തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Saturday, July 15, 2006

ഓര്‍മ്മയില്‍ നിന്നൊരേട്

ചെറുപ്പത്തിന്റെ ഓര്‍മ്മകളില്‍ മങ്ങാതെ നില്‍ക്കുന്നതും ഇന്നുകളുടെ പ്രഭാതങ്ങളില്‍ പലപ്പൊഴും ക്ഷണിക്കപ്പെടാത്ത അഥിതിയായി ചിന്തകളില്‍ എത്താറുമുള്ള ഒരു മുഖമാണ് ശാന്തപൊട്ടിയുടേത്.ഞങ്ങള്‍ കുട്ടികള്‍ക്ക് ജീവനുള്ള കളിപ്പാട്ടം പൊലെയായിരുന്നു അവര്‍.

സ്ഥിരതയുടെയും അസ്ഥിരതയുടെയും ഇടവഴികളിലെവിടെയൊ വഴിമറന്നു നിന്നുപൊയ അവര്‍.അവരുടെ വെഷമായിരുന്നു വിചിത്രം,പല വീടുകളില്‍ നിന്നു ചോദിച്ചു വാങ്ങുന്ന ഷര്‍ട്ടും കൈലിമുണ്ടുമായിരുന്നു അവരുടെ സ്ഥിരം വെഷം.പുരുഷന്മാരെ പൊലെ മുണ്ടു മടക്കിയുടുത്തായിരുന്നു അവര്‍ നടന്നിരുന്നത്.തമിഴ്നാട്-കേരള അതിര്‍ത്തി വനത്തില്‍ മനുഷ്യമസ്തിഷ്കത്തില്‍ ചോര മരവിക്കുന്ന നേരങ്ങളിലും അവര്‍ അലഞ്ഞു നടക്കാറുണ്ടെന്നും മറ്റും ഒരുപാടു കഥകളും ഉണ്ടായിരുന്നു അവരെപറ്റി.

എനിക്കു ഓര്‍മ്മ വയ്ക്കുന്നതിനും ഒരുപാടു കാലം മുന്‍പ് അവര്‍ എണ്ണകറുപ്പുള്ള ഒരു സാമന്യ സുന്ദരിയായിരുന്നുവെന്നും ചാണകത്തിന്റെ മണവും,പൂഴ്ത്തിവച്ച പണവും ഉള്ള അമ്മയുടെയും സഹോദരന്റെയും കൂടെ വീര്‍പ്പുമുട്ടി ജീവിച്ചിരുന്നുവെന്നും എന്നത് അന്ന് പ്രവേശനമില്ലാതിരുന്ന മുതിര്‍ന്നവരുടെ സഭയില്‍ നിന്ന് വീണു കിട്ടിയ അറിവുകളാണ്.

പിന്നെയെന്നാണ് അവര്‍ കളിപ്പാട്ട കോലമായത് എന്ന കഥ എവിടെയും പറഞ്ഞു കേട്ടിട്ടില്ല.പിന്നെ കുറെ കാലങ്ങള്‍ക്കു ശേഷം കാട്ടിനുള്ളില്‍ ഒരു മരക്കൊമ്ബില്‍ തൂങ്ങിനില്ക്കുന്ന അനാഥപ്രേതമായി അവര്‍.പിന്നെ ഓര്‍മ്മയില്‍ നിന്ന് അവര്‍ മാഞ്ഞു പോയി.

ഇപ്പൊള്‍ രാവിലെ പത്രമെടുത്തു നിവര്‍ത്തുന്ന നേരത്ത് ഒരുപാടൊരുപാടു ശാന്തപൊട്ടികളുടെ കഥകള്‍.അടഞ്ഞ കതകുകള്‍ക്കുള്ളില്‍,റെയില്‍പ്പാളങ്ങളില്‍,കറുത്ത ചില്ലുകളിട്ട വാഹനങ്ങള്‍ക്കുള്ളില്‍...

കാലത്തിന്റെ കണക്കു പുസ്തകം നഷ്ടപ്പെട്ടു പൊയതാവുമൊ? അതൊ കാലം തന്നെ മറന്നു പൊയൊ ഇത്രയും കണക്കുകളൊക്കെ എഴുതി വയ്ക്കാന്‍.

-പാര്‍വ്വതി.

Thursday, July 13, 2006

വ്യഥകള്‍

അബ്ബിളിമാമനും ചോറുരുള നീട്ടുന്ന കാലം,
പൊട്ടിയൊരു വളചില്ല്, കാട്ട് പറത്തിയ പട്ടം,
പിണങ്ങി പറന്നുപൊയ കൂട്ടുകാരി കുയില്‍,
അന്നിന്ടെ ഓര്‍മ്മത്താളുകളിലും ഉണ്ടൊരുപാടു-

വ്യഥകള്‍ തന്‍ ഈയാംപാട്ട ചിറകുകള്‍.
തെങ്ങോലകള്‍ക്കരികുനെയ്യുന്ന നിലാവിനെയും,
കണ്ടുറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു.

വെണ്ണിലാവിന്ടെ കുളിരും,കാറ്റിന്ടെ പരിഭവവും,
കാതിലുറക്കുപാട്ടായി ഒഴുകുന്ന ഗസലും.
അന്നും മനസിന്ടെ മച്ചിലുറങ്ങാത്തൊരായിരം ചിന്തകള്‍
‍ഉടഞ്ഞ സ്വപ്നങ്ങള്‍ കോറിയ നോവുകള്‍,
അറിവിന്ടെ പെരുവഴിയില്‍ പതറി നിന്ന നാളുകള്‍,
അറിയാത്ത നാളെകള്‍ എന്തെന്ന വ്യഥകള്‍.

ഇന്നു ഞാനീ മഹാനഗരചൂടില്‍,
ഗൃഹാതുരത്വത്തിന്ടെ നീറുന്ന ഓര്‍മ്മകള്‍,
സ്വപ്നങ്ങള്‍ പൊലും ഉരുകുന്ന ചൂടില്‍,
എങ്കിലും ആശ്വസിക്കുന്നെന്ടെ മനസ്സിങ്ങനെ,
വ്യഥകളാലറിയുന്നു നാം കാലചക്രമുരുളുന്നുവെന്ന്.

-പാര്‍വതി.

For Mumbai

രക്ത കറ പുരണ്ട വാതിലുകള്‍
‍കരയുന്ന കുഞ്ഞുങ്ങളുടെ ശബ്ദം
ആരെയൊ കാത്തു കിടക്കുന്ന ചിതറിയ ശരീരം
ഇതെന്ടെ ലൊകത്തിന്‍ വര്‍ത്തമാന കാലം

കാലികൂട്ടില്‍ പിറന്ന നാഥനും
കല്ലിലും ദൈവമെന്നു ചൊന്ന ദേവനും
അല്ലലിന്‍ അ‍ര്‍ഥം തേടിയിറങ്ങിയ രാജനും
പിറന്ന മണ്ണിന്ടെ വര്‍ത്തമാന കാലം

അന്നന്നിനപ്പം തേടിയിറങ്ങുന്ന പാവങ്ങള്‍
‍അറിയുന്നു ഒരോ ശ്വാസവും അമുല്യമെന്നു
തിരികെ വീടണയുന്നവര്‍ ജാതക കുറിപ്പിലെ
ആയുസ്സിന്‍ നീളമളന്നു കൂട്ടുന്നു

കലികാലമെന്നു വേദങ്ങള്‍ ചൊല്ലിയകാലമെന്നാലും
കീടങ്ങളായി പിടയുന്ന മനുഷ്യജന്മങ്ങളെന്നും
കാക്കുന്നുവൊ ഇനിയുമൊരവതാര ദേവനായി
ആ പ്രാര്‍ഥനയില്‍ എന്ടെയുമൊരു തുള്ളി കണ്ണുനീര്‍ നൈവേദ്യം


-പാര്‍വതി