ഓര്‍മ്മകളില്ല, പിന്നെ ഇവിടെ വരുമ്പോള്‍ ആരെങ്കിലും പാട്ട് ചോദിച്ചാല്‍ എഴുതുന്നത് കണിട്ടുണ്ട്:

“.....പിന്നെ ഒരോര്‍മ്മ, അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു, അന്ന് അമ്മയ്ക്ക് വയ്യാണ്ടായി കിടക്കുകയായിരുന്നു, എന്നും മകന്‍ അടുത്ത് വേണമെന്ന് നിര്‍ബദ്ധം. അത് കൊണ്ട് പാട്ട് വേണ്ടവര്‍ക്ക് പറഞ്ഞ് കൊടുത്ത് എഴുതിക്കുകയായിരുന്നു.....ഇവിടെ ചുറ്റും പവിഴമല്ലി മരമായിരുന്നു,........അച്ഛനും മക്കളും ഒരുമിച്ച് വീട്ടിലുണ്ടാവുന്നത് അപൂര്‍വ്വമാണ്,,,,അന്ന് കൊച്ചു മകനെ അടുത്ത് വിളിച്ച് ചൊദിച്ചു....“

“നീ നിന്റെ അമ്മയോട് ചോദിക്ക്...അവള്‍ക്കെന്നെ അറിയാമോന്ന്...ഉം..അവള്‍ പറയും നാല് മക്കളുടെ തന്ത എന്ന്..അല്ലാതെ അവള്‍ക്കൊന്നും അറിയില്ല എന്നെ പറ്റി....അറിയും....ഞാന്‍ പോയി കഴിയുമ്പോള്‍ അവളെന്നെപറ്റി കൂടുതലറിയും...”

“...അപ്പോള്‍ ഞാന്‍ പറഞ്ഞു, വേണ്ട...എനിക്കിപ്പോള്‍ ഉള്ളതൊക്കെ മതി...പോയിക്കഴിഞ്ഞ് കൂടുതലറിയണ്ട...“
“....പിന്നെ അങ്ങനെ തന്നെ സംഭവിച്ചു,....ഒത്തിരി വൈകാതെ തന്നെ പോയി....പിന്നെ ഞാനും അറിഞ്ഞു”

എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ആര്‍ക്കുവേണ്ടിയാണെനിക്കറിയില്ല, കൈവഴികളായി ഒഴുകിപിരിയുന്ന പുഴ കരയുന്നുവോ എന്ന് ആരാഞ്ഞ കവിക്കായിട്ടൊ, അതോ ഏകാന്തമായ ഈ ശില്പത്തിന് വേണ്ടിയോ, അതോ ഈ ഓര്‍മ്മയില്‍ നീറി നീറി ജീവിച്ചുവെന്ന കേട്ട മറ്റൊരാത്മാവിന് വേണ്ടിയോ...മനുഷ്യനെ ചായങ്ങള്‍ തേച്ച് ആട്ടമറിയാത്ത വേദികളില്‍ കൊണ്ട് നിര്‍ത്തുന്ന വിധിയോര്‍ത്തോ..അതോ എന്നെ പറ്റി തന്നെ ഓര്‍ത്തോ..

അറിയില്ല..

--------------------------------------------------
വയലാറിന്റെ പറ്റിയുള്ള കൈരളിയുടെ ഡോക്യുമെന്ററി കണ്ട എന്റെ ചിന്തകള്‍
*ഭാരതി തമ്പുരാട്ടി- വയലാറിന്റെ ഭാര്യ.
---------------------------------------------------
-പാര്‍വതി.

Wednesday, October 25, 2006

മരുമോള് ചെയ്ത കടുംകൈ

കറിയാചേട്ടനും മറിയചേടത്തിക്കും മക്കളഞ്ചാ..അഞ്ചും ആണ്‍പിറന്നോന്മാര്‍..അതും ആറടി പൊക്കോം 4 അടി വ്യാസോമുള്ള കടാമുട്ടന്മാര്‍, എന്നാലും നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും കറിയാചെട്ടനെ വിളിക്കുന്ന വിളിപേര് അത്ര മാഞ്ഞ് പൊയില്ല, “പന്നി കറിയാ“,ന്ന്.

കാരണം രണ്ടാ, എവടെങ്കിലും കാട്ടുപന്നി വാഴയോ കപ്പയോ കുത്തീന്നറിഞ്ഞാ അപ്പോ പൊറപ്പെടും തോട്ട നിറച്ച നാടന്‍ തോക്കും കൊണ്ട് കറിയാചെട്ടനും മക്കളും, ആ സൂകര പുത്രന്‍ പിന്നെ എവിടെ പോയൊളിച്ചാലും എത്ര രാത്രികള്‍ കഴിഞ്ഞാലും അവനെ കൊന്ന് നല്ല പത്തലില്‍ കെട്ടി തൂക്കി വീട്ടിലെത്തിച്ച് മറിയചേടത്തിക്ക് രാവെളുക്കുവോളം അടുക്കളയില്‍ പണിയും കൊടുത്താലേ പിന്നെ തോട്ടില്‍ കുളിക്കാനിറങ്ങൂ, രണ്ട് ദിവസത്തേന് അയലോക്കത്തുള്ളവരാരും തുണിയലക്കാതിരിക്കാന്‍ ശ്രദ്ധിക്കും.

രണ്ടാമത്തെ കാരണം ഈ പന്നി പ്രേമം കാരണമാണൊന്നറിയില്ല, പന്നിയുടെ തൊലി പോലെ മിനുത്തതാണ് കറിയാചേട്ടന്റെ തൊലിയും,മൂക്കിന് താഴെയും തലയുടെ പിന്‍ഭാഗത്തും ആട് കേറി നിരങ്ങിയ പറമ്പ് പോലെ ഇത്തിരി പൂട കഴിച്ചാല്‍ പിന്നെ കാഴ്ചപ്പുറമെല്ലാം കരിയോയിലൊഴിച്ച ചാണകം മെഴുകിയിട്ട തറ പോലെ..

അപ്പന്റെയും മക്കടെയും ഭള്ള് സഹിക്കാതെ നടുവൊടിയും എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് മറിയചേടത്തി മൂത്തവനെ പിടിച്ച് പെണ്ണ് കെട്ടിച്ചേക്കാം എന്ന് നല്ല കുരുമുളകിട്ട് വറുത്ത പന്നി ഉലത്തന്‍ കൊടുത്ത് മയക്കിയ കറിയാചേട്ടനെ സമ്മതിപ്പിച്ചത്. ആനവില്ലാസത്തു നിന്നും നല്ല തേക്കിന്‍ തടി പോലത്തെ സാറായെ കെട്ടി കേറ്റിയതീ പിന്നെ പന്നി മാത്രമല്ല കപ്പയും കോഴിയും ഒക്കെ ഇഷ്ടത്തിന് തിന്നാന്‍ തുടങ്ങി അപ്പനും മക്കളും.

മീനമാസത്തിലെ കത്തുന്ന ചൂട്..

“ഇത്തിരി കഞ്ഞിവെള്ളം തന്നെടീ മോളെ..“

ഏലത്തിന് വളമിടീല് നടക്കുന്നതിന്റെ ബഹളത്തീന്ന് കയറിവന്ന് കറിയാചേട്ടന്‍ മരുമകളോട് പറഞ്ഞു, പണിക്കാരൊന്നും വേണ്ടാത്ത വീട്ടില് വേറെ വെപ്പും വെണ്ട,

“ഇന്നെന്തുവാടീ മോളെ കറി ഉച്ചയ്ക്ക്?”

പുള്ളി കഞ്ഞിവെള്ളോം കൊണ്ട് വന്ന സാറയോട് ചൊദിച്ചു.

“അപ്പാ..പന്നിക്കറിയാ...“

അന്ന് കറിയാചേട്ടന്‍ നാട്ടുകാര്‍ അറിഞ്ഞിരിക്കുന്ന ചരിത്രത്തിലാദ്യമായി പന്നി ഉലത്തന്‍ തൊട്ടില്ലെന്നും പിന്നെ കെട്ടിയോന്‍ പറഞ്ഞ് കഥയറിഞ്ഞ സാറ, മറിയചേടത്തിയോട് കുമ്പസാരിക്കുന്നത് വരെയും, അത് കറിയാചേട്ടന്റെ ചെവിലെത്തുന്നത് വരെയും വെളുക്കെ ചിരിച്ചില്ലെന്നതും, തോട്ടിന്ന് കയറ്റിയ കുതിര്‍ന്ന ഓലമേടഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മറിയചെടത്തി തന്നെ എന്നോട് പറഞ്ഞതാ..

-പാര്‍വതി.

Tuesday, October 24, 2006

അരങ്ങൊഴിഞ്ഞ വേഷം

അരങ്ങിലുയരുന്നു കാലാശകൊട്ടിലതു-
കേട്ടെന്റെ മനസ്സ് പിന്നെയും പതറുന്നു
ഒരിക്കല്‍ കൂടിഞാനൊന്നരങ്ങത്തുചെന്നാ-
ലിത്തിരി നേരം കൂടിയെന്‍ വേഷമാടട്ടെ.

ഇത്തിരി നിറക്കുറവ് കാണുന്നയിടമൊക്കെ-
ഇത്തിരികസവിട്ട് ഞാനൊന്ന് മിനുക്കണ-
മെന്നിട്ട് ഇടയില്‍ പതറിയ പാട്ടിന്റെ ഭാഗ-
മെല്ലാമൊരുവട്ടം കൂടിയൊന്നിരുത്തി നോക്കണ-
മറിയാതെ പിഴച്ച ചുവടൊക്കെയുമൊന്നാഴ-
മായര്‍ത്ഥ മറിഞ്ഞൊന്നാടട്ടെ.

പോകയാണൊ നാമി,തൊന്നു മിനിയൊരു വേള-
തരില്ലയോ തിരുത്തുവാ, തിരക്കില്ലയെങ്കിലൊരു-
മാത്ര നിന്നിരുന്നെങ്കിലീ ആടയുമുടയുമൊക്കെയൊ-
ന്നഴിച്ചെടുത്തോട്ടെ ഞാനനിനി വരവില്ലയെങ്കിലൊരു-
ഓര്‍മ്മയായതെന്നിലുരുകട്ടെ,പാതയില്‍ കുളിരാവട്ടെ

യാത്ര പറയാനില്ലയാരുമെങ്കിലു,മെടുക്കുവാനില്ല-
ഭാണ്ഡവുമിപ്പെരുവഴിയില്‍ സുകൃതമാവും പാഥേയ-
മില്ലയെങ്കിലും തിരിക്കൂന്നു നീ വിളിച്ച പാതയി,
ലെന്നും കാത്തിരുന്ന നീയെത്തിയ വേളയിലാടാതെ-
പോയി ഞാനെന്റെ മനസ്സിലെന്നും കൊതിച്ചൊരാ-
നിറവിന്റെ വേഷം കെട്ടിയാടിയില്ലെന്നാലും

-പാര്‍വതി.